Saturday, June 30, 2018

കുംഭകര്‍ണ്ണവധം

രാമായണപാരായണം-ഇരുപത്തേഴാം ദിവസം
സോദരനേവം പറഞ്ഞതു കേട്ടതി-
ക്രോധം മുഴുത്തു ദശാസ്യനും ചൊല്ലിനാന്‍
“ജ്ഞാനോപദേശമെനിക്കു ചെയ്‌വാനല്ല
ഞാനിന്നുണര്‍ത്തി വരുത്തി, യഥാസുഖം
നിദ്രയെ സേവിച്ചുകൊള്‍ക, നീയെത്രയും
ബുദ്ധിമാനെന്നതുമിന്നറിഞ്ഞേനഹം .
വേദശാസ്ത്രങ്ങളും കേട്ടുകൊള്ളാമിനി
ഖേദമകന്നു സുഖിച്ചുവാഴുന്ന നാള്‍.
ആമെങ്കിലാശു ചൊന്നായോധനചെയ്തു
രാമാദികളെ വധിച്ചു വരിക നീ.”
അഗ്രജന്‍‌വാക്കുകളിത്തരം കേട്ടള-
വുഗ്രനാം കുംഭകര്‍ണ്ണന്‍ നടന്നീടിനാന്‍.
വ്യഗ്രവും കൈവിട്ടു യുദ്ധേ രഘൂത്തമന്‍
നിഗ്രഹിച്ചല്‍ വരും മോക്ഷമെന്നോര്‍ത്തവന്‍
പ്രാകാരവും കടന്നുത്തുംഗശൈലരാ-
ജാകാരമോടലറിക്കൊണ്ടതിദ്രുതം
ആയിരംഭാരമിരുമ്പുകൊണ്ടുള്ള ത-&
ന്നായുധവുമായുള്ള ശൂലവും -കൈക്കൊണ്ടു
വാനരസേനയില്‍ പൂക്കോരുനേരത്തു
വാനരവീരന്മാരെല്ലാവരുമോടിനാര്‍.
കുംഭകര്‍ണ്ണന്‍‌തന്‍ വരവുകൊണ്ടാകുലാല്‍
സംഭമം‌പൂണ്ടു വിഭീഷനന്‍ തന്നോടു
“വന്‍‌പുള്ള രാക്സസനേവനിവന്‍ പറ-
കംബരത്തോളമുയരമുണ്ടദ്ഭുതം!“
ഇത്ഥം രഘൂത്തമന്‍ ചോദിച്ചളവതി-
നുത്തരമാശു വിഭീഷണന്‍ ചൊല്ലിനാന്‍.
“രാവണസോദരന്‍ കുംഭകര്‍ണ്ണന്‍ മമ
പൂര്‍വ്വജനെത്രയും ശക്തിമാന്‍ ബുദ്ധിമാന്‍.
ദേവകുലാന്തകന്‍ നിദ്രാവശനിവ---
നാവതില്ലാര്‍ക്കുമേറ്റാല്‍ ജയിച്ചീടുവാന്‍.”
അച്ചരിത്രങ്ങളെല്ലാമറിയിച്ചു ചെ-&
ന്നിച്ഛയാ പൂര്‍വജന്‍‌കാല്‌ക്കല്‍ വീണീടിനാന്‍.
ഭ്രാതാ വിഭീഷണന്‍ ഞാന്‍ ഭവദ്‌ഭക്തിമാന്‍
പ്രീതിപൂണ്ടെന്നെയനുഗ്രഹിക്കേണമേ!
സീതയെ നല്‌കുക രാഘവനെന്നു ഞാ-
നാദരപൂര്‍വ്വമാവോളമപേക്ഷിച്ചേന്‍.
ഖഡ്ഗവും കൈക്കൊണ്ടു നിഗ്രഹിച്ചീടുവാ-
നുഗ്രതയോടുമടുത്തതു കണ്ടു ഞാന്‍
ഭീതനായ് നാലമാത്യന്മാരുമായ്‌പോന്നു
സീതാപതിയെശ്ശരണമായ് പ്രാപിച്ചേന്‍.”
ഇത്ഥം വിഭീഷണ വാക്കുകള്‍ കേട്ടവന്‍
ചിത്തം കുളിര്‍ത്തു പുണര്‍ന്നാനനുജനെ.
പിന്നെപ്പുറത്തു തലോടിപ്പറഞ്ഞിതു
“ധന്യനല്ലോ ഭവാനില്ല കില്ലേതുമേ.
ജീവിച്ചിരിക്ക പലകാലമൂഴിയില്‍
സേവിച്ചുകൊള്ളുക രാമപാദാംബുജം
നമ്മുടെ വംശത്തെ രക്ഷിപ്പതിന്നു നീ
നിര്‍മ്മലന്‍ ഭാഗവതോത്തമനെത്രയും
നാരായണപ്രിയനെത്രയും നീയെന്നു
നാരദന്‍‌തന്നേ പറഞ്ഞുകേട്ടേനഹം.
മായാമയമിപ്രപഞ്ചമെല്ലാമിനി-&
പ്പോയാലുമെങ്കില്‍ നീ രാമപാദാന്തികേ.”
എന്നതു കേട്ടഭിവാദ്യവും ചെയ്തതി&
ഖിന്നനായ് ബാഷ്പവും വാര്‍ത്തു വാങ്ങീടിനാന്‍.
രാമപാര്‍ശ്വം പ്രാപ്യ ചിന്താവിവശനായ്
ശ്രീമാന്‍ വിഭീഷണന്‍ നില്‌ക്കും ദശാന്തരേ
ഹസ്തപാദങ്ങളാല്‍ മര്‍ക്കടവീരരെ
ക്രുദ്ധനായൊക്കെ മുടിച്ചുതുടങ്ങിനാന്‍.
പേടിച്ചടുത്തുകൂടാഞ്ഞു കപികളു&
മോടിത്തുടങ്ങിനാര്‍ നാനാദിഗന്തരേ,
മത്തഹസ്തീന്ദ്രനെപ്പോലെ കപികളെ
പ്പത്തുനൂറായിരം കൊന്നാനരക്ഷണാല്‍.
മര്‍ക്കടരാജനതുകണ്ടൊരു മല
കൈക്കൊണ്ടെറിഞ്ഞതു മാറിത്തടുത്തവന്‍
കുത്തിനാന്‍ ശൂലവുമെടുത്തുകൊണ്ടതി&
വിത്രസ്തനായ്‌വീണു മോഹിച്ചിതര്‍ക്കജന്‍.
അപ്പോളവനെയുമൂക്കോടെടുത്തുകൊ&
ണ്ടുല്‌പന്നമോദം നടന്നു നിശാചരന്‍.
യുദ്ധേ ജയിച്ചു സുഗ്രീവനെയും കൊണ്ടു
നക്തഞ്ചരേശ്വരന്‍ കൊല്ലുന്ന നേരത്തു
നാരീജനം മഹല്പ്രാസാദമേറിനി&
ന്നാരൂഢമോദം പനിനീരില്‍ മുക്കിയ
മാല്യങ്ങളും കളഭങ്ങളും തൂകിനാ&
രാലസ്യമാശു തീര്‍ത്തീടുവാനാദരാല്‍.

മര്‍ക്കടരാജനതേറ്റു മോഹം വെടി&
ഞ്ഞുല്‍ക്കടരോഷേണ മൂക്കും ചെവികളും
ദന്തനഖങ്ങളെക്കൊണ്ടും മുറിച്ചുകൊ&
ണ്ടന്തരീക്ഷേ പാഞ്ഞുചൊന്നാനതിദ്രുതം.
ക്രോധവുമേറ്റഭിമാനഹാനിയും
ഭീതിയുമുള്‍ക്കൊണ്ടു രക്താഭിഷിക്തനായ്
പിന്നെയും വീണ്ടും വരുന്നതു കണ്ടതി&
സന്നദ്ധനായടുത്ത സുമിത്രാത്മജന്‍.
പര്‍വ്വതത്തിന്മേല്‍ മഴപൊഴുയും വണ്ണം
ദുര്‍വ്വാരബാണഗണം പൊഴിച്ചീടിനാന്‍.
പത്തുനൂറായിരം വാനരന്മാരെയും
വക്ത്രത്തിലാക്കിയടയ്ക്കുമവനുടന്‍
കര്‍ണ്ണനാസാവിലത്തൂടേ പുറപ്പെടും
പിന്നെയും വാരിവിഴുങ്ങുവാന്‍ തദാ.
രക്ഷോവരനുമന്നേരം നിരൂപിച്ചു
ലക്ഷ്മണന്‍‌തന്നെയുമുപേക്ഷിച്ചു സത്വരം
രാഘവന്‍‌തന്നോടടുത്താനതു കണ്ടു
വേഗേന ബാണം‌പൊഴിച്ചു രഘൂത്തമന്‍. 
ദക്ഷിണ ഹസ്തവും ശൂലവും രാഘവന്‍
തല്‍‌ക്ഷണേ ബാണമെയ്താശു ഖണ്ഡിക്കയാല്‍
യുദ്ധാങ്കണേ വീണു വാനരവൃന്ദവും
നക്തഞ്ചരന്മാരുമൊട്ടു മരിച്ചിതു
വാമഹസ്തേ മഹാസാലവും കൈക്കൊണ്ടു
രാമനോടേറ്റമടുത്തു നിശാചരന്‍
ഇന്ദ്രാസ്ത്രമെയ്തു ഖണ്ഡിച്ചാനതു വീണു&
മിന്ദ്രാദികള്‍ പലരും മരിച്ചീടിനാര്‍.
ബദ്ധകോപത്തോടലറിയടുത്തിതു
നക്തഞ്ചരാധിപന്‍ പിന്നെയുമന്നേരം
അര്‍ദ്ധചന്ദ്രാകാരമായ രണ്ടമ്പുകൊ&
ണ്ടുത്തുംഗപാദങ്ങളും മുരിച്ചീടിനാന്‍.
വക്ത്രവുമേറ്റം പിളര്‍ന്നു വിഴുങ്ങുവാന്‍
നക്തഞ്ചരേന്ദ്രന്‍ കുതിച്ചടുക്കുന്നേരം
പത്രികള്‍ വായില്‍ നിറച്ചു രഘൂത്തമന്‍
വൃത്രാരിദൈവതമായ് വിളങ്ങീടിനോ&
രസ്ത്രമെയ്തുത്തമാംഗത്തെയും ഖണ്ഡിച്ചു.
വൃത്രാരി‌താനും തെളിഞ്ഞാനതുനേരം
ഉത്തമാംഗം പുരദ്വാരി വീണു മുറി&
ഞ്ഞബ്‌ധിയില്‍ വീണിതു ദേഹവുമന്നേരം.


No comments:

Post a Comment