Thursday, June 16, 2016

ഗജേന്ദ്രന്റെ ഭക്‌തിയും മുക്‌തിയും

ഒരു പ്രഭാതത്തില്‍ പൂക്കള്‍ക്കൊണ്ട്‌ ഭഗവാനെ അര്‍ച്ചിക്കുന്ന സമയം ഗന്ധര്‍വ്വനായ മുതല ഗജേന്ദ്രന്റെ കാലില്‍ കടന്നുപിടിച്ച്‌ തടാകത്തിന്റെ ആഴങ്ങളിലേക്ക്‌ കൊണ്ടുപോകാന്‍ ശ്രമിച്ചു. പഠിച്ചപണി മുഴുവന്‍ നോക്കിയിട്ടും ഗജേന്ദ്രന്റെ കാലിലെ പിടി മുതല വിട്ടില്ല. ആനയാകട്ടെ നിന്നിടഞ്ഞ്‌ തന്നെ ഉറച്ച്‌ നിന്ന്‌ വിഷ്‌ണുവിനെ സ്‌തുതിക്കാനും താമരപ്പൂക്കള്‍ തുമ്പിക്കരത്താല്‍ പറിച്ചെടുത്ത്‌ ആകാശത്തേക്ക്‌ അര്‍ച്ച നടത്താനും തുടങ്ങി.
യഥാര്‍ത്ഥമായ ഭക്‌തിയാണ്‌ മുക്‌തിക്ക്‌ കാരണം. ഈ പ്രപഞ്ചത്തില്‍ ഭക്‌തന്‍ ഭക്‌തിയോടുകൂടി ആഗ്രഹിക്കുന്നത്‌ എന്തോ, അത്‌ ഈശ്വരന്‍ നല്‍കുന്നു.

ഇന്ദ്രദ്യുമ്‌നന്‍ എന്ന രാജാവ്‌ മഹാവിഷ്‌ണുവിന്റെ വലിയ ഭക്‌തനായിരുന്നു. ഒരുദിവസം ധ്യാനത്തിലായിരുന്നപ്പോള്‍അഗസ്‌ത്യമഹര്‍ഷി അദ്ദേഹത്തെ കാണുവാന്‍ ചെന്നു. രാജാവ്‌ മുനിയുടെ ആഗമനം അറിഞ്ഞില്ല. കോപിഷ്‌ഠനായ മുനി 'നീ ഒരു കാട്ടാനയായിത്തീരട്ടെയെന്ന്‌' രാജാവിനെ ശപിച്ചു. ധ്യാനത്തില്‍ നിന്നുണര്‍ന്ന രാജാവ്‌ തന്റെ മന്ത്രിയില്‍നിന്ന്‌ ശാപവൃത്താന്തം അറിഞ്ഞു. ഉടന്‍ തന്നെ ആശ്രമത്തിലെത്തി രാജാവ്‌ മുനിയോട്‌ മാപ്പ്‌ പറഞ്ഞു. ശാപമോക്ഷം നല്‍കണമെന്ന്‌ അഭ്യര്‍ത്ഥിച്ചു. മുനി പറഞ്ഞു: ''വിഷ്‌ണുവിനെത്തന്നെ അഗാധമായി ധ്യാനിച്ചുകൊള്ളുക. കരുണാനിധിയായ ഭഗവാന്‍ അങ്ങേയ്‌ക്ക് ശാപമോക്ഷം നല്‍കും.' രാജാവ്‌ ഉടന്‍ തന്നെ കാട്ടാനയായി മാറി. കൊടുംകാട്ടില്‍ മറ്റ്‌ കാട്ടാനകളുമായി കൂട്ടം ചേര്‍ന്ന്‌ നടന്നു. സദാ വിഷ്‌ണുവിനെ സ്‌മരിച്ചുകൊണ്ട്‌ ഗജേന്ദ്രന്‍ ദിവസങ്ങള്‍ തള്ളിനീക്കി. വര്‍ഷങ്ങള്‍ കടന്നുപോയി.

ഒരുദിവസം ഒരു വലിയ താമരപ്പൊയ്‌കയുടെ തീരത്ത്‌ ഗജേന്ദ്രന്‍ എത്തിച്ചേര്‍ന്നു. തടാകത്തില്‍ ചുവന്നതാമരപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നു. ഗജേന്ദ്രന്‍ തടാകത്തില്‍ നിന്നും ജലം കുടിച്ച്‌ ദാഹമകറ്റി.സ്‌നാനം ചെയ്‌തശേഷം താമരപ്പൂക്കള്‍ പറിച്ച്‌, വിഷ്‌ണുസ്‌തുതികള്‍ ചൊല്ലി അര്‍ച്ചന നടത്തി. ഇത്‌ ദിവസവും മുടങ്ങാതെ ചെയ്‌തുവന്നു. ആ തടാകത്തില്‍ 'ഹൂ ഹൂ' എന്ന പേരായ ഗന്ധര്‍വ്വന്‍ മുതലയുടെ രൂപത്തില്‍ വസിക്കുന്നുണ്ടായിരുന്നു. ഒരു പ്രഭാതത്തില്‍ പൂക്കള്‍ക്കൊണ്ട്‌ ഭഗവാനെ അര്‍ച്ചിക്കുന്ന സമയം ഗന്ധര്‍വ്വനായ മുതല ഗജേന്ദ്രന്റെ കാലില്‍ കടന്നുപിടിച്ച്‌ തടാകത്തിന്റെ ആഴങ്ങളിലേക്ക്‌ കൊണ്ടുപോകാന്‍ ശ്രമിച്ചു. പഠിച്ചപണി മുഴുവന്‍ നോക്കിയിട്ടും ഗജേന്ദ്രന്റെ കാലിലെ പിടി മുതല വിട്ടില്ല.ആനയാകട്ടെ നിന്നിടഞ്ഞ്‌ തന്നെ ഉറച്ച്‌ നിന്ന്‌ വിഷ്‌ണുവിനെ സ്‌തുതിക്കാനും താമരപ്പൂക്കള്‍ തുമ്പിക്കരത്താല്‍ പറിച്ചെടുത്ത്‌ ആകാശത്തേക്ക്‌ അര്‍ച്ച നടത്താനും തുടങ്ങി. ദിവസങ്ങള്‍ കടന്നുപോയി.

ഗജേന്ദ്രസ്‌തുതിയില്‍ സന്തുഷ്‌ടനായ ഭഗവാന്‍ ഗരുഢാരൂഢനായി ഒരു ദിവസം പ്രത്യക്ഷപ്പെട്ടു. ആന അര്‍ച്ചിച്ചുകൊണ്ടിരുന്ന പുഷ്‌പം ഭഗവാന്റെ നെറുകയില്‍ പതിച്ചു. സന്തുഷ്‌ടനായ ഭഗവാന്‍ ഗജേന്ദ്രനെ അനുഗ്രഹിച്ച്‌ മോക്ഷം നല്‍കി വൈകുണ്‌ഠത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. മുതലയായ ഗന്ധര്‍വ്വന്‌ ശാപമോക്ഷം ലഭിക്കുകയും ചെയ്‌തു.
ഭാഗവതത്തിലെ ഈ കഥയില്‍ ഒരു അന്തരാര്‍ത്ഥം അടങ്ങിയിട്ടുണ്ട്‌. ഒരു പ്രകാരത്തില്‍ അഗസ്‌ത്യമുനി ശാപമല്ല; അനുഗ്രഹമാണ്‌ രാജാവിന്‌ നല്‍കിയത്‌. എന്നാല്‍ പ്രത്യക്ഷത്തില്‍ ശാപമാണെന്ന്‌ തോന്നുകയും ചെയ്യും. രാജാവിന്‌ പല ജന്മങ്ങളിലെ പാപഫലങ്ങള്‍ അനുഭവിച്ചു തീരാനുണ്ടെന്ന വസ്‌തുത മുനിക്ക്‌ അറിയാമായിരുന്നതുകൊണ്ട്‌ സന്ദര്‍ഭം വന്നപ്പോള്‍ ശപിക്കുകയാണുണ്ടായത്‌. മഹാജ്‌ഞാനികള്‍ മറ്റുള്ളവരുടെ നന്മയെ കരുതി മാത്രമേ ഏതു കാര്യവും ചെയ്യാറുള്ളൂ.

No comments:

Post a Comment