Thursday, June 16, 2016

പത്താമുദയം

ശുഭകാരകമായ, കാര്‍ഷിക പ്രാധാന്യമുള്ള ദിവസമാണ് പത്താമുദയം. നല്ല മുഹൂര്‍ത്തമില്ലാത്തതുകൊണ്ട് നടക്കാതെ പോയ കാര്യങ്ങളും മാറ്റിവെച്ച കാര്യങ്ങളും മുഹൂര്‍ത്തം നോക്കാതെ പത്താമുദയം നാളില്‍ നടത്താറുണ്ട്. മേടം തുലാം മാസങ്ങളിലെ പത്താമത്തെ ദിവസത്തെയാണ് പത്താമുദയം എന്നും, പത്താത എന്നും പറയാറുള്ളത്. മേടവിഷു തുലാവിഷു എന്ന് വിഷു രണ്ടുള്ളതു പോലെ പത്തമുദയവും രണ്ടുണ്ട്. പക്ഷെ, തുലാത്തിലെ പത്താമുദയം തുലാപ്പത്ത് എന്ന പേരിലാണ് പ്രസിദ്ധം. അതുകൊണ്ട് പത്താമുദയം എന്നു പറയുമ്പോള്‍ പൊതുവേ വിവക്ഷിക്കുന്നത് മേടപ്പത്ത് ആണ്. വിഷുവിന്‍റെ പ്രാധാന്യം പത്താമുദയം വരെ നില നില്‍ക്കും.കര്‍ഷകന്‍ വിത്തിറക്കുക പത്താമുദയം നാളിലാണ്. അപ്പോഴേക്കും ഒന്നുരണ്ട് വേനല്‍ മഴ കിട്ടി പാടവും പറമ്പും കുതിര്‍ന്നിരിക്കും.

പത്താമുദയനാളില്‍ പുലരും മുന്‍പേ എഴുന്നേറ്റ് കണികാണുകയും , കന്നുകാലികളെ ദീപം കാണിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. വയനാട്ടിലെ കുറിച്യര്‍ പത്താമുദയത്തിനാണ് ആയോധന കലകളുടെ പ്രദര്‍ശനം നടത്താറുള്ളത്. മേടമാസം ആദിത്യന്‍ തന്റെ ഉച്ചരാശിയില്‍ക്കൂടി സഞ്ചരിക്കുന്ന മാസമാണ്. മേടത്തിലെ സംക്രമം, പത്താമുദയം, വൈശാഖമാസം, അക്ഷയതൃതീയ തുടങ്ങി മംഗളകര്‍മ്മങ്ങള്‍ക്കു ചേര്‍ന്ന നിരവധി ദിനങ്ങള്‍ ഒന്നൊന്നായി കടന്നുവരുന്ന കാലമാണ്. ഉത്തരായനത്തിന്റെ നടുമദ്ധ്യമാണ് മേടം. ദേവദിനത്തിലെ ഉച്ചയാകുന്ന സമയം. ദേവചൈതന്യം അതിന്റെ പാരമ്യത്തിലനുഭവിക്കുവാന്‍ കഴിയുന്ന കാലമാകയാല്‍ ക്ഷേത്രോത്സവങ്ങള്‍, വൈദികചടങ്ങുകള്‍, ആഘോഷപരമായ ദേവാരാധന എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ കാലമാണ്. ഏതു വിധത്തിലുള്ള മംഗളകര്‍മ്മങ്ങള്‍ക്കും ഇക്കാലം ഉപയോഗിക്കാം. ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന് അത്യാവശ്യമായ കാര്‍ഷികവിഭവങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള ആദ്യ ചടങ്ങായ വിത്തിടല്‍, തൈകള്‍ നടല്‍ എന്നിവ ഈ സമയത്താണ് ചെയ്യുന്നത്.

പത്താമുദയം നാളില്‍ ചിലയിടങ്ങളില്‍ വെള്ളിമുറം കാണിക്കുക എന്നൊരു ചടങ്ങ് നടത്താറുണ്ട്. ഉണക്കലരി പൊടിച്ച് തെള്ളി പൊടിയാക്കിയത് മുറത്തിലാക്കി സ്ത്രീകള്‍ ഉദയ സൂര്യനെ ലക്ഷ്യമാക്കി കിഴക്കോട്ട് തിരിഞ്ഞ് വിളക്ക് കൊളുത്തി മുറ്റത്ത് വെക്കുന്നു. ഉദയം കഴിഞ്ഞാല്‍ ഈ അരിപ്പൊടി എടുത്ത് പലഹാരമുണ്ടക്കി പ്രസാദമായി കഴിക്കുന്നു. ആദിത്യപ്രീതിക്കായി നടത്തുന്ന ഈ ചടങ്ങ് ചിലക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ കൂട്ടത്തോടെ നടത്താറുണ്ട്. മുറങ്ങള്‍ക്കു പകരം താലമാണ് ഉപയോഗിക്കുക. മുമ്പത്തെ കേരളത്തില്‍ തുലാപ്പത്ത് മുതല്‍ മേടപ്പത്തുവരെ കര്‍ഷകര്‍ക്കും നായാട്ട്കാര്‍ക്കും ഉത്സവകാലമായിരുന്നു സമൃദ്ധിയുടെ കാലമായിരുന്നു. മിക്കവാറും വീടുകളിലും ഇലയപ്പം ( വട്ടയിലയിലും തെരളിയിലയിലും ഗോതമ്പ് കുഴച്ചു തേങ്ങയും ശർക്കരയും ചേർത്തു ആവിയിൽ വേവിച്ചു എടുക്കുന്നു) ഉണ്ടാക്കി അതിന്റെ ഇല സൂര്യോദയത്തിനു മുന്നേ വീടിനു മുകളിൽ പറത്തുന്നു.

No comments:

Post a Comment