Sunday, May 5, 2019

വേദങ്ങളിലെ സ്ത്രീത്വം




വേദമന്ത്ര ദൃഷ്ടാക്കളായ അനേകം സ്ത്രീകളെ കണ്ടില്ലെന്നു നടിച്ച്, സ്ത്രീകള്‍ക്ക്  വേദാധികാരമില്ല എന്ന് വിലക്ക് പുറപ്പെടുവിക്കുന്ന പല ഗുരുക്കന്മാരെയും ഇന്ന് കാണാൻ സാധിക്കും .

ശ്രുതിയെ വേണ്ടവിധം അറിയാതെയുള്ള ഇത്തരം അബദ്ധ പ്രസ്താവനകളെ കണ്ണുമടച്ചു തള്ളിക്കളയാൻ നാം തയ്യാറാകണം.

ആധ്യാത്മിക മേഖലകളിൽ എത്ര തന്നെ ഉയർന്ന സ്ഥാനം വഹിക്കുന്നവരാകട്ടെ, എത്ര തന്നെ പൂജ്യരായികൊള്ളട്ടെ അവരെ സനാതനധർമ്മ സംസ്കൃതിയുടെ ശത്രുക്കളായെ കരുതാൻ നിലവാരമുള്ള.

ഭാരതത്തിൽ വേദമന്ത്ര ദൃഷ്ടാക്കളിൽ സ്ത്രീകളുണ്ട്. ഇതിൽ നിന്നും സ്ത്രീകള്‍ക്ക് വേദമന്ത്രങ്ങൾ ഉരുക്കഴിക്കുന്നതിനോ പൂണൂൽ ധരിക്കുന്നതിനോ തടസ്സമുണ്ടായിരുന്നില്ലെന്നു വ്യക്തമാണ്.

മന്ത്ര ദേവതകളെ വരെ ദർശിച്ചിരുന്ന സ്ത്രീകളുണ്ടെങ്കിൽ അതിൽ നിന്നും വ്യക്തമാകുന്നത് അവരുടെ ധിഷണാ വൈഭവം തന്നെയാണ്.

അവർ യജ്ഞ്യങ്ങൾ നടത്തിയിരുന്നു, ഉപനയനം ചെയ്തിരുന്നു പൂണൂലും ധരിച്ചിരുന്നു .

സാമ്പ്രദായിക വേദവിദ്യാഭ്യാസം എല്ലാ സ്ത്രീകള്‍ക്കും ഉണ്ടായിരുന്നു. പാണിനി ആചാര്യണികളെന്നും ഉപാധ്യായകളെന്നും സ്ത്രീകളെ വിശേഷിപ്പിചിരിക്കുന്നതായി കാണാം.

ഇതിൽ നിന്നും സ്ത്രീകൾ പഠിക്കുക മാത്രമല്ല പഠിപ്പിക്കുക കൂടി ചെയ്തിരുന്നു എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.

വേദകാലത്ത് സ്ത്രീകള്‍ക്ക്  തപസ്സോ ജപമോ നിഷിധമായിരുന്നില്ല . ഉദാഹരണമായി നിരവധി സ്ത്രീകളെ ചൂണ്ടി കാണിക്കാൻ  സാധിക്കുമെങ്കിലും പാർവതി, ദ്രൌപദിയുടെ പൂർവ ജന്മം തുടങ്ങിയവ മാത്രം പേരെടുത്ത് പരാമർശിക്കുന്നു.

ആയോധന വിദ്യയിലും സ്ത്രീകൾ പിന്നിലായിരുന്നില്ല .

ഋഗ്വേദത്തിൽ വിശ്വംവാര എന്നൊരു സ്ത്രീ യുദ്ധം നയിക്കുന്നുണ്ട്. ഒരു കാൽ യുദ്ധത്തിൽ നഷ്ടപ്പെട്ടു പോയ അവർ കൃത്രിമക്കാൽ വെച്ചാണ് ശേഷമുള്ള യുദ്ധത്തിൽ പങ്കെടുക്കുന്നത്.

കൃത്രിമക്കാൽ വെച്ച് യുദ്ധം ചെയ്തിരുന്ന ആ വൈദ്യവിദ്യാരഹസ്യത്തെക്കുറിച്ചോർത്ത് ആശ്ചര്യപ്പെടുന്നത് പിന്നീടാവാം.

സ്ത്രീകൾ മഹായുദ്ധങ്ങൾ വരെ നയിച്ചിരുന്നുവെന്നു ഇതിൽ നിന്നും വായിച്ചെടുക്കാൻ ആർക്കും ബുദ്ധിമുട്ടുണ്ടാകില്ലല്ലോ.

ശ്രീകൃഷ്ണന്റെ കൂടെ നരകാസുരനെതിരെ യുദ്ധം നയിച്ചിരുന്നത് പത്നിയായ സത്യഭാമയായിരുന്നു.

ദശരഥനോടൊപ്പം ദേവാസുര യുദ്ധത്തിൽ സാരഥ്യം വഹിച്ചത് കൈകേയിയാണ്.

വേദകാലവും ഇതിഹാസ കാലവും കഴിഞ്ഞുണ്ടായ മെഗസ്തനീസിന്റെ ഭാരത സന്ദർശന വിവരണത്തിൽ പോലും അസാമാന്യ ആയോധനാ പാടവമുള്ള ചന്ദ്ര ഗുപ്തന്റെ സ്ത്രീ പടയാളികളെ കുറിച്ച് വിവരിക്കുന്നുണ്ട്.

ഇതിൽ നിന്നും സ്ത്രീകളെ ഒരു മൂലയ്ക്ക് ഒതുക്കിയിരുത്തൽ എവിടെനിന്നാരംഭിച്ചു എന്ന്  എല്ലാവരും അറിഞ്ഞിരിക്കണം.

വേദകാലങ്ങളിൽ സ്ത്രീകളെ രണ്ടു വിധത്തിൽ തരം തിരിച്ചിരുന്നതായി കാണാം. ബ്രഹ്മവാദിനികളായും സദ്യോവധുക്കളായും.

ഉപനയനത്തിനും സാമ്പ്രദായിക വേദ പഠനങ്ങൾക്കും ശേഷം ബ്രഹ്മത്തെ കുറിച്ച് അറിയാൻ ശ്രമിക്കുന്നവരാണ് ബ്രഹ്മവാദിനികൾ.

സദ്യോവധുക്കൾ സാമ്പ്രദായിക പഠനങ്ങൾക്ക് ശേഷം കുടുംബജീവിതം നയിക്കുന്നവരാണ്.

ഈ തരം തിരിവുകൾ ഉണ്ടെങ്കിൽ കൂടി സദ്യോവധുക്കളിൽ ബ്രഹ്മവാദിനികളെ കാണാൻ പ്രയാസമില്ല താനും.

അനസൂയ, മൈത്രേയി തുടങ്ങിയവർ ബ്രഹ്മവാദിനികളായ സദ്യോവധുക്കളാണ് .

ശബരി, അവ്വൈയാർ തുടങ്ങിയവരാകട്ടെ സദ്യോവധുക്കളല്ലാത്ത ബ്രഹ്മവാദിനികളും.

വേദകാലങ്ങളിൽ സ്ത്രീകൾ പ്രായപൂർത്തിയായ ശേഷമായിരുന്നു വിവാഹിതരായിരുന്നത് .

“ഭർത്തൊ രക്ഷതി യൌവനേ” എന്ന മനു വാക്യത്തിൽ നിന്ന് തന്നെ ഇത് വ്യക്തമാണ്.

സതി സമ്പ്രദായത്തെക്കുറിച്ച് വേദങ്ങളിൽ പരാമർശമില്ല.

ഋഗ്വേദത്തിൽ ഭർത്തൃ വിയോഗത്തിൽ ദുഖിതയായി മരണത്തെ പുൽകാൻ ഇരിക്കുന്ന ഒരു സ്ത്രീയെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ശ്ലോകമുണ്ട്.

ഭർതൃ വിയോഗത്തിനു ശേഷം വിവാഹിതരാകുന്ന സ്ത്രീകൾ ‘പുനർഭു’ എന്ന പേരില് അറിയപ്പെട്ടിരുന്നു.

മനുസ്മൃതി, യാജ്ഞ്യവല്ക്യ സ്മൃതി , വിഷ്ണു സ്മൃതി, വസിഷ്ഠ സ്മൃതി തുടങ്ങിയവ സ്ത്രീകള്‍ക്ക്  രണ്ടാമത് വിവാഹം ചെയ്യാനുള്ള അവകാശത്തെ അംഗീകരിക്കുന്നു.

മഹാഭാരതത്തിൽ , വിധവയായ ഉലൂപിയാണ് അർജ്ജുനനെ വിവാഹം കഴിക്കുന്നത്. അർജ്ജുനന് ഉലൂപിയിൽ നിന്നുമുണ്ടായ പുത്രനാണ് ഇരാവൻ .

മഹാഭാരതത്തിൽ തന്നെ നളൻ മരിച്ചു പോയെന്നു വാർത്തകൾ പരന്നിട്ടും ദമയന്തിയുടെ പുനർ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടത്തുന്നതിൽ നിന്നും നമുക്ക് വിധവകളുടെ പുനർവിവാഹത്തെക്കുറിച്ച് വായിച്ചെടുക്കാവുന്നതാണ്.

വേദങ്ങളിൽ സ്ത്രീകള്‍ക്ക്  ആദരവും അംഗീകാരവും നല്കിയിരുന്നതിനു തെളിവായി ധാരാളം സൂക്തങ്ങൾ കാണാം.

നാല് വേദങ്ങളും പെണ്‍കുട്ടികൾക്കും ആൺകുട്ടികൾക്കും വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് എടുത്തു പറയുന്നു.

വേദങ്ങളെല്ലാം തന്നെ വിദ്യ സമ്പന്നകളായ സ്ത്രീകളുടെ ഗുണങ്ങൾ വിവരിക്കുന്നു.

സ്ത്രീകളിൽ നിന്നും വിദ്യയ്ക്കായ് അപേക്ഷിക്കുന്ന പുരുഷന്മാർ വേദ/പുരാണേതിഹാസങ്ങളിൽ ഒരപൂർവ കാഴ്ചയല്ല.

കേനോപനിഷത്തിൽ ബ്രഹ്മസ്വരൂപത്തെ വിവരിക്കുന്നത് ഉമയാണ്.

വേദങ്ങളിൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തെ കുറിച്ച് എണ്ണിയാൽ തീരാത്ത ശ്ലോകങ്ങളിൽ വിവരിച്ചിരിക്കുന്നതായ് കാണാം.

പണ്ഡിതയായ സ്ത്രീയെ ഒരു പണ്ഡിതന് മാത്രമേ വിവാഹം ചെയ്തു കൊടുക്കാവൂ എന്ന് വിധിയുണ്ട്.

യോഗ്യനായ വരനെ ലഭിച്ചില്ലെങ്കിൽ പുത്രി അവിവാഹിതയായി ഇരിക്കുകയാണ് അഭികാമ്യം എന്ന മനുവാക്യം കൂടി ഇതുമായി ചേർത്തു വായിക്കാം.

പത്നീ സമേതനല്ലാതെയുള്ള പതിയുടെ യജ്ഞ്യങ്ങളൊന്നും പൂർണ്ണമല്ല എന്നാണു വേദ വിധി.

മഹാഭാരതത്തിൽ ശകുന്തള ഭാര്യയുടെ വാക്യാർത്ഥങ്ങൾ പറയുന്നുണ്ട്. അതനുസരിച്ച് പത്നി വാക്യാർത്ഥം , പതിയെ നയിക്കുന്നവൾ എന്നാണ്.

ധർമ്മപത്നിയാകട്ടെ ധർമ്മത്തിന്റെ പാതയിൽ പതിയെ നയിക്കുന്നവളാണ്.

ഭർത്താവിനോടൊപ്പം ധർമ്മ മാർഗത്തിൽ സഞ്ചരിക്കുന്നവളാണ് സഹധർമ്മചാരിണി .*ഇവിടെയെല്ലാം നമുക്ക് ഭാര്യാ ഭർതൃ ബന്ധത്തിലെ തുല്യത കാണാം*.

വേദങ്ങളിൽ സ്ത്രീകളെ ക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ ചുരുക്കിയെടുത്താൽ
സ്ത്രീകൾ ധൈര്യശാലികളാകണം,

വിശേഷ വിജ്ഞ്യാനമുള്ളവരാകണം ,
കീർത്തി സമ്പാദിക്കണം,
രഥമോടിക്കാനറിയണം,
തല്പരയെങ്കിൽ സേനയിൽ ഭാഗമാകാം
ബുദ്ധിമതികളാകണം,
സമൂഹ സുരക്ഷക്കും കുടുംബ സുരക്ഷക്കും കാരണമാകണം ,
സമ്പത്തും, ഐശ്വര്യവും, ഭക്ഷണവും പ്രാദാനം ചെയ്യുന്നവളാകണം തുടങ്ങിയവയെല്ലാം ഒരു ജിജ്ഞ്യാസുവിനു വായിച്ചെടുക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടാകില്ല .

സത്യം ഇങ്ങനെയിരുന്നിട്ടു കൂടി ഭാരത ചരിത്രത്തിലെ ഇരുണ്ടകാലത്തെ ചൂണ്ടിക്കാണിച്ച് സ്ത്രീക്ക് വേദാധികാരമില്ല എന്ന് പറയുന്ന പുതുപണ്ഡിതരുടെ പാണ്ഡിത്യ നിലവാരത്തെ കുറിച്ചിനിയുമെന്തു പറയാൻ.

ഇനി സ്ത്രീ വിരുദ്ധനെന്നു കുപ്രസിദ്ധി നേടിയ മനു അവരെ കുറിച്ച് പറയുന്നതെന്തെന്ന് നോക്കാം .

നാം കേട്ടു പരിചയിച്ച സ്ത്രീ വിരുദ്ധനായ ഒരു മനുവിനെ അല്ല മനുസ്മൃതിയിൽ നമുക്ക് കാണാൻ സാധിക്കുക.

അതിഥിക്ക് ഭക്ഷണം നല്കുന്നതിനും മുൻപ് കുഞ്ഞുങ്ങൾക്കും , ഗർഭിണികൾക്കും, പുതുതായ് വിവാഹം കഴിഞ്ഞ യുവതികൾക്കും, ഭക്ഷണം നല്കണമെന്ന് പറയുന്ന മനു (3.114) . വാഹനത്തിൽ സഞ്ചരിക്കുന്ന ഒരു പുരുഷൻ വൃദ്ധർക്കും, രോഗികൾക്കും, രാജാവിനും , ഭാരം ചുമക്കുന്നവനും, വരനും, സ്ത്രീകൾക്കും വഴിമാറി കൊടുക്കണമെന്ന് പറയുന്ന മനു ( 2.138) . സ്ത്രീകളെയും രത്നങ്ങളെയും അപഹരിക്കുന്നവന് വധ ശിക്ഷ നല്കണം എന്ന് പറയുന്ന മനു ( 8.323). സ്ത്രീകളെയും കുട്ടികളെയും വധിക്കുന്നവര്ക്ക് പരമാവധി ശിക്ഷ നല്കണമെന്ന് പറയുന്ന മനു. ( 9.232) . സ്ത്രീകളുടെ കണ്ണീരു വീഴുനിടം നശിച്ചു പോകുമെന്ന് പറയുന്ന മനു.. സകലർക്കുമുപരിയായി മാതാവിന് സ്ഥാനം നല്കണമെന്ന് പറയുന്ന മനു , സ്ത്രീകള് സന്തുഷ്ടകളായി വാഴുന്ന കുടുംബമേ അഭിവൃദ്ധി പ്രാപിക്കൂ എന്ന് പറയുന്ന മനു . യോഗ്യരായ വരനെ ലഭിച്ചില്ലെങ്കിൽ പുത്രിയെ വിവാഹം കഴിച്ചയക്ക്യരുത് എന്ന് പറയുന്ന മനു. സ്ത്രീക്ക് സ്വന്തമായി വരനെ തിരഞ്ഞെടുക്കാനുള്ള അധികാരം നല്കുന്ന മനു. മകനൊപ്പം മകൾക്കും പിതാവിന്റെ സ്വത്തിൽ തുല്യാവകാശം നല്കുന്ന മനു, മാതാവിന്റെ സ്വത്തവകാശത്തിനു അർഹയായ് കരുതുന്നത് പുത്രിയെ മാത്രമാണ്. സ്ത്രീകളെ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പുരുഷന്മാരെ ഉപദേശിച്ച ശേഷം സ്വയം സംരക്ഷണത്തിന് പ്രാപ്തയല്ലാത്തിടത്തോളം അവൾ സുരക്ഷിതയല്ലെന്നു കൂടി പറഞ്ഞു വെക്കുന്ന മനുവിനെ നമുക്ക് പരിചയമില്ലാത്തത് നമ്മുടെ സംസ്കാരികാധപതനത്തെ കാണിക്കുന്നു..

സ്ത്രീകൾക്കനുകൂലമായി ഇതുപോലെ അനേകമനേകം നിയമാനുശാസനങ്ങൾ മനുവിന്റെതായി കാണാം ..*ഈ മനുവിനെ ചില സ്ത്രീ വിരുദ്ധ പ്രക്ഷിപ്ത ശ്ലോകങ്ങളിൽ നിന്നും വേർതിരിച്ചറിയുവാനുള്ള കഴിവ് ഓരോ ഭാരതീയനും നേടിയെടുക്കുക തന്നെ വേണം  .

മനുവിനെ സ്ത്രീ വിരുദ്ധനെന്നു മുദ്ര കുത്തിയതിലെ രാഷ്ട്രീയ ലാക്കും ഓരോ ഭാരതീയനും തിരിച്ചറിയെണ്ടതാണ്.


                 ©
                2019
         My God.com
A  Global Hindu Heritage foundation

No comments:

Post a Comment