Saturday, June 29, 2019

സരസ്വതി ദേവി

വിദ്യയുടെ ഭഗവതിയാണ് സരസ്വതി. നൃത്തം, സംഗീതം മുതലായ കലകൾ, കരകൗശലങ്ങൾ, അക്ഷരം, സാഹിത്യം, ബുദ്ധി എന്നിവ സരസ്വതിയുടെ പ്രത്യക്ഷ രൂപങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. സപ്തസ്വരങ്ങൾ പുറപ്പെടുവിക്കുന്ന സാരസ്വത വീണ മനുഷ്യന്റെ പ്രതീകമാണ്, സംഗീതം പരമാനന്ദവും എന്ന് ഉപാസകർ കരുതുന്നു. കലാകാവ്യദികളിലും വാക്കിലുമൊക്കെ ദൈവീകത ദർശിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ ദേവതാസങ്കല്പം കൂടിയാണിത്. തെറ്റായ വാക്കുകൾ ഉച്ചരിക്കുമ്പോൾ നാവിൽ സരസ്വതിക്ക് പകരം 'വികടസരസ്വതി' കളിയാടുന്നു എന്നും വിശ്വസിക്കപ്പെട്ടിരുന്നു. താന്ത്രിക ബുദ്ധമതത്തിൽ 'വജ്രസരസ്വതി' എന്ന പേരിൽ ഭഗവതി അറിയപ്പെടുന്നു.
ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് സരസ്വതി. ലക്ഷ്മി, കാളി (പാർവ്വതി) എന്നിവരാണ് മറ്റ് രണ്ടുപേർ. മഹാസരസ്വതി, 'നീലസരസ്വതി' തുടങ്ങി പിന്നേയും ഭാവങ്ങളുണ്ട്. പല ഭാവങ്ങളിലിരിക്കുന്ന ഭഗവതീ സങ്കല്പങ്ങളുണ്ട്, ഇവയിൽ ശാന്ത ഭാവങ്ങളോട് കൂടിയ സാത്വിക ഗുണമുള്ളവളാണ് സരസ്വതി. ഇത് പരമാത്മാവിന്റെ ജ്ഞാനശക്തി ആണെന്നാണ് വിശ്വാസം. സൃഷ്ടി നടത്താൻ വിദ്യാഗുണം ആവശ്യമാണ് എന്നതിനാൽ സൃഷ്ടാവായ ബ്രഹ്മാവിന്റെ പത്നിയായും സരസ്വതിയെ സങ്കല്പിച്ചിരിക്കുന്നു.
പല ഭഗവതീ ക്ഷേത്രങ്ങളിലും പ്രഭാതത്തിൽ പരാശക്തിയെ സരസ്വതിയായി ആരാധിക്കാറുണ്ട്. കൊല്ലൂർ മൂകാംബിക, കോട്ടയം പനച്ചിക്കാട്, എറണാകുളം ചോറ്റാനിക്കര ഭഗവതീ ക്ഷേത്രം, വടക്കൻ പറവൂർ മൂകാംബിക ക്ഷേത്രം, തൃശൂരിലെ തിരുവുള്ളക്കാവ്, തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രം, കന്യാകുമാരി പദ്മനാഭപുരം തേവർക്കെട്ടു സരസ്വതി ക്ഷേത്രം, മാവേലിക്കര തട്ടാരമ്പലം സരസ്വതി ക്ഷേത്രം, കൊല്ലം എഴുകോൺ ശ്രീമൂകാംബിക ക്ഷേത്രം എന്നിവ സരസ്വതീ സാന്നിധ്യമുള്ള പ്രമുഖ ക്ഷേത്രങ്ങളാണ്.
പൊതുവെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കലാമണ്ഡലത്തെയും സരസ്വതീ ക്ഷേത്രങ്ങളായാണ് കണക്കാക്കുന്നത്. കേരളത്തിലെ നവരാത്രിമഹോത്സവവും വിദ്യാരംഭവും സരസ്വതീ പ്രാധാന്യം ഉള്ളതാണ്. വസന്തപഞ്ചമിയാണ് ഉത്തരേന്ത്യയിൽ വിശേഷ ദിവസം. ബുധൻ, പൗർണമി എന്നിവ സരസ്വതീപ്രധാന്യമുള്ള ദിവസങ്ങളാണ്.
വിദ്യാദേവി
സരസ്വതിയെ ‘ജ്ഞാന’ ശക്തിയായും ലക്ഷ്മിയെ ‘ക്രിയ’ ശക്തിയായും ദുർഗ്ഗയെ ഇച്ഛയുടെ ശക്തിയുമായാണ്‌ കരുതുന്നത്‌. ജ്ഞാന ശക്തികൾ എന്തെന്നാൽ അറിവ്, സംഗീതം, ക്രിയാത്മകത, ബുദ്ധി തുടങ്ങിയവയുടെ ഭഗവതിയായും സങ്കല്പിച്ചു പോരുന്നു. വേദങ്ങളുടെ അമ്മ എന്ന വിശേഷണവും ഉണ്ട്. സ്രഷ്ടാവ് ബ്രഹ്മാവാണെങ്കിലും, അദ്ദേഹത്തിന് പോലും അറിവും ബുദ്ധിയും നൽകുന്നത് സരസ്വതി ആണെന്ന് ദേവീഭാഗവതം പറയുന്നു. വാക്കിന്റെ ദേവതയായും സരസ്വതിയെ കണക്കാക്കുന്നു. വികടസരസ്വതി തെറ്റായ വാക്കിന്റെ അധിദേവതയാണ്. ദേവീമാഹാത്മ്യത്തിൽ അജ്ഞാനികളായ സുംഭനിശുംഭന്മാരെ വധിച്ച ചണ്ഡികയാണ് മഹാസരസ്വതി. നീലസരസ്വതി ഭഗവതിയുടെ മറ്റൊരു രൂപമാകുന്നു. നീലാദേവി എന്നും അറിയപ്പെടുന്നു. മനുഷ്യ ശരീരത്തിന്റെ പ്രതീകമായ വരവീണ മീട്ടിക്കൊണ്ടു പരമാനന്ദമാകുന്ന സംഗീതത്തെ ഉണർത്തുന്നവളാണ് സരസ്വതി എന്ന് വിശ്വാസം. വിദ്യ അഭ്യസിക്കുന്നിടത്ത് ഭഗവതി കുടികൊള്ളുന്നു എന്നാണ് സങ്കല്പം.
ഒരു കയ്യിൽ വേദങ്ങളും, മറ്റൊരു കയ്യിൽ അറിവിന്റെ അടയാളമായ താമരയും, മറ്റ് രണ്ടു കൈകളിൽ സംഗീതത്തിന്റെ സൂചകമായ വീണയും കാണാം. ശ്വേതവസ്ത്രധാരിയായ സരസ്വതി ഇതിലൂടെ സമാധാനത്തിന്റെയും പരിശുദ്ധിയുടെയും അടയാളങ്ങൾ കാണിക്കുന്നു. വാഹനമായി അരയന്നവും ഉപയോഗിക്കുന്നു.
സരസ്വതി നമസ്തുഭ്യം
വരദേ ജ്ഞാനരൂപിണീ
വിദ്യാരംഭം കരിഷ്യാമീ
സിദ്ധിർ ഭവതുമേ സദാ
NB :- സരസ്വതി നമസ്തുഭ്യം, വരദേ കാമരൂപിണീ എന്നാണ് പലസ്ഥലത്തും ഉച്ചരിച്ചു കാണാറ് അത് തികച്ചും തെറ്റായ കാര്യമാണ് കാരണം വിദ്യാദേവിയായ സരസ്വതി ഒരിക്കലും കാമരൂപിണി അല്ല മറിച്ച് ജ്ഞാനരൂപിണീയാണ്

പാർവ്വതി ദേവി

പരമശിവന്റെ പത്നിയായ ഭഗവതിയാണ് ശ്രീ പാർവ്വതി. പർവ്വതരാജനായ ഹിമവാന്റെ പുത്രിയായതിനാലാണ് പാർ‌വ്വതി എന്ന പേരു വന്നത്. ഗണപതി, സുബ്രമണ്യൻ എന്നിവർ മക്കളാണ്. ഹിമവാന്റെയും മേനയുടേയും പുത്രിയാണ് ജഗദംബയായ പാർവ്വതി. ആദിപരാശക്തിയുടെ പൂർണ്ണാവതാരവും, പരമാത്മസ്വരൂപിണിയും, ത്രിപുരസുന്ദരിയും, പ്രകൃതിയും, കുണ്ഡലിനിയും, പരമേശ്വരിയും ആണ് ശ്രീ പാർവ്വതി. പരമശിവനെയും പാർവ്വതിയെയും ഈ പ്രപഞ്ചത്തിന്റെ മാതാപിതാക്കന്മാരായ പരബ്രഹ്മരൂപികളായി കണക്കാക്കപ്പെടുന്നു. ത്രിദേവിമാരിൽ ആദിശക്തിയുടെ പ്രതീകമാണ് പാർവതി. ലളിതാ സഹസ്രനാമത്തിൽ ദുർഗ്ഗ, കാളി, ഭുവനേശ്വരി, ഭവാനി, മഹാമായ, അപർണ്ണ, ശൈലപുത്രി, ഗൗരി, കർത്ത്യായനി, അന്നപൂർണേശ്വരി, ചണ്ഡിക, കൗശികി എന്നിങ്ങനെ ആയിരത്തോളം പേരുകൾ പാർവ്വതിയുടേതായി പരാമർശിക്കുന്നുണ്ട്. പാർവ്വതി സർവ്വഗുണ സമ്പന്നയാണ്. പരമശിവന്റെ കൂടെ ചിത്രീകരിക്കുമ്പോൾ പാർവ്വതിക്ക് ഇരുകൈകൾ മാത്രമാണെങ്കിലും, ദുർഗ്ഗാ രൂപത്തിലും കാളിരൂപത്തിലും എട്ടും, പതിനെട്ടും കരങ്ങൾ ഉള്ളതായി ചിത്രീകരിക്കപ്പെടാറുണ്ട്. ത്രിപുര സുന്ദരി ആണെങ്കിൽ നാലു കരങ്ങൾ ഉണ്ട്. പൊതുവെ പാർവ്വതിയുടെ വാഹനം സിംഹം ആണെങ്കിലും മഹാഗൗരി രൂപത്തിൽ വൃഷഭം(കാള) ആണ് വാഹനം. ഭദ്രകാളീ രൂപത്തിൽ വേതാളവും വാഹനമാണ്. മഹാലക്ഷ്മിയും സരസ്വതിയും ശക്തിയുടെ തന്നെ മറ്റു രണ്ട് ഭാവങ്ങൾ ആണ്. പാർവ്വതി, സരസ്വതി, മഹാലക്ഷ്മി എന്നീ മൂന്ന് ദേവിമാരും ചേർന്ന രൂപമാണ് ശ്രീ ദുർഗ്ഗ.
ദക്ഷയാഗത്തിൽ പരമശിവന്റെ ആദ്യ ഭാര്യയായ സതീദേവി ദേഹത്യാഗം ചെയ്യതതിനു ശേഷം ദു:ഖിതനായ ശിവൻ സദാ സമയവും കൊടും തപസ്സിൽ മുഴുകി. ദാക്ഷായനിയായ സതിദേവി ഹിമവാന്റെ പുത്രിയായ പാർവ്വതിയായി പുനർജ്ജനിച്ചു. പാർവ്വതി വളർന്നു കന്യകയായി മാറിയപ്പോൾ ദേവലോകത്ത് നിന്നും നാരദമുനി ഹിമവൽ സന്നധിയിൽ എത്തിചേർന്നു, എന്നിട്ട് ഹിമവനോടു പറഞ്ഞു പരമശിവനെ ഭർത്തവായി ലഭിക്കുവാൻ പാർവ്വതിയെ തപസ്സിനു അയ്ക്കണം എന്നു. അതിൻ പ്രകാരം പാർവ്വതി കൈലാസത്തിൽ എത്തുകയും ഭഗവാനെ ഭർത്താവായി ലഭിക്കാൻ കൊടും തപസ്സ് ചെയ്യുകയും ചെയ്തു. ഈ സമയം ദേവലോകത്ത് താരകൻ എന്ന് പേരുള്ള ഒരു അസുരൻ ആക്രമിച്ചു. അയാൾ ഇന്ദ്രനെ കീഴടക്കി. ശിവപുത്രനു മാത്രമേ താരകസുരനെ വധിക്കാൻ പറ്റു. പക്ഷേ ശിവൻ കൊടിയ തപസ്സിൽ ആണ്. അവസാനം ശിവന്റെ തപസ്സ് മുടക്കി പാർവ്വതിയിൽ അനുരാഗം ഉണ്ടാക്കുവാൻ ഇന്ദ്രൻ കാമദേവനേ കൈലസത്തിലേക്കു അയച്ചു. കാമദേവൻ രതീദേവിയുമായി എത്തി പുഷ്പബാണങ്ങൾ ശിവനു നേരെ ഉതിർത്തു. ശിവൻ കണ്ണ് തുറന്നു, അപ്പോൾ ഭഗവാൻ പാർവ്വതിയെ കാണുകയും അദ്ദേഹത്തിനു ദേവിയിൽ അനുരാഗം ഉടലെടുക്കുകയും ചെയ്തു. എന്നാൽ പെട്ടെന്നു പരിസരബോധം വീണ ഭഗവൻ തൃകണ്ണ് തുറന്നു. ആ മൂന്നാം കണ്ണിൽ നിന്നും അതിശക്തമായ അഗ്നി ജ്വാലകൾ പറപ്പെട്ടു. ആ അഗ്നിയിൽ കാമദേവൻ ഭസ്മീകരിക്കപ്പെട്ടു. പിന്നീട് ഭഗവാൻ പാർവ്വതിയെ വിവാഹം ചെയ്തു. കാമദേവനെയും പുനർജ്ജനിപ്പിച്ചു. അതിനു ശേഷം ശിവപാർവ്വതിമാർ കൈലാസത്തിൽ താമസം ആക്കുകയും സുബ്രമണ്യൻ എന്ന പുത്രൻ ജനിക്കുകയും, ആ പുത്രൻ താരകസുരനെ വധിക്കുകയും ചെയ്തു. ശിവപർവ്വതിമാരുടെ മറ്റൊരു പുത്രനാണ് വിഘ്നേശ്വരനായ ഗണപതി.
പാർവ്വതീദേവിയെ ശക്തിയുട ദേവതയായി കണക്കാക്കപ്പെടുന്നു. പാർവ്വതി എല്ലാ ജീവജാലങ്ങളിലും വസിക്കുന്നു. പാർവതീ ദേവിയില്ലാതെ എല്ലാ ജീവജാലങ്ങളും ജഡാവസ്ഥയിലായിരിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.
ഭാവങ്ങൾ -
1)പാർവതി, സതി, അന്നപൂർണ്ണേശ്വരി, തൃപുര സുന്ദരി, ഭവാനി (പർവ്വത പുത്രി, പ്രകൃതി, സ്വാതിക സ്വരൂപിണി, അന്നം പ്രദാനം ചെയ്യുന്നവൾ) = സ്വാതിക ഭാവം .
2)ദുർഗ്ഗ, മഹിഷാസുരമർദ്ധിനി (ദുർമദത്തെ അകറ്റുന്നവൾ, ദുർഗ്ഗമാസുരനെ വധിച്ചവൾ, മഹിഷാസുരനെ വധിച്ചവൾ )= രാജസ ഭാവം .
3)മഹാ കാളി, ചാമുണ്ഡേശ്വരി (കാലത്തിനു അതീതമായവൾ, രക്തബീജൻ, ചണ്ഡമുണ്ഡന്മാർ, സുംഭനിസുംഭന്മാർ തുടങ്ങിയ അസുര ഗണങ്ങളെ ഉന്മൂലനം ചെയ്തവൾ ) = താമസ ഭാവം.
4) മഹാലക്ഷ്മി (മഹത്തായ ഐശ്വര്യം നല്കുന്നവൾ)= രാജസം.
5) മഹാസരസ്വതി (അറിവ് നല്കുന്നവൾ)= സാത്വിക ഭാവം.

Friday, June 28, 2019

ചാമുണ്ഡി

ആദിപരാശക്തിയുടെ ഒരു അവതാരം. ചണ്ഡൻ, മുണ്ഡൻ എന്നീ അസുരൻമാരെ നിഗ്രഹിക്കാൻ ദുർഗ്ഗയുടെ നെറ്റിയിൽ നിന്നും അവതരിച്ച കാളികയാണ് "ചാമുണ്ഡാദേവി അഥവാ ചാമുണ്ഡി". ഇതേ മഹാകാളി രക്തബീജനെ വധിക്കയാൽ "രക്തചാമുണ്ഡി" എന്നും അറിയപ്പെടുന്നു. മറ്റൊരു സാഹചര്യത്തിലും മഹാമായ ചാമുണ്ഡിയായി അവതരിച്ചിട്ടുണ്ട്. അത് രുരു എന്ന അസുരനെ നിഗ്രഹിക്കാൻ വേണ്ടി ആയിരുന്നു. ചർമ്മവും, മുണ്ഡവും(തല) ത്രിശൂലം കൊണ്ട് വേർപെടുത്തി പരാശക്തി രുരുവിനെ നിഗ്രഹിച്ചു. രുരുവിന്റെ ചർമ്മവും, മുണ്ഡവും എടുത്ത ഭദ്രകാളിയെ ചാമുണ്ഡി എന്നറിയപ്പെട്ടു. തിരുമന്ധാംകുന്നിലെയും കൊടുങ്ങല്ലൂരിലെയും ഭദ്രകാളീ പ്രതിഷ്ഠ "രുരുജിത്" വിധാനത്തിലുള്ളതാണ്. ഭഗവതിയുടെ ഏഴു ഭാവങ്ങളായ സപ്‌തമാതാക്കളിൽ പ്രധാനി ചാമുണ്ഡ തന്നെ. ചാമുണ്ഡാദേവി എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളാണ് എന്ന് ദേവീഭാഗവതത്തിൽ കാണാം.
തിരുവനന്തപുരത്തെ പ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ രക്തചാമുണ്ഡി, ബാലചാമുണ്ഡി, ചാമുണ്ഡാദേവി എന്നീ മൂന്ന് ഭാവങ്ങളിൽ പരാശക്തി ആരാധിക്കപ്പെടുന്നു. ഇവിടെ നടക്കുന്ന "കരിക്കകം പൊങ്കാല" പ്രധാനമാണ്. കർണാടകയിലെ മൈസൂർ ചാമുണ്ഡേശ്വരീ ക്ഷേത്രവും ഭഗവതിക്ക് സമർപ്പിക്കപ്പെത്തതാണ്.
കണ്ണൂരിലെ "കൈതചാമുണ്ഡിതെയ്യം" ഭഗവതിക്ക് കെട്ടിയാടുന്നതാണ്. അസുരന്മാരെ കാളി നിഗ്രഹിക്കുന്നു എന്ന സങ്കൽപ്പത്തിലാണ് ക്ഷേത്രത്തിൽ നിന്നിറങ്ങിയ തെയ്യം കൈതക്കാടുകൾ വെട്ടിയെടുക്കുന്നത്. കൈതവെട്ടുന്നത് കൊണ്ടാണ് ഈ തെയ്യത്തെ കൈതച്ചാമുണ്ടിയെന്ന് വിളിക്കുന്നത്. ഇരിട്ടി തില്ലങ്കേരി പാടിക്കച്ചാൽ ഈയങ്കോട് വയൽത്തിറ മഹോത്സവത്തിന് കൈതച്ചാമുണ്ടി തെയ്യം കെട്ടിയാടുന്നുണ്ട്. ദൈവത്തിന്റെ പ്രതിപുരുഷനായ തെയ്യം ഉറഞ്ഞുതുള്ളിക്കൊണ്ട് കൈതവെട്ടാൻ പോകും. തുടർന്ന് വാളോങ്ങി അസുരനിഗ്രഹത്തിന് ശേഷം കലിയടങ്ങാതെ ഗ്രാമത്തിലൂടെ ഓടും. ഇങ്ങനെ ഓടുന്ന തെയ്യത്തെ വിളക്കുവെച്ച് ഗ്രാമവാസികൾ വണങ്ങും. ഓട്ടം ചെന്നുനിൽക്കുന്നത് കാവിലാണ്. അവിടെവച്ച് കൈതചാമുണ്ഡി അബോധാവസ്ഥയിൽ മറിഞ്ഞ് വീഴും.
കോഴിക്കോട് ജില്ലയിലെ അത്തോളിയിൽ കുടക്കല്ല് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ശ്രീ രാമത്ത് രക്തചാമുണ്ഡേശ്വരി ക്ഷേത്രം സത്യം ചൊല്ലിക്കൽ കർമ്മത്തിനും ദുരിത പരിഹാര കർമ്മത്തിനും പ്രസിദ്ധമാണ്.
"ശൂലാസിനൃ ശിരോ രാജത് കപാല വിലസത് ഭുജാം മുണ്ഡ സ്രങ് മണ്ഡിതാം ചണ്ഡീം ചാമുണ്ഡാമപി ചിന്തയേത്"
ശാക്തേയ സമ്പ്രദായമനുസരിച്ചു ആദിപരാശക്തിയുടെ മൂർത്തരൂപമാണ് ദുർഗ്ഗ. ശൈവവിശ്വാസമനുസരിച്ച് ശിവപത്നിയായ ശ്രീപാർവ്വതിയുടെ പൂർണ്ണരൂപമാണ് ദുർഗ്ഗ. ദുർഗ്ഗമാസുരനെ വധിക്കാൻ വേണ്ടി അവതാരം എടുത്തതെന്ന് വിശ്വാസം. മഹിഷാസുരമർദ്ദിനി (മഹാലക്ഷ്മി, പാർവ്വതി, സരസ്വതി ഭാവം) ആയും ആരാധിക്കപ്പെടുന്നു."സ്കന്ദ പുരാണം അനുസരിച്ച് ശ്രീ പാർവതിദേവി ആണ് മഹിഷാസുരനെ വധിച്ചത്". പതിനാറ് കൈകൾ ഉള്ളതും സിംഹത്തിന്റെ പുറത്ത് സഞ്ചരിക്കുന്നതും ശക്തിയുടെ പ്രതീകവുമായിട്ടാണ് ദുർഗ്ഗയെ കണക്കാക്കുന്നത്. സർവദേവതകളും ദുർഗ്ഗയിൽ കുടികൊള്ളുന്നു എന്നാണ് ഹൈന്ദവ സങ്കല്പം. ദുഃഖനാശിനിയും ദുർഗതിപ്രശമനിയുമാണ് ദുർഗ്ഗാഭഗവതി എന്ന് ദേവിഭാഗവതം പറയുന്നു. "മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി" എന്നീ മൂന്ന് പ്രധാനഭാവങ്ങളും ദേവിക്കുണ്ട്. കർമം ചെയ്യാനുള്ള പ്രചോദനമായ ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമായാണ് ഭഗവതിയുടെ മൂന്ന് രൂപങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നവരാത്രികാലത്ത് ഒൻപത് ഭാവങ്ങളിൽ ആദിശക്തിയെ ആരാധിക്കാറുണ്ട്. ഇതാണ് "നവദുർഗ്ഗ". പിന്നേയും പത്ത് രൂപങ്ങളിൽ ഭഗവതിയെ താന്ത്രികർ സങ്കല്പിക്കാറുണ്ട്. ഇവരാണ് "ദശമഹാവിദ്യമാർ". വേറെ ഏഴു ഭാവങ്ങളിലും ദേവിയെ ആരാധിക്കാറുണ്ട്. ഇതാണ് "സപ്തമാതാക്കൾ". ദേവീമാഹാത്മ്യത്തിൽ ദുർഗ്ഗയുടെ രൗദ്രരൂപമായി ഭദ്രകാളിയെ അവതരിപ്പിച്ചിരിക്കുന്നു. "മഹാമായ, പരാശക്തി, ഭുവനേശ്വരി, ജഗദംബ, ചണ്ഡിക, മുത്തുമാരി, അമ്മൻ, കാളിക, അന്നപൂർണേശ്വരി, നാരായണി, പ്രകൃതി, കുണ്ഡലിനിശക്തി, ലളിതാ ത്രിപുരസുന്ദരി " തുടങ്ങി പല പേരുകളിലും ദുർഗ്ഗ അറിയപ്പെടുന്നു. ദേവീമാഹാത്മ്യം, ദേവീഭാഗവതം തുടങ്ങിയവ ഈ ഭഗവതിയെ സ്തുതിക്കുന്ന പ്രധാന ഗ്രന്ഥങ്ങൾ ആകുന്നു. സ്ത്രീ മേൽക്കൈ നേടിയ ഒരു കാലഘട്ടത്തിന്റെ ദൈവസങ്കല്പം എന്ന നിലയ്ക്കാണ് ഭഗവതിയെ കണക്കാക്കുന്നത്. സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ പരാശക്തിയെ ആരാധിച്ചതെങ്കിലും ശൈവമതത്തിന്റെ വളർച്ചയുടെ അത് പാർവതിയുടെ പര്യായമായി തീരുകയായിരുന്നു.
രുരുവിന്റെ പുത്രനായി ദുർഗ്ഗമൻ എന്നൊരു അസുരനുണ്ടായിരുന്നു. അവൻ ചിന്തിച്ചു . ദേവന്മാർക്ക് ആശ്രയം വേദമാണ്. വേദത്തിനു നാശമുണ്ടായാൽ യജ്ഞങ്ങൾക്കും ധർമ്മത്തിനും നാശമുണ്ടാകും. അതോടെ ദേവന്മാർ മുടിയും. ഈ ചിന്തയോടെ ദുർഗ്ഗമൻ ബ്രഹ്‌മാവിനെ തപസ്സു ചെയ്തു പ്രത്യക്ഷനാക്കി വരം ചോദിച്ചു. മടിയോടെയെങ്കിലും ബ്രഹ്‌മാവ്‌ ദുർഗ്ഗമന് ഇഷ്ടവരം നൽകി. അസുരൻ വേദങ്ങൾ ഏറ്റുവാങ്ങിയതോടെ മഹർഷിമാർ മന്ത്രം മറന്നു. സ്നാനം ജപം തർപ്പണം ഹോമം തപം എന്നിവയെല്ലാം അപ്രത്യക്ഷമായി . അധർമ്മം നടമാടിയതോടെ അസുരന്മാർ മഹാബലവാന്മാരും ദേവന്മാർ ദുർബലരുമായിത്തീർന്നു. ലോകത്തെല്ലാം അരാജകത്വവും മഹാക്ഷാമവും പിടികൂടി. ദേവന്മാർ ഗുഹകളിൽ ഓടിയൊളിച്ചു. ഭൂമി കരിഞ്ഞുണങ്ങി. വൃക്ഷലതാദികൾ നശിച്ചു. നൂറുകൊല്ലം മഴയില്ലാതിരുന്നു. പക്ഷി -മൃഗാദികളും മനുഷ്യരും ചത്തു വീണു. കുളം, കൂപം, തടാകങ്ങൾ, പുഴകൾ എന്നിവ വറ്റി വരണ്ടു. വേനലിൽ നീറി നീറി ഭൂമി നൂറ്റാണ്ടുകൾ നിന്നു.
ലോകം ഇത്തരത്തിലായപ്പോൾ ദേവന്മാർ ഹിമാലയസാനുക്കളിലെത്തി ആദിപരാശക്തിയെ സ്തുതിച്ചു. ഒടുവിൽ ജഗദംബിക പാർവതി നീലനിറത്തിലുള്ള മനോഹരമായ കണ്ണുകളോടും തൃക്കയ്യിൽ വില്ലും ശരങ്ങളും ധരിച്ചുകൊണ്ടും ദേവന്മാർക്കു പ്രത്യക്ഷയായി. തുടർന്നു ഭഗവതി മനോഹരമായ ആയിരം കണ്ണുള്ളവളായി മനോഹരമായ കണ്ണുകളിൽ നിന്നും അമൃതമയമായ ജലം വർഷിച്ചു തുടങ്ങി. ദേവി വർഷിച്ച ജലത്താൽ ഭൂമിയിൽ സസ്യങ്ങൾ കിളിർക്കുകയും ലോകത്തിലെ ചരാചരങ്ങൾ സുഖം പ്രാപിക്കുകയും ചെയ്തു. ഇത് കാരണം പരാശക്തിക്ക് ശക്താക്ഷി എന്ന് പേരുണ്ടായി. തുടർന്ന് തന്റെ കയ്യിലുള്ള അക്ഷയമായ ഫലമൂലങ്ങൾ നൽകി ദേവി ജീവികളുടെ വിശപ്പ് തീർത്തു, പ്രാണരക്ഷ ചെയ്തു. ഇത്തരത്തിൽ ശാകം (ഫലമൂലങ്ങൾ) നൽകി ഭരിക്കുകയാൽ മഹാദേവിക്ക് ശാകംഭരി എന്നും പേരുണ്ടായി .
ദുർഗ്ഗമൻ ഇതറിഞ്ഞു അവിടെയെത്തി. തുടർന്ന് ലോകമാതാവായ ദേവി അസുരന്മാരുമായി യുദ്ധമാരംഭിച്ചു. ഘോരമായ യുദ്ധത്തിൽ ദുർഗ്ഗമനെ നിഗ്രഹിച്ചു. വേദങ്ങളെ വീണ്ടെടുത്ത് ദേവന്മാർക്കും മുനിമാർക്കും നല്കിയനുഗ്രഹിച്ചു. ദുർഗ്ഗമനെ വധിക്കുകയാൽ ദേവിക്ക് ദുർഗ്ഗ എന്നു പേരുണ്ടായി .
അതിനു ശേഷം മഹാമായ വേദങ്ങൾ തന്റെ ശരീരമാണെന്നും അതിനാൽ അവയെ വളരെ ശ്രദ്ധയോടെ സംരക്ഷിച്ചു കൊള്ളണമെന്നും മുനിമാർക്കു നിർദ്ദേശം നൽകിയിട്ട് അപ്രത്യക്ഷയായി .[ദേവീ ഭാഗവതം , സപ്തമസ്കന്ധം , അദ്ധ്യായം 28].

നവദുർഗ്ഗ

ദുർഗ്ഗയുടെ ഒൻപത് രൂപഭാവങ്ങളെയാണ് നവദുർഗ്ഗ എന്ന് അർത്ഥമാക്കുന്നത്. ദുർഗ്ഗയുടെ ഒൻപത് രൂപങ്ങൾ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിധാത്രി എന്നിവയാണ്. നവരാത്രിയിൽ ഓരോ ദിനവും ഓരോ ദുർഗ്ഗയെയാണ് ആരാധിക്കുന്നത്. ദേവി ശക്തിയുടെ അവതാരമാണ് ദുർഗ്ഗ. ദുർഗാദേവിയുടെ ഏറ്റവും പാവനമായ രൂപങ്ങളാണ് നവദുർഗ്ഗ എന്നാണ് വിശ്വാസം. ദുർഗ്ഗാ ദേവി പ്രധാനമായും മൂന്നു രൂപങ്ങളിലാണ് ആവിഷ്കരിക്കപെടുന്നത്. മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി. ഈ മൂന്നു ദേവതകളും വീണ്ടും മൂന്നുരൂപങ്ങളിൽ ആവിഷ്കരിക്കപ്പെടുന്നതാണ് നവദുർഗ്ഗ. നവദുർഗ്ഗയിലെ ഓരോ ദേവിയും ദുർഗ്ഗയുടെ ഓരോ വിശിഷ്ടഗുണങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. വിശേഷഗുണത്തിനനുസരിച്ച് ദേവിയുടെ ആടയുടെ നിറവും വ്യത്യാസപ്പെട്ടിരിക്കും.
ദേവി - ഗുണം - വർണ്ണം
1 ) ശൈലപുത്രി - പ്രകൃതി -ഹരിതവർണ്ണം
2 ) ബ്രഹ്മചാരിണി - ഭക്തി – നീലം
3 ) ചന്ദ്രഘണ്ഡാ - സൗന്ദര്യം - പാടലവർണ്ണം
4 ) കുഷ്മാണ്ഡ -ശുഭാരംഭം - ഊതവർണ്ണം
5 ) സ്കന്ദമാതാ - കഠിനാധ്വാനം - പീതവർണ്ണം
6 ) കാർത്യായനി - ധൈര്യം - പിംഗലവർണ്ണം
7 ) കാലരാത്രി - മായ – നീല
8 ) മഹാഗൗരി - നിർമ്മലത്വം – അരുണം
9 ) സിദ്ധിധാത്രി - ദാനം - ധൂസരവർണ്ണം
ദേവി ആദിശക്തിയുടെ അവതാരമാണ് ദുർഗ്ഗ(പാർവ്വതി). ദുർഗാദേവിയുടെ ഏറ്റവും പാവനമായ രൂപങ്ങളാണ് നവദുർഗ്ഗ എന്നാണ് വിശ്വാസം. ദുർഗ്ഗാ ദേവി പ്രധാനമായും മൂന്നു രൂപങ്ങളിലാണ് ആവിഷ്കരിക്കപെടുന്നത്. മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി. ഈ മൂന്നു ദേവതകളും വീണ്ടും മൂന്നുരൂപങ്ങളിൽ ആവിഷ്കരിക്കപ്പെടുന്നതാണ് നവദുർഗ്ഗ. നവദുർഗ്ഗയിലെ ഓരോ ദേവിയും ദുർഗ്ഗയുടെ ഓരോ വിശിഷ്ടഗുണങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. വിശേഷഗുണത്തിനനുസരിച്ച് ദേവിയുടെ ആടയുടെ നിറവും വ്യത്യാസപ്പെട്ടിരിക്കും.
01) ശൈലപുത്രി
നവദുർഗ്ഗമാരിൽ ഒന്നാമത്തെ ദുർഗ്ഗയാണ് ശൈലപുത്രി. നവരാത്രിയിൽ ആദ്യദിനം ആരാധിക്കുന്നതും ദേവി ശൈലപുത്രിയേയാണ്. സതി, ഭവാനി, പാർവ്വതി , ഹേമവതി എന്നീ നാമങ്ങളും ശൈലപുത്രിക്കുണ്ട്. ഹൈന്ദവ വിശ്വാസമനുസരിച്ച് പ്രകൃതിയാകുന്ന മാതൃസ്വരൂപമാണ് ശൈലപുത്രി. നന്തിയാണ് ശൈലപുത്രി ദേവിയുടെ വാഹനം. ദേവിയുടെ ഒരുകയ്യിൽ ത്രിശൂലവും മറുകയ്യിൽ കമലപുഷ്പവും കാണപ്പെടുന്നു.
നിവാസം - ഹിമാലയം
മന്ത്രം - വന്ദേ വാഞ്ഛിതലാഭായ ചന്ദ്രാർധകൃതശേഖരാം, വൃഷാരൂഢാം ശൂലധരാം ശൈലപുത്രീം യശസ്വിനീം.
ആയുധം - ത്രിശൂലം,
വാഹനം - നന്തി എന്ന വൃഷഭം
ഹിമവാന്റെ മകൾ എന്നാണ് ശൈലപുത്രി എന്ന വാക്കിനർത്ഥം. (ശൈലം= പർവ്വതം, ഹിമാലയം.) പർവ്വതരാജാവായ ഹിമവാന്റെയും മേനാദേവിയുടെയും മകളായാണ് ശക്തി രണ്ടാമത് അവതരിച്ചത്. പർവ്വതരാജന്റെ മകളായതിനാൽ ദേവി പാർവ്വതി എന്നും, ശൈലത്തിന്റെ (ഹിമാലയം) മകളായതിനാൽ ശൈലപുത്രി എന്നും ദേവി അറിയപ്പെടുന്നു. പൂർവ്വജന്മത്തിൽ ദക്ഷന്റെ പുത്രിയായ സതിയായിട്ടായിരുന്നു ശൈലപുത്രി അവതരിച്ചത്.
പ്രാർത്ഥന
സർവ്വമംഗല മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരീ നാരായണി നമോസ്തുതേ
ക്ഷേത്രങ്ങൾ
വാരാണസിയിലെ മർഹിയാ ഘാട്ടിൽ ഒരു ശൈലപുത്രീ ക്ഷേത്രമുണ്ട്.
02) ബ്രഹ്മചാരിണി
ബ്രഹ്മചര്യം പാലിക്കുന്നവൾ എന്നാണ് ബ്രഹ്മചാരിണി എന്ന വാക്കിനർത്ഥം. ബ്രഹ്മം എന്നാൽ തപം എന്നും അർത്ഥമുണ്ട്. ആയതിനാൽ തപസനുഷ്ടിക്കുന്നവളാണ് ബ്രഹ്മചാരിണി. ഹിമവാന്റെ പുത്രിയായ് ജനിച്ച ദേവി, ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം തപസനുഷ്ട്ടിക്കുകയുണ്ടായ്. കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു. ശുഭ്രവസ്ത്രധാരിയായ ബ്രഹ്മചാരിണി മാത കമണ്ഡലുവും രുദ്രാക്ഷമാലയും കൈകളിലേന്തുന്നു. നവരാത്രിയിൽ പാർവതിയുടെ ബ്രഹ്മചാരിണി ഭാവമാണ് രണ്ടാം ദിവസം ആരാധിക്കുന്നത്.
03) ചന്ദ്രഘണ്ഡാ
നവദുർഗ്ഗയിൽ മൂന്നാമത്തേത് ചന്ദ്രഘണ്ടാ ആണ് . മനഃശാന്തി, സ്വാസ്ഥ്യം, ജീവിതാഭിവൃദ്ധി എന്നിവയ്ക്കായ് ചന്ദ്രഘണ്ഡാമാതയെ നവരാത്രിയിൽ മൂന്നാം ദിവസം ആരാധിക്കുന്നു. നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു. ശ്ത്രുക്കളോട് മത്സരിക്കാൻ ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. സിംഹവാഹിനിയായ ദേവിക്ക് പത്തുകൈകളുണ്ട്. ഓരോകൈകളിലുമായ് പത്മം, ധനുഷ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദാ, ശൂലം എന്നീ ആയുധങ്ങളുണ്ട്. നവരാത്രിയിൽ പാർവതിയുടെ ചന്ദ്രഘണ്ഡാ ഭാവമാണ് മൂന്നാം ദിവസം ആരാധിക്കുന്നത്.
04) കൂഷ്മാണ്ഡ
പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂഷ്മാണ്ഡ. കു, ഉഷ്മം, അണ്ഡം എന്ന മൂന്നുപദങ്ങൾ കൂടിച്ചേർന്നാണ് കൂഷ്മാണ്ഡ എന്ന നാമം ഉദ്ഭവിച്ചിരിക്കുന്നത്. കു എന്നാൽ കുറവിനെയും ഉഷ്മം എന്നാൽ താപത്തെയും സൂചിപ്പിക്കുന്നു. ജഗദ്വിഷയകമായ അണ്ഡത്തെയാണ് മൂന്നാമത്തെ പദം സൂചിപ്പിക്കുന്നത്. നവരാത്രിയിൽ പാർവതിയുടെ കൂഷ്മാണ്ഡ ഭാവമാണ് നാലാം ദിവസം ആരാധിക്കുന്നത്.
05) സ്കന്ദമാത
ദുർഗ്ഗാ ദേവിയുടെ അഞ്ചാമത്തെ ഭാവമാണ് സ്കന്ദമാതാ. കുമാരൻ കാർതികേയന്റെ മാതാവായതിനാലാൽ ദേവി സ്കന്ദമാതാ എന്ന നാമത്തിൽ അറിയപ്പെടുന്നു. നവരാത്രിയിൽ പാർവതിയുടെ സ്കന്ദമാത ഭാവമാണ് അഞ്ചാം ദിവസം ആരാധിക്കുന്നത്. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ശക്തിയും അതിന്റെ ഫലവും സ്കന്ദ മാതാ ദേവി തരുന്നു .
06) കാർത്യായനി
ദുർഗ്ഗയുടെ ഒൻപത് രൂപങ്ങളിൽ ആറാമത്തേതാണ് കാർത്യായനി. അമരകോശത്തിൽ ആദിപരാശക്തിയുടെ അവതാരമായ ശ്രീപാർവതിയുടെ പര്യായങ്ങളിൽ രണ്ടാമത്തെതായാണ് കാർത്യായനി ദേവിയെ വർണ്ണിക്കുന്നത് (ഉമാ കാർത്യായനീ ഗൗരി കാളി ഹേമവതി ഈശ്വരി). ദേവീമാഹാത്മ്യത്തിൽ സൗമ്യസുന്ദരാകാരമുള്ള ഭുവനേശ്വരിയായി കാർത്യായനിയെ വർണ്ണിക്കുന്നുണ്ട്.
കൃഷ്ണ യജുർവേദത്തിലെ തൈത്തിരീയ ആരണ്യകത്തിലാണ് കാർത്യായനിയെകുറിച്ച് ഒരു പരാമർശമുള്ളത്. സ്കന്ദ പുരാണത്തിൽ പറയുന്നതെന്തെന്നാൽ: മഹിഷാസുരനെ വധിക്കുന്നതിനായി ദേവന്മാരുടെ കോപത്തിൽനിന്നാണ് ദേവി ജന്മമെടുത്തത് എന്നാണ്. സിംഹമാണ് കാർത്യായനി ദേവിയുടെ വാഹനം. നാലുകൈകളുള്ള ദേവി ഖഡ്ഗവും പദ്മവും കൈകളിലേന്തിയിരിക്കുന്നു. കേരളത്തിൽ ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ഉള്ള കാർത്യായനി ക്ഷേത്രം പ്രധാനമാണ്. കോട്ടയം കുമാരനെല്ലൂർ ഭഗവതീ ക്ഷേത്രവും മറ്റൊരു പ്രമുഖ കാർത്യായനി ക്ഷേത്രമാണ്.
കതൻ എന്നു പേരായ ഒരു മഹാ ഋഷി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുത്രനായിരുന്നു കാത്യൻ. എന്നാൽ അദ്ദേഹത്തിന് പുത്രിമാരൊന്നും തന്നെയുണ്ടായിരുന്നില്ല. തന്റെ വംശപരമ്പരയിൽ ഏറ്റവും പ്രസസ്തനായിരുന്നു അദ്ദേഹം. ഒരിക്കൽ ദേവി പരാശക്തിയുടെ അനുഗ്രഹത്തിനായ് കതൻ കഠിനതപമനുഷ്ഠിക്കാൻ ആരംഭിച്ചു. മഹാമായ തന്റെ മകളായ് പിറക്കണം എന്നയിരുന്നു അദ്ദേഹത്തിന്റെ അഭിലാഷം. കാത്യന്റെ പ്രാർത്ഥനയിൽ സംപ്രീതയായ ഭഗവതി താൻ കാത്യന്റെ പുത്രിയായ് പിറക്കും എന്ന് അനുഗ്രഹിച്ചു. കാത്യന്റെ പുത്രിയായതിനാൽ ആദിശക്തിക്ക് കാർത്യായനി എന്ന നാമം ലഭിച്ചു.
നവരാത്രിയിലെ ആറാം നാൾ ദേവി ദുർഗ്ഗയെ കാർത്യായനി രൂപത്തിൽ ആരാധിക്കുന്നത് വളരെ പ്രാധാന്യമർഹിക്കുന്നു. ഭക്തർ ദേവിക്ക് കാണിക്കവെയ്ക്കുകയും ചെയ്യുന്നു. ചുവപ്പ്, വെളുപ്പ് എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് ഈ ദിവസം ധരിക്കാൻ അനുയോജ്യം.
ഗോകുലത്തിലെ ഗോപികമാർ ശ്രീകൃഷ്ണനെ പതിയായ് ലഭിക്കാൻ വേണ്ടി മാർഗ്ഗശീർഷമാസത്തിൽ (ശൈത്യകാലത്തിന്റെ ആരംഭം) കാർത്യായനീ വ്രതം അനുഷ്ഠിച്ചിരുന്നതായി വിശ്വസിക്കുന്നു. മിതമായ ഭക്ഷണക്രമവും ഈ നാളുകളിൽ അവർ പാലിച്ചിരുന്നു. അതിവെളുപ്പിനേ എഴുന്നേറ്റ് യമുനാനദിയിൽ സ്നാനം നടത്തിയതിനുശേഷം നദിക്കരയിൽ മണ്ണിൽ തീർത്ത ദേവിയുടെ ഒരു ശില്പമുണ്ടാക്കിയാണ് ആരാധനനടത്തിയിരുന്നത്. ചന്ദനച്ചാർ, ദീപം, പുഷ്പമാല, അടക്ക, പഴങ്ങൾ എന്നിവയെല്ലാം ആരാധനയ്ക്കായി ഉപയോഗിച്ചിരുന്നു ഈ അനുഷ്ഠാനത്തിനെ പിൻപറ്റിയാണു് പ്രാചീന തമിഴ് വൈഷ്ണവ ഭക്തിസാഹിത്യത്തിലൂടെ പ്രസിദ്ധമായ ആണ്ടാൾ രചിച്ച തിരുപ്പാവൈ ഗീതങ്ങളിൽ വിവരിക്കുന്ന പാവൈ നോയ്മ്പുകൾ അന്നത്തെ തമിഴ് കന്യകമാർ ആചരിച്ചിരുന്നതു്.
07) കാലരാത്രി
ദേവിയുടെ ഏഴാമത്തെ മഹാരൂപമാണ് കാളരാത്രി. കറുത്ത ശരീരവർണ്ണമുള്ള കാലരാത്രി മാതാ ദേവി ദുർഗ്ഗയുടെ രൗദ്ര രൂപമാണ്. ചീകി ജടതീർക്കാത്ത മുടിയും ത്രിലോചനങ്ങളുമുള്ള ദേവിയെ ദുർഗ്ഗയുടെ ഭയാനക രൂപമായാണ് കണക്കാക്കുന്നത്. നാലുകരങ്ങളുള്ള കാലരാത്രി മാതാവിന്റെ വലതുകരങ്ങൾ സർവദാ ഭക്തരെ ആശിർവദിച്ചുകൊണ്ടിരിക്കുന്നു. കാലരാത്രി മാതാ ഭക്തരെ എല്ലാവിധ ഭയത്തിൽനിന്നും ക്ലേശങ്ങളിൽനിന്നും സംരക്ഷിക്കുന്നു. നാലുകൈകളോടുകൂടിയ ദേവിയുടെ വാഹനം ഗർദഭമാണ് [കഴുത] എല്ലായിപ്പോഴും ഭക്തരെ സംരക്ഷിക്കുന്നതിനാൽ ദേവിക്ക് ശുഭകാരി എന്നൊരു നാമവുമുണ്ട്. പാർവതിയുടെ താമസ ഭാവം ആണ് ദേവി കാളരാത്രി (മഹാ കാളി), രക്ത ബീജൻ എന്ന അസുരനെ ദേവി ഈ ഭാവത്തിൽ ആണ് വധിച്ചത്. നവരാത്രിയിൽ ലളിത ത്രിപുരസുന്ദരി ആയ ശ്രീ പാർവതിയുടെ കാളരാത്രി ഭാവമാണ് ഏഴാം ദിവസം ആരാധിക്കുന്നത്. ശിവൻ ആയുസ്സ് നൽക്കുമ്പോൾ പാർവ്വതി ശക്തി പ്രദാനം ചെയ്യുന്നു. ശിവൻ സംഹാര മൂർത്തി ആയ മഹാകാലേശ്വരൻ ആകുമ്പോൾ പാർവ്വതി (ദുർഗ്ഗ) മഹാകാളി ആയി മഹാദേവനെ സംഹാരക കർമ്മത്തിൽ സഹായിക്കുന്നു .
08) മഹാഗൗരി
നവദുർഗ്ഗയിൽ ഏട്ടാമത്തെ ദേവിയാണ് മഹാഗൗരി. നവരാത്രിയുടെഎട്ടാമത്തെനാളിലാണ് മഹാഗൗരിയെ പ്രധാനമായും ആരാധിക്കുന്നത്. ഹൈന്ദവവിശ്വാസമനുസരിച്ച് ഭക്തരുടെ കാമനകൾ പൂർത്തീകരിക്കുന്ന ദേവിയാണ് മഹാഗൗരി. കൂടാതെ മഹാഗൗരിയെ പ്രാർത്ഥിക്കുന്ന ഭക്തന്റെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും നശിക്കുന്നു. നാലുകരങ്ങളാണ് മഹാഗൗരിക്കുള്ളത്. ശൂലവും ഡമരുവും മഹാഗൗരി കൈകളിലേന്തിയിരിക്കുന്നു.
വളരെയേറെ വെളുത്തത് എന്നാണ് മഹാഗൗരി എന്ന നാമത്തിനർത്ഥം. മഹാഗൗരിയുടെ ശരീരവും ആടയാഭരണങ്ങളും വെളുത്തതാണ്. ദേവിയുടെ വാഹനവും വെള്ളനിറത്തിലുള്ള ഒരു കാളയാണ്
ഒരിക്കൽ ദേവി പാർവ്വതി ഭഗവാൻ ശിവനെ പതിയായ് ലഭിക്കുന്നതിനുവേണ്ടി കഠിനമായ തപം അനുഷ്ഠിച്ചു. അനേകനാളുകൾ നീണ്ടുനിന്ന ഈ തപസ്സിന്റെ പരിണതഫലം എന്നവണ്ണം പാർവ്വതിയുടെ ശരീരം മണ്ണും പൊടിയുമേറ്റ് കറുത്തനിറത്തിലായി. നാളുകൾ കഴിഞ്ഞപ്പോൾ ശിവൻ പാർവ്വതിയിൽ സംപ്രീതനാകുകയും പാർവ്വതിയെ പത്നിയായി സ്വീകരിക്കാം എന്ന് വരം നൽകുകയുമുണ്ടായി. ശേഷം ഗംഗാജലംകൊണ്ട് ശിവൻ പാർവ്വതിയെ അഭിഷേകം ചെയ്തു. അതോടെ പാർവ്വതിയുടെ ശരീരം വളരെയേറെ വെള്ളുത്തനിറമായി. വളരെ വെളുത്തവൾ എന്നർത്ഥം വരുന്ന മഹാഗൗരി എന്ന നാമം പാർവ്വതിക്ക് സിദ്ധിച്ചു.
09) സിദ്ധിധാത്രി
ദുർഗ്ഗയുടേ ഒൻപതാമത്തെ രൂപം. നവരാത്രിയിൽ അവസാനദിവസം സിദ്ധിധാത്രിയെ ആരാധിക്കുന്നു. സർവദാ ആനന്ദകാരിയായ സിദ്ധിധാത്രി തന്റെ ഭക്തർക്ക് സർവസിദ്ധികളും പ്രധാനം ചെയ്യുന്നു. മഹാദേവന് തന്റെ പാതി ശരീരം ഈ ഭാവത്തിൽ നല്കി അർദ്ധനാരീശ്വര ശക്തി ആയി മാറുകയും ചെയ്തു .നവരാത്രിയിൽ പാർവതിയുടെ സിദ്ധിധാത്രി ഭാവമാണ് ഒന്പതാം ദിവസം ആരാധിക്കുന്നത് .

പരാശക്തി

ശാക്തേയ ഹൈന്ദവ സംഹിതകളിൽ പ്രധാന സ്ഥാനമുള്ള ഒരു ദൈവസങ്കൽ‌പ്പമാണ് പരാശക്തി അഥവാ ശ്രീവിദ്യാ ആദിപരാശക്തി. സ്ത്രൈണ രൂപത്തിലുള്ള പരമാത്മാവായാണ് ആദിപരാശക്തിയെ സങ്കൽ‌പ്പിച്ചിരിക്കുന്നത്. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ഭഗവതീ ആരാധന തുടങ്ങിയത്. ശക്തിപൂജയിൽ സ്ത്രീകൾക്ക് വളരെ പ്രാധാന്യം നൽകുന്നതായി കാണാം. ഇവിടെ സ്ത്രീയെ ശക്തിയുടെ പ്രതീകം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. സ്ത്രീ സമൂഹത്തിൽ മേൽക്കൈ നേടിയ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായും ചിലർ ഇതിനെ കണക്കാക്കുന്നു.
ദേവീമഹാഭാഗവതം അനുസരിച്ച് ആദിപരാശക്തി എന്ന ലോകമാതാവാണ്‌ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയ്ക്കെല്ലാം മൂലകാരണം. പരാശക്തിയുടെ ഈ മൂന്നു കൃത്യമുഖങ്ങളാണു് ബ്രഹ്മാവ്, വിഷ്ണു, ശിവൻ  എന്നീ ത്രിമൂർത്തികൾ. ഈ ത്രിമൂർത്തികൾ പരാശക്തിയുടെ സാത്വിക, രാജസിക, താമസിക ഗുണങ്ങളിൽ നിന്നും ഉണ്ടായി എന്നും ശാക്തേയർ വിശ്യസിക്കുന്നു. ഇതാണ് ത്രിഗുണങ്ങൾ. മറ്റുള്ള എല്ലാ ദേവതാസങ്കൽ‌പ്പങ്ങളും അവതാരങ്ങളും ജീവിവൈവിദ്ധ്യങ്ങളും ആദിപരാശക്തി എന്ന മൂലത്തിൽ നിന്നാണുണ്ടാവുന്നത് എന്ന് ദേവീഭാഗവതം ഉദ്ഘോഷിക്കുന്നു. എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളും എല്ലാം അറിയുന്നവളുമായ ഊർജമാണ് പരാശക്തിയെന്നു ദേവീമാഹാത്മ്യത്തിൽ കാണാം. "ഭുവനേശ്വരിയെ" സാക്ഷാൽ ആദിപരാശക്തിയുടെ മൂർത്തരൂപമായി ദേവീ മാഹാത്മ്യത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
"മഹാമായ" എന്ന പ്രസിദ്ധമായ പേര് ഭഗവതിയുടേത് ആണ്. "മഹാകാളി, മഹാലക്ഷ്മി, ശ്രീ പാർവ്വതി, മഹാസരസ്വതി" തുടങ്ങിയ ഭാവങ്ങൾ പരാശക്തിക്കുണ്ട്. ഈ മൂന്ന് ഭാവങ്ങൾ ആണ് ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്ന രീതിയിൽ സങ്കല്പിക്കപ്പെടുന്നത്. ശരിയായ പ്രവർത്തികൾ ചെയ്യാനുള്ള പ്രചോദനം ആയി ഇവ വ്യാഖ്യാനിക്കപ്പെടുന്നു.
സകലതിനും അതീതമായത് എന്ന അർത്ഥത്തിലാണ് "പര"എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ആദിയിൽ എല്ലാത്തിനും കാരണഭൂതയായ ദൈവം ആയതിനാൽ "ആദി" എന്ന വാക്കും; വലിയ ബലം എന്ന അർത്ഥത്തിൽ "ശക്തി" എന്ന വാക്കും സൂചിപ്പിക്കുന്നു. "തുടക്കത്തിലെ വലിയ ഊർജം" എന്നതാണ് ആദിപരാശക്തി എന്ന വാക്കിന്റെ ലളിതമായ അർത്ഥം.വൈഷ്‌ണവി, പരമേശ്വരി, ജഗദംബിക, ദുർഗ്ഗ തുടങ്ങിയ പേരുകൾ ആദിപരാശക്തിക്കുണ്ട്.
പരബ്രഹ്മമൂർത്തി ആയ പരമശിവന്റെ പത്നി ആണ് ആദിശക്തി ആയ സാക്ഷാൽ ലളിത ത്രിപുരസുന്ദരി . പഞ്ചഭൂതങ്ങളാൽ സമസ്തവും സൃഷ്ടിച്ചത് ശിവനും ശിവയും അർദ്ധനാരീശ്വര ശക്തി ആയി ഇരുന്നു കൊണ്ടാണ്. ശിവനും ശക്തിക്കും അഞ്ചു മുഖങ്ങൾ ഉണ്ട് (സൃഷ്ടി, സ്ഥിതി, സംഹാരം, അനുഗ്രഹം, തിരോധാനം) - പഞ്ചകൃത്യം.
മഹാമായ ആദ്യം ദക്ഷന്റെയും, പ്രസൂതിയുടെയും മകളുടെ ഭാവത്തിൽ താമരപൊയ്കയിൽ സതി (സ്വാതിക സ്വരൂപിണി) ജനിച്ചു . ശേഷം ദാക്ഷായണി ദേവിയുടെ ദേഹത്യാഗത്തിനു ശേഷം ആദിശക്തി ഹിമവാന്റെയും , മേനവതിയുടെയും മകളായി ശ്രീ പാർവ്വതി (പ്രകൃതി) എന്ന നാമധേയത്തോടെ ജനിച്ചു. വീണ്ടും ശിവപത്നി ആയി മാറി.
ശിവശക്തി ആയ ആദിപരാശക്തിയ്ക്ക് മൂന്ന് ഭാവങ്ങൾ ഉണ്ട്. പാർവതി (സ്വാതിക ഭാവം) സ്വാതിക ഭാവത്തെ ഉണർത്തി ജ്ഞാനാംബികയായി അന്നവും അഭയവും ഐശ്വര്യവും അരുളുന്നു. ദുർഗ്ഗാ(രാജസ ഭാവം) മനുഷ്യനിലെ ദുർഗുണങ്ങളെ നശിപ്പിക്കുന്നു സത് ഗുണത്തെ പ്രധാനം ചെയ്യുന്നു. കാളി {മഹാകാളി , ഭദ്രകാളി} (താമസ ഭാവം) മനുഷ്യനിലെ ദുഷ്ട ശക്തികളെ സംഹരിച്ചു സദാ ശുഭം പ്രധാനം  ചെയ്യുന്നു. അതുകൊണ്ടു കാളരാത്രി ഭാവത്തിനു ശുഭകാരി എന്ന് ഒരു നാമം കൂടി ഉണ്ട്. 
ലളിത ത്രിപുരസുന്ദരിയെയും, പരമേശ്വരനെയും, ബ്രഹ്മാണ്ഡ പുരാണത്തിൽ നിന്നെടുത്തിട്ടുള്ള അമൂല്യ ഗ്രന്ഥമായ ലളിത സഹസ്രനാമത്തിൽ മഹാശിവകാമേശ്വരനായും, മഹാകാമേശ്വരി ആയും ആയിരം നാമത്തിൽ വർണ്ണിക്കുന്നു.
ശ്രീ മഹാദേവി ഭാഗവതത്തിലും, ലളിത സഹസ്ര നാമത്തിലും, ലളിത  ത്രിശതിയിലും, ശങ്കരാചാര്യർ എഴുതിയ സൗന്ദര്യ ലഹരിയിലും ആദിപരാശക്തിയെ ശിവശക്തി ഐക്യരൂപിണി ആയി വർണ്ണിച്ചിരിക്കുന്നു. മഹാദേവന്റെ  വാമാംഗത്തിൽ സദാ കുടികൊള്ളുന്ന ശക്തി ആണ് മഹാദേവി.
ദേവി മാഹാത്മ്യത്തിൽ ആദിപരാശക്തി ആയ ഭഗവതി മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി സ്വരൂപങ്ങളിൽ ദേവിയുടെ  സ്വാതിക, രാജസ, താമസ ഭാവങ്ങൾ പ്രകടമാക്കുന്നു. മാത്രമല്ല 1.ശൈലപുത്രി
2.ബ്രഹ്മചാരിണി
3.ചന്ദ്രഖണ്ഡ
4.കൂശ്മാണ്ട
5.സ്കന്ദ മാതാ
6.കാത്യായനി
7.കാലരാത്രി
8.മഹാഗൗരി
9.സിദ്ധിധാത്രി
തുടങ്ങി ഒൻപതു ഭാവങ്ങളിൽ നവദുർഗ്ഗാ രൂപങ്ങളെയും, മറ്റു പത്തു ഭാവങ്ങളിൽ ദശമഹാവിദ്യകളായും, ഏഴു ഭാവങ്ങളിൽ സപ്തമാതാക്കളായും, ഐശ്വര്യത്തിന്റെ എട്ടു രൂപങ്ങളായി അഷ്ടലക്ഷ്മിമാരായും വരച്ചു കാട്ടുന്നു. ശ്രീവിദ്യാ ഉപാസന അഥവാ ശാക്തേയ സമ്പ്രദായത്തിന് വർണ്ണമോ ജാതിയോ ലിംഗമോ ബാധകമല്ലാത്തതിനാലാവാം എല്ലാ വിഭാഗക്കാരുടെയും കുടുംബ പരദേവതയായി ഭഗവതി മാറിയത്

താര ദേവി

ആദിപരാശക്തിയുടെ പത്തുഭാവങ്ങളായ ദശമഹാവിദ്യയിലെ പ്രധാനമായ ഒരു ഭഗവതിയാണ് താര ദേവി. സ്ത്രീ ശക്തിയായ താരയുടെ പേരിനർത്ഥം "സംരക്ഷിക്കുന്നവൾ" എന്നാണ്. ദുർഗ്ഗ, മഹാകാളി അല്ലെങ്കിൽ പാർവതി എന്നീ പരാശക്തി രൂപങ്ങളുടെ താന്ത്രിക ഭാവങ്ങളിൽ ഒന്നാണു താര. കൂടാതെ താരിണി എന്ന നാമത്തിലും എന്നും ഭഗവതി അറിയപ്പെടുന്നു. സംരക്ഷിക്കുക എന്നർതം വരുന്ന താർ എന്ന സംസ്കൃത പദത്തിൽ നിന്നാണു താര എന്ന പേർ ഉളവായിട്ടുള്ളത്. എന്നാൽ മിക്ക തദ്ദേശ ഭാഷകളിലും നക്ഷത്രം എന്നാണു ഈ വാക്കിന്റെ അർത്ഥം. സ്വയം സുന്ദരമായതും എന്നാൽ സ്വയം തന്നെ ശക്തിയാർജിച്ചതുമായ, എല്ലാ ജീവന്റെയും ആധാരമാണു താര എന്നു സാരം. കാളിക്ക് സമാനമായ രൂപത്തിൽ ആണ് താരാഭഗവതിയെ അവതരിപ്പിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളെ നിയന്ത്രിക്കുന്നതും അവയിൽ നിന്നും രക്ഷകിട്ടുവാനും താരാദേവിയെ ആണ് ഉപാസിക്കേണ്ടത് എന്ന് താന്ത്രികർ വിശ്വസിക്കുന്നു.
താരയെ കുറിച്ചു വാമൊഴിയായി പറഞു വന്ന ഒരു കഥയുണ്ട്. ദേവാസുരന്മാരുടെ പാലാഴി മദനവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഹലാഹല വിഷം കുടിച്ച ശിവൻ അതിന്റെ ശക്തിയാൽ മൊഹാലസ്യ പെട്ടു പോകുന്നു.മഹാദേവിയായ ദുർഗാ മാതാവ് അപ്പോൾ താരാരൂപം ധാരണം ചെയ്തു ,അദ്ദേഹത്തെ മടിയിലിരുത്തി മുലയൂട്ടി ,വിഷവീര്യം നശിപ്പിച്ചു എന്നാണു ഒരു വിശ്വാസം.

കൊല്ലൂരിലെ മൂകാംബി ക്ഷേത്ര വിവരണം

 കുടജാദ്രി മലനിരകളിൽ നിന്ന് ഒഴുകു എത്തുന്ന സൗ‌പണ്ണിക നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കൊല്ലൂർ മൂകാംബിക ക്ഷേത്രത്തേക്കുറിച്ച് കേട്ടിട്ടില്ലാത്ത സഞ്ചാ‌രികൾ കുറവായിരിക്കും. വിദ്യാദേവതയെ ആരാധിയ്ക്കുന്നവരുടെയെല്ലാം ഇഷ്ടസ്ഥലമാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. മൂകാംബിക ദേവിയെ നേരില്‍ തൊഴാന്‍ കഴിയുകയെന്നത് ജന്മസൗഭാഗ്യമായിട്ടാണ് ഭക്തര്‍ കരുതുന്നത്.
കുട്ടികളുടെ വിദ്യാരം‌ഭത്തിനും കലാരംഗ‌ങ്ങളിലെ അരങ്ങേറ്റത്തിനുമൊക്കെ ആളുകൾ ‌തെരഞ്ഞെടുക്കുന്ന സ്ഥലമാണ് ഈ ക്ഷേത്രം. പറഞ്ഞറിയിക്കാൻ പറ്റാത്ത ചൈതന്യമുണ്ട് കര്‍ണാടകത്തിലെ ദക്ഷിണ കന്നഡ ജില്ലയില്‍ സ്ഥിതിചെയ്യുന്ന കൊല്ലൂര്‍ എന്ന ഈ ക്ഷേത്ര നഗരത്തിന്.

ഒരിക്കല്‍ വന്നുപോയാല്‍ വീണ്ടും വീണ്ടും വന്നുകൊണ്ടേയിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മായാജാലമുണ്ട് ഈ സ്ഥലത്തിന്, ഭക്തര്‍ അത് ദേവീയുടെ ശക്തിയായും അല്ലാത്തവര്‍ അത് കൊല്ലൂരിന്റെ പ്രകൃതിയുടെ പ്രത്യേകതയായും കാണുന്നു. സരസ്വതീ ഭക്തര്‍ക്കൊപ്പം പ്രകൃതിസ്‌നേഹികളായ സഞ്ചാരികളും എത്തുന്നുവെന്നതാണ് കൊല്ലൂരിന്റെ പ്രത്യേകത.

പ്രതി‌ഷ്ഠ
പരശുരാമനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നും അതല്ല ആദിശങ്കരനാണ് പ്രതിഷ്ഠ നടത്തിയതെന്നും കഥകളുണ്ട്. എന്തായാലും ശങ്കരാചാര്യരുടെ കഥയ്ക്കാണ് കൂടുതല്‍ പ്രചാരമുള്ളത്.
രാജ്യത്ത് ശക്തി ആരാധന നടക്കുന്ന പ്രമുഖ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് മൂകാംബിക ക്ഷേത്രം.മൂകാസുരനെന്ന അസുരനെ ദേവി ഇവിടെവച്ചാണ് വധിച്ചതെന്നും അതിനാലാണ് മൂകാംബികയെന്ന പേരുവന്നതെന്നുമാണ് കഥകള്‍.
 ജ്യോതിർ ലിംഗം
ക്ഷേത്രത്തിലെ ശ്രീകോവിലില്‍ ജ്യോതിര്‍ലിംഗമാണ് പ്രതിഷ്ഠ. സ്വര്‍ണരേഖയെന്ന് പറയുന്ന സ്വര്‍ണ വര്‍ണത്തിലുള്ള ഒരു രേഖ ജ്യോതിര്‍ലിംഗത്തിലുണ്ട്. ഈ രേഖ ലിംഗത്തെ രണ്ടായി പകുക്കുകയാണ്. ഈ രണ്ടു ഭാഗങ്ങളില്‍ ചെറിയ ഭാഗം ത്രിമൂര്‍ത്തി ശക്തിയുള്ളതും വലിയ ഭാഗം സൃഷ്ടിയുടെ അടിസ്ഥാനായ സരസ്വതി, പാര്‍വ്വതി, ലക്ഷ്മീ എന്നീ ദേവതാ സങ്കല്‍പ്പങ്ങളുമാണ്
ഈ ജ്യോതിര്‍ലിംഗത്തിന് പിന്നിലായിട്ടാണ് ദേവി മൂകാംബികയുടെ ലോഹവിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇത് ആദിശങ്കരനാണ് പ്രതിഷ്ഠിച്ചതെന്നാണ് വിശ്വാസം. കുടജാദ്രിയില്‍ തപസുചെയ്ത ശങ്കരന് മുന്നില്‍ ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ പിന്തുടര്‍ന്ന് കേരളത്തിലേയ്ക്ക വരാന്‍ ശങ്കരന്‍ ദേവിയെ ക്ഷണിച്ചു.
 കേരളത്തില്‍ എത്തിച്ച് അവിടെ ദേവിയെ കുടിയിരുത്തുകയായിരുന്നു ശങ്കരന്റെ ഉദ്ദേശം. ശങ്കരന്റെ ഇംഗിതം അംഗീകരിച്ച ദേവി ഒരു നിബന്ധന വച്ചു. താന്‍ പിന്നാലെ നടക്കുമെന്നും എന്നാല്‍ പിന്നില്‍ത്തന്നെയുണ്ടോയെന്നറിയാന്‍ ശങ്കരന്‍ തിരിഞ്ഞുനോക്കരുതെന്നുമായിരുന്നു നിബന്ധന, അഥവാ നോക്കിയാല്‍ ആ സ്ഥലത്ത് താന്‍ ഇരിപ്പുറപ്പിയ്ക്കുമെന്നും ദേവി പറഞ്ഞു.ഈ വ്യവസ്ഥ അംഗീകരിച്ച് ശങ്കരന്‍ മുമ്പിലായി നടന്നു. പിന്നില്‍ നടക്കുന്ന ദേവിയുടെ പാദസരത്തിന്റെ കിലുക്കമാണ് ദേവിയൊപ്പമുണ്ടെന്ന് ശങ്കരന് ഉറപ്പ് നല്‍കിക്കൊണ്ടിരുന്നത്. കുറച്ചുകഴിഞ്ഞപ്പോള്‍ പാദസരക്കിലുക്കം കേള്‍ക്കാതായി ദേവി പിന്നിലുണ്ടോയെന്നറിയാന്‍ തിടുക്കമായ ശങ്കരന്‍ നിബന്ധന ലംഘിച്ച് തിരിഞ്ഞുനോക്കി. ഇതോടെ ദേവി നേരത്തേ പറഞ്ഞതുപ്രകാരം ആ സ്ഥലത്ത് കുടിയിരിയ്ക്കുകയായിരുന്നുവത്രേ.ഈ സ്ഥലമാണ് കൊല്ലൂരിലെ മൂകാംബികാ സന്നിധിയെന്നാണ് വിശ്വാസം. പിന്നീട് ശങ്കരന്‍ ആത്മലിംഗത്തിന് പിന്നിലായി ദേവിയെ പ്രതിഷ്ഠിയ്ക്കുകയായിരുന്നു. ചതുര്‍ബാഹുവായ ദേവീരൂപമാണ് ഇവിടുത്തേത്.
108 ശക്തി പീഠങ്ങൾ
നൂറ്റിയെട്ട് ശക്തിപീഠങ്ങളില്‍ വിശേഷസ്ഥാനമാണ് കൊല്ലൂര്‍ മൂകാംബികയ്ക്ക് നല്‍കുന്നത്. സിദ്ധി ക്ഷേത്രമായതിനാല്‍ ദേവിയുടെ മുന്നില്‍ നിന്നും പ്രാര്‍ത്ഥിയ്ക്കുന്ന കാര്യങ്ങള്‍ നടക്കുമെന്നാണ് വിശ്വാസം. ഇവിടെ എഴുത്തിനിരുത്തുന്ന കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നതങ്ങളിലെത്തുമെന്നും, ആദ്യത്തെ കലോപാസന ഇവിടെ നടത്തുന്ന കലാകാരന്മാര്‍ നൈപുണ്യം കൈവരിയ്ക്കുമെന്നുമെല്ലാം വിശ്വസിക്കപ്പെടുന്നു.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം കൊലാപുര ആദി മഹാലക്ഷ്മി ക്ഷേത്രമെന്നും അറിയപ്പെടുന്നുണ്ട്. മലനിരകള്‍ക്കും കാടിനും നടുവിലായിട്ടാണ് മൂകാംബികയുടെ വാസം. നവരാത്രികാലമാണ് ക്ഷേത്രത്തിലെ ഏറ്റവും വിശേഷപ്പെട്ട സമയം. ഈ സമയത്ത് ഇവിടെ നന്നേ ഭക്തജനത്തിരക്കനുഭവപ്പെടാറുണ്ട്. ഈ സമയത്തെ ഇവിടത്തെ വിശേഷാല്‍ പൂജകളെല്ലാം കണ്ടിരിക്കേണ്ടതുതന്നെയാണ്.

ശങ്കരപീഠത്തില്‍ നവാക്ഷരീകലശ പ്രതിഷ്ഠ നടത്തുന്നതാണ് നവരാത്രി പൂജയിലെ പ്രത്യേകത. പരമ്പരാഗതമായി ഈ പൂജ നടത്തിവരുന്ന കുടുംബങ്ങളിലെ വിവാഹിതരായ യുവതികള്‍ക്ക് ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹം വരെ ചെല്ലാന്‍ ഈ സമയത്ത് അവസരം ലഭിയ്ക്കുന്നത് പ്രത്യേകതയാണ്.
നവരാത്രികാലത്താണ് വിദ്യാരംഭം കുറിയ്ക്കാനായി കുട്ടികളെത്തുന്നത്. മഹാനവമി ദിവസമാണ് നവാക്ഷരീകലശം സ്വയംഭൂ ലിംഗത്തില്‍ അഭിഷേകം ചെയ്യുന്ന വിശേഷ ചടങ്ങ് നടക്കുന്നത്. നവരാത്രി കാലത്ത് മൂകാംബികാ ദര്‍ശനത്തിന് അവസരമൊക്കുകയെന്നാല്‍ വലിയ ഭാഗ്യമാണെന്നാണ് കരുതപ്പെടുന്നത്.
എത്രതവണ നമ്മള്‍ യാത്രയ്‌ക്കൊരുങ്ങിയാലും ദേവിതന്നെ വിചാരിച്ചെങ്കില്‍ മാത്രമേ മുടക്കം കൂടാതെ ഭക്തര്‍ സന്നിധിയിലെത്തുകയുള്ളുവെന്നാണ് വിശ്വാസം.

ഗരുഡ ഗുഹ
ഇസ്‌കോണിന് കീഴിലുള്ള പരശുരാമ ക്ഷേത്രത്തിനടുത്തായിട്ടാണ് ഗരുഡ ഗുഹയുള്ളത്. ഗരുഡന്‍ ഇവിടെ തപസ്സനുഷ്ഠിച്ചിട്ടുണ്ടെന്നാണ് വിശ്വസിയ്ക്കപ്പെടുന്നത്. മൂകാംബിക ക്ഷേത്രത്തില്‍ നിന്നും അടുത്തായിട്ടാണ് ഇത്. കൊല്ലൂരിലെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒന്നാണ് ഗരുഡ ഗുഹ.

അരിഷ്ണ ഗുണ്ടി വെള്ളച്ചാട്ടം

മൂകാംബിക വന്യജീവി സങ്കേതത്തിനുള്ളിലാണ് മനോഹരമായ ഈ വെള്ളച്ചാട്ടമുള്ളത്. നടന്നു മലകയറിയെങ്കില്‍ മാത്രമേ ഇതിനടുത്ത് എത്താന്‍ കഴിയുകയുള്ളു. ഇവിടത്തെ വനംവകുപ്പ് അധികൃതരില്‍ നിന്നും അനുമതി വാങ്ങിവേണം യാത്ര തുടങ്ങാന്‍
വെയില്‍ വെള്ളച്ചാട്ടത്തിലേയ്ക്ക് വന്നുവീഴുമ്പോഴുണ്ടാകുന്ന പ്രത്യേക മഞ്ഞ നിറത്തിന്റെ പേരിലാണ് ഇതിന് അരിഷ്ണയെന്ന് പേരുവന്നത്. അരിഷ്ണയെന്നാല്‍ മഞ്ഞളിന്റെ പോലെയുള്ള മഞ്ഞനിറമെന്നാണ് അര്‍ത്ഥം. വെയില്‍ വന്നുവീഴുമ്പോഴുള്ള വെള്ളച്ചാട്ടത്തിന്റെ കാഴ്ച അതിമനോഹരമാണ്. വേനല്‍ക്കാലത്തും മഞ്ഞുകാലത്തുമെല്ലാം ഒരുപോലെ മനോഹരമാണ് ഈ വെള്ളച്ചാട്ടം.

സരസ്വതി, ലക്ഷ്മി, ദുർഗ എന്നീ സാന്നിദ്ധ്യങ്ങൾ രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമാണ് ഇവിടെ എന്നാണ് വിശ്വാസം. ഇവിടത്തെ പ്രധാന വഴിപാടുകൾ നിറമാല, അലങ്കാരപൂജ, ഗുരുതി തർപ്പണം, ഉമാമഹേശ്വര പൂജ, വിദ്യാരംഭം എന്നിവയാണ്. വാവ്, പ്രതിപദം, കുട്ടിയുടെ ജന്മനക്ഷത്രം എന്നിവ ഒഴിച്ചുള്ള ദിവസങ്ങളിൽ വിദ്യാരംഭം നടത്താം. രാവിലെ 8 മുതൽ 9.30 വരെയാണ് എന്നും ഇത് നടത്തുന്നത്.


Wednesday, June 26, 2019

അച്യുതാഷ്ടകം

അച്യുതാച്യുത ഹരേ പരമാത്മന്‍ രാമ കൃഷ്ണ പുരുഷോത്തമ വിഷ്ണോ ।
വാസുദേവ ഭഗവന്നനിരുദ്ധ ശ്രീപതേ ശമയ ദുഃഖമശേഷം ॥ 1॥
വിശ്വമങ്ഗല വിഭോ ജഗദീശ നന്ദനന്ദന നൃസിംഹ നരേന്ദ്ര ।
മുക്തിദായക മുകുന്ദ മുരാരേ ശ്രീപതേ ശമയ ദുഃഖമശേഷം ॥ 2॥
രാമചന്ദ്ര രഘുനായക ദേവ ദീനനാഥ ദുരിതക്ഷയകാരിന്‍ ।
യാദവേദ്ര യദുഭൂഷണ യജ്ഞ ശ്രീപതേ ശമയ ദുഃഖമശേഷം ॥ 3॥
ദേവകീതനയ ദുഃഖദവാഗ്നേ രാധികാരമണ രംയസുമൂര്‍തേ ।
ദുഃഖമോചന ദയാര്‍ണവനാഥ ശ്രീപതേ ശമയ ദുഃഖമശേഷം ॥ 4॥
ഗോപികാവദനചന്ദ്രചകോര നിത്യ നിര്‍ഗുണ നിരഞ്ജന ജിഷ്ണോ ।
പൂര്‍ണരൂപ ജയ ശങ്കര സര്‍വ ശ്രീപതേ ശമയ ദുഃഖമശേഷം ॥ 5॥
ഗോകുലേശ ഗിരിധാരണ ധീര യാമുനാച്ഛതടഖേലനവീര ।
നാരദാദിമുനിവന്ദിതപാദ ശ്രീപതേ ശമയ ദുഃഖമശേഷം ॥ 6॥
ദ്വാരകാധിപ ദുരന്തഗുണാബ്ധേ പ്രാണനാഥ പരിപൂര്‍ണ ഭവാരേ ।
ജ്ഞാനഗംയ ഗുണസാഗര ബ്രഹ്മന്‍ ശ്രീപതേ ശമയ ദുഃഖമശേഷം ॥ 7॥
ദുഷ്ടനിര്‍ദലന ദേവ ദയാലോ പദ്മനാഭ ധരണീധരധാരിന്‍ ।
രാവണാന്തക രമേശ മുരാരേ ശ്രീപതേ ശമയ ദുഃഖമശേഷം ॥ 8॥
അച്യുതാഷ്ടകമിദം രമണീയം നിര്‍മിതം ഭവഭയം വിനിഹന്തും ।
യഃ പഠേദ്വിഷയവൃത്തിനിവൃത്തിര്‍ജന്‍മദുഃഖമഖിലം സ ജഹാതി ॥ 9॥
ഇതി ശ്രീശങ്കരഭഗവത്പാദകൃതം അച്യുതാഷ്ടകം  സമ്പൂര്‍ണം ।

Tuesday, June 25, 2019

എന്താണ് സനാതന ധർമ്മം ..?


ഞാൻ ഹിന്ദു... സനാതനധർമ്മി..
🕉🕉🕉🕉



ഭാരതത്തിന്റെ വൈവിധ്യങ്ങളായ ആചാര അനുഷ്ടാനങ്ങൾ ഒരുമിക്കുന്ന ഈ നാടിന്റെ പൈതൃകം ആകുന്നു സനാതന ധർമ്മം. തനിക്കു ചുറ്റുമുള്ള ഈ പ്രകൃതിയുടെ ലീലാവിലാസങ്ങൾ കണ്ടു അത്ഭുതം കൂറിയ അവർ അതിന്റെ സത്യത്തെ തേടി അലഞ്ഞു അങ്ങനെ പല യുഗങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അവർ കണ്ടെത്തി ഈ കാണുന്നത് ഞാൻ തന്നെ എന്നിൽ നിന്ന് വിഭിന്നമല്ല ഈ പ്രപഞ്ചം. ഈ കാണുന്ന വിശ്വം എന്റെ തന്നെ സ്ഫുരണം മാത്രമാണ് എന്ന് പറഞ്ഞ അവർ .ഏതൊരു വസ്തുവും തനിക്കു ഇഷ്ടമുള്ളതിനോട് താദാത്മ്യം പ്രാപിക്കാൻ ആഗ്രഹിക്കുന്നുവോ അത് പോലെ ആ പ്രപഞ്ചം എന്ന മഹാ സത്യത്തിലേക്ക് ലയിക്കാൻ അവർ യാത്ര ചെയ്തു അങ്ങനെ ആ യാത്രയിൽ അവർ മനസിലാക്കി ഈ പ്രപഞ്ചം വാക്കുകൊണ്ടോ വരികളിലൂടെയോ നിർവ്വചിക്കാൻ സാധിക്കാത്ത പ്രതിഭാസമാണ് എന്ന് ആ പ്രതിഭാസത്തെ മറികടക്കാൻ ഞാൻ പരിമിതൻ ആണന്നു ആ ചിന്തയിൽ നിന്ന് അവൻ വീണ്ടും യാത്ര തുടങ്ങി പരിമിതത്തിൽ നിന്ന് അപരിമിതത്തിലേക്ക് എങ്ങനെ പോകാം എന്ന് അന്വേഷിച്ചു ആ യാത്രയിൽ അവൻ വീണ്ടും മനസിലാക്കി എന്റെ പരിമിതത്തിനു കാരണം ഈ ഭൗതീകമായ വിഷയാസക്തി ആണ് ഈ വിഷയങ്ങളിൽ നിന്നുള്ള മോചനം മാത്രമാണ് എന്നെ അപരിമിതത്തിലേക്ക് നയിക്കുക  എന്നവർ കണ്ടെത്തി. അങ്ങനെ അവിടുന്ന് യാത്ര തുടങ്ങിയ അവർ മനസിലാക്കി ജീവിതം എന്നത് തന്നെ ശരീരത്തെ മറികടക്കാനുള്ളത് എന്നും അവയെ നിഷ്ഠയോട് ജീവിക്കിക്കണം എന്നും മനസിലാക്കിയ അവർ എന്താണ് ജീവിതം എന്നും അവയുടെ അർത്ഥവും അവയുടെ ചര്യകളും കണ്ടെത്തി ആ സത്യത്തെ  സനാതനം വിളിച്ചത് ചതുർവിധ പുരുഷാർത്ഥങ്ങൾ എന്നാണു

"ധർമ്മം അർത്ഥം കാമം മോക്ഷം"

എന്താണ് പുരുഷാർത്ഥങ്ങൾ ?

ജീവിതത്തിനു ഒരു റിഥം അഥവാ ഒരു താളം ഉണ്ടന്നും അവയ്ക്കു ഒരു ഭ്രമണപതം ഉണ്ടെന്നു എപ്രകാരം ആണോ സൗരയൂഥത്തിൽ ഗ്രഹങ്ങൾ കൃത്യമായ പാതയിൽ സഞ്ചരിക്കുന്നത് അപ്രകാരം തന്റെ ജീവിതത്തിനു ഒരു ലക്‌ഷ്യം ഉണ്ടന്നും അവയെ നേടാൻ ഞാൻ ചില വഴികളിൽ സഞ്ചരിക്കണം എന്നും ആ വഴി ചില മുള്ളുകൾ നിറഞ്ഞതാണെന്നും അതിനാൽ സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ ചരിക്കണം എന്നും മനസിലാക്കിയ മനുഷ്യൻ അവന്റെ ഭ്രമണപഥം നിശ്ചയിച്ചു അതാണ് പുരുഷാർത്ഥങ്ങൾ .

എന്താണ് ധർമ്മം

നമ്മൾ ഒക്കെ ജീവിക്കുന്നത് സമൂഹത്തിൽ ആണെന്നും സമൂഹത്തിൽ ജീവിക്കുമ്പോൾ സാമൂഹികമായ നിയമവ്യവസ്ഥയിൽ ചരിക്കണം എന്നുള്ള ബോധം മനുഷ്യൻ ഉണ്ടാവുകയും അതിന്റെ ഫലമായി സമൂഹത്തിൽ അവൻ സാമുഹികമായ ചില നിയന്ത്രണങ്ങൾ സൃഷ്ടിച്ചു. വേണ്ടതും വേണ്ടാത്തതും നല്ലതും ചീത്തതും ഇങ്ങനെ എപ്രകാരം ആണോ നമ്മുടെ ശരീരം അന്നത്തിൽ നിന്ന് ആവശ്യമുള്ള പ്രോടീൻ എടുത്തു ബാക്കിയുള്ളത് പുറം തള്ളുന്നത് അപ്രകാരം മനുഷ്യൻ അവൻ ആവശ്യമുള്ളതും ഇല്ലാത്തതും വേണ്ടതും വേണ്ടാത്തതും ചെയ്യാൻ പാടുള്ളതും പാടില്ലാത്തതും ഇങ്ങനെ നിയമവ്യവസ്ഥിതി യുക്തിപൂർവ്വമായി ഉണ്ടാക്കി..? യുക്തി എന്താണ് എന്നല്ലേ ?

ധർമ്മം എന്നാൽ നിശ്ചിതമായ ചില കാര്യങ്ങൾ അല്ല മറിച്ചു കാലാവസ്ഥ, അനുഭവ യുക്തി എന്നിവ ചേർന്നാണ് ധർമ്മ എന്ന പാത നിലനിൽക്കുന്നത് ...

കൊല്ലുന്നത് പാപമാണ് ധർമ്മ വിഷയത്തിൽ എന്നാൽ തന്റെ രാഷ്ട്രത്തെ കാക്കുന്ന മിലിറ്ററി പോലുള്ള ക്ഷത്രിയ ധർമ്മം പാപമല്ല മറിച്ചു അത് വീരസ്വർഗം നൽകുന്നത് അത്രേ ഭഗവാൻ കൃഷ്ണൻ ആ തത്വം നന്നായി പറഞ്ഞു തന്നു ഗീതയിൽ

ജീവൻ നിലനിർത്താൻ ഭക്ഷണം മോഷ്ടിക്കുന്നതും പണം ഉണ്ടായിട്ടും ചിലവാക്കാൻ മടിച്ചു ഭക്ഷണം മോഷ്ടിക്കുന്നതും ക്രിയ ഒന്ന് തന്നെ എന്നാൽ അവസ്ഥ രണ്ടാകുന്നു ഒന്ന് ധർമ്മം മറ്റൊന്ന് അധർമ്മം. ഇപ്രകാരം ആകുന്നു നമ്മൾ ധർമ വീക്ഷണം നടത്തേണ്ടത്

അർത്ഥം എന്നാൽ എന്ത് ...

ധാർമ്മികമായി ചരിച്ചു കൊണ്ട് സമ്പാദിക്കുന്ന ധനം അതായത് ആയുസ്സിനും ആരോഗ്യത്തിനും രോഗം ബാധിക്കാത്ത രീതിയിൽ സമ്പാദിക്കുക... വീണ്ടും സംശയം വരാം ഇവിടെ ധനവും. ആരോഗ്യവും ആയുസ്സുമായി ബന്ധം ?

ഉണ്ട് ആയുർവേദത്തിൽ കൃത്യമായി പറയുന്നു എപ്രകാരം ആണോ ധനം സമ്പാദിക്കുന്നത് അത് ആരോഗ്യത്തിനും ആയുസ്സിനും നല്ലതും ചീത്തതുമായ ഗുണങ്ങൾ നൽകുമെന്ന് അതായത് ആയിരം സമ്പാദിച്ചു 999 ചികിത്സയ്ക്ക് ചിലവാക്കാതെ പൂർണമായും ചിലവാക്കാൻ സാധിക്ക രീതിയിൽ സമ്പാദിക്കുക

കാമം എന്നാൽ എന്ത്..?

പരസ്പര സമഭാവനയോട് തനിക്കനുയോജ്യമായ പത്നിയെ കണ്ടെത്തി ധാർമ്മിക മായ ജീവിതം ധാർമ്മികമായ സമ്പാദിച്ച ധനം കൊണ്ട് സന്തോഷമായി ജീവിക്കുക. ജീവിതത്തിന്റെ ശാശ്വതമായ മൂല്യങ്ങൾ അറിഞ്ഞും പതി ധർമ്മം പത്നി ധർമ്മം പുത്ര ധർമ്മം പുത്രി ധർമ്മ എന്നിങ്ങനെ ഉള്ള ചതുർ ധർമ്മം അറിയുക അറിയിക്കുക പ്രവർത്തിക്കുക എന്നിങ്ങനെ ഉള്ളതിനെ അറിഞ്ഞു അതോടൊപ്പം ഈശ്വര സേവയും ജീവിത ലക്ഷ്യത്തിൽ ബോധവാനാവുന്നതും കാമം എന്ന് പറയുന്നു

മോക്ഷം എന്നാൽ എന്ത്...?

ഈ മൂന്ന് അവസ്ഥയുടെ ആകെ തുക എന്ന് പറയാം നമുക്ക് ചുരുക്കത്തിൽ കലാനാസൃതമായി താൻ ചെയ്യേണ്ടുന്ന ധർമ്മം ആചരിച്ചു സർവ്വ കർമ്മങ്ങളും ധാർമ്മികമായി അനുഷ്ടിച്ചു ഈശ്വര സാക്ഷാത്കാരത്തിനായി യാത്ര ചെയ്യുന്നത് മോക്ഷം എന്ന് സാരം....മോക്ഷം എന്ന വാക്കിനർത്ഥം ...

"മോഹക്ഷയെതി ഇതി മോക്ഷ"

മോഹങ്ങൾ അഥവാ ആഗ്രഹം ക്ഷയിക്കുക ഇല്ലാതാകുന്ന അവസ്ഥ എന്തോ അത് മോക്ഷം

സനാതന ധർമ്മത്തിന്റെ ആചാരങ്ങൾ

ഗോത്ര സംസ്കാരം....

പഞ്ചഭൂതാത്മകമായ ഈശ്വര സങ്കല്പങ്ങൾക്കു മുൻപ് തന്നെ ഈശ്വരൻ എന്ന പ്രതിഭാസം ഗോത്ര സംസ്കൃതിയിൽ ദർശിക്കാം നമുക്ക് മുൻപ് പറഞ്ഞപോലെ തനിക്കു ചുറ്റുമുള്ള ഈ അത്ഭുതം കണ്ട മനുഷ്യൻ തനിക്കു മുകളിൽ ഒരു ശക്തി ഉണ്ടന്നും ആ ശക്തിയെ അറിയാതെ വന്നപ്പോൾ ആ ശക്തിക്കും മുൻപിൽ വിധേയൻ ആകുകയും പിന്നീട് ആ വിധേയത്വം ആരാധന ആകുകയും ചെയ്തിരുന്നു ആദിയിൽ നമ്മുടെ പൈതൃകം ഗോത്രാചാരം തന്നെ എന്നതിൽ സംശയം വേണ്ട ലോകത്ത് ഓരോ രാഷ്ട്രവും തന്റെ പൂർവ്വികതയിൽ അഭിമാനിക്കുന്നവർ ആകുന്നു എന്നാൽ ഭാരതത്തിൽ അടുത്തകാലത്തായി തന്റെ പൂർവികർ മാംസാഹാരികൾ ആണന്നു പറയാനും ഗോത്രാചാരവും പുച്ഛ ഭാവത്തോട് ആണ് പലരും കാണുന്നത് ഭാരതീയമായ ഒരു ശാസ്ത്രവും മാംസാഹാരം നിഷിദ്ധമാണ് എന്ന് പറഞ്ഞിട്ടില്ല. നിശ്ചിതമായ അളവിൽ രുചിയോട് കൂടി തന്റെ ജഠരാഗ്നി ദഹിപ്പിക്കുന്ന ഏതൊരു ആഹാരം കഴിക്കുന്നതിൽ ഒരു തെറ്റുമില്ല. എങ്കിലും ആഹരിക്കുന്നതിനുവേണ്ടി വേണ്ടി പ്രാണിഹിംസ ചെയ്യുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.

"താന്ത്രിക ആചാരം"

ഈ പ്രപഞ്ചം ശിവ ശക്ത്യാത്മകം ആണെന്നും അവരുടെ കൂടിച്ചേരൽ ആണ് പ്രപഞ്ച സൃഷ്ടിക്കുണ്ടായ കാരണ ഭൂതം എന്നും ഒരു മനുഷ്യനിൽ അന്തർലീനമായ കഴിവുകളെ പടി പടി ആയി ഉണർത്തി അദ്വൈതം (ശാക്ത അദ്വൈതം) എന്ന മഹാ സിദ്ധാന്തത്തിൽ മനുഷ്യ മനസിനെ കൊണ്ട് പോകുന്ന മോക്ഷ ശാസ്ത്രം ആണ് തന്ത്രം..

"തനോതു വിപുലാൻ അർത്ഥാൻ
തത്ത്വ മന്ത്ര സമന്വിതാൻ
ത്രാണം ച കുരുതേ യസ്മാൻ
തന്ത്രമിത്യമഭീധീയതേ"

തന്റെ ശരീരത്തിലെ ഉറങ്ങി കിടക്കുന്ന ബോധത്തെ ഉണർത്തുന്ന ശാസ്ത്രം ആകുന്നു തന്ത്രം എന്ന് പറഞ്ഞാൽ അവനവനിൽ ഉള്ള ജനിതകമായ വാസനയെ ദ്രവ്യ രൂപേണ ആസ്വദിച്ചു മനസിനെ പടി പടി ആയി ഉണർത്തി അഹം എന്ന ബോധം ഉണർത്താനുള്ള മോക്ഷ കവാടം ആകുന്നു തന്ത്രം.

"വൈദീക ആചരണം"

ഭാരതീയമായ മറ്റൊരു വിജ്ഞാന ശാഖാ ആകുന്നു വേദം മഹർഷീശ്വരന്മാരുടെ  പ്രപഞ്ചത്തെ കുറിച്ചുള്ള അസാധ്യമായ ജ്ഞാനം ഒളിപ്പിച്ചു വച്ച രണ്ടു ശാസ്ത്രമാണ് വേദവും തന്ത്രവും ആചാരങ്ങളിൽ പ്രകടമായ മാറ്റം ഉണ്ടങ്കിലും രണ്ടു ആശയവും എത്തിച്ചേരുന്നത് ഒരേ പന്ഥാവിൽ ആണ് വേദം പറഞ്ഞ ആപ്ത മഹാ വാക്യങ്ങൾ തന്നെ ആണ് തന്ത്രത്തിന്റെ മഹാ വാക്യതത്വം

വേദം മഹാ വാക്യം ..

"അഹം ബ്രഹ്മ അസ്മി
"അയം ആത്മ ബ്രഹ്മ
"തത് ത്വം അസി
"പ്രജ്ഞാനം ബ്രഹ്മ "

തന്ത്ര മഹാ വാക്യം ....

"ശിവോഹം"
"ഭൈരവോഹം"
"അഹം കാളിയോഹം"
എന്നും
ഈശ്വര സങ്കല്പങ്ങളെ കുറിച്ചുള്ള വാക്കുകൾ നമുക്ക് നോക്കാം

"ഏകം സത് വിപ്രാ ബഹുദാ വദന്തി"  ഈശ്വരൻ ഒന്നേ ഉള്ളു അതിനെ പലതായി കാണുന്നു

തന്ത്രം ...

"ഏകോഹം ബഹുസ്യാ"

ഈശ്വരൻ ഒന്നേ ഉള്ളു പലതായി കാണുന്നു

എന്നാൽ ചപലമായ വികാരങ്ങൾക്കടിമ ആണ്  മനുഷ്യൻ അതിനാൽ ഒരേ മരുന്ന് മനുഷ്യന്റെ ആത്‌മീയ രോഗത്തിന് പോരാ അതിനാൽ തന്നെ ഇന്നത്തെ സമൂഹത്തിൽ ഏറ്റവും ആവശ്യം തന്ത്രസാധന തന്നെ എന്ന് നിസംശയം പറയാം കാരണം ഓരോ മനുഷ്യനും അവന്റെ ബോധതലം അനുസരിച്ചുള്ള വഴി തന്ത്രത്തിൽ ആണ് പറഞ്ഞു വച്ചിട്ടുള്ളത് വൈദീകമായ ചിന്ത സമകാലീന കാലഘട്ടത്തിൽ സമൂഹത്തിൽ പ്രവർത്തികമല്ല എന്ന് വേണം ധരിക്കാൻ.

സനാതനം ചിരപുരാതനവും നിത്യനൂതനമായ ഒരു മഹത്തായ പൈതൃകത്തിന്റെ ധാര മുറിയാത്ത ഒരു സംസ്‍കാരം ആണ് അനവധി ബഹുസ്വരത ഉള്ള ഈ ധർമ്മം ബുദ്ധരും ജൈനരും സിഖുകാരും പാഴ്സിയും ഈ ധർമ്മത്തിന്റെ ഭാഗമാണ് കൂടാതെ ചാർവ്വക മഹർഷിയുടെ ആശയവും സനാതനം തന്നെ. എന്നാൽ ആധുനിക കാലത്ത് ഏറ്റ ചില അപചയം ഈ ധർമ്മത്തെ വളരെ കളങ്കിതപെടുത്തി ജാതിയുടെ പേരു പറഞ്ഞു സനാതനമായ ആശയ വിരുദ്ധമായി പ്രവർത്തിച്ചു ഈ ധർമ്മത്തെ പരിധികൾ ലംഘിച്ചു കൊണ്ട് സകല സീമകളും കടന്നു ഈ ധർമ്മത്തിന് കളങ്കം ഉണ്ടാക്കി. എന്നാൽ ദുഃഖം മറ്റൊന്നാണ് ജാതിയില്ല എന്ന് പ്രസംഗിക്കുന്നവർ മനസ്സുകൊണ്ട് ഇതിനെ അംഗീകരിക്കുന്നവർ ആണ് എന്ന്. എന്തായാലും ഒരു ജാതിയും സനാതനമല്ല ജാതികൾ മതങ്ങൾ ആണ് സനാതനം മതം അല്ല കാരണം മതം എന്നാൽ അഭിപ്രായം ആണ്. അവർക്ക് നിയമം ഉണ്ട് നിയമ വക്താക്കൾ ഉണ്ട് അത് പാലിക്കാൻ അതിലുള്ളവർ ആ നിയമം പാലിക്കാൻ ബാധ്യസ്തർ ആണ് അതിനാൽ അവർ ഓരോ മതങ്ങൾ ആണ്.
സനാതനം മതമല്ല കാരണം നിയമമില്ല നിയമ പാലകർ ഇല്ല വക്താക്കൾ ഇല്ല ഒരു ഗ്രന്ഥമോ ഒരു ആചാര്യനോ ഇല്ല ഒരു ഈശ്വരനോ ഒരു ആചാരമോ ഇല്ല. എല്ലാത്തിനെയും ഉൾക്കൊണ്ട്‌ സനാതനമായ ആശയം ജീവിതത്തിൽ പകർത്തുന്നവൻ ആരോ അവർ മാത്രമാണ് സനാതന ധർമ്മി അവൻ മാത്രമാണ് ഉജ്ജ്വലമായ ഭാരതീയ പൈതൃകത്തിന്റെ പിൻഗാമി...

ജാതിയുടെ മഹത്വം പേറുന്നവരോട് ഒന്നേ പറയാനുള്ളു

"ആചാര ഹീനം ന പുനന്തി വേദ' ആചാര ഹീനം(സനാതനമായ ആചാര വിരുദ്ധമായി) പ്രവർത്തിക്കുന്നവനെ വേദങ്ങൾക്കു പോലും രക്ഷിക്കാൻ ആവില്ല എന്ന്  ആചാര്യ വചനം.

"സനാതന ധർമ്മവും ഹിന്ദു മതവും"

മതം പറഞ്ഞു ആനുകൂല്യം പറ്റുമ്പോൾ മതം പറഞ്ഞു ജോലി വാങ്ങുമ്പോൾ മതം പറഞ്ഞു ഭൂമി കയ്യേറുമ്പോൾ മതം പറഞ്ഞു എല്ലാം എന്തും വാങ്ങുന്ന ഈ നാട്ടിൽ നമുക്ക് ഒരു മതം വേണ്ടേ പേരിനെങ്കിലും ?
ഇന്ന് മതമായി ചരിക്കുന്ന ഈ ഹിന്ദു ധർമ്മത്തിന് ഒരു സംസ്കാരം ഉണ്ടോ ?

ഓരോ നാടുകളിലേ മനുഷ്യർക്ക്‌ അവർ അവരുടേതായ സംസ്കാരത്തിൽ വളർന്നവർ ആണ് സംസ്കാരം എന്നാൽ ജനിതകമായ വാസന. കാല ദേശ ആചാര വിചാരങ്ങളിലൂടെ തന്റെ ചുറ്റുപാടിൽ അവൻ അവന്റെ "സ്വ ഭാവ വൈശേഷ്യത്താൽ ചിട്ടപ്പെടുത്തുന്നതാണ് സംസ്കാരം.

ഹിന്ദുവിന്റെ  ആ സംസ്‍കാരം ആണ് സനാതന ധർമ്മം ധർമ്മാർത്ഥ കാമ മോക്ഷങ്ങളിലൂടെ പ്രകൃതി ഉപാസനയിലൂടെ പ്രകൃതിയിൽ ഉള്ള ഓരോ വസ്തുവിലും എന്നിലും നിന്നിലും തൂണിലും തുരുമ്പിലും ഇരിക്കുന്നത് ഒരേ ഈശ്വരന്റെ ചൈതന്യമാണ് എന്ന് ധരിക്കുന്നത് ആണ് ഹിന്ദുവിന്റെ സംസ്കാരം...

ആരാണ് ഹിന്ദു ?

"അസിന്ധോ സിന്ധു പര്യന്തം
യസ്യ ഭാരത ഭൂമിക:
മാതൃ ഭൂ പിതൃ ഭൂ പുണ്യ ഭൂ ശ്ചയവേ
ഹിന്ദുരീതി സ്മൃത"

സപ്ത സിന്ധുക്കളാൽ ചുറ്റപെട്ടു കിടക്കുന്ന ഈ ഭാരതഭൂമി മാതൃ ഭൂമി ആയും പിതൃ ഭൂമി ആയും പുണ്യ ഭൂമി ആയും കാണുന്നവൻ ആരോ അവൻ ഹിന്ദു

ഏതു ഭൂമി ആണ് ...?

"ഹിമാലയ സമാരംഭ്യാം
യാവത് ഇന്ദു സരോവരം
തം ദേവ നിർമ്മിതം ദേശം
ഹിന്ദുസ്ഥാനം പ്രചക്ഷ്യതേ"

ഹിമാലയം തുടങ്ങിയോ ഇന്ദു സരോവരം വരെ നീണ്ടുനിൽക്കുന്ന ദേവ നിർമ്മിതമായ ഭാരത ഭൂമി ആകുന്നു

എങ്ങനെ ആണ് ഹിന്ദു എന്ന പേര് വന്നത് ?

ആദിയിൽ സിന്ധുക്കൾ എന്നായിരുന്നു സിന്ധു നദി തട സംസ്കാരവുമായി ബന്ധപെട്ടു ജീവിച്ച ഗോത്ര ജനതയെ സിന്ധുക്കൾ എന്നു ആണ് വിളിച്ചിരുന്നത് വൈദേശികർ ആണ് അത് "സ" കാരത്തെ "ഹ" കാരം ആയി ഉച്ചരിച്ചത്

എങ്ങനെ ആണ് ഭാരതം എന്ന പേര് വന്നത് ?

ഭാരതം എന്ന പേര് വരുന്നതിനു മുൻപ് ആദ്യം ജംബുദ്വീപം എന്നും അജനാഭം എന്നും ഇളാവൃതം എന്നൊക്കെ ആയിരുന്നു നമ്മുടെ നാടിന്റെ നാമങ്ങൾ

ജംബുദ്വീപം

ഭാരതീയ ചരിത്ര ശാസ്ത്ര പ്രകാരം ഭൂലോകത്തിൽ ഏഴ് ദ്വീപങ്ങളാണ്.
1 . ജംബുദ്വീപം
2 . ക്രൗഞ്ച ദ്വീപം
3 .ശാല്മല ദ്വീപം
4 . ശാക ദ്വീപം
5 . കുശദ്വീപം
6 . പുഷ്കര ദ്വീപം
7 . പ്ലക്ഷ ദ്വീപം
മുതലായവയാണ് സപ്ത ദ്വീപങ്ങൾ.

ജംബൂക ഫലത്തിൻറെ (ജാംബയ്ക്കയുടെ) ആകൃതിയായതിനാലാണ്  ഏഷ്യാ ഭൂഖണ്ഡത്തിന് ജംബു ദ്വീപം എന്ന് പേര് വീണത്.

ഇന്നത്തെ ലഭ്യമായ തെളിവുകൾ അനുസരിച്ച് ഏതാണ്ട് നാലായിരം വർഷങ്ങളായി നമ്മുടെ പുരോഹിതൻമാര് യാഗങ്ങൾ
മഹാ പൂജകൾ മുതലായവ നടക്കുമ്പോൾ ചൊല്ലിവരുന്ന  ഒരു മന്ത്രത്തിന്റെ ഒരു ഭാഗത്ത് ജംബുദ്വീപം എന്ന പ്രയോഗം ഉപയോഗിക്കുന്നുണ്ട്.

ജംബുദ്വീപത്തിൽ ഒൻപത് വർഷങ്ങൾ  ആയിരുന്നുവത്രേ ഉണ്ടായിരുന്നത്.
1 .ഭാരത വർഷം
2 .കേതു വർഷം
3 .ഹരി വർഷം
4 .ഇളാവൃത വർഷം
5 .കുരു വർഷം
6 .ഹിരണ്യക വർഷം
7 .രമ്യക വർഷം
8 .കിമ്പുരുഷ വർഷം
9 .ഭദ്രസ്വ വർഷം
മുതലായവയാണ് ജംബുദ്വീപത്തിലെ വർഷങ്ങൾ.

അതിലെ ഭാരത വർഷത്തിൽ ആറ് ഖണ്ഡങ്ങളാണുണ്ടായിരുന്നത്.
1 .ഭാരത ഖണ്ഡം
2 .ഈജിപ്ത്
3 .പേർഷ്യൻ ഖണ്ഡം
4 .സുമേരിയൻ ഖണ്ഡം
5 .ഗാന്ധാര ഖണ്ഡം
6 .കാശ്യപ ഖണ്ഡം
മുതലായ ആറ് ഖണ്ഡങ്ങൾ.

ഭാരതഖണ്ഡത്തിലാകട്ടെഏറ്റവും ചുരുങ്ങിയത് ആറ് വീതം രാജ്യങ്ങൾ ഉൾപ്പെടുന്ന  അമ്പത്തിയാറ് മഹാരാജ്യങ്ങൾ ഉണ്ടായിരുന്നു.

ഇവയിൽ നിന്ന് ഏതാണ്ട് പതിനാല് മഹാ രാജ്യങ്ങൾ  ഭാരതഖണ്ഡത്തിൽ നിന്ന് വേർ പിരിഞ്ഞു പോവുകയും, അങ്ങിനെ  ഇന്നത്തെ അറിവനുസരിച്ച് ഭാരത വർഷം ഇല്ലാതായത് പോലെ ((ഏതാണ്ട് അയ്യായിരം വർഷങ്ങൾക്ക് മുമ്പ്)) ഭാരതഖണ്ഡവും  1947 ന് പിറകിൽ ഏകദേശം ആയിരം വർഷങ്ങളിലൂടെ  ഇല്ലാതാവുകയാണ്  ചെയ്തത്.

അവശേഷിക്കുന്ന നാല്പത്തിരണ്ട് മഹാരാജ്യങ്ങൾ ചേർന്ന് നില്ക്കുന്ന പ്രദേശത്തേയാണ് ഭാരതം എന്ന് ഇന്ന് അറിയപ്പെടുന്നത്.

ജംബുദ്വീപത്തിലാകവേവ്യാപരിച്ചു ജീവിച്ചിരുന്ന  ഹൈന്ദവർ പ്രതികൂലമായ സാമൂഹ്യ പ്രാകൃതിക സാഹചര്യങ്ങളിൽ ആദ്യം ഭാരത വർഷത്തിലേക്കും പിന്നീട്   ഭാരത ഖണ്ഡത്തിലേക്കും ചുരുങ്ങുകയും  വീണ്ടും ഭാരതത്തിൻറെ നാലതിരുകൾക്കകത്തേക്ക്  തിരിച്ചു വരികയും ചെയ്യുകയാണ് ചെയ്തത്  എന്നതാണ് സത്യം. ഈ വസ്തുതയെ പ്രകടമായിത്തെളിയിക്കുന്നതിനാവശ്യമായ  അനവധി കാര്യങ്ങൾ നമ്മളാൽ ഉപേക്ഷിക്കപ്പെട്ട പ്രദേശങ്ങളിലെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്....

അജനാഭം

അജനാഭം നാമൈതദ്വര്‍ഷം ഭാരതം ഇതി യത ആരഭ്യ വ്യപദിശന്തി [ഭാഗവതം 5.7.3] അജനാഭം (നാഭി എന്ന രാജവിന്റെ പേരില്‍: ഭാഗവതം 5.3) എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശം (ഭരതന്റെ ഭരണത്തിനുശേഷം) ഭാരതവര്‍ഷം എന്ന് വിളിക്കപ്പെട്ടു.
മഹാഭാരതത്തിലെ ഭരതന്‍ ചന്ദ്രവംശജനായ അത്രിയുടെ കുലത്തില്‍ ജനിച്ച ദുഷ്യന്തന്റെയും ശകുന്തളയുടെയും  മകന്‍ ആണ്. മഹാഭാരതം ആദി പര്‍വത്തില്‍ ഭരതനെക്കുറിച്ച്  പറയുന്നുണ്ട്: ഭൂമിമുഴുവന്‍ കീഴടക്കിയ ആദ്യത്തെ ചക്രവര്‍ത്തി/സാര്‍വഭൌമന്‍ എന്ന്.

ഇളാവൃതം

ഒരിക്കൽ ശിവ-പാര്‍വ്വതിമാരുടെ പ്രേമ സല്ലാപത്തിന്റെ ഇടയിൽ  ശിവസ്തുതി ഗീതം പാടിക്കൊണ്ട് കുറെ ഋഷിമാര്‍ വനത്തില്‍ കടന്നു വന്നു. ഓര്‍ക്കാപ്പുറത്തു വന്നു കയറിയതില്‍ പാർവതി നാണിച്ചു , മുനിമാര്‍ സ്തുതി പാടുന്നത് നിർത്തി ദേവനോട് സങ്കടം ഉണർത്തിച്ചു തിരികെ പോയപ്പോൾ പാർവതി മഹാദേവനോട് പറഞ്ഞു ഇനി ഒരിക്കലും നമ്മുടെ പ്രേമ സല്ലാപങ്ങൾക്കു ഭംഗം വരാതെ ഇരിക്കാൻ മാർഗം കാണണം എന്ന് ദേവിയുടെ ആജ്ഞ പ്രകാരം
അപേക്ഷ അതേപടി സ്വീകരിച്ച്, പരമേശ്വരന്‍ ഇങ്ങനെ  പ്രഖ്യാപിച്ചു. “ഈ നിമിഷം മുതല്‍ ഈ വനത്തില്‍ പ്രവേശിക്കുന്ന പുരുഷന്മാരെല്ലാം സ്ത്രീകളായി മാറട്ടെ.!!”
വൈവസ്വതമനുവിന്‍റെ പുത്രന്‍ സുദ്യുമ്നന്‍,  ഇളയായി മാറി ബുധനെ വരിച്ച് പുരുരവസ്സിന് ജന്മം നല്‍കാന്‍ ഇടയാക്കിയത് “ഇളാവൃതം” എന്ന ഈ വനത്തിലെക്കുള്ള പ്രവേശനമായിരുന്നു എന്നു കഥ.

ഇങ്ങനെ നിരവധി കഥകളിലൂടെ നമ്മുടെ നാടിനു പല പേരുകൾ ഉണ്ടായിരുന്നു ...

ഹിന്ദുക്കൾ ആക്രമണകാരികൾ അല്ലേ ?

ആണോ ?

സ്വന്തം പൈതൃകത്തെ ചവിട്ടി അരയ്ക്കാൻ തുടങ്ങിയിട്ട് പതിനായിരം വർഷത്തിൽ ഏറെ ആയി ജീവൻ, സ്വത്ത്, ക്ഷേത്രം, പൈതൃകം, മാനം എന്നിവ പിറന്ന നാട്ടിൽ ആക്രമിച്ചു ഭരിച്ചവന്റെ കീഴിലും അവർ ബാക്കി വച്ചു പോയ വിത്തുകളുടെ കൈകൊണ്ടും നിരന്തരമായി ആക്രമിക്കപ്പെട്ടിട്ടും സഹിഷ്ണുതയുടെ സീമ ലംഘിച്ചു കൊണ്ട് ഒരു യുദ്ധവും ഹിന്ദു നടത്തിയിട്ടില്ല നാളിതുവരെ ആയി ഹിന്ദുവിന്റെ പോരാട്ടം സഹിഷ്ണുതയിൽ ഉറച്ചു കൊണ്ട് മാത്രം ആകുന്നു. ഭാരതം അങ്ങോട്ട് പോയി ഒരു രാജ്യത്തിനെതിരെയും യുദ്ധം നടത്താറില്ല
കാരണം രാമരാജ്യം എന്നത് ഒരു സ്വപ്നമല്ല മഹത്തായ ആശയം ആണ് തന്റെ സുഖത്തിനു വേണ്ടി മറ്റുള്ളവരെ ദ്രോഹിക്കുന്ന പാരമ്പര്യം ഹിന്ദുവിന് ഇല്ല

രാമായണത്തിൽ ഒരു സന്ദർഭം സൂചിപ്പിക്കാം

"അപി സ്വർണ്ണമയി ലങ്ക
നാമി രോചതി ലക്ഷ്മണ
ജനനീ ജന്മ ഭൂമിശ്ച
സ്വർഗ്ഗതാപി ഗരീയസി ""

ഹേ ലക്ഷ്മണ ലങ്ക സ്വർണ്ണത്താൽ മൂടപെട്ടതാവാം നമുക്ക് അത് സൗഭാഗ്യം വേണ്ട പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ മഹത്തരം എന്ന് പറഞ്ഞ ശ്രീരാമ ചന്ദ്ര പ്രഭുവിന്റെ പിന്തലമുറക്കാർ ആണ് ഹിന്ദു അതാണ് ഹിന്ദുവിന്റെ രാമരാജ്യം

ഇങ്ങനെ ലോകത്തു ഒരു മതത്തിനും സംസ്കാരത്തിനും അവകാശപെടാൻ ഇല്ലാത്ത പവിത്രമായ ഒരു ധർമ്മം ആണ് ഹിന്ദുവിന്റെത് പുറത്തുനിന്നു വന്ന ഏതൊരു ധർമ്മത്തെയും ഇരുകൈനീട്ടി സ്വീകരിച്ച സംസ്കാരം അറിവിനെ ഈശ്വരനായി കണ്ട സംസ്കാരം പട്ടിയിലും പുഴുവിലും മരത്തിലും മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ഈശ്വരനെ ദർശിച്ച മഹത്തായ ആശയം മുഖ മുദ്ര ആക്കിയ സംസ്കാരം രാഷ്ട്രത്തെ അമ്മയായി കണ്ടു പാദ പൂജ ചെയ്യുന്ന സംസ്കാരം. നിത്യവും ലോക നന്മയ്ക്കായി പ്രാർത്ഥിച്ച "ലോകാ സമസ്ത സുഖിനോ ഭവന്തു" പ്രാർത്ഥിച്ച സംസ്കാരം ആരെ പ്രാർത്ഥിച്ചാലും എത്തുന്നത് ഒരേ ഈശ്വരനിലേക്ക് എന്ന "സർവ ദേവ നമസ്കാരം സദാശിവ പ്രതിഗച്ഛതി" എന്ന് പ്രാർത്ഥിച്ച സംസ്കാരം ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത മഹത്തായ സംസ്കാരത്തിന്റെ പിന്തലമുറക്കാർ ആണ് നമ്മൾ.. ഇനി അഭിമാനത്തോട് നെഞ്ചിൽ കൈവച്ചു പറഞ്ഞോ അതെ ഞാൻ ഹിന്ദു ആണ് എന്ന്...


*ലോക സമസ്ത സുഖിനോ ഭവന്തു*
ഓം അസതോ മാ സദ്ഗമയ തമസോ മാ ജ്യോതിർഗമയാ മ്ര്യത്യോർമാഅമ്രതംഗമയ ഓം ശാന്തി: ശാന്തി:

                 ©
                2019
         My God.com
A  Global Hindu Heritage foundation

Monday, June 24, 2019

ഹോമങ്ങൾ

1.ഗണപതിഹോമം
ഗണപതിഹോമം എന്ന് കേട്ടിട്ടില്ലാത്തവരുണ്ടാകില്ല. വിഘ്നങ്ങൾ ഒഴിവാക്കാനാണ് ഗണപതി ഹോമം നടത്തുന്നത്. വിഘ്നനിവാരണത്തിനും ഐശ്വര്യാ സമ്പൽ സമൃദ്ധിക്കും പുതിയതായി തുടങ്ങുന്ന എത്‌ സംരഭങ്ങൽക്കും മുന്നോടിയായി നടത്തുന്ന കർമ്മമാണിത്.
2. മൃത്യംഞ്ജയ ഹോമം
രോഗ ശാന്തിക്കും ആരോഗ്യലബ്ധിക്കുമാണ് മൃത്യംഞ്ജയ ഹോമം നടത്തുന്നത്. ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ഗണപതിഹോമം കഴിഞ്ഞ് ചിറ്റമൃത് വള്ളി, പേരലിൻമൊട്ട് , എള്ള്, കറുക , പാൽ , പൽപ്പായാസം , എന്നി ദ്രവ്യങ്ങൾ 144 പ്രാവിശ്യം വീതം മൃത്യംഞ്ജയ മന്ത്രം ചൊല്ലി ഹോമിക്കുകയാണ് ആചാരം. ആരോഗ്യവർദ്ധനക്കും മൃത്യംഞ്ജയ ഹോമം നല്ലതാണ്. ദുരിതാധിക്യത്തിൽ ഹോമസംഖ്യ കുട്ടുകയുമാകാം . 7 കുട്ടം ദ്രവ്യങ്ങളും 1008 വീതം ഹോമികുന്നതിനെ മഹാ മൃത്യംഞ്ജയ ഹോമം എന്ന് പറയുന്നു.
3) മഹാസുദർശനഹവനം
ശത്രുദോഷ ദുരിതം നിങ്ങുന്നതിന് ഏറ്റവും ഫല പ്രദമാണ് മഹാസുദർശനഹവനം രാവിലെയോ വൈകിട്ടോ ചെയ്യാം മഹാസുദർശന മുർത്തിയെ ആവാഹിച്ച് ഹോമങ്ങളും പുജകളും നടത്തി ശത്രുദോഷം നിശേശഷം മാറ്റാവുന്നതാണ് .
4) അഘോരഹോമം
ശത്രുദോഷം ദുരിതം വളരെ കഠിനമാണങ്കിൽ ശിവസങ്കല്പത്തിലുള്ള ശക്തമായ ഈ ഹോമം ചെയ്യാവുന്നതാണ് . അഘോര മുർത്തിയെ ഹോമാകുണ്ഡത്തിന്റെ തെക്കെ ഭാഗത്ത്‌ പത്മതിൽ പുജയും, ഹോമാകുണ്ഡത്തിൽ സമത്തുക്കളുടെ ഹോമവും നടത്തുന്നു . രാവിലേയോ വൈകിട്ടോ ഈ ഹോമം ചെയ്യാറുണ്ട്. വളരെ ശക്തമായ ഹോമമായതിനാൽ പ്രശ്നവിധിയിലുടെയോ, നിമിത്തങ്ങലിലുടെയോ അത്യാവശ്യമാണങ്കിലെ ഈ ഹോമം നടത്താവു.
5) ശൂലിനിഹോമം
ദ്യഷ്ടി ദോഷവും ശത്രു ദോഷവും മറ്റ് ശക്തമായ ദോഷങ്ങൾക്ക് ശൂലിനിഹോമം പരിഹാരമാണ് . സംഖ്യകൾ ദോഷങ്ങളുടെ കാഠിന്യം ഏറ്റ കുറച്ചിലനുസരിച്ച് ചെയ്യാം. പൂജിക്കുന്നതിനു ശൂലിനിയന്ത്രം വരയ്ക്കണം ചുവന്ന പുജകൾ ചുവന്ന പട്ട് . ചുവന്ന മാലകൾ എന്നിവയാണ് ഉപയോഗിക്കേണ്ടത് .
6) ന്യസിംഹഹോമം
ഉഗ്രമുർത്തിയായ നരസിംഹ മുർത്തിയെ അഗ്നിയിൽ ആവാഹിച്ച് പൂജിച്ചു ചെയ്യുന്ന ഹോമമാണ് ന്യസിംഹഹോമം. 26 ശക്തി സംഖ്യ ഹോമിക്കാം . ഉഗ്രശക്തിയുള്ള ഹോമാമയതിനാൽ അത്യാ വശ്യ ഘട്ടങ്ങളിലെ ചെയ്യാവൂ. ചുവന്ന പൂക്കൾ ഉത്തമം . ന്യസിംഹഹോമം ശത്രുദോഷ ശക്തിക്ക് ഉത്തമമാണ് .
7) പ്രത്യംഗിരാ ഹോമം
ആഭിചാരദോഷം കൊണ്ട് വലയുന്നവർക്ക്‌ അതിവ അത്യാവശ്യ ഘട്ടങ്ങളിൽ ദേവിസങ്കൽപത്തിൽ നടത്തുന്ന ഹോമമാണിത് , സുദർശനഹോമം, നരസിംഹ ഹോമം , ആഘോര ഹോമം , ശൂലിനി ഹോമം തുടങ്ങിയ ഹോമങ്ങളാൽ സാധിക്കാത്ത ഘട്ടത്തിലേ ഈ ഹോമം നടത്താറുള്ളു . നല്ല ഉപാസനയുള്ളവരേ ഈ ഹോമം ചെയ്യാവു ദൃഷ്ടി ദോഷം , ശാപം , നേർച്ചകൾ ഇവയെല്ലാം മാറ്റുന്നതിന് പ്രത്യംഗിരാ ഹോമമാണ് ഉത്തമം.
8) അയുസുക്ത ഹോമം
ഹോമാഗ്നിയിൽ ശിവനെ അവാഹിച്ച് പുജിച്ചു നടത്തുന്ന ഈ ഹോമം അയുർബലത്തിൽ വിശേഷമാണ്. ദേശസന്ധി ദോഷകാലത്തും വിശേഷിച്ച് കണ്ടകശ്ശനി പോലുള്ള ദുരിതകാലങ്ങളിലും ആയുസുക്ത് ഹോമം നടത്തുന്നത് ഉത്തമമാണ് 7 പ്രാവശ്യമോ 12 പ്രാവശ്യമോ നടത്താം.
9) കറുക ഹോമം
അയുസുക്ത മന്ത്രം കൊണ്ടും ത്ര്യംബകം മന്ത്രം കൊണ്ടുമുള്ള കറുക ഹോമം പ്രസിദ്ധമാണ് ആയു ദോഷത്തിനും രോഗ ദുരിത നിവാരണത്തിനും ചെലവു കുറച്ച് ചെയ്യാവുന്ന ഒരു കർമ്മമാണിത്. കറുകയും നെയ്യുമാണിതിന് ഹോമിക്കുന്നതെങ്കിലും ചിലയിടങ്ങളിൽ ഹവിസ്സും ഹോമിയ്ക്കാറുണ്ട് കുട്ടികൾക്ക് ബാലാരിഥടത മാറാനും ഇത് ഉത്തമമാണ് .
10) മൃത സഞ്ജീവനി ഹോമം
ആയുർദൊഷം ശക്തമായുണ്ടങ്കിൽ ദോഷ ദുരിതം നിക്കുന്നതിന് നടത്തുന്ന അത്യാപൂർവ്വാ ഹോമമാണിത് ചിലയിടങ്ങളിൽ ബ്രാഹ്മ മുഹൂർത്തത്തിലും ക ചിലയിടങ്ങളിൽ രാത്രിയും നടത്താറുണ്ട് ചില ആചാരങ്ങളിൽ പിറ്റേദിവസം അസ്തമയം വരെയും ഹോമം തുടരുന്നു അത്യപൂർവ്വവും അതീവ ശക്തിയുള്ളതുമായ ഈ ഹോമം ഉത്തമനായ കർമ്മിയെ കൊണ്ടേ ചെയ്യിക്കാൻ പാടുള്ളൂ .
11) സ്വയംവര പാർവ്വതി ഹോമം
ഹോമാഗ്നിയിൽ പാർവ്വതിയെ ആവാഹിച്ച് പൂജിച്ച് നടത്തുന്ന ഈ ഹോമം വിവാഹ തടസ്സം നീങ്ങുന്നതിനു ഉത്തമം ഹോമാത്തിനുള്ള വിറക് അശോകം ,അരയാൽ, പ്ലാവ് എന്നിവയാണ് . ഹോമശേഷം കന്യാകമാർക്ക് അന്നദാനം വസ്ത്രദാനം നല്ലത് , തിങ്കൾ , വെള്ളി , പൗർണ്ണമി കർമത്തിന് ഉത്തമം .
12) ത്രിഷ്ടിപ്പ് ഹോമം
ദൃഷ്ടിദോഷ ശാന്തിക്കും ശത്രു ദോഷം നീങ്ങുന്നതിനും ചെയ്യുന്ന ഹോമമാണ് ത്രിഷ്ടി പ്പ് ഹോമം രാത്രിയാണ് ഉത്തമമെങ്കിലും രണ്ടു നേരവും ചെയ്യാം ശത്രുക്കൾ നമുക്കു നേരേ ചെയ്യുന്ന കർമ്മങ്ങൾ അവർക്ക് തന്നെ തിരിച്ചടിക്കുന്നതാണ് ഈ കർമ്മതിന്റെ പ്രത്യേകത .പല കർമ്മം ചെയ്തിട്ടും ദുരിത ശാന്തിയില്ലെങ്കിൽ ഈ കർമ്മം നടത്തുന്നത് ഫലം . മന്ത്രത്തിന്റെ ശക്തി ഗൗരവും മൂലം ചെറിയ സംഖ്യകളാണ് ഹോമിക്കുന്നത് .
13) അശ്വാരൂഡ ഹോമം
ദാമ്പത്യ ഭദ്രതയ്ക്ക് വശ്യ സ്വാരൂപിണിയായ പാർവ്വതി ദേവിയെ സങ്കല്പിച്ച് ആവാഹിച്ച് പൂജ ചെയ്ത് നടത്തുന്ന ഹോമമാണിത് . രണ്ടു നേരവും ചെയ്യാറുണ്ട് വിവാഹാനന്തരം ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന കലഹം നീങ്ങുന്നതിനും പരസ്പര വശ്യതയ്ക്കും ഈ കർമ്മം ഉത്തമം .
14) ഗായത്രി ഹോമം
പാപ ശാന്തിയ്ക്കും ദുരിത ശാന്തിക്കും നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഹോമമാണ് ഗായത്രിഹോമം . സുകൃത ഹോമമെന്നും പറയാറുണ്ട് .ഗായത്രിദേവി , സൂര്യൻ , വിഷ്ണു എന്നി മൂർത്തി സങ്കല്പ്പത്തിലും ഇത് നടത്താറുണ്ട് പല കർമ്മം ചെയ്തിട്ടും ദുരിതം പിന്തുടരുന്നുവെങ്കിൽ ഗായത്രി ഹോമത്തിലൂടെ പൂർണ്ണമായ ശാന്തിയും സമാധാനവും ലഭിക്കും.
15) നവഗ്രഹ ഹോമം
വൈദിക വിധിപ്രകാരമുള്ള ഹോമമാണിത്. ഹോമാഗ്നിയിൽ 9 ഗ്രഹങ്ങളുടെയും മന്ത്രം കൊണ്ട് ഹോമിക്കണം, ഹോമകുണ്ഡത്തിൻറെ കിഴക്കുവശത്ത് നവഗ്രഹപത്മം തയ്യാറാക്കി പൂജിക്കണം. നവഗ്രഹ പ്രീതിയ്ക്കും ദശാപഹാര ദോഷ ദുരിതം നീങ്ങുന്നതിനും ഹോമം ഉത്തമമാണ് .
16) തില ഹോമം
( പിതൃ പ്രീതിയ്ക്ക് ) മരിച്ചു പോയവരുടെ ആത്മാവിൻറെ ശുദ്ധിക്ക് ചെയ്യുന്ന ഏറ്റവും പ്രതാനപ്പെട്ട  കർമ്മമാണിത് . ഹോമാനന്തരം പിതാവിൻറെ പ്രതിമയിൽ സമ്പാതംസ്പർശിക്കണം

രാമ രാമ പാഹിമാം(സന്ധ്യാനാമം)

രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാഘവാ മനോഹരാ ഹരേ മുകുന്ദ പാഹിമാം
രാക്ഷസാന്തകാ മുകുന്ദ രാമ രാമ പാഹിമാം
ലക്ഷ്മണ സഹോദര ശുഭാവതാര പാഹിമാം (രാമ…..)
നാന്മുഖേന്ദ്ര ചന്ദ്ര ശങ്കരാദി ദേവരൊക്കെയും
പാല്ക്കടൽക്കകം കടന്നു കൂടിടുന്ന ഭക്തിയാൽ
വാഴ്ത്തിടുന്ന സൂക്തപംക്തി കേട്ടുണർന്നു ഭംഗിയിൽ
മങ്ങിടാതനുഗ്രഹം കൊടുത്ത രാമ പാഹിമാം (രാമ…..)
“രാവണേന്ദ്രജിത്തു കുംഭകർണ്ണരാദി ദുഷ്ടരെ
കാലന്നൂർക്കയച്ചു ലോകശാന്തി ഞാൻ വരുത്തിടാം”
എന്ന സത്യവാക്കുരച്ചുകൊണ്ടു നല്ല വേളയിൽ
ഭൂമിയിലയോദ്ധ്യയിൽ പിറന്ന രാമാ പാഹിമാം (രാമ…..)
ശംഖചക്രമെന്നുതൊട്ട ലക്ഷണങ്ങളൊത്തു ചേ-
ർന്നുത്തമൻ ദശരഥൻറെ പുത്രഭാവമാർന്നുടൻ
ഭൂമിയിൽ സഹോദര സമേതനായി വാഴവേ
കൌശികൻറെ യാഗരക്ഷചെയ്ത രാമ പാഹിമാം (രാമ…..)
താടകാവധം കഴിച്ചഹല്യ രക്ഷയേകിയാ-
മന്നനായ മൈഥിലൻറെ പുത്രിയായ സീതയെ
ശൈവചാപഭഞ്ജനം നടത്തി, വേളി ചെയ്തതും
ലോകർ കണ്ടകംതെളിഞ്ഞു രാമ രാമ പാഹിമാം (രാമ…..)
ഭാര്യയായ സീതയോത്തയോദ്ധ്യനോക്കി വന്നിടും
രാമനെപ്പരശുരാമനന്നെതിർത്ത കാരണം
ദർപ്പശാന്തിയേകി നല്ല വൈഷ്ണവം ധനുസ്സിനെ
കൈക്കലാക്കി വന്നുചേർന്നു രാമ രാമ പാഹിമാം (രാമ…..)
ലക്ഷ്മിതൻറെയംശമായ സീതയോത്തു രാഘവൻ
പുഷ്ടമോദമന്നയോദ്ധ്യ തന്നിൽ വാണിരിക്കവേ,
രാജ്യഭാരമൊക്കെ രാമനേകുവാൻ ദശരഥൻ
മാനസത്തി ലോർത്തുറച്ചു രാമാ രാമാ പാഹിമാം (രാമ…..)
എങ്കിലും വിധിബലത്തെയാദരിച്ചു രാഘവൻ
സീതയൊത്തു ലക്ഷ്മണസമേതനായ് മഹാവനം
ചെന്നിരിക്കവേയടുത്തു വന്നൊരു ഭരതനായ്
പാദുകം കൊടുത്തുവിട്ട രാമ രാമ പാഹിമാം (രാമ…..)
മാമുനി ജനങ്ങളെ വണങ്ങി ദുഷ്ടരാക്ഷസ-
ന്മാരെ നിഗ്രഹിച്ചു, നല്ല പർണ്ണശാലതീർത്തതിൽ
വാണിരിക്കവേയടുത്തു വന്ന ശൂർപ്പണഖയെ
ലക്ഷ്മണൻ മുറിച്ചുവിട്ടു രാമ രാമ പാഹിമാം (രാമ…..) .
കാര്യഗൌരവങ്ങളൊക്കെയോർത്തറിഞ്ഞു രാവണൻ
മാനിനെയയച്ചു രാമനെയകറ്റി, ഭിക്ഷുവായ്
വന്നു സീതയെ ഹരിച്ചു, പുഷ്പകം കരേറിയാ-
ലങ്കയിൽ കടന്നുപോയി രാമ രാമ പാഹിമാം (രാമ…..)
കാന്തയെത്തിരഞ്ഞു സങ്കടത്തോടെ നടക്കവേ
മാരുതിപ്രമുഖരായ വാനരപ്രവീരരേ-
കണ്ടു ബാലിയെ ഹരിച്ചു, വാനരപ്രവീരരോ-
ടൊത്തുചെർന്നു സീതയെത്തിരഞ്ഞ രാമ പാഹിമാം (രാമ……)
ദക്ഷിണസമുദ്രലംഘനം നടത്തി മാരുതി
സീതയെത്തിരഞ്ഞുകണ്ടു, ലങ്ക ചുട്ടു ശീഘ്രമായ്
രാവണകുചേഷ്ടിതങ്ങളൊക്കെയോതി രാമനെ
പ്രീതനാക്കി രാഘവാ മുകുന്ദ രാമ പാഹിമാം (രാമ……)
കോടി കോടി വാനരപ്പടയുമൊത്തു പിന്നെയാ
വാരിധി കടന്നുചെന്നു രാമദേവനങ്ങനെ ,
ഭക്താനാം വിഭീഷണവചസ്സു കേട്ടു വേണ്ടപോൽ
യുദ്ധകാര്യസക്തനായ് വസിച്ചു രാമ പാഹിമാം (രാമ……)
ലക്ഷ്മണഹനൂമദാദിവീരരോത്തു രാഘവൻ
രാക്ഷസേശസൈന്യമൊക്കെ നഷ്ടമാക്കിയിട്ടുടൻ
ഉഗ്രനാം ദശാസ്യനേയുമന്നുകൊന്നു ലങ്കയെ
ഭക്താനാം വിഭീഷണനു നൽകി രാമ പാഹിമാം (രാമ…..)
തുഷ്ടിയോടു ദേവസംഘമൊക്കെയും സ്തുതിക്കവേ
വഹ്നിയിൽ കുളിച്ചുവന്ന സീതയേയുമേറ്റഹോ !
പുഷ്പകം കരേറിവന്നയോദ്ധ്യയിങ്കലെത്തിയാ –
ഭക്താനാം ഭരതനെപ്പുണര്ന്ന രാമ പാഹിമാം (രാമ…….)
ദൂഷണഖരദശാസ്യ കുംഭകർണ്ണരാദിയെ-
ക്കൊന്നുവന്ന രാമനെ മഹാജനം പുകഴ്ത്തവേ,
പത്നിയോടുകൂടിയുത്തമാസനത്തിലേറിയാ-
രാജ്യഭാരമേറ്റെടുത്ത രാമ രാമ പാഹിമാം (രാമ…….)
ലോകർ ചൊന്നിടുന്നതാം ദുരുക്തികേട്ടു ഗർഭിണി
യായ ജായയെ ത്യജിച്ചു കാട്ടിലാക്കിയെങ്കിലും
പത്നിതൻ ചാരിത്ര്യശുദ്ധിയോർത്തു ദുഃഖപൂർണനായ്
രാജ്യകാര്യസക്തനായ രാമ രാമ പാഹിമാം (രാമ…….)
രാമദേവ സൽചരിത്രപൂർണ്ണകാവ്യഗാനമാം
തേനൊഴുക്കിവന്ന സീതതൻറെ രണ്ടുപുത്രരെ
ആത്മപുത്രരെന്നറിഞ്ഞ ലോകനായകൻ പരൻ
സീതയെ മനസ്സിലോർത്തു രാമ രാമ പാഹിമാം (രാമ…..)
പത്നിയെ പ്പരി ഗ്രഹിപ്പതിന്നു വീണ്ടു മഗ്നിയിൽ
ചാടിടേണമെന്നു ചൊന്ന രാമനങ്ങു കാണവേ ,
ഭിന്നയായ ഭൂമിയിൽ മറഞ്ഞുപോയി ജാനകി
ഖിന്നനായി രാമനും തിരിച്ചു രാമ പാഹിമാം (രാമ…….)
ക്ഷിപ്രകോപിയായ മാമുനീന്ദ്രവാക്കുകേട്ടുവ-
ന്നെത്തിയോരു ലക്ഷ്മണനെസ്സന്ത്യജിച്ച രാഘവാൻ
ഭൂമിവാസമിന്നിവേണ്ടയെന്നു നിശ്ചയിച്ചു താൻ
ദിവ്യലോകമെത്തുവാനുറച്ചു രാമ പാഹിമാം (രാമ……)
ആത്മജർക്ക് രാജ്യഭാര മേകിയിട്ടു ദേവാനാം
രാമനന്നു ഭക്തരോടുമൊത്തുചേർന്നു ഭാമ്ഗിയിൽ
സന്മുഹൂർത്തമെത്തവേ നദീജലത്തിൽ മുങ്ങിയാ –
സ്വന്തധാമമാർന്നു ഹന്ത രാമ രാമ പാഹിമാം (രാമ……)
ഈ വിധം ഭുവനഭാരമൊക്കെയും കളഞ്ഞുടൻ
ജീവിതംവെടിഞ്ഞു ലോകസാക്ഷിയായൊരീശ്വരൻ
എന്ന തത്വമോർത്തറിഞ്ഞു ജീവജാലമൊക്കെയും
രാമനാമമോതിവാണു രാമ രാമ പാഹിമാം (രാമ…..)
രാമനാമ മന്ത്രമോതി വാണിടുന്നു മാനുഷൻ
ലോകമാന്യനായ് ഭവിച്ചു ദിവ്യലോകമാര്ന്നിടും
അത്ര ശുദ്ധസത്വപൂർണ്ണമായ് രാമസല്ക്കഥ
തോന്നണമിവർക്കുനിത്യം രാമ രാമ പാഹിമാം (രാമ……)
രാമഭക്തിവന്നുദിച്ചു മാനുഷർക്കസ്സാധ്യമായ്
ഒന്നുമില്ല സർവ്വവും കരസ്ഥമെന്നു നിർണ്ണയം
ജാംബവാൻ വിഭീഷണൻ സമീരണാത്മജൻ മുതൽ
ക്കുള്ളവീരരോതിടുന്നു രാമനാമമിപ്പോഴും (രാമ…….)
സൌഖ്യമൊക്കെയും ലഭിച്ചു മുക്തി കൈവരുന്നതി-
ന്നേവരും ജപിച്ചുകൊൾക രാമനാമമെപ്പോഴും
ഭക്തവത്സലൻ മുകുന്ദനീശ്വരൻ രഘുവരൻ
മാനസത്തിൽ വാണിടട്ടെ രാമ രാമ പാഹിമാം (രാമ…..)
പാതകങ്ങളൊക്കെ നീങ്ങി മാനസം വിശുദ്ധമായ്
തീർന്നു രാമദേവനുള്ളിലെത്തി വാണിരിക്കുവാൻ
തക്ക ഭാഗ്യമേകണം മഹീപതേ! മഹാമതേ!
ലോകനായകവിഭോ ഹരേ മുകുന്ദ പാഹിമാം (രാമ……..)
രാമ രാമ രാഘവാ മനോഭിരാമ പാഹിമാം
ഇന്ദിരാമനോഹരാ മുകുന്ദ രാമ പാഹിമം
ലക്ഷ്മണാഗ്രജാ മുകുന്ദ ജാനകീപതേ വിഭോ
ഭോഗമോക്ഷദായകാ ഹരീശവന്ദ്യ പാഹിമം (രാമ…….)