Monday, August 12, 2019

ഓം കാരം പുരാണങ്ങളിൽ

അകാരോ വിഷ്ണുരുദ്ദിഷ്ട:
ഉകാരസ്തു മഹേശ്വര:
മകാരസ്തു സ്മൃതോ ബ്രഹ്മാ:
പ്രണവസ്തു ത്രയാത്മക:

എന്ന് വായുപുരാണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ‘അ’ വിഷ്ണുവിനെയും ‘ഉ’ ശിവനെയും ‘മ്’ ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു.
ബ്രഹ്മപ്രാപ്തിക്കും അതിലൂടെ ആത്മജ്ഞാനസിദ്ധിക്കും പ്രണവോപാസനയെക്കാൾ പ്രയോജനപ്പെടുന്ന മറ്റൊന്നുമില്ലെന്നാണ് പ്രണവോപനിഷത്തിൽ പറയുന്നത്.
ഓംകാരത്തെ അറിയുന്നവർ യോഗിയായി മാറുമെന്ന് ഗരുഡപുരാണം രേഖപ്പെടുത്തുന്നു. ‘ഓമിത്യേകക്ഷരം ബ്രഹ്മ’ എന്നും ‘ഗിരാമസ്മ്യേകമക്ഷരം’ എന്നും ഭഗവദ്ഗീതയിലുണ്ട്.
“ ഓമിത്യേതദക്ഷരമിദം സർവം
തസ്യോപവ്യാഖ്യാനം
ഭൂതം ഭവദ് ഭവിഷ്യദിതി
സർവമോങ്കാര ഏവ.
യച്ചാന്യത് ത്രികാലാതീതം
തദപ്യോങ്കാര ഏവ.”
മാണ്ഠുക്യോപനിഷത്തിന്റെ തുടക്കം ഇങ്ങനെയാണ്. ഓം എന്ന നാശരഹിതമായ അക്ഷരം മാത്രമാണ് ഇഹത്തിലുള്ളതെല്ലാം. ഭൂത-വർത്തമാന-ഭാവി കാലങ്ങളിലുള്ളതെല്ലാം ആ അക്ഷരത്തിന്റെ ഉപവാഖ്യാനങ്ങൾ മാത്രമാണ്. മൂണ് കാലത്തെയും അതിക്രമിച്ചിട്ടുള്ളതും ഓംകാരമാണ്.
‘ബ്രഹ്മം താമര ഇലയിൽ പുരുഷരൂപമായ ബ്രഹ്മാവിനെ സൃഷ്ടിച്ചു. ബ്രഹ്മാവ് ഓംകാരത്തെ സൃഷ്ടിച്ചു. ഓംകാരം പ്രപഞ്ചത്തെ സൃഷ്ടിച്ചു’ എന്നു ഗോപഥബ്രാഹ്മണം വ്യക്തമാക്കുന്നുണ്ട്.
പ്രണവമാകുന്ന വില്ലിൽ ആത്മാവാകുന്ന ശരത്തെ തൊടുത്ത് ബ്രഹ്മമാകുന്ന ലക്ഷ്യത്തിൽ എയ്യണമെന്ന് മാണ്ഠുക്യവും, പരബ്രഹ്മത്തെയോ അപരബ്രഹ്മത്തെയോ പ്രാപിക്കാനുള്ള ശ്രേഷ്ടമായ മാർഗ്ഗം ഓംകാരോപാസനയാണെന്ന് കഠോപനിഷത്തും പറയുന്നു.
പ്രണവത്തിലെ അകാരം ഋഗ്വേദവും ഉകാരം യജുർവേദവും മകാരം സാമവേദവുമാണെന്ന് പരാമർശമുണ്ട്.

No comments:

Post a Comment