Saturday, June 25, 2016

തൈപ്പൂയം



മുരുകന്റെ ആറുപട വീടുകളിലൊന്നായ പഴനി തൈപ്പൂയോത്സവ നിറവില്‍. തിങ്കളാഴ്ച പെരിയനായകിയമ്മന്‍ ക്ഷേത്രത്തില്‍ കൊടിയേറിയ ഉത്സവം 27 വരെ നീളും.കേരളത്തില്‍ നിന്നു പതിനായിരക്കണക്കിന് ഭക്തര്‍ പഴനിയിലെത്തുന്നുണ്ട്.
ഏഴാം നൂറ്റാണ്ടില്‍ നാടു ഭരിച്ച ചേരമാന്‍ പെരുമാളാണു മലമുകളിലെ സുബ്രഹ്മണ്യ ക്ഷേത്രം പണിതതെന്നു പറയപ്പെടുന്നു.
ക്ഷേത്ര ഗര്‍ഭ ഗൃഹത്തിന്റെ വടക്കേ ചുമരിന്റെ പിന്നില്‍ അശ്വാരൂഢനായ രാജാവിന്റെ രൂപം കൊത്തിവച്ചിട്ടുണ്ട്.
സുബ്രഹ്മണ്യ ക്ഷേത്രത്തിലെയും തിരുവാന്‍കൂടി ക്ഷേത്രത്തിലെയും സുബ്രഹ്മണ്യ പ്രതിഷ്ഠകള്‍ കേരളത്തിനഭിമുഖമായി പടിഞ്ഞാറന്‍ ദിശയിലാണു നിലകൊള്ളുന്നത്. ഇതിനാലാണ് കേരളത്തിനു മുരുകന്റെ കൃപാകടാക്ഷം നിര്‍ലോഭം ലഭിക്കുന്നെന്ന വിശ്വാസത്താലാണ് ഇവിടെ നിന്നും കൂടുതല്‍ ഭക്തരെത്തുന്നത്.കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ കുട്ടികളുടെ ചോറൂണും ക്ഷേത്രത്തില്‍ നടത്താറുണ്ട്. മാത്രമല്ല മൊട്ടയടിക്കുന്ന വഴിപാടും പ്രത്യേകതയാണ്. ഇതിനായി മാത്രം നൂറുകണക്കിന് ഭക്തര്‍ കേരളത്തില്‍ നിന്നെത്തുന്നു.
കുളന്തൈ വേലന്‍, ദേവസേനാപതി, സ്വാമിനാഥന്‍, പഴനിയാണ്ടവന്‍, വള്ളിദേവയാനിമാരുടെ ഭര്‍ത്താവ് എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ മുരുകന്‍ ആരാധിക്കപ്പെടുന്നുണ്ട്. ബോഗര്‍ എന്ന സിദ്ധന്‍ നവപാഷാണത്തില്‍ നിര്‍മിച്ച വിഗ്രഹമാണു ദണ്ഡായുധപാണി ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്രത്തിലെ പ്രധാന കവാടം മുരുകന് എതിരെയാണു നില്‍ക്കുന്നത്.

ക്ഷേത്രത്തിലെത്തുന്നവന്‍ ആദ്യം ദര്‍ശിക്കുക മുരുകനെയാണ്. മുരുകന്‍ സന്നിധിക്കു മുന്നില്‍ സ്ഥാപിച്ച കൊടിമരത്തിലാണു തൈപ്പൂയ കൊടിയേറ്റം നടത്തുന്നത്. തങ്ങള്‍ക്കായി നടത്തുന്ന തൈപ്പൂയം ഇവിടെ മകനുവേണ്ടിയാകണമെന്നു ശിവപാര്‍വതിമാര്‍ കരുതിയിരിക്കാം.
അടിവാരത്തു നിന്നു രണ്ടു കിലോമീറ്റര്‍ ദൂരെ കിഴക്കു രഥ വീഥിയിലാണു പെരിയനായകിയമ്മന്‍ ക്ഷേത്രം. ഊര്‍ കോവില്‍, ടൗണ്‍ ടെമ്പിള്‍ എന്നീ പേരുകളിലും ക്ഷേത്രം അറിയപ്പെടുന്നു. ഹിഡുംബന്‍ ദണ്ഡിന്റെ രണ്ടറ്റത്തായി ശിവഗിരിയും ശക്തിഗിരിയും ചുമന്നതിന്റെ പ്രതീകമായാണ് ഭക്തര്‍ കാവടികള്‍ ചുമന്നെത്തുന്നത്.
കേരളത്തിലെ എല്ലാജില്ലകളില്‍ നിന്നുമായി മൂന്നു ദിവസത്തെ വ്രതമെടുത്താണ് തൈപ്പൂയ ദര്‍ശനത്തിനായി ഭക്തര്‍ പഴനിയിലെത്തിച്ചേരുന്നത്. തൃശൂര്‍, പാലക്കാട് ജില്ലകളിലുള്ളവര്‍ നടന്നാണ് ഇവിടേയ്‌ക്കെത്തുക. വീടുകളിലെ മുരുക പൂജയ്ക്ക് ശേഷം സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഹര ഹരോ, ഹര ഹര പഴനിയാണ്ടവന്ക്ക് ഹര ഹരോ, ഹര ഹര എന്ന നാമവുമായാണ് ഇവര്‍ വ്രത ശുദ്ധിയോടെ പുറപ്പെടുക. വാദ്യമേളങ്ങളും അകമ്പടി സേവിക്കും. കേരളത്തിലെ ചെറുതും വലുതുമായ നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ തൈപ്പൂയത്തോടനുബന്ധിച്ച് പൂജകള്‍ നടക്കാറുണ്ട്. കാവടിയാട്ടമാണ് പ്രധാനം. പ്രസാദമായി പഞ്ചാമൃതവും.

No comments:

Post a Comment