Saturday, April 1, 2017

തിലകം ചാര്‍ത്തല്‍ അത്യാവശ്യമോ?

പൊട്ടുതൊടുന്നത് ആത്മീയ പുരോഗതിയുടെ പ്രതീകമാണെന്നാണ് സങ്കല്‍പ്പം. ശ്രീപരമേശ്വരന്റെ തൃക്കണ്ണായി കാണുന്ന ഭാഗത്താണ് സാധാരണ പൊട്ടുതൊടുന്നത്. കുങ്കുമമോ, ചന്ദനമോ, ഭസ്മമോ കുറിയിടുന്നതിന് ഉപയോഗിച്ചുവരുന്നുണ്ട്. ഹൈന്ദവവിശ്വാസത്തിന്റെ ഭാഗമായിട്ടാണ് തിലകം ചാര്‍ത്തലിനെ കണ്ടുവരുന്നതെങ്കിലും ഇതിന് മതവിശ്വാസവുമായി ബന്ധപ്പെട്ടല്ലാതെ തന്നെ വ്യക്തിയില്‍ നിര്‍ണ്ണായക സ്വാധീനംചെലുത്താന്‍ കഴിയുന്നുണ്ട്.

ഭ്രൂമധ്യം എന്ന മനുഷ്യശരീരത്തിലെ അഞ്ചാമത്തെ ഊര്‍ജ്ജ കേന്ദ്രത്തിലാണ് പൊട്ടിടുന്നത്. ഈ കേന്ദ്രത്തില്‍ ദൃഷ്ടിയുറപ്പിച്ചാണ് "ഹിപ്നോട്ടിക് " നിദ്രയില്‍ വിധേയമാക്കുന്നത് തന്നെ. ഭ്രൂമധ്യത്തില്‍ കുങ്കുമം അണിയുമ്പോള്‍ സൂര്യരശ്മിയില്‍ നിന്നുള്ള ഔഷധാംശത്തെ കുങ്കുമം ആഗിരണം ചെയ്യുകയും ആജ്ഞാചക്രത്തിലൂടെ ഈ അംശത്തെ മനുഷ്യമസ്തിഷ്ക്കത്തിലേയ്ക്ക് പ്രസരിപ്പിക്കുകയും ചെയ്യുന്നു. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ചന്ദനവും പുലര്‍ച്ചെ കുങ്കുമവും സായാഹ്നത്തില്‍ ഭസ്മവും ധരിക്കുന്നത് നാഡീശോധനത്തിനും രോഗനിവാരണത്തിനും ഉത്തമമാണെന്ന് സൂര്യരശ്മികളെയും മനുഷ്യശരീരത്തെയും ബന്ധപ്പെടുത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ചന്ദനവും ഭസ്മവും ധരിക്കാന്‍ പ്രത്യേക വിധികളും ഭാരതീയ സംസ്കൃതി നമ്മെ പഠിപ്പിക്കുന്നുണ്ട്.

നെറ്റിയില്‍ :- ഓം കേശവായ നമഃ
കണ്ഠത്തില്‍ :- ഓം പുരുഷോത്തമായ നമഃ
ഹൃദയത്തില്‍ :- ഓം വൈകുണ്ഠായ നമഃ
നാഭിയില്‍ :- ഓം നാരായണായ നമഃ
പിന്നില്‍ :- ഓം പത്മനാഭായ നമഃ
ഇടതുവശം :- ഓം വിഷ്ണവേ നമഃ
വലതുവശം :- ഓം വാമനായ നമഃ
ഇടതുചെവിയില്‍ :- ഓം യമുനായ നമഃ
വലതുചെവിയില്‍ :- ഓം ഹരയേ നമഃ
മസ്തകത്തില്‍ :- ഓം ഹൃഷീകേശായ നമഃ
പിന്‍കഴുത്തില്‍ :- ഓം ദാമോദരായ നമഃ
എന്ന് സ്മരണ ചെയ്താണ് ചന്ദനം ധരിക്കേണ്ടത്.

ഭസ്മമാകട്ടെ രാവിലെ ജലം കുഴച്ചും ഉച്ചയ്ക്ക് ചന്ദനം ചേര്‍ത്തും ധരിക്കണം. സായാഹ്നത്തില്‍ ഉണങ്ങിയ ഭസ്മമേ ധരിക്കാവു. സ്തീകള്‍ക്കാകട്ടെ ഉണങ്ങിയ ഭസ്മം കൊണ്ട് മാത്രമേ കുറിയിടാന്‍ വിധി അനുവദിക്കുന്നുള്ളൂ.

No comments:

Post a Comment