Thursday, June 16, 2016

എന്തുകൊണ്ട് എല്ലാ വീട്ടിലും തുളസി തറ വേണം?

ചെവിക്കു പിറകില്‍ തുളസി ചൂടാന്‍ പഴമക്കാര്‍ തയ്യാറായത് വെറുതെയല്ല. മനുഷ്യശരീരത്തിലെ ഏറ്റവും കൂടുതല്‍ ആഗിരണശക്തിയുള്ള സ്ഥലം ചെവിക്കുപിറകിലാണെന്ന് കണ്ടുപിടിച്ചിട്ട് അധികനാളായിട്ടില്ല. തുളസിയുടെ ഔഷധഗുണത്തെപ്പറ്റി ആരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ട കാര്യവുമില്ല. അങ്ങനെയുള്ള തുളസിയുടെ ഔഷധഗുണം എളുപ്പത്തില്‍ ചെവിക്കു പിന്നിലെ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടും. ഇതുകൊണ്ടാണ് ചെവിയില്‍ തുളസി ചൂടാന്‍ പഴമക്കാര്‍ നിര്‍ദ്ദേശിച്ചതും അവര്‍ അങ്ങനെ ചെയ്തിരുന്നതും. പഴയ ഭവനങ്ങളിലെല്ലാം തന്നെ തുളസിത്തറ കെട്ടി ആ ദിവ്യചെടിയെ സംരക്ഷിച്ചു പോന്നിരുന്നതായി കാണാം.

സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കിഴക്കുവശത്ത്‌ നിന്നുള്ള വാതിലിനു നേര്‍ക്കായി വേണം ഗൃഹത്തില്‍ തുളസിത്തറ നിര്‍മ്മിക്കേണ്ടതെന്ന് ആചാര്യന്മാര്‍ പഠിപ്പിക്കുന്നു. വീട്ടിലെ തറയുരത്തിനേക്കാള്‍ താഴ്ന്നതാവാതെ നിശ്ചിത വലുപ്പത്തില്‍ വേണം തുളസിത്തറ നിര്‍മ്മിക്കേണ്ടത്.തുളസിത്തറയില്‍ നടാനായി കൃഷ്ണതുളസി തെരഞ്ഞെടുക്കേണ്ടതാണുത്തമമെന്നും വിധിയുണ്ട്.
തുളസിച്ചെടിയുടെ സമീപത്ത് അശുദ്ധമായി പ്രവേശിക്കാന്‍ പാടില്ല.
സന്ധ്യയ്ക്കും ഏകാദശിക്കും ചൊവ്വ, വെള്ളി ദിവസങ്ങളിലും തുളസിപ്പൂ പറിക്കാന്‍ പാടില്ലെന്നും വിധിയുണ്ട് ഹൈന്ദവ ഭവനങ്ങളില്‍ ദേവസമാനമായിക്കരുതി ആയിരുന്നു തുളസി നാട്ടിരുന്നതും തുളസിത്തറ കെട്ടി വിളക്ക് വച്ചിരുന്നതും. അമ്പലത്തില്‍ നിന്നും ലഭ്യമാകുന്ന തുളസീതീര്‍ത്ഥത്തിന് ഔഷധത്തിന്റെ ഗുണമുണ്ടെന്നാണ് കണ്ടുപിടുത്തം. ഇതിനുവേണ്ടി, തുളസീതീര്‍ത്ഥസേവക്കുവേണ്ടി, ക്ഷേത്രത്തില്‍ തന്നെ പോകണമെന്നില്ല. വീട്ടിലും തുളസീതീര്‍ത്ഥമുണ്ടാക്കി സേവിക്കാവുന്നതാണ്.

"ക്ലസ്റ്റേഡ് വാട്ടര്‍ " എന്ന പേരില്‍ വിദേശികള്‍ കണ്ടുപിടിച്ചിരിക്കുന്ന പരിശുദ്ധ ജലത്തിന് തുല്യം നില്‍ക്കുന്നതാണ് തുളസീജലവും, ജലമലിനീകരണത്തെക്കുറിച്ച് പരിതപിക്കുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്മാരാണ് "ക്ലസ്റ്റേഡ് വാട്ടര്‍ " കണ്ടുപിടിച്ചത്. ആധുനിക ശാസ്ത്രീയ ശുദ്ധീകരണ പ്രക്രിയയിലൂടെ രൂപം നല്‍കിയ ഈ ശുദ്ധജലം രണ്ടുതുള്ളി ഒരു ഗ്ലാസ് സാധാരണ വെള്ളത്തില്‍ ഒഴിച്ചാണ് അവര്‍ കുടിക്കുന്നത്. ഇതു ആരോഗ്യരക്ഷയ്ക്ക് ഉത്തമമാണെന്നും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ബിംബത്തില്‍ അഭിഷേകം ചെയ്തു കിട്ടുന്ന തുളസീതീര്‍ത്ഥത്തിന് ക്ലസ്റ്റേഡ് വാട്ടറിന്റെ തുല്യമായ പരിശുദ്ധിയുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാരുടെ പാരീക്ഷണങ്ങളുടെ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ക്ഷേത്രത്തില്‍പ്പോയിതന്നെ തുളസീതീര്‍ത്ഥസേവ ചെയ്യണമെന്നില്ല. അല്ലാതെയുമാകാമെന്നാണ് അറിവുള്ളവരുടെ നിഗമനം. അതുകൊണ്ടാണ് പഴമക്കാര്‍ തീര്‍ത്ഥജലം വീട്ടില്‍ത്തന്നെ നിര്‍മ്മിച്ചിരുന്നത്. ഒരു പാത്രം വെള്ളമെടുത്ത് പരിശുദ്ധിയോടെ നാലഞ്ച് തുളസിയില നുള്ളിയിട്ടശേഷം അത് കുടിച്ചാലും ക്ലസ്റ്റേഡ് വാട്ടറിന്റെ ഗുണം തന്നെ
സംസ്കൃതത്തിൽ തുളസി എന്നാൽ സാമ്യമില്ലാത്തത് എന്നാണർത്ഥം(തുലനമില്ലാത്തത്). തുളസിയുടെ ഗുണങ്ങൾ ഉള്ള മറ്റൊരു ചെടി ഇല്ലാത്തതാണ് തുലനം ഇല്ലാത്തത് എന്ന് പേരിനു പിന്നിൽ.

ഔഷധഫലം

ചുമ, തൊണ്ടവേദന, ഉദരരോഗങ്ങൾ എന്നിവയെ ശമിപ്പിക്കുന്നു. കൃമിഹരമാണ്. ഇല ഇടിച്ചുപിഴിഞ്ഞ നീർ ചെവി വേദനയെ കുറയ്‌ക്കുന്നു. ത്വക്‌രോഗങ്ങളെ ശമിപ്പിക്കുന്നു. ജ്വരം ശമിപ്പിക്കുന്നു. രുചി വർദ്ധിപ്പിക്കുന്നു. തുളസിയില തണലത്തിട്ടുണക്കി പൊടിച്ച് നാസികാചൂർണമായി ഉപയോഗിച്ചാൽ ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് ശമനമുണ്ടാകും. തുളസിയില നീര് 10.മി.ലി. അത്രയും തേനും ചേർത്ത് ദിവസവും മൂന്ന് നേരം കുടിച്ചാൽ വസൂരിക്ക് ശമനമുണ്ടാകും. ഇലയും പൂവും ഔഷധയോഗ്യഭാഗങ്ങളാണ്. തുളസിയുടെ ഇല ,പൂവ്, മഞ്ഞൾ, തഴുതാമ എന്നിവ സമമെടുത്ത് അരച്ച് വിഷബാധയേറ്റ ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6 ഗ്രാംവീതം ദിവസം മൂന്ന് നേരം എന്നകണക്കിൽ 7 ദിവസം വരെ കഴിക്കുകയും ചെയ്താൽ വിഷം പൂർണമായും നശിക്കും. തുളസിയില കഷായം വെച്ച് പല തവണയായി കവിൾ കൊണ്ടാൽ വയ്നാറ്റം മാറും. തുളസിയില ഇടിച്ചു പിഴിഞ്ഞ് നീരിൽ കുരുമുളക് പൊടി ചേർത്ത് കഴിച്ചാൽ ജ്വരം ശമിക്കും. തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുകയേല്ക്കുന്നതും പനി മറ്റുള്ളവരിലേക്ക് വരുന്നത് തടയാൻ സഹായിക്കും. തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും. തുളസിയിലയും പാടക്കിഴങ്ങും ചേർത്തരച്ച് പുരട്ടിയാൽ മുഖക്കുരു മാറും. ചിലന്തിവിഷത്തിന് ഒരു സ്പൂൺ തുളസിനീരും ഒരു കഷ്ണം പച്ചമഞ്ഞളും കൂടി അരച്ചു പുരട്ടിയാൽ മതി തുളസിച്ചെടിയിൽ കർപ്പൂര സദൃശമായ ഒരിനം തൈലം അടങ്ങിയിരിക്കുന്നു. ഇത് 'ബാസിൽ കാംഫർ' എന്നറിയപ്പെടുന്നു. തുളസിച്ചെടി വളരെ ഔഷധഗുണമുള്ള സസ്യമാണ്. ഇത് ജ്വരത്തെ ശമിപ്പിക്കുകയും ഉദരകൃമികളെ നശിപ്പിക്കുകയും ചെയ്യുന്നു. തേൾവിഷം, ചിലന്തിവിഷം, പാമ്പുവിഷം തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിവിഷമായും ഇത് ഉപയോഗിക്കാറുണ്ട്. കഫത്തെ ഇളക്കുന്നതിനും മൂത്രം വർദ്ധിപ്പിക്കുന്നതിനും തുളസി ഉത്തമമാണ്. ത്വക്രോഗങ്ങൾക്ക് നല്ലൊരു ഔഷധമായും ഉപയോഗിക്കുന്നു. തുളസി സമൂലമായോ ഇലയും പുഷ്പവും പ്രത്യേകമായോ ഔഷധമായുപയോഗിക്കുന്നു. തുളസിയില തണലത്തിട്ട് ഉണക്കിപ്പൊടിച്ച് നാസികാചൂർണമായി ഉപയോഗിക്കാം. ഇത് മൂക്കടപ്പും പീനസവും ശമിപ്പിക്കും. തുളസിനീരിൽ മഞ്ഞൾ അരച്ചു ചേർത്ത് കഴിക്കുകയും പുരട്ടുകയും ചെയ്താൽ ചിലന്തി വിഷബാധയ്ക്ക് ശമനമുണ്ടാകും. മഞ്ഞപ്പിത്തം, മലേറിയ, വയറുകടി എന്നീ രോഗങ്ങളുടെ ശമനത്തിന് തുളസിയിലച്ചാറ് രാവിലെയും വൈകിട്ടും ഒരു സ്പൂൺ വീതം പതിവായി സേവിക്കുന്നത് ഗുണം ചെയ്യും. തുളസിയിലച്ചാറും അഞ്ച് മി.ലി. തേനും ചേർത്ത് പതിവായി മൂന്നു നേരം കഴിച്ചാൽ ജീർണകാസവും ജ്വരവും സുഖപ്പെടും. വസൂരി-ലഘുവസൂരിരോഗങ്ങൾക്കും ഇതു ഫലപ്രദമാണിത്.

ഹിന്ദുമത വിശ്വാസികൾ തുളസിയെ പാവനസസ്യമായി കരുതി ആദരിക്കുന്നു. മഹാവിഷ്ണുവിന്റെ പത്നിയായ ലക്ഷ്മീ ദേവിയാണ് ഭൂമിയിൽ തുളസിച്ചെടിയായി അവതരിച്ചിരിക്കുന്നതെന്നാണ് ഹൈന്ദവ വിശ്വാസം സരസ്വതീശാപം നിമിത്തം ലക്ഷ്മീദേവി ധർമധ്വജനെന്ന രാജാവിന്റെ പുത്രിയായ തുളസിയായി ജനിക്കുകയും ബ്രഹ്മാവിന്റെ അനുഗ്രഹത്താൽ വിഷ്ണുവിന്റെ അംശമായ ശംഖചൂഢൻ എന്ന അസുരനെ വിവാഹം കഴിക്കുകയും ചെയ്തു. പത്നിയുടെ പാതിവ്രത്യം നശിച്ചാൽ മാത്രമേ മരണമുണ്ടാവുകയുള്ളൂ എന്ന വരം ശംഖചൂഢന് ലഭിച്ചിരുന്നതിനാൽ ദേവന്മാർ ശംഖചൂഢനെ വകവരുത്തുന്നതിനായി മഹാവിഷ്ണുവിന്റെ സഹായം അഭ്യർഥിച്ചു. ശംഖചൂഢന്റെ രൂപം സ്വീകരിച്ച മഹാവിഷ്ണു തുളസീദേവിയെ കബളിപ്പിച്ചു. കബളിപ്പിക്കപ്പെട്ടു എന്നു മനസ്സിലാക്കിയ ദേവി കൃത്രിമ ശംഖചൂഢനെ ശപിക്കാൻ മുതിർന്നെങ്കിലും മഹാവിഷ്ണു സ്വരൂപം കൈക്കൊള്ളുകയും ദേവിയെ സമാശ്വസിപ്പിക്കുകയും ചെയ്തു.

തുളസീദേവി ശരീരമുപേക്ഷിച്ച് വൈകുണ്ഠത്തിലേക്കു പോയപ്പോൾ ദേവിയുടെ ശരീരം ഗണ്ഡകി എന്ന പുണ്യനദിയായി തീർന്നുവെന്നും, തലമുടിയിഴകൾ തുളസിച്ചെടിയായി രൂപാന്തരപ്പെട്ടുവെന്നുമാണ് ഐതിഹ്യം. തുളസിയുടെ ഇല, പൂവ്, കായ്, വേര്, ചില്ല, തൊലി, തടി, മണ്ണ് എന്നിവയെല്ലാം തന്നെ പാവനമായി കണക്കാക്കപ്പെടുന്നു. തുളസിത്തീ കൊണ്ട് വിഷ്ണുവിന് ഒരു വിളക്ക് വച്ചാൽ അനേകലക്ഷം വിളക്കിന്റെ പുണ്യഫലം നേടുമെന്നും തുളസി അരച്ച് ദേഹത്ത് പൂശി വിഷ്ണുവിനെ പൂജിച്ചാൽ ഒരു ദിവസംകൊണ്ടുതന്നെ നൂറു പൂജയുടേയും നൂറു ഗോദാനത്തിന്റേയും ഫലം ലഭിക്കുമെന്നും പദ്മപുരാണം 24 മത്തെ അധ്യായത്തിൽ പ്രസ്താവിക്കുന്നു.

No comments:

Post a Comment