നമ്മുടെ കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ ചിട്ടയോടെയും ഇശ്വരഭക്തിയോടെയും വളർത്തിയാൽ ഭാവിയെക്കുറിച്ചു
ആകുലപെടേണ്ട കാര്യമില്ല.നിത്യേനയുള്ള നാമജപത്തോടൊപ്പം ശക്തിയുടെ ഉറവിടമായ മന്ത്രങ്ങള്‍...
ൾപ്പെടുത്തുന്നത് ഉത്തമമാണ്. മന്ത്രമെന്നാൽ മനസ്സിനെ ത്രാണം ചെയ്യുന്നത് എന്നാണർത്ഥം.ഓരോ മന്ത്രവും ..അർത്ഥമറിഞ്ഞു ചെല്ലുന്നത് അത്യുത്തമമാണ്...
ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ വലതുവശം തിരിഞെഴുന്നേല്‍ക്കണം. ഏഴുന്നേറ്റ ഉടനെ കൈകള്‍ രണ്ടും അഭിമുഖമായി പിടിച്ച് കൈകളിലേയ്ക്കു നോക്കി താഴെ പറയുന്ന മന്ത്രം ജപിയ്ക്കണം
കരാഗ്രേ വസതേ ലക്ഷ്മി
കരമദ്ധ്യേ സരസ്വതി
കരമൂലേ സ്ഥിതേ ഗൗരി
പ്രഭാതേ കരദര്‍ശനം
കയ്യുടെ അഗ്രഭാഗത്ത് ലക്ഷ്മിദേവിയും കൈവെള്ളയുടെ മദ്ധ്യഭാഗത്ത് സരസ്വതിയും കരമൂലത്തില്‍ ഗൗരിയും സ്ഥിതി ചെയ്യുന്നു. ആയതിനാല്‍ ഈ ദേവിമാരെ കണികാണുന്നതിനു പ്രഭാതത്തില്‍ കരദര്‍ശനം നടത്തണം.
എഴുന്നേറ്റു പാദങ്ങള്‍ ഭൂമിയില്‍ സ്പര്‍ശിയ്ക്കുമ്പോള്‍ താഴെ കൊടുത്തിരിയ്ക്കുന്ന മന്ത്രം ജപിയ്ക്കണം
സമുദ്രവസനേ ദേവി
പര്‍വ്വത സ്തനമണ്ഡലേ
വിഷ്ണുപത്നീ നമസ്തുഭ്യം
പാദ്സ്പര്‍ശം ക്ഷമസ്വമേ
സമുദ്രത്തിലേയ്ക്കു കാല്‍വച്ചും പര്‍വ്വതങ്ങളെ സ്തനങ്ങളാക്കിയും വസിയ്ക്കുന്നതും ശ്രീമഹാവിഷ്ണുവിന്റെ പ്രിയപത്നിയായിരിയ്ക്കുന്നതു മായ അമ്മേ എന്റെ പാദസ്പര്‍ശം ക്ഷമിച്ചാലും.
ശേഷം ദിനചര്യകളിലേയ്ക്കു കടക്കുക. മലമൂത്രവിസര്‍ജ്ജനങ്ങള്‍ക്കു ശേഷം കൈകാലുകള്‍ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകണം. ശേഷം “ക്ലീം കാമദേവായ നമ:” എന്നു ജപിച്ച് പല്ലു തേയ്ക്കുക. പിന്നീട് കുളിയ്ക്കാനായി തയ്യാറെടുക്കുക. കുളത്തിലോ കുളിമുറിയിലോ എവിടെയായാലും കുളിയ്ക്കു മുന്‍പ് രണ്ടു കൈകൾ ചേര്‍ത്ത കൈകുമ്പിളിൽ നിറയെ ജലം എടുത്തു പ്രാര്‍ത്ഥിയ്ക്കുക.
ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നര്‍മ്മദേ സിന്ധു കാവേരി
ജലേഽസ്മിൻ സന്നിധിം കുരു
ഗംഗ, യമുന, ഗോദാവരി, സരസ്വതി, നര്‍മ്മദ, സിന്ധു, കാവേരി എന്നിങ്ങനെയുള്ള പുണ്യനദികളിലെ ജലസാന്നിധ്യം ഇവിടെയുണ്ടാകട്ടെ.
ഇനി കുളിയ്ക്കുക. കുളിയ്ക്കു ശേഷം തോര്‍ത്തുമ്പോള്‍ ആദ്യം പുറം തോര്‍ത്തണം അതിനു ശേഷമേ തലതോര്‍ത്താവൂ. തോര്‍ത്തിയ ശേഷം സന്ധ്യാവന്ദനം.
സന്ധ്യാവന്ദനം
ആദ്യം ആചമനം നടത്തുക
വലതു കയ്യില്‍ ജലമെടുത്ത് ഓം അച്യുതായ നമ: എന്നു ജപിച്ച് ജലം കഴിയ്ക്കുക്കുക. വീണ്ടും ജലമെടുത്ത് ഓം അനന്തായ നമ: എന്നു ജപിച്ച് ജലം കഴിയ്ക്കുക വീണ്ടും ഓം ഗോവിന്ദായ നമ: എന്നു ജപിച്ച് ജലം കഴിയ്ക്കുക.
ആന്തരിക ശുദ്ധിയ്ക്കും കണ്ഠ ശുദ്ധിയ്ക്കും വേണ്ടിയാണ് ആചമനം നടത്തുന്നത്. ഈശ്വര നാമം ജപിച്ച് ആചമനം ചെയ്യുന്നത് ആന്തരികമായ് ശുദ്ധി വരുത്തും എന്നുഋഷീശ്വരന്മാർ പറഞ്ഞിരിയ്ക്കുന്നു. ഏതു തരത്തിലുള്ള് നാമ ജപവുമാവാം. ചിലര്‍ കേശവായ സ്വാഹാ, നാരായണായ സ്വാഹാ, മാധവായ സ്വാഹാ എന്നും ജപിയ്ക്കുന്നു. എല്ലം സ്വീകാര്യമാണ്. വൈദിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവർ
"ഓം ശംന്നോ ദേവീരഭീഷ്ടയ
ആപോഭവന്തുപീതയേ
ശം യോരഭിസ്രവന്തുന"
എന്നു ജപിച്ച് ആചമനം നടത്തുന്നു.
ആചമന ശേഷം ഭസ്മധാരണം നടത്തണം.
സ്നാനത്തിനു ശേഷം തണുത്തിരിയ്ക്കുന്ന ശരീരത്തെ പ്രത്യേകിച്ച് സന്ധി ബന്ധങ്ങളെ അമിതമായ ജലാംശത്തില്‍ നിന്നും രക്ഷിയ്ക്കുന്നതിനായാണ് ഭസ്മധാരണം നടത്തുന്നത്. ഭസ്മധാരണം വഴി ശരീരത്തിന് ഉണര്‍വ്വും ഉന്മേഷവും പ്രാപ്തമാകുന്നു. കൂടാതെ മനസ്സിന് ആത്മീയ അനുഭൂതിയും ലഭിയ്ക്കുന്നു. ആയതിനാല്‍ ഭസ്മധാരണം നിര്‍ബന്ധമാണ്. പ്രഭാതത്തില്‍ ഭസ്മം ജലത്തില്‍ കുഴച്ചും സന്ധ്യയ്ക്ക് ജലം ഉപയോഗിയ്ക്കാതെയും വേണം ഭസ്മം ധരിയ്ക്കാന്‍. ഭസ്മധാരണം ഈശ്വരീയനാമ സ്മരണയോടുകൂടി ചെയ്യന്‍ ആചാര്യന്മാർ സംവിധാനം ചെയ്തിരിയ്ക്കുന്നു. ആയതിന്റെ വിശദാംശങ്ങള്‍ താഴെ കൊടുത്തിരിയ്ക്കുന്നു.
ആദ്യം ഇടതു കൈവെള്ളയില്‍ ആവശ്യത്തിനു ഭസ്മം എടുത്ത് വലതുകയ്യില്‍ അല്പം ജലമെടുത്ത്
1, ഓം ആപോഹിഷ്ഠാമയോ ഭുവസ്താന
ഊര്‍ജ്ജേദധാതന മഹേരണായ ചക്ഷസേ
(അപ്ദേവിമാരായ നിങ്ങള്‍ സുഖദായിനികളാണല്ലോ. അപ്രകാരമിരിയ്ക്കുന്ന നിങ്ങള്‍ ഞങ്ങള്‍ക്ക് അന്നാദികളായ ഉപഭോജ്യവസ്തുക്കള്‍ പ്രദാനം ചെയ്താലും. തന്നെയുമല്ല ഞങ്ങള്‍ക്ക് അവികലമായ വീക്ഷണ ശക്തിയും സമീചീനവുമായ ജ്ഞാനവും നലകണം. നിങ്ങള്‍ ഞങ്ങളെ ഐശ്വര്യാദി സുഖാനുഭവങ്ങള്‍ക്കും ഉത്ക്റ്ഷ്ട് ജ്ഞാനസമ്പാദനത്തിനും യോഗ്യന്മാരാക്കിതീര്‍ക്കണേ!)
2 ,ഓം യോവശിവതമോരതസ്തസ്യ
ഭാജയതേഹന: ഉശതീരിവ മാതര:
(ഹേ അപ്ദേവിമാരെ നിങ്ങളുടെ നൈസര്‍ഗ്ഗികമായ രസം ഏറ്റവും സുഖകരമാണ്. ആരസം ഈ ലോകത്തില്‍ തന്നെ ഞങ്ങള്‍ക്ക് അനുഭവ വേദ്യമാക്കിത്തരേണമേ. സന്താനങ്ങളുടെ സുഖ സമൃദ്ധിയെ ഇച്ഛിയ്ക്കുന്ന ജനനികള്‍ സ്നേഹസ്നുതപയോധരകളായി എപ്രകാരമാണോ തങ്ങളുടെ ശിശുക്കള്‍ക്ക് സ്തന്യം നല്‍കുന്നത് അപ്രകാരം ഉന്മേഷകരമായ ജലരസം ഞങ്ങള്‍ക്ക് പ്രദാനം ചെയ്താലും)
3, ഓം തസ്മ അരംഗമാമവോയസ്യക്ഷയായ
ജിന്വഥ അപോജന യഥാചന:
(ഹേ അപ്ദേവിമാരെ വിവിധ പാപങ്ങളുടെ ക്ഷയത്തിനായി ഞങ്ങള്‍ക്ക് നിങ്ങളെ വേഗത്തില്‍ വേഗത്തില്‍ത്തന്നെ പ്രാപിയ്ക്കുമാറാകട്ടെ. പരിശുദ്ധകളും പാപനാശിനികളുമായ ഗംഗാദി നദികളില്‍ സ്നാന തര്‍പ്പണാദികള്‍കൊണ്ട് ഞങ്ങള്‍ പാപ വിമുക്തന്മാരായിത്തീരട്ടെ.)
എന്നീ മന്ത്രങ്ങള്‍ ഓരോന്നും ജപിച്ചു കൊണ്ട് ഓരോപ്രാവശ്യവും ജലം ഭസ്മത്തിലും ശരീരത്തിലും തളിയ്ക്കുക
പുണ്യാഹമന്ത്രങ്ങളാണ് ഇതു മൂന്നും. ക്ഷേത്രങ്ങളിലെ പൂജ, അഭിഷേകം, പുണ്യാഹനിര്‍മ്മിതി എന്നിവയ്ക്കും മറ്റുകര്‍മ്മങ്ങള്‍ക്ക് പുണ്യാഹ നിര്‍മ്മിതിയ്ക്കും ഈ മന്ത്രങ്ങള്‍ അത്യന്താപേക്ഷിതമാണ്. ആയതിനാല്‍ വളരെ പവിത്രമായ മന്ത്രങ്ങളാണിവ. മൂന്നും ചേര്‍ത്ത്ആപോഹിഷ്ഠാദി എന്നു പറയുന്നു.
അതിനുശേഷം ആവശ്യത്തിനു ജലം ചേര്‍ത്ത് വലതുകയ്യുടെ മോതിരവിരല്‍ ഭസ്മത്തില്‍ തൊട്ടുകൊണ്ട് താഴെ പറയുന്ന മന്ത്രം ജപിയ്ക്കുക
ഓം അഗ്നിരിതി ഭസ്മ, വായൂരിതി ഭസ്മ, ജലമിതി ഭസ്മ സ്ഥലമിതി ഭസ്മ വ്യോമേതി ഭസ്മ സര്‍വ്വം ഹവ ഇദം ഭസ്മ മന ഏതാനി ചക്ഷുംഷി ഭസ്മാനി
ഓം ത്ര്യയംബകം യജാമഹേ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വ്വാരുകമിവ ബന്ധനാത്
മൃതൃോര്‍മുക്ഷീയമാംമൃതാത്
ഈ മന്ത്രം മൃതൃു൦ജയമന്ത്രം എന്നറിയപ്പെടുന്നു. രുദ്രനെ പൂജിയ്ക്കുവാന്‍ വളരെ വിശിഷ്ഠമായ മന്ത്രമാണിത്.നിത്യാനുഷ്ഠാനങ്ങള്‍ ചെയ്യുന്നതിലൂടെത്തന്നെ ഈശ്വര പൂജയ്ക്കും അവസരമൊരുക്കുന്ന വിധത്തിലാണ് ആചാര്യന്മാര്‍ രൂപകല്‍പ്പന ചെയ്തത്
ശേഷം രണ്ടു കയ്യും ചേര്‍ത്ത് ഭസ്മം നന്നായി കുഴയ്ക്കുക. ചൂണ്ടു വിരല്‍ നടുവിരല്‍ മോതിരവിരല്‍ എന്നീ വിരലുകള്‍ മാത്രം ചേര്‍ത്തുപിടിച്ചുകൊണ്ട് ഓം നമശ്ശിവായ: എന്നു ജപിച്ച് നെറ്റി, കഴുത്ത്, മാറിടം, പുറത്ത് വലത്തും, ഇടത്തും വലതു കൈപാര്‍ശ്വം ഇടതുകൈപാര്‍ശ്വം വലതുകൈത്തണ്ട,ഇടതുകൈത്തണ്ട, വയറിനിരുവശത്തും, ശരീരത്തിന്റെ സന്ധികളിലും ഭസ്മം ധരിയ്ക്കുക. ഭസ്മധാരണത്തിനുശേഷം ചന്ദനവും സിന്ദൂരവും തൊടണം.
ഭസ്മധാരണത്തിനുശേഷം ഗായത്രീ മന്ത്രം ഋഷി ഛന്ദസ് ദേവത എന്നീ ന്യാസങ്ങളോടു കൂടി മൂന്നുപ്രാവശ്യം ജപിയ്ക്കണം.
ആദ്യം നടുവിരലും മോതിരവിരലും ചേര്‍ത്തുപിടിച്ച് അവയുടെ രണ്ടാമത്തെ സന്ധിയില്‍ പെരുവിരല്‍ തൊട്ടുകൊണ്ട് മറ്റുവിരലുകള്‍ ഉയര്‍ത്തിപ്പിടിയ്ക്കുക. ഈ മുദ്രയ്ക്ക് മൃഗമുദ്ര എന്നുപറയുന്നു. മൃഗമുദ്ര കൊണ്ട് ശിരസ്സില്‍ സ്പര്‍ശിച്ച് ഓം ഗാഥിനോ വിശ്വാമിത്ര ഋഷി എന്നും മൂക്കിനു താഴെ തൊട്ട് ഗായത്രി ഛന്ദ: എന്നും ഹൃദയത്തില്‍ സ്പര്‍ശിച്ച് സവിതാ ദേവത എന്നും ജപിയ്ക്കുക (ഇത്ഋഷി ഛന്ദസ്സ് ദേവത ന്യാസം)
തുടര്‍ന്ന് ഗായത്രി മന്ത്രം മൂന്നു പ്രാവശ്യം ജപിയ്ക്കുക
ഓം ഭൂര്‍ഭുവസ്വ:
തത് സവിതുര്‍വരേണ്യം
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി
ധിയോ യോന: പ്രചോദയാത്
(യാതൊരാള്‍ ഞങ്ങളുടെ ധീകളെ പ്രചോദനം ചെയ്യുന്നുവോ ആ ദേവനായ സവിതാവിന്റെ വരേണ്യമായ ഭര്‍ഗ്ഗസ്സിനെ ഞങ്ങള്‍ ധ്യാനിയ്ക്കുന്നു)
ശേഷം വീണ്ടും ഋഷി ഛന്ദസ്സ് ദേവത ന്യസിയ്ക്കുക.
ഇനി തര്‍പ്പണം ചെയ്യുക
രണ്ടുകൈവെള്ളയ്ക്കുള്ളീല്‍ നിറയെ ജലമെടുത്ത് കൈവിരലുകളുടെ അഗ്രഭാഗത്തൂടെ ജലം ഒഴിയ്ക്കുക. ഇപ്രകാരം മൂന്നുപ്രാവശ്യം ഒഴിയ്ക്കുക. ഓരോപ്രാവശൃ൦ഒഴിയ്ക്കുമ്പോകും ദേവാൻ തര്‍പ്പയാമി എന്നു ചൊല്ലണം. ഇനി ദേവഗണാന്‍ തര്‍പ്പയാമി എന്നുജപിച്ച് വീണ്ടും മൂന്നുപ്രാവശ്യം ഒഴിയ്ക്കണം.പിന്നെ കൈകുമ്പിളില്‍ ജലമെടുത്ത് മൂന്ന്പ്രാവശ്യം ഋഷീൻ തര്‍പ്പയാമി എന്നും മൂന്നുപ്രാവശ്യം ഋഷീഗണാൻ തര്‍പ്പയാമി എന്നും ജപിച്ച് രണ്ടു കൈകള്‍ക്കിടയിലൂടെ ഒഴിയ്ക്കണം. പിന്നെ കൈയില്‍ ജലമെടുത്ത് ചൂണ്ടുവിരലിനും പെരു വിരലിനും ഇടയിലൂടെ മൂന്നു പ്രാവശ്യം പിതൃൻ തര്‍പ്പയാമി എന്നും മൂന്നുപ്രാവശ്യം പിതൃ ഗണാൻ തര്‍പ്പയാമി എന്നും ഒഴിയ്ക്കണം തുടര്‍ന്നു വലതുകയ്യില്‍ ജലമെടുത്ത് ഓം ഭുര്‍ഭുവസ്വരോം എന്നുജപിച്ച് തലയ്ക്കു മുകളില്‍ചുറ്റി വീഴ്തുക. വീണ്ടും ആചമനം ചെയ്യുക. ശേഷം ധ്യാനം, പ്രാര്‍ത്ഥന, ജപം എന്നിവ ചെയ്യുക. അതിനു ശേഷം ക്ഷേത്ര ദര്‍ശനം നടത്തുക.
ക്ഷേത്രദര്‍ശനത്തിനു ശേഷം മാത്രം പ്രഭാത ഭക്ഷണം കഴിയ്ക്കുക. ശേഷം ചെടികള്‍ മുതലായവയ്ക്ക് വെള്ളമൊഴിയ്ക്കുക. അതിനുശേഷം കുടുംബാംഗങ്ങളുമായി അല്‍പ്പനേരം കുശലപ്രശ്നങ്ങള്‍ നടത്തുക. പിന്നീട് അവരവരുടെ ജോലികള്‍ക്ക് പോകുക. ജോലിചെയ്യുമ്പോഴും ഈശ്വരസ്മരണയോടും അത്യധികം ശ്രദ്ധയോടും കൂടി ചെയ്യുക.
ക്ഷേത്രദര്‍ശനം
ക്ഷേത്ര ദര്‍ശനത്തിനായി പോകുമ്പോള്‍ അലക്കിയുണക്കിയ വസ്ത്രം ധരിച്ചുവേണം പോകുവാന്‍. ക്ഷേത്രത്തില്‍ സമര്‍പ്പിയ്ക്കുവാന്‍ പൂക്കളോ, നൈവേദ്യവസ്തുക്കളോ, എണ്ണ, ചന്ദനത്തിരി, കര്‍പ്പൂരം മുതലായവയോ കരുതണം. പുരുഷന്മാര്‍ ശരീരത്തിന്റെ മേല്‍ഭാഗവും സ്ത്രീകള്‍ മുഖവും മറയ്കുവാന്‍ പാടുള്ളതല്ല. ക്ഷേത്രചുറ്റുമതിലിനകത്ത് യാതൊരു കാരണ വശാലും പദരക്ഷകള്‍ കൊണ്ടുപോകരുത്. (ചില ക്ഷേത്രങ്ങളില്‍ ആളുകള്‍ ചെരുപ്പ് മതിലിനു പുറത്തുവച്ച് ഊരിയ ശേഷം അതും കയ്യിലെടുത്ത് ക്ഷേത്രത്തിലേയ്ക്കു കടക്കുന്നത് കാണാം അവര്‍ ചെരിപ്പും പിടിച്ച് വലിയമ്പലം വരെ പോയി കൊടിമരച്ചുവട്ടിലും മറ്റും ചെരുപ്പ് വയ്ക്കുന്നത് ഒരിയ്ക്കലും നല്ലതല്ല.)മൊബൈല്‍ ഫോണുകള്‍ നിര്‍ബന്ധമായും ക്ഷേത്രത്തില്‍ ഉപയോഗിയ്ക്കതിരിയ്ക്കുക. ശ്രീകോവിലിനു മുന്നിലെത്തിയാല്‍ മനസ്സിനെ ഏകാഗ്രമാക്കി ദേവനെ കൈകള്‍ കൂപ്പി പ്രാര്‍ത്ഥിയ്ക്കുക ആദ്യം കണ്ണുതുറന്നു ദേവനെ നോക്കികൊണ്ടും പിന്നെ കണ്ണടച്ച് ദേവനെ മനസ്സില്‍ ധ്യാനിച്ചു കൊണ്ടും. ദേവനായുള്ള വസ്തുക്കള്‍ നടയില്‍ അതിനായുള്ള സ്ഥാനത്ത് സമര്‍പ്പിയ്ക്കുക.
പത്രം പുഷ്പം ഫലം തോയം
യോമേ ഭക്ത്യാന്‍പ്രയച്ഛതി
തദഹം ഭക്ത്യുപഹ്റ്തം
അശ്നാമി പ്രയതാത്മന:
പരിശുദ്ധിയും സ്നേഹവും നിറഞ്ഞ മനസ്സോടു കൂടി ഭക്തിപൂര്‍വ്വം എനിയ്ക്കായി നിവേദിയ്ക്കുന്നത് ഇലയോ പൂവോ കായോ ജലമോ ആയിക്കൊള്ളട്ടെ, അതിനെ ഞാന്‍ സന്തോഷത്തോടു കൂടി സ്വീകരിയ്ക്കും. (ഭഗവത് ഗീത)
ശേഷം പ്രദക്ഷിണം വയ്ക്കുക. അതത് ദേവനു വിധിച്ചിരിയ്ക്കുന്ന എണ്ണം പ്രദക്ഷിണം ചെയ്യണം. പ്രദക്ഷിണം വയ്ക്കുമ്പോൾ സാവധാനം ശ്രദ്ധയോടുകൂടി ചെയ്യണം. ഓട്ട പ്രദക്ഷിണം അരുത്. പ്രദക്ഷിണ സമയത്ത് മനസ്സിൽ ഈശ്വര ചിന്തമാത്രമേ ഉണ്ടാകാവൂ.
പദാത് പദാന്തരംഗച്ഛേത് കരൌ ചലന വർജ്ജിതന
സ്തുതിർവാചി ഹൃദിധ്യാനം ചതുരംഗം പ്രദക്ഷിണം
ഏകം വിനായകേ കുര്യാൽ ദ്വേ സൂര്യേ
ത്രീണിശങ്കരേ ചത്വാരി ദേവീ വിഷ്ണുശ്വ
സപ്താശ്വത്ഥേ പ്രദക്ഷിണം
ഗണപതിയ്ക്ക് ഒന്നും സൂര്യനു രണ്ടും, ശിവനു മൂന്നും, വിഷ്ണുവിനും ദേവിയ്ക്കുംനാലും അയ്യപ്പന് അഞ്ചും, സുബ്രഹ്മണ്യന് ആറും അരയാലിന് ഏഴും പ്രദക്ഷിണം ചെയ്യണം
അരയാലിനു പ്രദക്ഷിണം ചെയ്യുമ്പോൾ
മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപായ
അഗ്രതോ ശിവരൂപായ
വൃക്ഷരാജായതേ നമ:
എന്ന മന്ത്രം ജപിയ്ക്കണം
No comments:
Post a Comment