Showing posts with label ക്ഷേത്രങ്ങള്‍. Show all posts
Showing posts with label ക്ഷേത്രങ്ങള്‍. Show all posts

Friday, June 28, 2019

കൊല്ലൂരിലെ മൂകാംബി ക്ഷേത്ര വിവരണം

 കുടജാദ്രി മലനിരകളിൽ നിന്ന് ഒഴുകു എത്തുന്ന സൗ‌പണ്ണിക നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കൊല്ലൂർ മൂകാംബിക ക്ഷേത്രത്തേക്കുറിച്ച് കേട്ടിട്ടില്ലാത്ത സഞ്ചാ‌രികൾ കുറവായിരിക്കും. വിദ്യാദേവതയെ ആരാധിയ്ക്കുന്നവരുടെയെല്ലാം ഇഷ്ടസ്ഥലമാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. മൂകാംബിക ദേവിയെ നേരില്‍ തൊഴാന്‍ കഴിയുകയെന്നത് ജന്മസൗഭാഗ്യമായിട്ടാണ് ഭക്തര്‍ കരുതുന്നത്.
കുട്ടികളുടെ വിദ്യാരം‌ഭത്തിനും കലാരംഗ‌ങ്ങളിലെ അരങ്ങേറ്റത്തിനുമൊക്കെ ആളുകൾ ‌തെരഞ്ഞെടുക്കുന്ന സ്ഥലമാണ് ഈ ക്ഷേത്രം. പറഞ്ഞറിയിക്കാൻ പറ്റാത്ത ചൈതന്യമുണ്ട് കര്‍ണാടകത്തിലെ ദക്ഷിണ കന്നഡ ജില്ലയില്‍ സ്ഥിതിചെയ്യുന്ന കൊല്ലൂര്‍ എന്ന ഈ ക്ഷേത്ര നഗരത്തിന്.

ഒരിക്കല്‍ വന്നുപോയാല്‍ വീണ്ടും വീണ്ടും വന്നുകൊണ്ടേയിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മായാജാലമുണ്ട് ഈ സ്ഥലത്തിന്, ഭക്തര്‍ അത് ദേവീയുടെ ശക്തിയായും അല്ലാത്തവര്‍ അത് കൊല്ലൂരിന്റെ പ്രകൃതിയുടെ പ്രത്യേകതയായും കാണുന്നു. സരസ്വതീ ഭക്തര്‍ക്കൊപ്പം പ്രകൃതിസ്‌നേഹികളായ സഞ്ചാരികളും എത്തുന്നുവെന്നതാണ് കൊല്ലൂരിന്റെ പ്രത്യേകത.

പ്രതി‌ഷ്ഠ
പരശുരാമനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നും അതല്ല ആദിശങ്കരനാണ് പ്രതിഷ്ഠ നടത്തിയതെന്നും കഥകളുണ്ട്. എന്തായാലും ശങ്കരാചാര്യരുടെ കഥയ്ക്കാണ് കൂടുതല്‍ പ്രചാരമുള്ളത്.
രാജ്യത്ത് ശക്തി ആരാധന നടക്കുന്ന പ്രമുഖ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് മൂകാംബിക ക്ഷേത്രം.മൂകാസുരനെന്ന അസുരനെ ദേവി ഇവിടെവച്ചാണ് വധിച്ചതെന്നും അതിനാലാണ് മൂകാംബികയെന്ന പേരുവന്നതെന്നുമാണ് കഥകള്‍.
 ജ്യോതിർ ലിംഗം
ക്ഷേത്രത്തിലെ ശ്രീകോവിലില്‍ ജ്യോതിര്‍ലിംഗമാണ് പ്രതിഷ്ഠ. സ്വര്‍ണരേഖയെന്ന് പറയുന്ന സ്വര്‍ണ വര്‍ണത്തിലുള്ള ഒരു രേഖ ജ്യോതിര്‍ലിംഗത്തിലുണ്ട്. ഈ രേഖ ലിംഗത്തെ രണ്ടായി പകുക്കുകയാണ്. ഈ രണ്ടു ഭാഗങ്ങളില്‍ ചെറിയ ഭാഗം ത്രിമൂര്‍ത്തി ശക്തിയുള്ളതും വലിയ ഭാഗം സൃഷ്ടിയുടെ അടിസ്ഥാനായ സരസ്വതി, പാര്‍വ്വതി, ലക്ഷ്മീ എന്നീ ദേവതാ സങ്കല്‍പ്പങ്ങളുമാണ്
ഈ ജ്യോതിര്‍ലിംഗത്തിന് പിന്നിലായിട്ടാണ് ദേവി മൂകാംബികയുടെ ലോഹവിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇത് ആദിശങ്കരനാണ് പ്രതിഷ്ഠിച്ചതെന്നാണ് വിശ്വാസം. കുടജാദ്രിയില്‍ തപസുചെയ്ത ശങ്കരന് മുന്നില്‍ ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ പിന്തുടര്‍ന്ന് കേരളത്തിലേയ്ക്ക വരാന്‍ ശങ്കരന്‍ ദേവിയെ ക്ഷണിച്ചു.
 കേരളത്തില്‍ എത്തിച്ച് അവിടെ ദേവിയെ കുടിയിരുത്തുകയായിരുന്നു ശങ്കരന്റെ ഉദ്ദേശം. ശങ്കരന്റെ ഇംഗിതം അംഗീകരിച്ച ദേവി ഒരു നിബന്ധന വച്ചു. താന്‍ പിന്നാലെ നടക്കുമെന്നും എന്നാല്‍ പിന്നില്‍ത്തന്നെയുണ്ടോയെന്നറിയാന്‍ ശങ്കരന്‍ തിരിഞ്ഞുനോക്കരുതെന്നുമായിരുന്നു നിബന്ധന, അഥവാ നോക്കിയാല്‍ ആ സ്ഥലത്ത് താന്‍ ഇരിപ്പുറപ്പിയ്ക്കുമെന്നും ദേവി പറഞ്ഞു.ഈ വ്യവസ്ഥ അംഗീകരിച്ച് ശങ്കരന്‍ മുമ്പിലായി നടന്നു. പിന്നില്‍ നടക്കുന്ന ദേവിയുടെ പാദസരത്തിന്റെ കിലുക്കമാണ് ദേവിയൊപ്പമുണ്ടെന്ന് ശങ്കരന് ഉറപ്പ് നല്‍കിക്കൊണ്ടിരുന്നത്. കുറച്ചുകഴിഞ്ഞപ്പോള്‍ പാദസരക്കിലുക്കം കേള്‍ക്കാതായി ദേവി പിന്നിലുണ്ടോയെന്നറിയാന്‍ തിടുക്കമായ ശങ്കരന്‍ നിബന്ധന ലംഘിച്ച് തിരിഞ്ഞുനോക്കി. ഇതോടെ ദേവി നേരത്തേ പറഞ്ഞതുപ്രകാരം ആ സ്ഥലത്ത് കുടിയിരിയ്ക്കുകയായിരുന്നുവത്രേ.ഈ സ്ഥലമാണ് കൊല്ലൂരിലെ മൂകാംബികാ സന്നിധിയെന്നാണ് വിശ്വാസം. പിന്നീട് ശങ്കരന്‍ ആത്മലിംഗത്തിന് പിന്നിലായി ദേവിയെ പ്രതിഷ്ഠിയ്ക്കുകയായിരുന്നു. ചതുര്‍ബാഹുവായ ദേവീരൂപമാണ് ഇവിടുത്തേത്.
108 ശക്തി പീഠങ്ങൾ
നൂറ്റിയെട്ട് ശക്തിപീഠങ്ങളില്‍ വിശേഷസ്ഥാനമാണ് കൊല്ലൂര്‍ മൂകാംബികയ്ക്ക് നല്‍കുന്നത്. സിദ്ധി ക്ഷേത്രമായതിനാല്‍ ദേവിയുടെ മുന്നില്‍ നിന്നും പ്രാര്‍ത്ഥിയ്ക്കുന്ന കാര്യങ്ങള്‍ നടക്കുമെന്നാണ് വിശ്വാസം. ഇവിടെ എഴുത്തിനിരുത്തുന്ന കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നതങ്ങളിലെത്തുമെന്നും, ആദ്യത്തെ കലോപാസന ഇവിടെ നടത്തുന്ന കലാകാരന്മാര്‍ നൈപുണ്യം കൈവരിയ്ക്കുമെന്നുമെല്ലാം വിശ്വസിക്കപ്പെടുന്നു.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം കൊലാപുര ആദി മഹാലക്ഷ്മി ക്ഷേത്രമെന്നും അറിയപ്പെടുന്നുണ്ട്. മലനിരകള്‍ക്കും കാടിനും നടുവിലായിട്ടാണ് മൂകാംബികയുടെ വാസം. നവരാത്രികാലമാണ് ക്ഷേത്രത്തിലെ ഏറ്റവും വിശേഷപ്പെട്ട സമയം. ഈ സമയത്ത് ഇവിടെ നന്നേ ഭക്തജനത്തിരക്കനുഭവപ്പെടാറുണ്ട്. ഈ സമയത്തെ ഇവിടത്തെ വിശേഷാല്‍ പൂജകളെല്ലാം കണ്ടിരിക്കേണ്ടതുതന്നെയാണ്.

ശങ്കരപീഠത്തില്‍ നവാക്ഷരീകലശ പ്രതിഷ്ഠ നടത്തുന്നതാണ് നവരാത്രി പൂജയിലെ പ്രത്യേകത. പരമ്പരാഗതമായി ഈ പൂജ നടത്തിവരുന്ന കുടുംബങ്ങളിലെ വിവാഹിതരായ യുവതികള്‍ക്ക് ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹം വരെ ചെല്ലാന്‍ ഈ സമയത്ത് അവസരം ലഭിയ്ക്കുന്നത് പ്രത്യേകതയാണ്.
നവരാത്രികാലത്താണ് വിദ്യാരംഭം കുറിയ്ക്കാനായി കുട്ടികളെത്തുന്നത്. മഹാനവമി ദിവസമാണ് നവാക്ഷരീകലശം സ്വയംഭൂ ലിംഗത്തില്‍ അഭിഷേകം ചെയ്യുന്ന വിശേഷ ചടങ്ങ് നടക്കുന്നത്. നവരാത്രി കാലത്ത് മൂകാംബികാ ദര്‍ശനത്തിന് അവസരമൊക്കുകയെന്നാല്‍ വലിയ ഭാഗ്യമാണെന്നാണ് കരുതപ്പെടുന്നത്.
എത്രതവണ നമ്മള്‍ യാത്രയ്‌ക്കൊരുങ്ങിയാലും ദേവിതന്നെ വിചാരിച്ചെങ്കില്‍ മാത്രമേ മുടക്കം കൂടാതെ ഭക്തര്‍ സന്നിധിയിലെത്തുകയുള്ളുവെന്നാണ് വിശ്വാസം.

ഗരുഡ ഗുഹ
ഇസ്‌കോണിന് കീഴിലുള്ള പരശുരാമ ക്ഷേത്രത്തിനടുത്തായിട്ടാണ് ഗരുഡ ഗുഹയുള്ളത്. ഗരുഡന്‍ ഇവിടെ തപസ്സനുഷ്ഠിച്ചിട്ടുണ്ടെന്നാണ് വിശ്വസിയ്ക്കപ്പെടുന്നത്. മൂകാംബിക ക്ഷേത്രത്തില്‍ നിന്നും അടുത്തായിട്ടാണ് ഇത്. കൊല്ലൂരിലെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒന്നാണ് ഗരുഡ ഗുഹ.

അരിഷ്ണ ഗുണ്ടി വെള്ളച്ചാട്ടം

മൂകാംബിക വന്യജീവി സങ്കേതത്തിനുള്ളിലാണ് മനോഹരമായ ഈ വെള്ളച്ചാട്ടമുള്ളത്. നടന്നു മലകയറിയെങ്കില്‍ മാത്രമേ ഇതിനടുത്ത് എത്താന്‍ കഴിയുകയുള്ളു. ഇവിടത്തെ വനംവകുപ്പ് അധികൃതരില്‍ നിന്നും അനുമതി വാങ്ങിവേണം യാത്ര തുടങ്ങാന്‍
വെയില്‍ വെള്ളച്ചാട്ടത്തിലേയ്ക്ക് വന്നുവീഴുമ്പോഴുണ്ടാകുന്ന പ്രത്യേക മഞ്ഞ നിറത്തിന്റെ പേരിലാണ് ഇതിന് അരിഷ്ണയെന്ന് പേരുവന്നത്. അരിഷ്ണയെന്നാല്‍ മഞ്ഞളിന്റെ പോലെയുള്ള മഞ്ഞനിറമെന്നാണ് അര്‍ത്ഥം. വെയില്‍ വന്നുവീഴുമ്പോഴുള്ള വെള്ളച്ചാട്ടത്തിന്റെ കാഴ്ച അതിമനോഹരമാണ്. വേനല്‍ക്കാലത്തും മഞ്ഞുകാലത്തുമെല്ലാം ഒരുപോലെ മനോഹരമാണ് ഈ വെള്ളച്ചാട്ടം.

സരസ്വതി, ലക്ഷ്മി, ദുർഗ എന്നീ സാന്നിദ്ധ്യങ്ങൾ രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമാണ് ഇവിടെ എന്നാണ് വിശ്വാസം. ഇവിടത്തെ പ്രധാന വഴിപാടുകൾ നിറമാല, അലങ്കാരപൂജ, ഗുരുതി തർപ്പണം, ഉമാമഹേശ്വര പൂജ, വിദ്യാരംഭം എന്നിവയാണ്. വാവ്, പ്രതിപദം, കുട്ടിയുടെ ജന്മനക്ഷത്രം എന്നിവ ഒഴിച്ചുള്ള ദിവസങ്ങളിൽ വിദ്യാരംഭം നടത്താം. രാവിലെ 8 മുതൽ 9.30 വരെയാണ് എന്നും ഇത് നടത്തുന്നത്.


Thursday, September 22, 2016

പാപം ശമിക്കുന്ന തിരുവില്വാമല

തൃശൂർ ജില്ലയിലെ ഒരു പാറയുടെ മുകളിലാണ് പ്രശസ്തമായ തിരുവില്വാമല ക്ഷേത്രം. ഈ പാറയുടെ അടിഭാഗത്ത് ഗുഹയുണ്ടെന്നും അതിൽ സ്വർണ വില്വമരമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. രണ്ട് വിഷ്ണു വിഗ്രഹങ്ങളാണ് ക്ഷേത്രത്തിൽ. രണ്ടിനും പ്രത്യേകം പ്രത്യേകം ശ്രീകോവിലുകൾ. കിഴക്കോട്ടു ദർശനമായിട്ടുള്ളതാണ് പ്രധാന മൂർത്തി. ഇതു ലക്ഷ്മണനാണെന്ന് സങ്കല്പം. ശംഖുചക്ര ഗദാധാരികളാണ് വിഗ്രഹങ്ങൾ.

ഐതിഹ്യം,മാഹാത്മ്യം
പിതൃക്കളുടെ മോക്ഷത്തിനുവേണ്ടി പരശുരാമൻ തപസ് ചെയ്തപ്പോൾ ശ്രീപരമേശ്വരൻ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിൽ നിന്ന് പരശുരാമൻ ശിവൻ പൂജിച്ചിരുന്ന വിഷ്ണുവിഗ്രഹം കരസ്ഥമാക്കി. വിഗ്രഹ പ്രതിഷ്ഠയ്ക്കായി പറ്റിയ സ്ഥലം അന്വേഷിച്ച് പോകുമ്പോൾ തിരുവില്വാമലയിലെത്തി. ഇവിടത്തെ പാറ കണ്ട് സന്തുഷ്ടനായ പരശുരാമൻ വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചു. കിഴക്കോട്ട് ദർശനമായിട്ടായിരുന്നു പ്രതിഷ്ഠ. കാലാന്തരത്തിൽ പടിഞ്ഞാറ് ദർശനമായി മറ്റൊരു വിഗ്രഹം വില്വമംഗലം പ്രതിഷ്ഠിച്ചെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിലെ പ്രധാന മൂർത്തിക്ക് വില്വാദ്രിനാഥൻ എന്ന് പേരിട്ടതും വില്വമംഗലമാണത്രേ.

ആമലക മഹർഷിയാണ് തിരുവില്വാമലയിൽ പ്രതിഷ്ഠ നടത്തിയതെന്നും മറ്റൊരു ഐതിഹ്യമുണ്ട്. രാമനാമജപം സംവത്സരങ്ങളോളം ജപിച്ച് തപസിൽ കഴിഞ്ഞിരുന്ന മഹർഷിക്ക് മുന്നിൽ വിഷ്ണു പ്രത്യക്ഷനായെന്നും മഹർഷിയുടെ ആഗ്രഹപ്രകാരം ശ്രീരാമഭാവത്തിൽ വസിക്കുന്നുവെന്നും വിശ്വാസമുണ്ട്.

പ്രശസ്തമായ പുനർജനനി നൂഴൽ എന്നൊരു പ്രത്യേക ആചാരവുംതിരുവില്വാമലയുമായി ബന്ധപ്പെട്ടുണ്ട്. ക്ഷേത്രത്തിൽ നിന്ന് രണ്ടരക്കിലോമീറ്ററോളം അകലെ വില്വമലയിലാണ് ഈ ഗുഹ. വൃശ്ചികമാസത്തിലെ ഏകാദശി നാളിൽ ഒരു ഗുഹയിൽ കടന്ന് മറ്റൊരു ഗുഹാമുഖത്തിലൂടെ പുറത്തുവന്നിരുന്നതാണ് ഈ ചടങ്ങ്. ഗുഹയ്ക്ക് സമീപമുള്ള പാപനാശിനിയിൽ കുളിച്ച് ഗുഹയിലിറങ്ങി നൂണ്ട് കടന്നാൽ പാപങ്ങളെല്ലാം ശമിച്ച് പുനർജന്മമായെന്ന് സങ്കല്പം.

എത്തിച്ചേരാൻ
തൃശൂരിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് തിരുവില്വാമല. വടക്കാഞ്ചേരി ചേലക്കര വഴി ബസിൽ എത്താവുന്നതാണ്. ട്രെയിൻ മാർഗമാണെങ്കിൽ തൃശൂരിലോ വടക്കാഞ്ചേരിയിലോ ഇറങ്ങി ബസിൽ പോകാം. 
copied from# keralakaumudi

ശബരിമല ധര്മ്മ ശാസ്താ ക്ഷേത്രം

ലോകവീരം മഹാപൂജ്യം സർവ രക്ഷാകരം വിഭോപാർവതീ ഹൃദയാനന്ദം ശാസ്താരം പ്രണമാമ്യഹംസ്വാമിയേ ശരണമയ്യപ്പാ..................
ഇന്ത്യയിലെ അതി പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ശബരിമല ധർമ്മ ശാസ്താ ക്ഷേത്രം കേരളത്തിൽ പത്തനം തിട്ട ജില്ലയിൽ പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ നിബിഡ വനത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നിന്ന് മണിമല, എരുമേലി,മുക്കൂട്ടുതറ, കണ്ണമല, പമ്പ വഴി ശബരി മലയിൽ എത്തുവാൻ നൂറ് കിലോ മീറ്ററാണ് ദൂരം. ഇതിൽ എരുമേലി, മുക്കൂട്ടുതറ, കണ്ണമല, പമ്പ പാത ദൂരം കുറവുള്ളതും, ഗതാഗതം കൂടുതലുള്ളതും, അപകടങ്ങൾക്ക് സാധ്യതയുള്ളതുമായ പുതിയ പാതയാണ്. എരുമേലിയിൽ നിന്ന് വെച്ചൂച്ചിറ, അത്തിക്കയം, പെരുനാട്‌, ളാഹ വഴി പമ്പയ്ക്കുള്ള പഴയ പാത വഴി പോയാൽ ഇരുപത് കിലോ മീറ്റർ ദൂരംകൂടുതൽ താണ്ടണം. എരുമേലി ദർശനം ഒഴിവാക്കുകയാണെങ്കിൽ തെക്കൻ കേരളത്തിൽ നിന്ന് വരുന്നവർ പന്തളത്ത് നിന്ന് എണ്പത് കിലോ മീറ്റർ ദൂരം താണ്ടിയാൽ ശബരി മലയിൽ എത്തും. ഉത്തര കേരളത്തിൽ നിന്നും, തമിഴ് നാടിന്റെ വടക്ക്‌ ഭാഗത്ത് നിന്നും, കർണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ദേശീയ പാത 47 വഴി അങ്കമാലിയിൽ വന്നു, അവിടെ നിന്ന് എം സീ റോഡ്‌ വഴി കൂത്താട്ടുകുളത്ത് എത്തി, അവിടെ നിന്ന് പാല, കഞ്ഞിരപ്പള്ളി വഴി എരുമേലിയിൽ എത്തുന്നതാണ് എളുപ്പ വഴി (അങ്കമാലിയിൽ നിന്ന് പമ്പ വരെ 160 കിലോ മീറ്റർ). കുമളിയിൽ നിന്ന് പുൽ മേട് താണ്ടി അമ്പത് കിലോ മീറ്റർ ദൂരം സഞ്ചരിച്ചും ശബരി മലയിൽ എത്താം. 2011 ജനുവരി 14ന് പുൽ മേടിൽ നിന്ന് മകര ജ്യോതി കണ്ടിറങ്ങിയ അയ്യപ്പന്മാരിൽ നൂറോളം പേർ തിക്കിലും തിരക്കിലുപ്പെട്ട് മരണമടഞ്ഞതോടെ പുൽമേട്‌ വഴി സഞ്ചാരം തൽക്കാലം നിയന്ത്രിച്ചിരിക്കുകയാണ്. പകരം പുൽ മേടിന് സമാന്തരമായുള്ള കുമളി, വണ്ടി പെരിയാർ, പരുന്തു പറ വഴി ഇപ്പോൾ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.ദക്ഷിണേന്ത്യയിൽതീർത്ഥാടക സന്ദർശനത്തിൽ തിരുപ്പതിയും പഴനിയും ഗുരുവായൂരും കഴിഞ്ഞ് നാലാം സ്ഥാനമാണ് ശബരി മലയ്ക്കെങ്കിലുംചുരുങ്ങിയ കാലയളവിൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്നത് ശബരി മലയിലാണ്. മറ്റു ക്ഷേത്രങ്ങളിൽ വർഷത്തിൽ എല്ലാ ദിവസവും തീർത്ഥാടകർ എത്തുമെങ്കിൽ ശബരി മലയിൽ സാധാരണയായി തീർത്ഥാടകർ എത്തുന്നത് നവംബർ ഡിസംബർ ജനുവരി മാസങ്ങളിലായാണ്.മലയാള മാസം വൃശ്ചികം ഒന്നു മുതൽ മണ്ഡല കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളിലും, തുടർന്ന് മകരം ഒന്നിന് നടക്കുന്ന മകര വിളക്കെന്ന സംക്രമ പൂജ വരെയും, മകരം പത്തിന് നടക്കുന്ന ഗുരുതി വരെയുമാണ് ശബരി മലയിലെ തീർത്ഥാടന കാലയളവ്. ഇതിനു പുറമേ എല്ലാ മലയാള മാസങ്ങളിലേയും ആദ്യത്തെ അഞ്ചു ദിവസങ്ങളിലും സന്ദർശനം അനുവദിക്കുന്നു.ധനു പതിനൊന്നിന് മണ്ഡല പൂജ കഴിഞ്ഞാൽ അഞ്ചു ദിവസംനടയടച്ച ശേഷമാണ് സംക്രമ പൂജയ്ക്ക് വേണ്ടി നട തുറക്കുന്നത്. സംക്രമ പൂജ കഴിഞ്ഞാൽ ഗുരുതി വരെയുള്ള ദിവസങ്ങളിലും തീർത്ഥാടകർ വളരെ കുറവായിരിക്കും അങ്ങിനെ കണക്കു കൂട്ടിയാൽ കേവലം 55 ദിവസം കൊണ്ടാണ് ജന കോടികൾ ദർശന പുണ്യം നേടാനായി ശബരി മലയിലെത്തുന്നത്. ഏകദേശ കണക്കനുസരിച്ച് നാല് കോടി ഭക്തരെങ്കിലും 2013 - '14 കാലയളവിൽ ശബരി മലയിൽ എത്തിയിരുന്നു. ശബരി മലയിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിനും അത് വഴി കേരള സർക്കാരിനും 2013 - '14 കാലയളവിൽ ലഭിച്ച വരുമാനം നാനൂറ് കോടിയിൽപ്പരം രൂപയാണ്. തീർത്ഥാടക പ്രവാഹത്താൽ കേരളത്തിന് മൊത്തമായി 2013 - '14 കാലയളവിൽ ലഭിച്ച വരുമാനം മൂവായിരം കോടി രൂപയിൽ അധികം വരും.കടൽ നിരപ്പിൽ നിന്നും ഏതാണ്ട് തൊള്ളായിരം മീറ്റർ ഉയരത്തിലാണ് ശബരി മല ക്ഷേത്രത്തിന്റെസ്ഥാനം. ബ്രഹ്മചാരി സങ്കല്പത്തിലുള്ളതാണ് ഇവിടുത്തെ ധർമ്മ ശാസ്താ പ്രതിഷ്ഠ അതിനാൽ ഋതു മതി പ്രായ ഗണത്തിലുള്ള (പത്ത് മുതൽ അമ്പത്തഞ്ച് വയസ്സു വരെ) സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാറില്ല. ശബരി മലയെ ചുറ്റിയുള്ള പതിനെട്ട് മല മുകളിലും ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. ഈ മലകളിൽ ക്ഷേത്രങ്ങളോ, ക്ഷേത്രാവശിഷ്ടങ്ങളോ ഇന്നും കാണാം. മഹിഷി വധത്തിന് ശേഷം അയ്യപ്പൻ ധ്യാനത്തിലിരുന്നത് ശബരി മലയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള പതിനെട്ട് മലകളിലെ പതിനെട്ട് മല ദൈവങ്ങൾക്കു നടുവിലാണ് അയ്യപ്പനെന്നും ഇത്സൂചിപ്പിക്കുന്നതാണ് ക്ഷേത്രത്തിനു മുന്നിലുള്ള പതിനെട്ട് പടികളെന്നും വിശ്വാസമുണ്ട്.ശബരി മല ഹൈന്ദവവൽക്കരിക്കപ്പെട്ട ബുദ്ധ വിഹാരമാണെന്ന് ചിലർക്ക്അഭിപ്രായമുണ്ട്.ബുദ്ധ മതം കേരളത്തിൽ പ്രചരിക്കുന്നതിനു വളരെ മുമ്പ് തന്നെ ശബരി മലയിൽ ക്ഷേത്രം ഉണ്ടായിരുന്നെന്നും ചാത്തനെന്ന ശാസ്താവ് പ്രാചീന ദ്രാവിഡ സംസ്കൃതി മുതൽ പൂജിക്കപ്പെടുന്ന ദേവതയാണന്നും അവർ മറക്കുന്നു. സ്വദേശിയവും വൈദേശികവുമായ മതങ്ങളും സംസ്ക്കാരങ്ങളുംഭാരതത്തിൽ പല കാലഘട്ടത്തിലായിഉടലെടുക്കുകയും വരികയും വളരുകയും ചെയ്തു. വൈദേശികമാണെങ്കിലും ഏറെ കുറെ സ്വദേശിവൽക്കരിക്കപ്പെട്ട ദ്രാവിഡ സംസ്ക്കാരമാണ് ദക്ഷിണേന്ത്യയിൽപ്രചരിച്ചത്. ആര്യാവർത്തം എന്ന് അറിയപ്പെടുന്ന ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ സ്വദേശിവൽക്കരിക്കപ്പെട്ട ആര്യ സംസ്ക്കാരവും. ദ്രാവിഡരുടെ മൂല ഭാഷ തമിഴും ആര്യന്മാരുടെത് സംസ്കൃതവും. ദ്രാവിഡരുടെ മൂല ദൈവം ചാത്തൻ തന്നെ കൂട്ടിന് കാളിയും. ശബരി മല ഉൾപ്പടെ കേരളത്തിലെ കാളി കാവുകളും, ശാസ്താ ക്ഷേത്രങ്ങളും ആദി ദ്രാവിഡ ക്ഷേത്രങ്ങളാണെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. .ആര്യന്മാർ ദ്രാവിഡരെ തോൽപ്പിച്ച കഥയാണല്ലോ രാമായണം. മാത്രമല്ല രാമൻ സീതാന്വേഷണ മാർഗ്ഗേ ദ്രാവിഡ സന്യാസിനിയായ ശബരിയെ സന്ദർശിച്ചുവെന്നും രാമായണത്തിൽ പറയുന്നു. ശേഷം ആര്യ ദ്രാവിഡ സങ്കലനം ഉണ്ടാവുകയും പിന്നെ അതിനേക്കാൾ വലിയ വിപത്തായ മതങ്ങൾ ഉണ്ടാവുകയും ചെയ്തു. ഭാരത ദേശത്ത്‌ ഉളവായ പ്രധാന മതങ്ങളാണ് വിഷ്ണുവിനെ ആരാധിക്കുന്ന വൈഷ്ണവരും ശിവനെ ആരാധിക്കുന്ന ശൈവരും ഗണപതി ആരാധകരായ ഗാണപത്യരും, ദേവി ആരാധകരായ ശാക്തെയരും. വൈഷ്ണവ മതത്തിന്റെ പ്രചുര പ്രചാരത്തിൽ പിടിച്ചു നില്ക്കാനാകാതെ തമ്മിൽ ഐക്യ രൂപമുണ്ടായിരുന്ന ശൈവ മതവും ശാക്തേയ മതവും ഗാണപത്യ മതവും ഒന്നായി. പിന്നീട് വൈഷ്ണവരുടേയും ശൈവരുടേയും രണ ഭൂമിയായി തീർന്നു ഇവിടം. 3500 വർഷങ്ങൾക്ക് മുമ്പ് ജൈന ബുദ്ധ മതങ്ങളുടെ വരവായി ജൈന മതം മുളയിലെ നശിച്ചു എങ്കിലും ബുദ്ധ മതം പ്രചുര പ്രചാരം നേടി ഭാരതം കടന്നു ദക്ഷിണേഷ്യ മുഴുവനും വ്യാപിച്ചു. സ്വാഭാവികമായും ബുദ്ധ മതം ദ്രാവിഡ ദേശത്തും വ്യാപിച്ചു തത്ഫലമായി ക്ഷേത്രങ്ങളും കാവുകളും ബുദ്ധ മത വിഹാരങ്ങളായി, ഉദാഹരണം കൊടുങ്ങല്ലൂർ ചേർത്തല ശബരിമല. അങ്ങിനെ ചാത്തനായ അയ്യൻ ബുദ്ധനായി. 2800 വർഷങ്ങൾക്കു മുമ്പ് കാലടി മണ്ണിൽ ജനിച്ച ആദി ശങ്കരൻ 30 വയസിനുള്ളിൽ ഭാരതം മുഴുവനും തന്റെ പ്രഭ പരത്തി ബുദ്ധ ജൈന ഭിക്ഷുക്കളെ വാദിച്ചു തോൽപ്പിച്ച് സർവജ്ഞ പീഠം കയറി ശങ്കരാചാര്യരായി. ശങ്കരൻ വൈഷ്ണവരും ശൈവരും രണ്ടല്ല ഒന്ന് തന്നെയാണെന്ന് സ്ഥാപിച്ചു (അദ്വൈതം), അങ്ങിനെ ശൈവ വൈഷ്ണവ ഐക്യമുണ്ടാക്കി.എല്ലാ വിഹാരങ്ങളും തിരിച്ചു ക്ഷേത്രങ്ങളാക്കി. ഇനിയും ഒരു കലഹം ഒഴിവാക്കാനായി ചാത്തനായ ശാസ്താവിനെ വിഷ്ണു ശിവ പുത്രനാക്കി.പാലി ഭാഷയിൽ (ബുദ്ധ മത) ശ്രേഷ്ഠൻ എന്ന അർഥം വരുന്ന അജ്ജ എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണ് അയ്യൻ, സംസ്കൃതത്തിൽ ആര്യനെന്ന പദവും സമാനാർത്ഥമാണ് തരുന്നത്, ഇതാണ് ദ്രാവിഡീകരിച്ച്അയ്യനും അയ്യപ്പനും ആയത്. അയ്യപ്പൻ എന്ന പേര് വിഷ്ണു എന്നർത്ഥം വരുന്ന അയ്യ എന്ന വാക്കും ശിവൻ എന്നർത്ഥം വരുന്ന അപ്പ എന്ന വാക്കും ഏകോപിച്ച് ഉണ്ടായിട്ടുള്ളത് ആണെന്നും പറയപ്പെടുന്നു. പഞ്ച ഭൂതങ്ങളുടെ നാഥൻ എന്നർത്ഥം വരുന്ന അയ്യ് (അഞ്ച്) അപ്പനാണ് അയ്യപ്പൻ ആയതെന്നും കേൾക്കുന്നുണ്ട്.ഇനി ശാസ്താവതാരത്തെ കുറിച്ച് സാധാരണയായി കേൾക്കുന്ന ഐതീഹ്യം ചുരുക്കത്തിൽ വിവരിക്കാം. ശിവ സംഭൂതയായ മഹാ കാളി മഹിഷാസുരനെ വധിച്ചതിനു പ്രതികാരമായി സഹോദരി മഹിഷി തപസ്സ് ചെയ്തു ശിവ വിഷ്ണു സംയോജനത്തിൽ ജനിക്കുകയും മനുഷ്യ പുത്രനായി ജീവിക്കുകയും ചെയ്യുന്ന ഒരാൾക്ക് മാത്രമേ തന്നെ വധിക്കുവാൻ കഴിയൂ എന്ന് വരം വാങ്ങി. മഹിഷി വര ലബ്ദിയിൽ അഹങ്കരിച്ച്‌ തൃലോകങ്ങളെ നശിപ്പിച്ചുകൊണ്ട് നടന്നു. നിവൃത്തിയില്ലാതെ വിഷ്ണു മോഹിനി വേഷം ധരിച്ചു ശിവ സംയോഗത്തിലൂടെ ശാസ്താവിന് ജന്മം നൽകി. മനുഷ്യ പുത്രനായി ജീവിക്കുവാൻ വേണ്ടി കുഞ്ഞിനെ കഴുത്തിൽ ഒരു മണിയും കെട്ടി പമ്പാ തീരത്ത് കിടത്തി. കുട്ടികളില്ലാതെവിഷമിച്ചിരുന്ന പന്തളം രാജാവ്നായാട്ടിനായി വനത്തിൽ എത്തിയപ്പോൾ പമ്പാ തീരത്ത് വച്ച് കഴുത്തിൽമണി കെട്ടിയ സുന്ദരനായ ഒരാൺകുഞ്ഞിനെ കണ്ടെത്തി. കഴുത്തിൽ മണി ഉണ്ടായിരുന്നത് കൊണ്ട് മണികണ്ഠൻ എന്നു പേരിട്ട് കൊട്ടാരത്തിലേക്ക് കൊണ്ടു പോയി മകനായി വളർത്തി. അധികം താമസിയാതെരാജാവിന്‌ ഒരു മകൻ ജനിച്ചു. ആയോധന കലയിലും വിദ്യയിലും നിപുണനായ മണികണ്ഠനെ യുവ രാജാവായി വാഴിക്കാനായിരുന്നു പന്തളം രാജാവിന്റെ ആഗ്രഹം. എന്നാൽ മന്ത്രി ഇതിനെ ചെറുക്കാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്തു, ഇതിനായി രാജ്ഞിയെ വശത്താക്കുകയും,അവരുടെ ഗൂഢ പദ്ധതി പ്രകാരം രാജ്ഞി വയറു വേദന അഭിനയിക്കുകയും കൊട്ടാര വൈദ്യൻ പുലി പാൽ മരുന്നായി നിശ്ചയിക്കുകയുംചെയ്തു. പുലിപ്പാൽ കൊണ്ടു വരാനും മഹിഷിയെയും വധിക്കാനുമായി മണികണ്ഠൻ വനത്തിൽ എത്തി. മഹിഷിയെ വധിച്ച്‌ പുലിമേലേറി, പുലിപ്പാലുമായി മണികണ്ഠൻ വിജയശ്രീലാളിതനായി മടങ്ങി എത്തി. തുടർന്ന് പന്തളം രാജാവ് ഭരണം ഏറ്റെടുക്കാൻ അഭ്യർത്ഥന നടത്തിയെങ്കിലുംഅവതാര ലക്ഷ്യം പൂർത്തിയാക്കി മണികണ്ഠൻ വനത്തിലേയ്ക്കു പോയി. ദുഖിതനായ രാജാവ്‌ വർഷത്തിൽ ഒരു തവണയെങ്കിലും തന്നെ കാണാൻ വരണമെന്ന് ആവിശ്യപ്പെട്ടു എന്നാൽ ഇനി എന്നെ കാണണം എങ്കിൽ ഞാൻ എയ്യുന്ന ശരം വീഴുന്ന സ്ഥലത്ത് വന്നാൽ മതിയെന്നായി മണികണ്ഠൻ. അമ്പ് വീണ സ്ഥലമായ ശബരി മലയിൽ രാജാവ് ക്ഷേത്രം നിർമ്മിച്ചു. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തിൽ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വർഷം തോറുമുള്ള തീർത്ഥ യാത്രയും. മഹിഷിയെ കുറിച്ച് ഈ സന്ദർഭത്തിൽ എഴുതുന്നത്‌ ഉചിതമാണ്. വിന്ധ്യന്റെ താഴ്‌വരയിൽ ഗാലവനെന്ന മുനി താമസിച്ചിരുന്നു. മുനി പുത്രിയായ ലീലക്ക്‌ പ്രധാന ശിഷ്യനായ ദത്തനോട് അനുരാഗം ജനിച്ചു. ഒറ്റക്കാലില് തപസ്സ് ചെയ്തു കൊണ്ടിരുന്ന ദത്തനോട് എന്നെ പട്ട മഹഷി ആക്കാമോ എന്ന് ലീല. കോപിഷ്ടനായ ദത്തൻ നീ ഒരു മഹിഷി (എരുമ) ആയി പോകട്ടെ എന്ന് ശപിച്ചു. അങ്ങിനെ അടുത്ത ജന്മം ലീല, കരംഭാസുരന്റെ മകളായി മഹിഷീ മുഖത്തോട് ഭൂമിയില് ജനിച്ചു.അയ്യപ്പ ചരിതം കുറച്ചു കൂടി വിപുലികരിച്ചു ചില്ലറ വിത്യാസങ്ങളോടെ പറഞ്ഞു കേൾക്കുന്നത് ഇങ്ങിനെയാണ്. മഹിഷിയെ വധിക്കാൻ ഹരി ഹര സുതനായി ജനിച്ചത്‌ മണികണ്ഠനായ ധർമ്മ ശാസ്താവാണ്‌. വധം കാണാൻ ശിവൻ വന്നു നന്ദിയെ കെട്ടിയ സ്ഥലമാണ് അഴുതയ്ക്ക് അടുത്തുള്ള കാള കെട്ടി. മഹിഷി നിഗ്രഹത്തിനു ശേഷം അന്തർധാനം ചെയ്ത ശാസ്താവിനു പന്തള രാജൻ ശബരി മലയിൽ അമ്പലം പണിതു. രാജ്യത്തിനെന്തെങ്കിലും ആപത്തു വന്നാൽ അവതരിക്കാമെന്നുപന്തള രാജനു മണികണ്ഠൻ വാക്ക് കൊടുത്തിരുന്നുവത്രേ. നൂറ്റാണ്ടുകൾക്ക് ശേഷം ഉദയനനെന്ന കൊള്ളക്കാരൻ മറവ പടയുമായി വന്നു പന്തള രാജ്യം കൊള്ളയടിച്ചു പന്തള രാജകുമാരിയെ തട്ടി കൊണ്ട് പോയി. ശബരി മലയിലുംസമീപ പ്രദേശങ്ങളിലും തലപ്പാറ ഇഞ്ചപ്പാറ തുടങ്ങിയ കോട്ടകൾ കെട്ടിതന്റെ സാമ്രാജ്യമാക്കി. ശബരി മല ക്ഷേത്രം നശിപ്പിച്ച് മേൽ ശാന്തിയെ വധിച്ചു. മേൽ ശാന്തിയുടെ മകനായ ജയന്തൻ, രാജകുമാരിയും രക്ഷിച്ച് വിവാഹം കഴിച്ച് പാണ്ടി രാജനെ അഭയം പ്രാപിച്ചു. അവർക്കുണ്ടായ മകനാണ് ശാസ്താവിന്റെ അവതാരമായ അയ്യപ്പൻ. പ്രായ പൂർത്തിയായ അയ്യപ്പൻ സകല ശാസ്ത്ര പണ്ഡിതനായി പാണ്ടി രാജന്റെ സേനാധിപനായി. താമസ വിന അവതാര പൂർത്തികരണത്തിനായി പന്തളത്ത് വരികയും വാവർ, കടുത്ത, കറുപ്പൻ, കൊച്ചു തൊമ്മൻ തുടങ്ങിയ സഹായികളുമായി ചേർന്ന് ഉദയനനെയും കൂട്ടാളികളെയും വധിച്ച്‌ പന്തളം മോചിതമാക്കി. ലക്ഷ്യ പൂർത്തികരണം നേടി അയ്യപ്പൻ ശബരി മലയിലെ വിഗ്രഹത്തിൽ വിലയം പ്രാപിച്ചു. ഉദയനനെ തോൽപ്പിക്കാൻ പോയപ്പോൾ ഭക്ഷണ സാധനങ്ങളെല്ലാം ഇരു മുടി കെട്ടിയാണ് കൊണ്ടു പോയതത്രേ. ഈ ചരിതമാണ് കുറച്ചു കൂടി വിശ്വസനീയമെന്നുതോന്നുന്നു, കാരണം കുറച്ചൊക്കെ ചരിത്ര പിൻബലമുണ്ട്. അയ്യപ്പൻ എന്ന ചരിത്ര പുരുഷൻ ജീവിച്ചിരുന്നു എന്നത് അവിതർക്കമത്രെ.ശബരി മലയെ പറ്റി ആദ്യമായി പ്രസിദ്ധീകൃതമായഗ്രന്ഥം കല്ലറക്കൽ കൃഷ്ണൻ കർത്താവ് എഴുതി 1929ൽ അച്ചടിച്ച ശ്രീ ഭൂതനാഥോപാഖ്യാനംകിളിപ്പാട്ടാണ് ആ കാലയളവിൽ തന്നെ വിദ്വാൻ കുറുമള്ളൂർ നാരായണ പിള്ള ശ്രീ ഭൂതനാഥ സർ‌വ്വസ്വമെന്ന കൃതിയും എഴുതി. ആ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നപ്രകാരം പന്തളം രാജ വംശം പാണ്ടിനാട്ടിൽ നിന്നും കുടിയേറിയത് ഏഡി 1200 നോട് അടുപ്പിച്ചാണ്. തമിഴ് നാട്ടിലെ അവരാം കോവിലിൽ നിന്നും വാവരുടെ (ബാബർ) പൂർ‌വികർ കുടിയേറിയത് കൃസ്താബ്ദം 1400 നോട് അടുപ്പിച്ചും. മേൽ പറഞ്ഞ വിവരങ്ങൾ ശരിയാണെങ്കിൽ ധർമ്മ ശാസ്താവതാരം നടന്നത് പാണ്ടി ദേശത്ത്‌ ആയിരിക്കാമെന്നും അന്നത്തെ പാണ്ടി രാജ വംശത്തിന്റെ ഒരു താവഴി സഹ്യനിപ്പുറം വന്നു പന്തളം രാജ്യം സ്ഥാപിച്ചു എന്നും കരുതാം. ആ കാലഘട്ടത്തിന് 400 വർഷങ്ങൾക്ക് മുമ്പാണ് മലയാളം സ്വതന്ത്ര ഭാഷയായി കേരളത്തിൽ തനതായസംസ്ക്കാരം രൂപപ്പെട്ടത്. ഭാഷ വിത്യസം ഉണ്ടങ്കിലും സഹ്യനപ്പുറമുള്ളപാണ്ടി രാജ്യത്തിന്റെയും സഹ്യനിപ്പുറമുള്ള പന്തളം രാജ്യത്തിന്റെയും പൊതു കുല ദൈവമായി ശബരി മല ശാസ്താവ്. ശേഷം അയ്യപ്പന്റെയും വാവരുടെയും കഥകൾ സത്യമാകുന്നു. സംശയം ഒന്ന് മാത്രം അയ്യപ്പൻ ബ്രാഹ്മണന് ക്ഷത്രിയ സ്ത്രീയിൽ ജനിച്ചതാണോ അതോ താഴ്ന്ന ജാതിയിലോ. മേൽ പറഞ്ഞ ഗ്രന്ഥങ്ങൾ പ്രകാരം വെള്ളാള കുല ജാതനാണ് അയ്യപ്പൻ. ഈഴവ (തീയ) ജാതിയിലാണ് പിറന്നതെന്നും ഒരു വാദമുണ്ട്. ഉദയനനെന്ന മറവപ്പട തലവനെ നേരിടാൻ പന്തളം രാജാവ് അയ്യപ്പൻ എന്ന ഈഴവ നായകനെ നിയമിച്ചതും. തണ്ണീർ മുക്കത്ത് ഈഴവ കളരി ആശാൻ ആയിരുന്ന ചീരപ്പൻ ചിറ മൂപ്പന്റെ കളരിയിൽ പഠിച്ചതും, മൂപ്പന്റെ മകൾ വിവാഹാഭ്യർഥന നടത്തിയതും നിത്യ ബ്രഹ്മചാരിയായ അയ്യപ്പൻ അത് നിഷേധിച്ചതും ശബരി മലയിൽ മാളികപ്പുറം സ്ഥാനം നൽകിയതും നാടോടി കഥകളിൽ കേൾക്കാം.അയ്യപ്പൻ ബ്രഹ്മചാരിയായിരുന്നോ എന്ന സംശയം ചിലർ ഉന്നയിക്കുന്നുണ്ട്‌. കാരണം തിരുവുള്ള കാവ്‌, മാഞ്ഞൂർ തുടങ്ങിയ കുറെ ക്ഷേത്രങ്ങളിൽ പ്രഭ എന്ന പത്നിയോടും സത്യാകനെന്ന പുത്രനോടും കൂടിയാണ്‌ ധർമ്മ ശാസ്താ പ്രതിഷ്ഠ. അച്ചൻകോവിൽ, ചോറ്റാനിക്കര തുടങ്ങിയ ചില ക്ഷേത്രങ്ങളിൽ പത്നിമാരായ പൂർണ്ണ പുഷ്ക്കല സമേതനായാണ് ശാസ്താ പ്രതിഷ്ഠ. ഇതെല്ലാം ശാസ്താവും അയ്യപ്പനും തമ്മിൽ പരസ്പരം മാറി പോകുന്നത് കൊണ്ടാവാനെ വഴിയുള്ളൂ. ശാസ്താവ് ഗ്രഹസ്ഥാശ്രമിയാണെന്നും അയ്യപ്പൻ നിത്യ ബ്രഹ്മചാരി ആണെന്നും വിശ്വസിക്കുന്നതാണ് ഉചിതം.ശാസ്താവ്, ധർമ്മ ശാസ്ത,ഹരിഹര സുതൻ, മണി കണ്ഠൻ, അയ്യനാർ, ഭൂത നാഥൻ ശബരിഗിരീശ്വരൻ തുടങ്ങിയ ഒട്ടനവധി പേരുകളിലറിയപ്പെടുന്ന അയ്യപ്പനെ കേരളത്തിൽ പല രീതിയിലാണ് ആരാധിക്കുന്നത്.കുളത്തൂപ്പുഴയിൽബാലനാണ്, അച്ഛൻ കോവിലിൽ ആണ്ടവനും, ആര്യങ്കാവിൽ അയ്യനും. ജാതി മത ഭേദമന്യേ ആർക്കും പ്രവേശിക്കാവുന്ന അമ്പലമായ ശബരി മലയിൽ വരുന്നവരെല്ലാം അയ്യപ്പന്മാരും മാളികപ്പുറങ്ങളും. പതിനെട്ടാം പടി കയറി ചെല്ലുമ്പോൾ പ്രവേശന കവാടത്തിനു മുകളിൽ എഴുതിയിരിക്കുന്ന പോലെ തത്വമസി (അത് നീയാകുന്നു). തത് (അത്, ആ പരമ ചൈതന്യം, ഈശ്വരൻ), ത്വം (നിന്റെ ഉള്ളിൽ നീയായിരിക്കുന്നചൈതന്യം തന്നെ), അസി (ആകുന്നു).ഛന്ദോഗ്യ ഉപനിഷത്തിൽ ഉദ്ദാലകൻ മകനായ ശ്വേത കേതുവിനോട് പറഞ്ഞ വാക്കാണ് തത്വമസി. കേതുവിന് സംശയം ഞാൻ എങ്ങനെ പരമാത്മാവാകും, ഉദ്ദാലകൻ ഉടനെ മകനോട് അഗ്നി കൊണ്ട് വരുവാൻ പറഞ്ഞു. ശ്വേത കേതു ഒരുവിളക്ക് കത്തിച്ചു കൊണ്ട് വന്നു, വിളക്കല്ലാ അഗ്നി കൊണ്ടു വരു എന്നായി ഉദ്ദാലകൻ. ശ്വേത കേതു പിന്നീടൊരു തിരി തെളിയിച്ചു കൊണ്ട്ചെന്നു, അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്, ഉദ്ദാലകന് ദേഷ്യം വന്നു തുടങ്ങി. ശ്വേത കേതുവിന്റെ അടുത്ത വരവ് കനല്ക്കട്ടയും കൊണ്ടായിരുന്നു,അഗ്നി എവിടെ ഉദ്ദാലകൻ ഗർജ്ജിച്ചു. ശ്വേത കേതുവിനു സഹികെട്ടു, അവൻ തിരിച്ച് ചോദിച്ചു എങ്ങിനെയാണ് അഗ്നി മാത്രമായി കൊണ്ട് വരിക, അതിനൊരു ഇരിപ്പിടം വേണ്ടേ. അതെ, അതാണ് നിന്റെ ചോദ്യത്തിനുള്ള ഉത്തരം. അഗ്നിക്ക് സ്ഥിതി ചെയ്യാൻ ഒരു ഉപാധി ആവശ്യമാണ്, അതു പോലെ തന്നെ പരമാത്മാവിനു വസിക്കാൻ ഉപാധിയാണ് ശരീരം, അതായത് പരമാത്മാവ് നിന്നിലുമെന്നിലും സര്വ്വ ചരാചരങ്ങളിലും സ്ഥിതി ചെയ്യുന്നു. അത് തന്നെയല്ലേ ശബരി മലയിലും, ദേവനും ഭക്തന്മാരും തമ്മിൽ വിത്യാസം ഇല്ല എല്ലാവരും ദൈവങ്ങൾ തന്നെ.

Monday, July 4, 2016

കന്യാകുമാരി ബാലാംബിക


കന്യാകുമാരിയില്‍ ധ്യാനത്തിലമര്‍ന്ന പെണ്‍കിടാവിന്റെ രൂപത്തിലാണ് ദേവി. ഇന്ത്യയുടെ തെക്കേ മുനമ്പില്‍, സമുദ്രങ്ങള്‍ സംഗമിക്കുന്ന ത്രിവേണിയില്‍. ബാലാംബികയായി. സ്വയംവരമംഗല്യഹാരവുമായി ശുചീന്ദ്രനാഥനെ കാത്തിരുന്ന കുമാരിയാണ് ദേവി എന്ന് ഐതിഹ്യം. വിവാഹനാളില്‍ ദേവന്‍ എത്താത്തതിനെ തുടര്‍ന്ന് കുമാരി കന്യകയായി തുടര്‍ന്നു. വലംകൈയ്യില്‍ രണ്ടു മടക്കുള്ള സ്വര്‍ണ്ണരുദ്രാക്ഷ ജപമാലയേന്തി അഭയമുദ്രയുമായി നില്‍ക്കുന്ന കന്യകയായ ദേവിയുടെ രുദ്രാക്ഷശില കൊണ്ടുള്ള വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളത്്. കുമാരിയുടെ വജ്രമൂക്കുത്തിയുടെ ഉജ്ജ്വലദ്യുതി കേള്‍വികേട്ടതാണ്.
കിഴക്കോട്ടാണ് പ്രതിഷ്ഠയെങ്കിലും വടക്കേനടയിലൂടെയാണ് പ്രവേശനം. പ്രധാന ഉത്സവസമയത്തു മാത്രമെ കിഴക്കെ നട തുറക്കാറുള്ളൂ. ക്ഷേത്രം തമിഴ്‌നാട്ടിലാണെങ്കിലും മലയാളക്ഷേത്രാചാര പ്രകാരമുള്ള പൂജാവിധികളാണ് ഇവിടെ തുടരുന്നത്. ഇടവമാസത്തിലെ വൈകാശി ഉത്സവമാണ് ഏറ്റവും പ്രധാനം. നവരാത്രി ആഘോഷവും ഗംഭീരമാണ്. വിജയദശമി ദിവസം ദേവി വെളളിക്കുതിരപ്പുറത്തേറി പതിനൊന്നു കിലോമിറ്റര്‍ അകലെയുള്ള മഹാദാനപുരത്തേക്ക് ഘോഷയാത്രയായി എഴുന്നള്ളും.
കന്യകയാല്‍ മാത്രമെ വധിക്കപ്പെടൂ എന്ന് ബാണാസുരനു ലഭിച്ച വരദാനത്തെ തുടര്‍ന്നാണ് പരാശക്തി കുമാരിയായി അവതാരമെടുത്തത്. കുമാരിയില്‍ മഹാദേവന്‍ അനുരക്തനായി. വിവാഹമുറച്ചു. അവതാരോദ്ദേശ്യം പാളുമെന്നായപ്പോള്‍ ദേവകള്‍ നാരദനെ സമീപിച്ചു. അര്‍ദ്ധരാത്രിയുള്ള മുഹൂര്‍ത്തത്തിലെത്താന്‍ പുറപ്പെട്ട മഹാദേവനു മുന്നില്‍ നാരദന്‍ കോഴിയായി കൂവി. പ്രഭാതമായെന്നും മുഹൂര്‍ത്തം മാറിയെന്നും ധരിച്ച ശങ്കരന്‍ നിരാശനായി മടങ്ങിപ്പോയി. കാത്തിരുന്നു ദു:ഖിതയായ കുമാരി നിത്യകന്യകയായി തുടര്‍ന്നു. സദ്യക്കു വേണ്ടി തയ്യാറാക്കിയ അരിയും മറ്റും കുമാരി വലിച്ചെറിഞ്ഞതു കൊണ്ടാവണം കന്യാകുമാരിയിലെ മണ്‍തരികള്‍ ധാന്യമണികള്‍ പോലെയാണിന്നും.
കന്യാകുമാരിയുടെ അനുഗ്രഹം വാങ്ങിയാണ് വിവേകാനന്ദന്‍ കടലിനപ്പുറത്തുള്ള പാറമേല്‍ ധ്യാനലീനനായിരുന്ന്് ഇന്ത്യയെക്കുറിച്ച് മനനം ചെയ്തത്.

Monday, June 27, 2016

ആര്യങ്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം

പരശുരാമൻ പ്രതിഷ്ഠനടത്തിയ അഞ്ചുധർമ്മശാസ്താക്ഷേത്രങ്ങളിൽ ഒരെണ്ണമെന്നു് കരുതപ്പെടുന്ന ക്ഷേത്രമാണു് ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം. കൊല്ലം തിരുമംഗലം ദേശീയ പാതയുടെ ഓരത്ത് 35 അടി താഴ്ചയിലാണ് ക്ഷേത്രം. ഈ ക്ഷേത്രത്തിൽ കിഴക്കോട്ട് ദർശനമായ കൗമാര ശാസ്താവാണ് പതിഷ്ഠ. ക്ഷേത്രത്തിലേക്കുള്ള പടവുകൾ പകുതിയിറങ്ങുമ്പോൾ ഇടത്തുവശത്തായി അയ്യന്റെ കാവൽദൈവങ്ങളായ കറുപ്പസ്വാമിയേയും കറുപ്പായി അമ്മയേയും പതിഷ്ഠിച്ചിട്ടുണ്ട്. പടികൾ അവസാനിക്കുന്നതിനു മുൻപിലായി ഒറ്റക്കല്ലിൽ തീർത്ത തൃക്കല്യാണ മണ്ഡപം. ദ്രാവിഡ നിർമ്മാണശൈലിയിൽ നിർമ്മിച്ചിരിക്കുന്ന പൊക്കമേറിയ തറയാണിത്. ക്ഷേത്രത്തിനു തൊട്ടടുത്തായി കല്ലടയാർ ഒഴുകുന്നു. നാലമ്പലത്തിനുള്ളിൽ പുരുഷന്മാർക്ക് പ്രവേശിക്കാം. എന്നാൽ പത്തിനും 50നും മധ്യേ പ്രായമുള്ള സ്ത്രീകൾക്ക് നാലമ്പലത്തിനുള്ളിൽ പ്രവേശനമില്ല. ധനുമാസത്തിലാണ് ഇവിടുത്തെ ഉത്സവം. ആര്യങ്കാവ് ക്ഷേത്രം കേരളം – തമിഴ്‌നാട് അതിർത്തിയിലായതിനാൽ നാലമ്പലത്തിനുള്ളിൽ മലയാളം ആചാരവും ഉത്സവത്തിന് തമിഴ് ആചാരവുമാണ്. ഉത്സവത്തിന്റെ എട്ടാം ദിവസമാണ് തൃക്കല്യാണം.

Wednesday, June 22, 2016

പരിയാനമ്പറ്റ ക്ഷേത്രം, പാലക്കാട്

ഒറ്റപ്പാലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചതുർബാഹുവായ ഭദ്രകാളിയാണ് പ്രതിഷ്ഠ.ഭൈരവനാണ് പ്രധാന ഉപപ്രതിഷ്ഠ. കൂടാതെ ഗണപതിയും വാഴുന്നു.ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ് മുട്ടറുക്കൽ അഥവാ നാളികേരം മുട്ടൽ. കേരളത്തിൽത്തന്നെ കാടാമ്പുഴ ഭഗവതി ക്ഷേത്രം കഴിഞ്ഞാൽ മുട്ടറുക്കൽ പ്രധാന ഒരു വഴിപാടായി നടത്തുന്നത് ഇവിടെയാണ്. ഉദ്ദിഷ്ടകാര്യസാധ്യത്തിനും ശത്രുദോഷത്തിനുമായി ഉപദേവക്ഷേത്രമായഭൈരവൻ ക്ഷേത്രത്തിൽ എല്ലാ ചൊവാഴ്ചയും ഗുരുതി പൂജയും നടത്തുന്നു... മൂർത്തിയാട്ടം നടക്കുന്ന ഒരു ക്ഷേത്രംകൂടിയാണിത്.വലിയാറാട്ടുദിവസം ഉച്ചപൂജ കഴിഞ്ഞാല്‍ അത്താഴപൂജ വരെയുള്ള സമയം ഭുത പ്രേത പിശാച് ബാധയുള്ള സ്ത്രീകൾ ആർത്തട്ടഹസിച്ച് നെഞ്ചത്തും തലക്കുമടിച്ച് ക്ഷേത്രത്തിന്‍റെ മുന്നിൽ വന്ന് ഉന്മാദനൃത്തം ചെയ്യുകയും പിന്നീട് ക്ഷേത്രത്തിലെ പൂജാരി ശംഖുതീർത്ഥം തളിച്ചാൽ മൂർത്തിയാട്ടം നിൽക്കുകയും ഒരു വർക്ഷത്തേക്ക് അസുഖങ്ങൾ ഉണ്ടാവില്ല എന്നുമാണ് വിശ്വാസം.ചോറ്റാനിക്കര കഴിഞ്ഞാൽ പരിയാനമ്പറ്റയിൽ മാത്രമാണ് ഇത്തരത്തിൽ മൂർത്തിയാട്ടം ഉള്ളത്.

സൂര്യ നാരായണ ക്ഷേത്രം,കണ്ണൂർ

കണ്ണൂർ ജില്ലയിലെ കതിരൂരിലെ സൂര്യ നാരായണ ക്ഷേത്രം

അതി പുരാതനമായ ക്ഷേത്രമാണ് തേത്രായുഗത്തിൽ ശ്രീരാമൻ പ്രതിഷ്ഠ നടത്തി എന്നാണ് വിശ്വാസം. രാമാരാവണ യുദ്ധകാലത്തു സൂര്യ തേജസ്‌ ശ്രീ രാമനെ അനുഗ്രഹിച്ചതയും രാവണ നിഗ്രഹത്തിനു ശേഷം സൂര്യനോടുള്ള കൃതജ്ഞത എന്നോണം ശ്രീരാമൻ സൂര്യനാരായണനെ പ്രതിഷ്ഠ നടത്തി പൂജിച്ചു എന്നാണു ഐതീഹ്യം. ലോകത്തിലുള്ള സകലചരാചരങ്ങൾക്കും വെളിച്ചവും ഊർജവും പകരുന്ന സൂര്യനും വിശ്വം മുഴുവൻ പരിപാലിക്കുന്ന നാരായണനും കൂടി ചേർന്ന സൂര്യ നാരായണ സങ്കൽപ്പത്തിലുള്ളതാണ് ഇവിടുത്തെ പ്രതിഷ്ഠ. ശിവനും ഗണപതിയും മറ്റു പ്രതിഷ്ഠകൾ.
 

ആറ്റുകാല്‍ ക്ഷേത്രത്തിന്റെ ഐതിഹ്യവും പൊങ്കാല മാഹാത്മ്യവും




അനന്തപുരി ചൈതന്യധന്യങ്ങളായ ക്ഷേത്രങ്ങളുടെ നഗരമാണ്‌.കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമമദ്ധ്യത്തില്‍ പുണ്യഭൂമിയായി ആറ്റുകാല്‍ അനന്തപുരി്ക്ക്‌ ദിവ്യചൈതന്യംപൂകി നിലകൊള്ളുന്നു.ദക്ഷിണ ഭാരത്തിലെ ചിരാപുരതനാമായ ആറ്റുകാല്‍ ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്നാണ്‌ അറിയപ്പെടുന്നത്‌. ഇവിടെ സുഹാസിനിയായ ജഗദംബിക ആശ്രയിപ്പോര്‍ക്കഭയമരുളുന്നസര്‍വാഭീഷ്ടദായിനിയായി കുടികൊള്ളുന്നു.

ഒരു ദിവസം ആറ്റുകാല്‍ പ്രദേശത്തെ മുഖ്യ തറവാടായ മുല്ലുവീട്ടിലെ കാരണവര്‍ സായാഹ്നത്തില്‍ കിള്ളിയാറില്‍ കുളിച്ചു കൊണ്ടുനില്‍ക്കുമ്പോള്‍ ഒരു ബാലിക കാരണവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട്‌ നദി കടത്തുവാന്‍ ആവശ്യപ്പെട്ടു. ആറു കടത്തി സ്വന്തം വീട്ടിലേക്ക്‌ കുട്ടിയെ കൊണ്ടുപോയി. സല്‍ക്കാരങ്ങളുടെ തിരക്കില്‍ കുട്ടി അപ്രത്യക്ഷമായി. കാരണവര്‍ക്ക്‌ അന്ന്‌ രാത്രി സ്വപ്നത്തില്‍ അടുത്തുള്ള കാവില്‍ ‘മൂന്ന്‌ വരകള്‍’ കാണുന്നിടത്ത്‌ തന്നെ കുടിയിരിത്തണമെന്ന്‌ പറഞ്ഞ്‌ കുട്ടി അന്തര്‍ധാനം ചെയ്തു. പിറ്റേ ദിവസം കാരണവര്‍ തന്റെ സ്വപ്നദര്‍ശനം സത്യമാണെന്ന്‌ തിരിച്ചറിഞ്ഞ്‌ അവിടെ ചെറിയ ഒരു ക്ഷേത്രം പണികഴിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക്‌ ശേഷം നാട്ടുകാരാണ്‌ ശൂലം, ഫലകം, അസി, കങ്കാളം എന്നിവ ധരിച്ച ചതുര്‍ബാഹുവായ ദേവീവിഗ്രഹം ബദരീനാഥിലെ മുഖ്യപുരോഹിതന്റെ കര്‍മികത്വത്തില്‍ പ്രതിഷ്ഠാകര്‍മം ചെയ്തത്‌.

പാതിവ്രതത്തിന്റെ പ്രതീകമായ കണ്ണകിയുടെ അവതരാമാണ്‌ ആറ്റുകാല്‍ ഭഗവിതയെന്നും മധുരാനഗരദഹനത്തിന്‌ ശേഷം കന്യാകുമാരിയിലൂടെ കേരളകരയില്‍ പ്രവേശിച്ച കണ്ണകി കൊടുങ്ങല്ലൂരിലേയ്ക്കുള്ള യാത്രാമദ്ധ്യേ ആറ്റുകാലില്‍ തങ്ങിയെന്നും ഒരു ഐതിഹ്യമുണ്ട്‌. ക്ഷേത്രത്തില്‍ ഉത്സവകാലങ്ങളില്‍ പാടിവരുന്ന തോറ്റംപാട്ട്‌ കണ്ണകി ചരിത്രത്തെ ആസ്പദമാക്കിയിട്ടുള്ളതാണ്‌.ക്ഷേത്രഗോപുരങ്ങളില്‍ കൊത്തിയിട്ടുള്ള ശില്‍പങ്ങളില്‍ കണ്ണകി ചരിത്രത്തിലെ ദൃശ്യങ്ങളും ഉള്‍പ്പെടുന്നു.ആദിശങ്കരന്‌ശേഷം കേരളം കണ്ട യതിവര്യന്‍ന്മാരില്‍ അഗ്രഗണ്യനായ വിദ്യാധിരാജാ ചട്ടമ്പിസ്വാമികള്‍, തന്റെ വിഹാരരംഗമായി ഈ ക്ഷേത്രവും പരിസരവും ഉപയോഗിച്ചതായി ചരിത്രം പറയുന്നു.

ഇവിടത്തെ ശില്‍പസൗന്ദര്യം മലയാളത്തിന്റെയും തമിഴകത്തിന്റെയും ശില്‍പസൗകുമാര്യത്തിന്റെ സമഞ്ജസ സമ്മേളനമാണ്‌. ഗോപുരമുഖപ്പില്‍ പ്രതിഷ്ഠിതമായ മഹിഷാസുരമര്‍ദ്ദിനി, മുഖമണ്ഡപത്തില്‍ കാണുന്ന വേതാളാരുഢയായ ദേവി , രാജഗോപുരത്തിന്റെ അകത്തെ ചുമരുകളില്‍ കാളീരൂപങ്ങള്‍, ദക്ഷിണ ഗോപുരത്തിന്‌ അകത്ത്‌ വീരഭദ്രരൂപങ്ങള്‍, അന്ന പ്രാശത്തിലും തുലാഭാരത്തിനും ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ക്ക്‌ മുകളിലായി കാണപ്പെടുന്ന രാജരാജേശ്വരി ശ്രീ പാര്‍വതി സമേതനായി പരമശിവന്‍, തെക്കേ ഗോപുരത്തിന്‌ മുകളില്‍ കൊത്തിയിട്ടുള്ള മഹേശ്വരി മുതലായ ശില്‍പങ്ങള്‍ ശ്രദ്ധേയമാണ്‌.
ശ്രീകോവിലില്‍ പ്രധാന ദേവി സൗമ്യഭാവത്തില്‍ വടക്കോട്ട്‌ ദര്‍ശനമേകുന്നു. ഭഗവതിയുടെ രണ്ട്‌ വിഗ്രഹങ്ങളുണ്ട്‌-മൂലവിഗ്രഹവും, അഭിഷേക വിഗ്രഹവും. പുരാതനമായ മൂലവിഗ്രഹം രത്നങ്ങള്‍ പതിച്ച സ്വര്‍ണഅങ്കികൊണ്ട്‌ ആവരണം ചെയ്തിരിക്കുന്നു. മൂലവിഗ്രഹത്തിന്‌ ചുവട്ടിലായി അഭിഷേകവിഗ്രഹവും ഭക്തജനങ്ങള്‍ക്ക്‌ ദര്‍ശിക്കാന്‍ കഴിയും. ചുറ്റമ്പലത്തിന്‌ അകത്തായി വടക്ക്‌ കിഴക്ക്‌ പരമശിവനേയും തെക്ക്‌ പടിഞ്ഞാറ്‌ ഗണപതിയും ,മാടന്‍ തമ്പുരാന്‍, നാഗര്‍ എന്നി ഉപദേവന്മാരും ഉണ്ട്‌.ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ്‌ പൊങ്കാല മഹോത്സവം. കാര്‍ത്തിക നാളില്‍ ആരംഭിച്ച്‌ പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളില്‍ പ്രധാനം കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്‌. ചില സ്ത്രീകള്‍ പൊങ്കാലവ്രതം ഉത്സവം കൊടിആരംഭിക്കുന്നതോടെ ആചരിക്കുന്നു.പൊങ്കാലയിടുന്ന ഭക്തര്‍ കുറഞ്ഞത്‌ മൂന്ന്‌ ദിവസം വ്രതം എങ്കിലും എടുത്തിരിക്കണം. പൊങ്കാലയ്ക്ക്‌ ഉപയോഗിക്കുന്ന മണ്‍പാത്രം, തവ, പാത്രങ്ങള്‍ എന്നിവ കഴിയുന്നതും പുതിയത്‌ ഉപയോഗിക്കുന്നത്‌ നന്നായിരിക്കും. അതുപോല ധരിക്കുന്ന വസ്ത്രവും കോടിയായിരിക്കണം. ദേവി സ്മരണയോടെ വ്രതാചരണം നടത്തണം.

ഉത്സവകാലത്തില്‍ എല്ലാ ദിവസവും പകല്‍ ദേവീ കീര്‍ത്തനങ്ങളും ഭജനയും രാത്രിയില്‍ ക്ഷേത്രകലകളും നാടന്‍ കലകളും അരങ്ങേറും. ഉത്സവം ആരംഭിക്കുന്നത്‌ കണ്ണകീചരിതം പാടി കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ്‌. കൊടുങ്ങല്ലൂരമ്മയെ എഴുന്നുള്ളിച്ച്‌ ആറ്റുകാല്‍ ക്ഷേത്രത്തില്‍ കൊണ്ടുവരുന്നതു മുതല്‍ പാണ്ഡ്യരാജാവിന്റെ വധം വരെയുള്ള ഭാഗങ്ങളാണ്‌ പൊങ്കാലയ്ക്ക്‌ മുമ്പായി പാടിത്തീര്‍ക്കുന്നത്‌.പൊങ്കാല ദിവസം നടക്കുന്ന വഴിപാടുകളാണ്‌ ബാലന്മാരുടെ കുത്തിയോട്ടവും ബാലികമാരുടെ താലപ്പൊലിയും. മഹിഷാസുരനുമായുള്ള ദേവിയുടെ യുദ്ധത്തില്‍ മുറിവേറ്റ ഭടന്മാരെയാണ്‌ കുത്തിയോട്ട ബാലന്മാരായി സങ്കല്‍പിക്കുന്നത്‌.മൂന്നാം ഉത്സവനാള്‍ മുതല്‍ ബാലന്മാര്‍ കുത്തിയോട്ടവ്രതം ആരംഭിക്കുന്നു. അന്നുരാവിലെ പള്ളിപലകയില്‍ ഏഴ്‌ ഒറ്റ രൂപയുടെ നാണയത്തുട്ടകള്‍ വച്ച്‌ പ്രാര്‍ത്ഥിച്ച്‌ മേല്‍ശാന്തിയില്‍നിന്നും പ്രസാദം വാങ്ങി വ്രതം തുടങ്ങും.ഏഴുനാള്‍ നീണ്ടനില്‍ക്കുന്ന ഈ വ്രതത്തില്‍ ദേവിയുടെ തിരുനടയില്‍ ആയിരത്തെട്ട്‌ നമസ്ക്കാരങ്ങളും നടത്തണം. ഈ സമയത്ത്‌ അവരുടെ താമസം ക്ഷേത്രത്തിലായിരിക്കും. ദേവി എഴുന്നിള്ളിക്കുമ്പോള്‍ അകമ്പടി സേവിക്കുന്നതും കുത്തിയോട്ടക്കരാണ്‌. പൊങ്കാല കഴിയുന്നതോടെ കുതത്തിയോട്ട ബാലന്മാര്‍ ചൂരല്‍കുത്തിയെഴുന്നുള്ളിപ്പിന്‌ ഒരുങ്ങുന്നു. കമനീയമായ ആഭരണങ്ങളും ആടകളും അണിഞ്ഞ്‌ രാജകുമാരനെപ്പോലെ കീരിടവും അണിഞ്ഞ്‌ ഭഗവതിയെ അകമ്പടി സേവിക്കുന്നു.ചെറിയ ചൂരല്‍ കൊളുത്തുകള്‍ ബാലന്മാരുടെ നെഞ്ചിന്റെ ഇരുവശങ്ങളിലുമായി കോര്‍ക്കുന്നു.എഴുന്നെള്ളത്ത്‌ തിരികെ ക്ഷേത്രത്തില്‍ എത്തി ചൂരല്‍ അഴിക്കുമ്പോഴേ വ്രതം അവസാനിക്കൂ.