Friday, June 17, 2016

ഏതു രീതിയിലുള്ള ഭക്തിയാണ് വളര്‍ത്തിയെടുക്കേണ്ടത്

നമ്മുടെ കര്‍ത്തവ്യങ്ങള്‍ വിട്ടോടുന്നതല്ല ഭക്തി. മുന്നില്‍ നില്‍ക്കുന്നവരോട് സ്നേഹത്തോടെ സാന്ത്വനമേകാതെ ഓടുന്നതു ഭക്തിയാകില്ല.
രാധയുടെ കഥ ഇതിനുദാഹരണമാണ്. ഒരു ദിവസം കൃഷ്ണന്‍ ഒരു ഗോപാലന്റെ വേഷം കെട്ടി, തോര്‍ത്തു മുണ്ടുടുത്ത് ഭസ്മക്കുറിയിട്ട് വൃന്ദാവനത്തിലേക്ക് ഓടാന്‍തുടങ്ങി. ഓരോ ഗോപികമാരുടെയും അടുത്തു ചെന്ന് ഇങ്ങനെ പറഞ്ഞു. "ഗോപികമാരെ, നിങ്ങളെ കൃഷ്ണന്‍ വിളിക്കുന്നു. ആദ്യം ചെല്ലുന്നതാരാണോ അവരുമായിട്ടേ നൃത്തംചെയ്യൂ".
എവിടെയാണ് കൃഷ്ണ‍നെന്നു ഗോപികകള്‍ ചോദിച്ചില്ല. ഗോപാലന്‍ പറഞ്ഞതുമില്ല. കേട്ടപാതി, കേള്‍ക്കാത്തപാതി ഗോപികമാര്‍ യമുനയെ ലക്ഷൃമാക്കി ഓടാന്‍ തുടങ്ങി. ഭര്‍ത്താവിനു ചോറുവിളമ്പിക്കൊണ്ടിരുന്ന ഗോപിക തവിയോടുകൂടി ഓടി. മുറ്റം തൂത്തുകൊണ്ടിരുന്നവള്‍ ചൂലും പിടിച്ചുകൊണ്ടോടി. നെല്ലുകുത്തിക്കൊണ്ടിരുന്ന ഗോപിക ഓടുമ്പോഴും കൈയില്‍ ഉലക്കയുണ്ട്. ഒരു കണ്ണെഴുതിക്കഴിഞ്ഞ ഗോപിക അങ്ങനെ ഓടി. അങ്ങനെ ഓരോരുത്തരും കേട്ട മാത്രയില്‍ ഓടുകയാണ്. ഗോപാലവേഷം കെട്ടിയ കൃഷ്ണന്‍ ചിരിച്ചു ചിരിച്ചു പോവുകയും ചെയ്തു.

രാധയുടെ കുടിലില്‍ച്ചെന്ന് രാധയോടും ഇതുതന്നെ പറഞ്ഞു. അപ്പോള്‍ രാധ പറഞ്ഞു. "നീ ഓടിയോടി വളരെ ക്ഷീണിച്ചിരിക്കുന്നല്ലോ. അകത്തുകയറി ഇരിക്കൂ."

"ഇല്ല എളുപ്പം പോകണം. ആദ്യം ചെല്ലുന്നവരുമായിട്ടാണ് കൃഷ്ണന്‍ നൃത്തം ചെയ്യുന്നത്."

"ഇല്ലില്ല, നീ ഓടിത്തളര്‍ന്നുവന്നതല്ലേ അല്പം പാല്‍ കുടിച്ചിട്ടു പോകൂ." ഇതു കേട്ട് കൃഷ്ണന്‍ ഞൊണ്ടി ഞൊണ്ടി വരാന്തയിലേക്കു കയറി.
"എന്താണ് നീ ഞൊണ്ടുന്നത്?" രാധ ചോദിച്ചു.

"ഓടിയപ്പോള്‍ കാലിലൊരു മുള്ള് കൊണ്ടതാണ്."

"നീ കയറിയിരിക്കൂ. ഞാന്‍ മുള്ളെടുത്തു തരാം."

"വേണ്ട. മുള്ളെടുത്തുകൊണ്ടിരുന്നാല്‍ കൃഷ്ണനുമായി നൃത്തം ചെയ്യാന്‍ പറ്റില്ല. വേഗം പോകണം." ഭഗവാന്‍ രാധയോട് പറഞ്ഞു. ഇതിനു രാധ പറഞ്ഞ മറുപടി.

"നിന്റെ കാലിലെ മുള്ളെടുക്കാതെ ഞാന്‍ പോയാല്‍ ഭഗവാനുമായി നൃത്തം ചെയ്യുമ്പോഴും ഈ മുള്ളായിരിക്കും എന്റെ ഹൃദയത്തില്‍ കൊണ്ടു കയറുന്നത്. ഭഗവാനോടൊത്ത് നൃത്തം ചെയ്യാന്‍ പറ്റിയില്ല എന്നും വരാം. പക്ഷേ, എനിക്കത് ദൂരെനിന്നെങ്കിലും കണ്ടുകൊണ്ടിരിക്കാമല്ലോ. അതു കൊണ്ട് നീ കയറിയിരിക്കൂ."

ഇതുപറഞ്ഞ് ഭഗവാന്റെ കാലെടുത്ത് തന്റെ മടിയില്‍വെച്ചു രാധ മുള്ളെടുക്കുവാന്‍ തുടങ്ങി. രാധ മുള്ളെടുക്കുവാന്‍‍ തുനിഞ്ഞപ്പോള്‍ ഗോപാലവേഷം കെട്ടിയ ഭഗവാന്‍ കൃഷ്ണന്‍ ഒളിപ്പിച്ചുവെച്ച ഓടക്കുഴല്‍ ചുണ്ടോടു ചേര്‍ത്തു. അവിടെ പരന്നൊഴുകിയ നാദാമ്യതം കേട്ട് രാധയുടെ കണ്ണില്‍ നിന്ന് ധാരധാരയായി ഒഴുകിയ കണ്ണുനീര്‍ ഭഗവാന്റെ പാദത്തില്‍ വീണു. പിന്നീട് ഭഗവാന്‍ ന്യത്തം വെച്ചത് രാധയോടൊപ്പമായിരുന്നു.

ഇതാണ് പറഞ്ഞത്, കര്‍ത്തവ്യങ്ങള്‍ വിട്ട് ഓടുന്ന ഭക്തിയല്ല നമുക്കു വേണ്ടത്. വേദനിക്കുന്നവര്‍ക്ക് സാന്ത്വനമേകാതെ ഓടുന്നതു ഭക്തിയല്ല എന്ന്.

മറ്റുള്ളവരോട് കരുണ കാണിച്ചിട്ടു വേണം പ്രാര്‍ഥനകളില്‍ മുഴുകാന്‍. സഹജീവികളോട്, ജീവജാലങ്ങളോട് കരുണ കാണിച്ചതിനുശേഷം ഭക്തിയില്‍ മുഴുകാന്‍ എല്ലാവര്ക്കും സാധിക്കട്ടെ. അതാവും യഥാര്‍ഥഭക്തി.

No comments:

Post a Comment