Monday, October 17, 2016

ബലരാമന്‍

മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ”ബലരാമന്‍” . ഇദ്ദേഹത്തിന് ബലരാമന്‍ എന്ന പേരിനു പുറമേ ബലഭദ്രന്‍,ബലദേവന്‍ എന്നും പേരുകളുണ്ട്. വിഷ്ണു കൃഷ്ണനായി അവതാരമെടുക്കുമ്പോള്‍ അദ്ദേഹത്തെ സഹായിക്കുന്നതിനായി വിഷ്ണു തന്നെ ബലരാമനായി ഭൂമിയില്‍ അവതരിച്ചു.
ജനനം:
ലോകത്ത് ദുഷ്ടരാജാക്കന്മാര്‍ പെരുകിയപ്പോള്‍ ഭൂമിദേവി പൊറുതിമുട്ടി. ദേവി ഒരു പശുവിന്റെ വേഷത്തില്‍ ശ്രീവൈകുണ്ഠത്തെത്തി വിശ്വരരക്ഷകനായ വിഷ്ണുദേവനെ കണ്ടു സങ്കടമുണര്‍ത്തിച്ചു. ഭഗവാന്‍ ദേവിയെ സമാധാനിപ്പിച്ചു. താന്‍ വസുദേവരുടെ പുത്രന്മാരായി ബലരാമന്‍,ശ്രീകൃഷ്ണന്‍ എന്നീ പേരുകളില്‍ ഭൂമിയില്‍ അവതരിച്ച് ദുഷ്ടനിഗ്രഹം ചെയ്ത് ലോകത്തെ കാത്തു കൊള്ളാമെന്ന് അദ്ദേഹം ഭൂമിക്ക് ഉറപ്പു നല്‍കി.
മഥുരയിലെ യാദവരാജാവായ ശൂരസേനന്റെ പുത്രന്‍ വസുദേവര്‍ മറ്റൊരു യാദവരാജാവായ ഉഗ്രസേനന്റെ സഹോദരന്‍ ദേവകന്റെ പുത്രിയായ ദേവകിയെ വിവാഹം ചെയ്തു. വസുദേവരും, ദേവകിയുമായുള്ള വിവാഹഘോഷയാത്രയില്‍ വസുദേവര്‍ക്കു ദേവകിയില്‍ ജനിയ്ക്കുന്ന എട്ടാമത്തെ ശിശു കംസനെ വധിയ്ക്കുമെന്ന് അശരീരിയുണ്ടായി. മധുരയിലെ ഉഗ്രസേന മഹാരാജാവിന്റെ പുത്രനും കാലനേമി എന്ന മഹാസുരന്റെ അവതാരവുമായ ഒരു രാജാവാണ് ”കംസന്‍” .
വംശാവലി:
മഹാവിഷ്ണുവില്‍ നിന്നു അനുക്രമമായി ബ്രഹ്മാവ്-അത്രി-ചന്ദ്രന്‍-ബുധന്‍-പുരുരവസ്സ്-ആയുസ്സ-നഹുഷന്‍-യയാതി-യദു-സഹസ്രജിത്ത്-ശതജിത്ത്-ഹേഹയന്‍-ധരമ്മന്‍-കുന്തി-ഭദ്രസേനന്‍ ധനകന്‍-കൃതവീര്യന്‍-കാര്‍ത്തവീര്യാര്‍ജ്ജുനന്‍- മധു-വൃഷ്ണി-യുധാജിത്ത്-ശനി-സത്യകന്‍-സാത്യകി-യയന്‍-കണി-ണനമിശ്രന്‍-പൃശ്‌നി-ചിത്രരഥന്‍-കുകുരന്‍-വഹ്നി-വിലോമാവ്-കുപോതരോമാവൃതംബുരു-ദുന്ദുഭി-ദരീന്ദ്രന്‍-വസു-നാഹുകന്‍ആഹുകന്‍-ഉഗ്രസേനന്‍-കംസന്‍.
കാലനേമി കംസനായ കഥ:തന്നോടാലോചിയ്ക്കാതെ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവില്‍ നിന്നു വരം വാങ്ങാന്‍ മുതിര്‍ന്ന സ്വപുത്രന്മാരെ ഹിരണ്യകശിപു ശപിച്ചു. ”നിങ്ങള്‍ വസുദേവരുടെ ഭാര്യയായ ദേവകിയില്‍ പുത്രന്മാരായി ജനിയ്ക്കുമെന്നും അപ്പോള്‍ കാലനേമി എന്ന അസുരന്‍ കംസന്‍ എന്ന പേരില്‍ പുനര്‍ജനിച്ച് നിങ്ങളെ നിലത്തടിച്ചു കൊല്ലും” എന്നുമായിരുന്നു ശാപം. ശാപഫലമായിട്ടാണ് കാലനേമി കംസനായി പിറന്നത്.
യാദൃശ്ചികമായി ദേവകിയുടെയും,വസുദേവരുടെയും വിവാഹഘോഷയാത്രയില്‍ താന്‍ കേട്ട അശരീരി കംസനെ വല്ലാതെ ദു:ഖിപ്പിച്ചു കൊണ്ടിരുന്നു. നാളുകള്‍ ചിലതുകടന്നു. മാനസികമായും,ശാരീരികമായും ദുഖം കൊണ്ടു തളര്‍ന്ന കംസനു ഒരുതരം പരിഭ്രാന്തി തോന്നി. താമസം വിന പരിഭ്രാന്തി പ്രിതികാരമായി മാറി. അയാളുടെ ഉള്ളില്‍ അഗ്നി ജ്വലിയ്ക്കാന്‍ തുടങ്ങി. ഒടുങ്ങാത്ത പക മാത്രം കൈമുതലായി ശേഷിച്ച കംസന്‍ വസുദേവരെയും,ദേവകിയെയും കാരാഗൃഹത്തിലടച്ചു. അവര്‍ക്കു ജനിച്ച ആറു സന്താനങ്ങളെയും ദുഷ്ടനായ കംസന്‍ നിലത്തടിച്ചുകൊന്നു. ദേവകി ഏഴാമതും ഗര്‍ഭിണ്യായി. അത് ശ്രീവൈകുണ്ഠനാഥന്റെ നിര്‍ദ്ദേശമനുസരിച്ച് അനന്തന്റെ അംശാവതാരമായിരുന്നു. ശിശു കംസനാല്‍ വധിയ്ക്കപ്പെടാതിരിക്കുവാന്‍ വേണ്ടി വിഷ്ണുവിന്റെ ഉപദേശ പ്രകാരം മായാദേവി ദേവകിയുടെ ദിവ്യഗര്‍ഭത്തെ ആവാഹിച്ചെടുത്ത് വസുദേവരുടെ രണ്ടാം ഭാര്യയായ രേഹിണിയുടെ ഉദരത്തിലാക്കി. അങ്ങനെ ദേവകിക്ക് ഗര്‍ഭം അലസിപ്പോയ വാര്‍ത്ത നാടെങ്ങും പരന്നു. രോഹിണി യഥാസമയം പ്രസവിച്ച ആ ദിവ്യശിശുവാണ് ”സംഘര്‍ഷണന്‍” അഥവാ ”ബലരാമന്‍”.
ദേവകി എട്ടാമതും ഗര്‍ഭം ധരിച്ചു. അവരുടെ എട്ടാമത്തെ പുത്രനായി ശ്രീകൃഷ്ണന്‍ തിരുഅവതാരം ചെയ്തു. പ്രകൃതിദേവി പച്ചപട്ടുടുത്ത്,സമ്പത്തിലും സമൃദ്ധിയിലും മതിമറന്ന് വിലസുന്ന പൊന്നിന്‍ ചിങ്ങമാസത്തിലെ ബ്രഹ്മനക്ഷത്രങ്ങള്‍ ഒന്നു ചേര്‍ന്ന് നിന്ന അഷ്ടമി പക്ഷവും,രോഹിണി നക്ഷത്രവും ഉള്‍ക്കൊണ്ട പുണ്യദിവസമാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂജാതനായത്.
നിറം രോഹിണിയുടെ പുത്രനായ ബലരാമന്‍ ശുഭ്രവര്‍ണ്ണനും, ദേവകിയുടെ പുത്രനായ ശ്രീകൃഷ്ണന്‍ കാര്‍വര്‍ണ്ണനുമായിരുന്നു. രണ്ടുപേര്‍ക്കുമ വ്യത്യസ്തമായ നിറം ലഭിച്ചതിനുള്ള കാരണം മഹാഭാരതത്തില്‍ ഇപ്രകാരം കാണുന്നു. ”ദുഷ്ടനിഗ്രഹത്തിനായി ശ്രീകൃഷ്ണനെ സഹായിക്കാന്‍ ദേവന്മാര്‍ ഗോപാലന്മാരായി ഭൂമിയില്‍ അവതരിയ്ക്കാന്‍ തീരുമാനിച്ചു. ആ തീരുമാനം അവര്‍ മഹാവിഷ്ണുവിനെ അറിയിച്ചു. വിഷ്ണു സന്തുഷ്ടനായി. അദ്ദേഹം തന്റെ തലയില്‍ നിന്നു ഒരു കറുത്ത രോമവും, വെളുത്തരോമവും പറിച്ചെടുത്തു. പിന്നീട് ആ രോമം നിലത്തിട്ടു. കറുത്തരോമം വസുദേവരുടെ ഭാര്യയായ ദേവകിയില്‍ പ്രവേശിച്ച് ശ്രീകൃഷ്ണനായും, വെളുത്തരോമം രോഹിണിയില്‍ പ്രവേശിച്ച് ബലരാമനായും രൂപാന്തരപ്പെടുമെന്ന് ഭഗവാന്‍ അരുളിചെയ്തു. അതനുസരിച്ച് കൃഷ്ണന്‍ കാര്‍വര്‍ണ്ണനും, രാമന്‍ ശുഭ്രവര്‍ണ്ണനുമായി തൂര്‍ന്നു.
അവതാരമൂര്‍ത്തികളായ കൃഷ്ണന്‍ അമ്പാടിയിലും,ബലരാമന്‍ മഥുരാപുരിയിലുമായി തങ്ങളുടെ ബാല്യകാലം കഴിച്ചുകൂട്ടി. ഒരിയ്ക്കല്‍ മുനിശ്രേഷ്ഠനായ ഗര്‍ഗ്ഗന്‍ അമ്പാടിയിലെത്തി. അദ്ദേഹം ശ്രീകൃഷ്ണന്റെ രഹസ്യങ്ങള്‍ നന്ദഗോപരെയും, യശോദയോയും ധരിപ്പിച്ചു. ഉടനെ അവര്‍ മഥുരാപുരിയിലെത്തി ബലരാമനെ കൂടി അമ്പാടിയിലേക്കു കൂട്ടികൊണ്ടു പോന്നു. ഗര്‍ഗ്ഗമുനി അവര്‍ക്കു നാമകരണാദി സംസ്‌കാര ക്രിയകള്‍ ചെയ്തു. രണ്ടു പേരും ബാല്യകാലം അമ്പാടിയില്‍ തന്നെ കഴിച്ചു കൂട്ടി. ഈ ഘട്ടത്തില്‍ ശകടാസുരവധം,തൃണാവര്‍ത്തവധം,വത്സാസുരവധം,ബകവധം,അഘാസുരധം,ധേനുകാസുരവധം,പ്രബംലവധം,കാളിയമര്‍ദ്ദനം എന്നീ മഹാസംഭവങ്ങളും അരങ്ങേറി.
ശ്രീകൃഷ്ണനെ വധിയ്ക്കുന്നതിനു വേണ്ടി കംസന്‍ മഥുരാപുരിയില്‍ ‘ചാപപൂജ’ എന്ന മഹോത്സവം നടത്തി. ഇതറിഞ്ഞ കൃഷ്ണന്‍ ഉത്സവത്തില്‍ പങ്കുകൊള്ളാനായി ബലരാമനുമൊത്ത് മഥുരയിലെത്തി. തുടര്‍ന്ന് കംസനെ വധിയ്ക്കുകയും,ഗുരുകുലവിദ്യാഭ്യാസത്തിനായി സാന്ദീപന്‍ എന്ന മുനിയുടെ ആശ്രമത്തിലെത്തി ചേരുകയും ചെയ്തു. വിദ്യാഭ്യാസശേഷം ഗുരുവിനുദക്ഷിണയായി നഷ്ടപ്പെട്ട കുമാരനെ വീണ്ടെടുത്തു കൊടുത്ത രാമകൃഷ്ണന്മാര്‍ ജരാസന്ധയുദ്ധം തുടങ്ങിയ പ്രധാന കാര്യങ്ങള്‍ നിറവേറ്റി. തുടര്‍ന്ന് സാമ്പത്തികശേഷി അല്‍പമായി നശിച്ചു തുടങ്ങിയ യാദവന്മാര്‍ സാമ്പത്തികശേഷി വീണ്ടെടുക്കുന്നതിനായി ഗോമന്തക പര്‍വ്വതത്തിലേക്കു പുറപ്പെടുകയും ഒരു വട വൃക്ഷത്തിന്റെ ചുവട്ടിലിരുന്നു കഠിന തപസ്സനുഷ്ഠിച്ചു പോന്ന പരശുരാമനെ കണ്ടെത്തി അദ്ദേഹത്തോടു സങ്കടമുണര്‍ത്തുകയും ചെയ്തു. ഒടുവില്‍ പരശുരാമന്റെ ഉപദേശ നിര്‍ദ്ദേശപ്രകാരം രാമകൃഷ്ണന്മാര്‍ സ്യഗാലവാസുദേവനെ നിഗ്രഹിച്ച് ധാരാളം ധനം നേടി. പിന്നീട് രാമകൃഷ്ണന്മാര്‍ കുറെ യാദവന്മാരുമായി പശ്ചിമ സമുദ്രത്തില്‍ ”ദ്വാരക” എന്ന ദ്വീപില്‍ വാസമുറപ്പിച്ചു. രാമകൃഷ്ണന്മാരുടെ ആഗമനത്തിനു മുമ്പ് ‘കുശസ്ഥലി’ എന്നായിരുന്നു. ദ്വാരകയുടെ പേര്‍. രേവന്തന്‍ എന്ന പ്രസിദ്ധ രാജര്‍ഷിയായിരുന്നു കുശസ്ഥലി ഭരിച്ചിരുന്നത്. ഇദ്ദേഹം ആനര്‍ത്തരാജാവിന്റെ പുത്രനും,യയാതി എന്ന സുപ്രസിദ്ധ ചക്രവര്‍ത്തിയുടെ പൗത്രനും ആയിരുന്നു. രേവന്തന് നൂറുപുത്രന്മാരും, ഒരു പുത്രിയും ജനിച്ചു. ”രേവതി” എന്നായിരുന്ന ഏക പുത്രിയുടെ പേര്‍. യ്യൗവ്വനാരംഭത്തോടെ രേവന്തര്‍ മകള്‍ക്കു വിവാഹാലോചന തുടങ്ങി. കാലങ്ങള്‍ ചിലതു കടന്നിട്ടും രേവതിക്കു അനുരൂപനായ ആരെയും രേവന്തനു കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സംഭവം അദ്ദേഹത്തെ ദു:ഖിപ്പിച്ചു. അദ്ദേഹം ബ്രഹ്മലോകത്തെത്തിയ രേവന്തന്‍ വേദങ്ങള്‍,യഞ്ജങ്ങള്‍,പര്‍വ്വതങ്ങള്‍,മലകള്‍,പുഴകള്‍,സമുദ്രങ്ങള്‍,ഋതുക്കള്‍ തുടങ്ങിയവര്‍ ദിവ്യരൂപധാരികളായി ബ്രഹ്മാവിനെ സ്തുതിയ്ക്കുന്ന മഹത്തായ കാഴ്ചകണ്ടു. അത്ഭുതവും,ആനന്ദവും,ആവേശവുംകൊണ്ട രേവന്തന്‍ സൃഷ്ടി കര്‍ത്താവിനോട് തന്റെ ആഗമനോദ്ദേശം അറിയിച്ചു. ഭൂമിയില്‍ രോഹിണി പുത്രനായ ബലരാമനല്ലാതെ മറ്റാരും തന്നെ രേവതിക്ക് അനുരൂപനായ ഭര്‍ത്താവായി സ്ഥാനം നേടാന്‍ അര്‍ഹനല്ലെന്നു ബ്രഹ്മാവ് പ്രസ്താവിച്ചു. ബ്രഹ്മകല്പന ചെവിക്കൊണ്ട് രേവന്തന്‍ ദ്വാരകയിലെത്തി ബലരാമനെ കാണുകയും,രേവതിയെ അദ്ദേഹത്തിനു വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു.
പാണ്ഡവന്മാരും,കൗരവന്മാരും കുരുക്ഷേത്ര യുദ്ധം ആരംഭിച്ചപ്പോള്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റെ തേരാളിയായി തീര്‍ന്നു. യുദ്ധത്തില്‍ തീരെ താല്പര്യം തോന്നാതിരുന്ന ബലരാമന്‍ ഈ ഘട്ടത്തില്‍ നൈമിശാരണ്യത്തിലേക്കു പുറപ്പെട്ടു. നൈമിശാരണ്യത്തിലെത്തിയ രാമന്‍ അവിടെ അനേകായിരം മുനിമാര്‍ക്കിടയില്‍ പുരാണകഥകള്‍ പറഞ്ഞിരിയ്ക്കുന്ന സൂതനെ കണ്ടു. ബലരാമന്‍ മുമ്പിലെത്തിയിട്ടും സൂതന്‍ ഒന്നനങ്ങുകയോ,എഴുന്നേല്‍ക്കുകയോ,ബഹുമാന ഭാവം നടിക്കുകയോപോലും ചെയ്തില്ല. പ്രവര്‍ത്തിയിലൂടെ പരിഹാസം പ്രകടമാക്കി തന്നെ ധിക്കരിച്ച സൂതമുനിയുടെ നടപടി ബലരാമനെ കുപിതനാക്കി. അഹങ്കാരം അന്ധതയിലാഴ്ത്തിയ സൂതമുനിയെ വകവരുത്താന്‍ രാമന്‍ തീരുമാനിച്ചു. ഒരിയ്ക്കലും തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ മടിയ്ക്കാത്ത ബലരാമന്‍ സൂതന്റെ തല വെട്ടി തെറിപ്പിച്ചു. ഇതു കണ്ട് മറ്റു മുനിമാര്‍ വാവിട്ടു നിലവിളിച്ചു. മുനിമാരില്‍ ചിലര്‍ സമാധാന വാക്കുകള്‍ ഉപദേശ രൂപേണ പറഞ്ഞ് രാമനെ കോപത്തില്‍ നിന്നു പിന്തിരിപ്പിയ്ക്കാന്‍ ശ്രമിച്ചു. ക്രോധം അതിരുകടന്നു നിന്ന ഘട്ടമാണെങ്കില്‍ പോലും ദയാഹൃദയനായ ബലരാമന്‍ മുനിമാരുടെ ഉപദേശ പ്രകാരം നൈമിശാരണ്യ പരിസരത്തു താമസിച്ചു പോന്ന ഉഗ്രരാക്ഷമനായ ബല്വലനെ (വല്കലന്‍) രാമന്‍ തന്റെ ആയുധമായ ഹലം അഥവ കലപ്പകൊണ്ടു വധിയ്ക്കുകയും, അതിനുശേഷം സൂതന്റെ മൃതശരീരത്തില്‍ നിന്നു പണ്ഡിതാഗ്രേസരനായ മറ്റൊരാളെ ജീവിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് താന്‍ ചെയ്തുപോയ തെറ്റുകുറ്റങ്ങളുടെ പാപം മാഞ്ഞു പോകുന്നതിനായി രാമന്‍ ഭാരതത്തിലുള്ള പുണ്യസ്ഥലങ്ങള്‍ ചുറ്റി സഞ്ചരിച്ച് ഒടുവില്‍ ദ്വാരകയില്‍ തിരിച്ചെത്തി.
യദുവംശത്തിന്റെ അവസാനഘട്ടത്തില്‍ യാദവന്മാരെല്ലാം മദ്യപിച്ചു ലക്കു കെട്ട് തമ്മിലടിച്ചു മരിയ്ക്കുമ്പോള്‍ ബലരാമന്‍ ഒരു വൃക്ഷചുവട്ടില്‍ ധ്യാനനിമഗ്നനായിരുന്നു. അദ്ദേഹത്തിന്റെ വായില്‍ കൂടി ഒരു വെളുത്തസര്‍പ്പം ഇഴഞ്ഞിറങ്ങി സമുദ്രത്തിലൂടെ പാതാളലോകത്തേയ്ക്കു പോയി. ഭഗവാന്റെ ആത്മാവായ ആ മഹാസര്‍പ്പത്തെ പാതാളത്തെ പ്രമുഖനാഗങ്ങള്‍ ചേര്‍ന്നു മംഗളത്തോടെ സ്വീകരിച്ചു. ഭൂമിക്കിടയിലാണ് പാതാളം. പാതാളത്തില്‍ ഒന്നിനു മീതെ മറ്റൊന്ന് എന്ന ക്രമത്തില്‍ ഏഴു വിഭാഗങ്ങളുണ്ട്. അതലം,വിതലം,സുതലം,തലാതലം,രസാതലം,മഹാതലം,പാതാളം എന്നിങ്ങനെയുള്ള പേരുകളിലാണ് ഓരോ വിഭാഗങ്ങളും അറിയപ്പെടുന്നത്.
ബലരാമനെ സംബന്ധിച്ചുള്ള മറ്റു ചില വിവരങ്ങള്‍
1.ഭീമസേനനെ ഗദായുദ്ധം പഠിപ്പിച്ചത് ബലരാമനാണ്.
ദ്വാരകയില്‍ ബലരാമന്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി.
3. ബലരാമന്‍ ഒരിയ്ക്കല്‍ ധര്‍മ്മരഹസ്യങ്ങളെപ്പറ്റി പ്രകീര്‍ത്തിയ്ക്കുകയുണ്ടായി.
4. അഭിമന്യുവിന്റെ ശ്രാദ്ധം കഴിച്ചത് ബലരാമനാണ്.
ഭാരതത്തിലെ പരിപാവന നദികളില്‍ ഒന്നായ കാളിന്ദിയെ ബലരാമന്‍ ജലക്രീഡയ്ക്കായി ക്ഷണിക്കുകയും അതിനു വിസമ്മതിച്ച കാളിന്ദിയെ കോപിഷ്ഠനായ അദ്ദേഹം തന്റെ ആയുധമായ കലപ്പ കൊണ്ട് കൊളുത്തി വലിയ്ക്കുകയും ചെയ്തു.
കൃഷ്ണസഹോദരനായ രാമന്‍ കുരുക്ഷേത്രയുദ്ധമൊഴികെ മറ്റെല്ലാ സംഭവങ്ങളിലും ഭാഗദാക്കാകുകയും,കൃഷ്ണന് തുണയായി നില്‍ക്കുകയും ചെയ്തിട്ടുണ്ട്. പുരാണങ്ങളില്‍ ബലരാമന്റെ സ്ഥാനം വളരെ വലുതും,ഏറെ പ്രത്യേകതകള്‍ നിറഞ്ഞതുമാണ്.

No comments:

Post a Comment