Friday, August 5, 2016

ശ്രീ ലളിതാ സഹസ്രനാമം 271-399


271. ഈശ്വരീതിരോധാനം വൃത്തിയായ ഉണ്മയാണ്‌ ഈശ്വരന്‍. ഇതെല്ലാം ഞാനാണെന്ന വൃത്തിയുള്ള അവസ്ഥയാണ്‌ ഈശ്വരനുള്ളത്‌. ഭഗവതി ആ വിധത്തിലുള്ള ഈശ്വരസ്വരൂപയാണ്‌.ലോകത്തിന്റെ മുഴുവന്‍ നാഥാഈശ്വരശബ്ദത്തിന്‌ ശിവന്‍, കാമദേവന്‍, വിഷ്ണു പരമാത്മാവ്‌ എന്നെല്ലാം അര്‍ഥമുണ്ട്‌. ഈ ദേവതകളെല്ലാം ഭഗവതി തന്നെയാണ്‌.272. സദാശിവാഞാനുണ്ട്‌ എന്ന വൃത്തിയാണ്‌ സദാശിവനുള്ളത്‌. ഞാനുണ്ട്‌ എന്ന്‌ വൃത്തിമാത്രമുള്ള സദാശിവസ്വരൂപാ. സദാശി വന്റെ ഈ വെറും ഞാനുണ്ട്‌ എന്ന വൃത്തിയെ ശുദ്ധവിദ്യാ എന്നും പറയാറുണ്ട്‌. ആ അര്‍ഥത്തില്‍ ശുദ്ധവിദ്യാ.സദാസമയത്തും ശിവയായിട്ടുള്ളവള്‍ എപ്പോഴും പരിശുദ്ധയായിട്ടുള്ളവള്‍. എപ്പോഴും മംഗളമൂര്‍ത്തിയായി ട്ടുള്ളവള്‍.273. അനുഗ്രഹദാ1. അനുഗ്രഹത്തിന്റെ ഭാവം തരുന്നവള്‍. ഒരു ശിവാചാര്യരോട്‌ അനുഗ്രഹത്തിന്റെയും തിരോഭാവത്തിന്റെയും സ്വഭാവം എന്താണെന്നു പറഞ്ഞു തരാന്‍ പറഞ്ഞപ്പോള്‍, ആറാട്ടിനുശേഷം വസ്ത്രം കൊടുക്കുന്നത്‌ തിരോഭാവവും ചാന്തു തൊടീക്കുന്നത്‌ അനുഗ്രഹവുമാണെന്നു പറഞ്ഞു തന്നു. ഇതു കേട്ടാല്‍ ക്രിയയില്‍ മാത്രം ശ്രദ്ധിക്കുന്ന ഒരു മുരടിച്ച ബുദ്ധിയില്‍നിന്നുള്ള മറുപടിയാണെന്നാണ്‌ ആദ്യം തോന്നുക. എന്നാല്‍ അത്‌ അങ്ങനെ അല്ല. വസ്ത്രം ഉടുത്തവന്‌ വസ്ത്രം ഉടുത്തിട്ടുണ്ട്‌ അതായത്‌ വസ്ത്രവും താനും വേറെ ആണെന്ന ബോധം എപ്പോഴും ഉണ്ടാകും. ചാന്തുതൊട്ടവന്‌ അത്‌ അവിടത്തന്നെ ഉണ്ടോ ഇല്ലയോ എന്ന ശ്രദ്ധ ഉണ്ടാകില്ല. അതായത്‌ ചാന്ത്‌ വസ്ത്രത്തിനെക്കാള്‍ ചേര്‍ന്നിരിക്കും. അതാണ്‌ അനുഗ്രഹം. ഈ അനുഗ്രഹത്തിന്റെ ഭാവം തരുന്നവള്‍.2. അനുഗ്രഹം തരുന്നവള്‍.274. പഞ്ചകൃത്യപരായണാ1. പഞ്ചകൃത്യങ്ങള്‍ക്ക്‌ പരായണമായിട്ടുള്ളവള്‍. പഞ്ചകൃത്യങ്ങള്‍ക്ക്‌ മുഖ്യആധാരമായിട്ടുള്ളവള്‍. മുമ്പു പറഞ്ഞ സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം, എന്നിവയാണ്‌ പഞ്ചകൃത്യങ്ങള്‍.275. ഭാനുമണ്ഡലമധ്യസ്ഥാ1. സൂര്യമണ്ഡലമധ്യത്തില്‍ സ്ഥിതി ചെയ്യുന്നവള്‍. സൂര്യമണ്ഡലത്തില്‍ ദേവിയെ ധ്യാനിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്‌. അതിനാല്‍ ഭാനുമണ്ഡലമദ്ധ്യസ്ഥാ.2. മണിപൂരചക്രത്തിനുമുകളില്‍ ആജ്ഞാചക്രം വരെ സൂര്യഖണ്ഡമാണ്‌. അവിടെ കുണ്ഡലിനി എത്തുമ്പോള്‍ സൂര്യമണ്ഡലമധ്യസ്ഥയാകുന്നു.3. സൂര്യതേജസ്സിനുകാരണം സൂര്യബിംബത്തിന്‌ ഉള്ളിലുള്ള ഭഗവതിയാണ്‌.277. ഭഗമാലിനീ1.ഭഗശബ്ദത്തിന്‌ യോനി എന്ന്‌ അര്‍ഥം വരാം. മാലാ എന്നതിന്‌ അനേകങ്ങള്‍ ഒത്തുചേര്‍ന്നത്‌ എന്ന്‌ അര്‍ഥം. അനേകകോടി സൃഷ്ടികള്‍ ഉദ്ഭവിക്കുന്ന യോനികള്‍ എല്ലാം ഭഗവതിയുടെ യോനികളാണെന്നതിനാല്‍ ഭഗമാലിനീ2. ജ്ഞാനസന്തോഷനിത്യസ്വാതന്ത്ര്യാവിഘ്നവൈഭവങ്ങളെ ഭഗങ്ങള്‍ എന്നു പറയാം. അവയുള്ളവനാണ്‌ ഭഗവാന്‍. ഈ ജ്ഞാനസന്തോഷാദികള്‍ ഭഗവതിക്ക്‌ അലങ്കാരമായിട്ടുള്ള മാലപോലെയാണ്‌ എന്നതിനാല്‍ ഭഗമാലിനീ3. ഭഗശബ്ദത്തിന്‌ ശിവന്‍ എന്ന്‌ അര്‍ഥമുണ്ട്‌. സര്‍പ്പ സ്വരൂപത്തില്‍ കുണ്ഡലിനിയായ ഭഗവതി ശിവന്‌ മാലയായി ഭവിക്കുന്നൂ എന്നതിനാല്‍ ഭഗമാലിനീ.4. സൂര്യനെന്നും ചന്ദ്രനെന്നും ഭഗശബ്ദത്തിന്‌ അര്‍ഥമുണ്ട്‌. പ്രകൃതിയില്‍ അനേകകോടി സൂര്യന്മാരും ചന്ദ്രന്മാരും ഉണ്ട്‌. അതെല്ലാം മാലപോലെ ഭഗവതിക്ക്‌ അലങ്കാരം തന്നെ.278. പദ്മാസനാ1. പ്ദമത്തില്‍ ഇരിക്കുന്നവള്‍. പ്രപഞ്ചം ഒരു പദ്മമാണെന്നും അതില്‍ ഇരിക്കുന്ന ബ്രഹ്മമാണ് ഭഗവതി എന്നും കാണുന്നു.2. പദ്മന്‍ എന്ന അസുരനെ നശിപ്പിച്ചവള്‍ എന്ന് അര്‍ഥത്തിലും പദ്മാസനാ എന്നു വരാം.3. പദ്മത്തിന് ബിന്ദു എന്നൊരു അര്‍ഥം. പ്രണവത്തിന്റെ ഏഴ് ഭാഗങ്ങളില്‍ ഒന്നാണ് ബിന്ദു. അകാരം, ഉകാരം, മകാരം, ബിന്ദു, നാദം, ശക്തി, ശാന്തം എന്നിവയാണ് പ്രണവത്തിന്റെ ഏഴു ഭാഗങ്ങള്‍. ഈ ബിന്ദുവില്‍ ഇരിക്കുന്നത് ഈശ്വരസ്വരൂപയായ ഭഗവതിയാണ്.279. ഭഗവതീ1.ഭഗമുള്ളവള്‍. ജ്ഞാനസന്തോഷനിത്യസ്വാതന്ത്ര്യാ വിഘ്‌നവൈഭവങ്ങളുള്ളവള്‍.2.ഭഗത്തിന് ഉത്പത്തിസ്ഥാനം എന്ന് അര്‍ഥമുണ്ട്. പ്രപഞ്ചത്തിന്റെ മുഴുവന്‍ ഉത്പത്തിസ്ഥാനം ഭഗവതിയുടേതാണ്.3. ഭഗശബ്ദത്തിന് ഇച്ഛ, കീര്‍ത്തി, മാഹാത്മ്യം, സമ്പത്ത്, ധര്‍മം, സൗഭാഗ്യം, സ്‌നേഹം, അന്തസ്സ്, എന്നെല്ലാം അര്‍ഥമുണ്ട്. ഇതെല്ലാം ഉള്ളവള്‍. ഇതെല്ലാം പൂര്‍ണമായി ഉള്ളവള്‍ ഭഗവതിയല്ലാതെ ആരാണുള്ളത്.280. പദ്മനാഭ സഹോദരീ1. പദ്മനാഭന്റെ സഹോദരീ. പ്ദമനാഭനാകുന്ന വിഷ്ണുവിന്റെ സഹോദരിയാണ്‌ ഭഗവതി.2. ഈ നാമം ശ്രീവിദ്യാമന്ത്രത്തിന്റെ ആദ്യഭാഗം ഉദ്ധരിക്കുന്നെന്നു വ്യാഖ്യാനത്തില്‍ കാണുന്നു.281. ഉന്മേഷനിമിഷോത്പന്നവിപന്നഭുവനാവലിഃ1. ഉന്മേഷനിമേഷങ്ങള്‍കൊണ്ട്‌ ഉത്പന്നങ്ങളും വിപന്നങ്ങളും ആകുന്ന ഭുവനങ്ങളുടെ ആവലിയോടു കൂടിയവള്‍. കണ്ണുതുറക്കല്‍ ഉന്മേഷവും. കണ്ണടയ്ക്കല്‍ നിമേഷവുമാണ്‌. ഉത്പന്നമെന്നതിന്‌ ഉണ്ടാകലെന്നും വിപന്നത്തിന്‌ നശിക്കലെന്നും അര്‍ഥം. ആവലി എന്നാല്‍ കൂട്ടമെന്നും അര്‍ഥം. അപ്പോള്‍ ഭഗവതി കണ്ണടയ്ക്കുകയും തുറക്കുകയും ചെയ്യുമ്പോള്‍ അനവധി ലോകങ്ങള്‍ ഉണ്ടാകുകയും നശിക്കുകയും ചെയ്യുന്നു എന്ന്‌ താത്പര്യം.2. ഭഗവതിയുടെ കൃപാകടാക്ഷമാകുന്ന പുണ്യത്തിന്റെ ഫലമായി സ്വര്‍ഗാദി ലോകങ്ങള്‍ കിട്ടുകയും കടാക്ഷമില്ലാതാകുമ്പോള്‍ സ്വര്‍ഗാദിലോകങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു എന്നു അര്‍ഥമാകാം.3. കണ്ണടച്ചുതുറക്കുന്ന നേരംകൊണ്ട്‌ പ്രപഞ്ചം സൃഷ്ടിക്കാനും നശിപ്പിക്കാനും ഭഗവതിക്ക്‌ വിഷമമില്ല എന്നും അര്‍ഥമാകാം.282. സഹസ്രശീര്‍ഷവദനാ1. സഹസ്രശീര്‍ഷവും സഹസ്രവദനവും ഉള്ളവള്‍. അനേകം ശിരസ്സുകളും വദനങ്ങളുമുള്ളവള്‍. ലോകത്തിലുള്ള ശിരസ്സുകളും വദനങ്ങളും എല്ലാം ഭഗവതിയുടേതു തന്നെ ആണ്‌.2. ഇതിനുമുമ്പിലത്തെ നാമത്തിലേയും ഈ നാമത്തിലേയും പദങ്ങള്‍ കൊണ്ട്‌ ശ്രീവിദ്യാ മന്ത്രത്തിലെ മദ്ധ്യഭാഗവും അവസാനഭാഗവും ഉദ്ധരിയ്ക്കുന്നുണ്ട്‌എന്നു കാണുന്നു.283. സഹസ്രാക്ഷീ1. ആയിരം കണ്ണുള്ളവള്‍2. ഇന്ദ്രാണീ എന്നും അര്‍ത്ഥം വരാം.3. ലോകത്തുള്ള സകലകണ്ണുകളും ഭഗവതിയുടേതു തന്നെയാണ്‌.284. സഹസ്രപാത്‌1. ആയിരം പാദങ്ങളുള്ളവള്‍.2. സഹസ്രത്തിന്‌ അനന്തം എന്ന്‌ അര്‍ത്ഥമുണ്ട്‌. പാദത്തിന്‌ കാല്‍ ഭാഗം എന്നും. അനന്തമായ ബ്രഹ്മത്തിന്റെ കാല്‍ ഭാഗമായ ഈ കാണുന്ന പ്രപഞ്ചസ്വരൂപത്തിലുള്ളവള്‍. പാദോസ്യ വിശ്വാഭൂതാനി എന്ന്‌ പുരുഷസ്സൂക്തം.3. ശിവന്‍, വിഷ്ണു, ബ്രഹ്മാവ്‌ എന്നിവര്‍ക്കും സഹസ്രപാത്‌ എന്ന്‌ പേരുണ്ട്‌.അവരിലെല്ലാം ഉള്ളത്‌ ഭഗവതിതന്നെയാണ്‌.285. ആബ്രഹ്മകീടജനനീ1. ബ്രഹ്മാവ് തുടങ്ങി കീടം വരെയുള്ളവര്‍ക്കെല്ലാം ജനനീ. എല്ലാ ജീവന്മാരുടേയും ആകത്തുകയായ ഹിരണ്യഗര്‍ഭന്‍ ആണ് ബ്രഹ്മാവ് എന്ന് നാരായണീയം. എല്ലാമായ ബ്രഹ്മാവിനും ഒന്നുമല്ലാത്ത കീടത്തിനും സമാനയായ അമ്മയാണ് ഭഗവതി.286. വര്‍ണ്ണാശ്രമവിധായിനീ1. വര്‍ണ്ണങ്ങളും ആശ്രമങ്ങളും വിധാനം ചെയ്തവള്‍. പ്രപഞ്ചം പ്രകൃതിയുടെ നിയമങ്ങളാല്‍ ബന്ധിതമാണ്. ഈ നിയമങ്ങളില്‍ നിന്ന് കാലത്തിനനുസരിച്ച് വര്‍ഗ്ഗാഭിമാനങ്ങള്‍ ഉണ്ടാവുന്നു. അങ്ങിനെയാണ് വര്‍ണ്ണങ്ങളും ആശ്രമങ്ങളും ഉണ്ടായത്. വര്‍ണ്ണങ്ങള്‍ എന്നാല്‍ ബ്രാഹ്മണാദി വര്‍ണ്ണങ്ങള്‍. ആശ്രമങ്ങള്‍ ബ്രഹ്മചര്യാദി ആശ്രമങ്ങള്‍.2. വര്‍ണ്ണത്തിന് വ്രതം എന്നും ആശ്രമത്തിന് മുനിമാരുടെ പര്‍ണ്ണശാല എന്നും അര്‍ത്ഥമുണ്ട്. ഭക്തര്‍ക്ക് തപസ്സു ചെയ്യാനുള്ള വ്രതനിയമവും വസിയ്ക്കാനുള്ള പര്‍ണ്ണശാലയും ഒരുക്കിക്കൊടുക്കുന്നത് ഭഗവതിതന്നെ ആണ്.287. നിജാജ്ഞാരൂപനിഗമാ1. തന്റെ ആജ്ഞാരൂപങ്ങളായിരിക്കുന്ന നിഗമങ്ങളോടു കൂടിയവള്‍. ഭഗവതിയുടെ കല്‍പ്പനകളാണ്‌ വേദങ്ങള്‍.2. നിജവും ആജ്ഞയില്‍ വച്ച്‌ നിരൂപണം ചെയ്യപ്പെട്ടതുമായ, നിഗമങ്ങളോടുകൂടിയവള്‍. സാധനാമാര്‍ഗത്തില്‍ പരമാത്മദര്‍ശനത്തിന്റെ അടുത്തെത്തി നില്‍ക്കുന്ന അവസ്ഥയാണ്‌ ആജ്ഞാചക്രത്തിലെത്തുമ്പോഴുണ്ടാകുന്നത്‌. അത്ര ഉയര്‍ന്ന അവസ്ഥയിലെത്തിയ മഹര്‍ഷിമാര്‍ കണ്ടുപിടിച്ചതാണ്‌ വേദങ്ങള്‍ അഥവാ നിഗമങ്ങള്‍.288. പുണ്യാപുണ്യഫലപ്രദാ1. പുണ്യത്തിന്റെയും അപുണ്യത്തിന്റെയും ഫലത്തെ പ്രദാനം ചെയ്യുന്നവള്‍. പുണ്യകര്‍മങ്ങള്‍ക്കും പാപകര്‍മങ്ങള്‍ക്കും ഉള്ള ഫലം തരുന്നത്‌ ഭഗവതിയാണ്‌.2. പുണ്യാ എന്നതിന്‌ തുളസീ എന്ന്‌ ഒരര്‍ഥം. പുണ്യഫലം എന്നതിന്‌ പൂന്തോട്ടം എന്നും അര്‍ഥം ഉണ്ട്‌. തുളസി നനയ്ക്കുന്നതേ പുണ്യമാണ്‌. ആ തുളസികൊണ്ടുള്ള ഒരു പൂന്തോട്ടം നനയ്ക്കാന്‍ കിട്ടിയാലോ. അങ്ങനെ ഒരു പൂന്തോട്ടം തരുവാന്‍ അമ്മയ്ക്കേ കഴിയൂ. അതായത്‌ അത്രത്തോളം പുണ്യം തരുവാന്‍ ഭഗവതിക്കേ കഴിയൂ എന്നര്‍ഥം.289. ശ്രുതിസീമന്തസിന്ദൂരീകൃതപാദാബ്ജധൂളികാ1. ശ്രുതികളുടെ സീമന്തത്തിന് സിന്ദൂരീകൃതം ആയിരിക്കുന്ന പാദാബ്ജധൂളികകളോടു കൂടിയവള്‍. ഭഗവതിയുടെ കുറച്ച് കാല്‍പ്പൊടിയാണ് ശ്രുതിയുടെ സീമന്തരേഖയിലെ സിന്ദൂരം. ജ്ഞാനത്തിന്റെ ഭണ്ഡരമായിരിക്കുന്ന വേദത്തിനുപോലും ഭഗവതിയുടെ പാദധൂളി പരിപാവനമായ സീമന്തരേഖയില്‍ അണിയാനേ കഴിയുന്നുള്ളൂ. പിന്നെയല്ലേ ഭഗവതിയെ കുറിച്ച് വര്‍ണ്ണിക്കാന്‍.290. സകലാഗമസന്ദോഹശുക്തിസമ്പുടമൗക്തികാ1. സകലാഗമസന്ദോഹമായിരിക്കുന്ന ശുക്തിയാല്‍ സമ്പുടമായിരിക്കുന്ന മൗക്തിമായിരിക്കുന്നവള്‍. സംഹിത ആഗമം തന്ത്രം എന്നീ മൂന്നു വിധത്തിലുള്ള ആരാധനാക്രമങ്ങള്‍ ചിപ്പികളാണെങ്കില്‍ അതിന്നുള്ളി ലുള്ള മുത്ത് ഭഗവതിയാണ്. സംഹിതാ ആഗമം തന്ത്രം എന്നിവയുടെ ഉള്ളിലുള്ളത് ഭഗവതിതന്നെയാണ്.291. പുരുഷാര്‍ഥപ്രദാ1. പുരുഷാര്‍ഥങ്ങള്‍ പ്രദാനം ചെയ്യുന്നവള്‍. ധര്‍മാര്‍ഥ കാമമോക്ഷങ്ങളാകുന്ന പുരുഷാര്‍ഥങ്ങള്‍ ലോകത്തിന് കൊടുക്കുന്നവള്‍ ഭഗവതിയാണ്.2. പുരുഷന് അര്‍ഥങ്ങള്‍ ദാനം ചെയ്യുന്നവള്‍. പുരുഷന്‍ എന്നതിന് പരമാത്മാവ് എന്നും ജീവാത്മാവ് എന്നും അര്‍ഥമാകാം. ജീവാത്മസ്വരൂപത്തിലിരിക്കുന്ന പരമാത്മാവിന് ഇന്ദ്രിയങ്ങള്‍ വഴി വിഷയാര്‍ഥങ്ങള്‍ കൊടുക്കുന്നത് പ്രകൃതീസ്വരൂപിണിയായ ഭഗവതി തന്നെയാണ്.
292. പൂര്‍ണാ1. കുറവില്ലാത്തവള്‍, പൂര്‍ണമദഃ പൂര്‍ണമിദം എന്നു തുടങ്ങിയ വാക്യങ്ങളില്‍ പ്രതിപാദിക്കപ്പെടുന്നവള്‍.2. പഞ്ചമീ, ദശമീ, വെളുത്തവാവ്‌ എന്നീ തിഥികള്‍ക്ക്‌ പൂര്‍ണാ എന്നു പേരുണ്ട്‌. ശ്രീവിദ്യാ ഉപാസനയും ചന്ദ്രന്റെ തിഥികളും തമ്മില്‍ പ്രത്യേകബന്ധമുള്ളത്‌പ്രത്യേകം ശ്രദ്ധേയമാണ്‌.3. പൂര്‍ണാ എന്നൊരു നദിയുണ്ട്‌. ആ നദിയും ഭഗവതി തന്നെയാണ്‌.293. ഭോഗിനീ1. ഭോഗം ഉള്ളവള്‍. ഭോഗം എന്നതിന്‌ സുഖാനുഭവം എന്നര്‍ഥം.2. ഭോഗി എന്ന്‌ പാമ്പിനെ പറയാറുണ്ട്‌. ഭോഗിനീ എന്നാല്‍ സര്‍പ്പിണീ എന്നര്‍ഥം. ഭഗവതിതന്നെയാണ്‌ സര്‍പ്പിണീരൂപത്തിലുള്ള കുണ്ഡലിനീ294. ഭുവനേശ്വരീ1. ഭുവനങ്ങളുടെ ഈശ്വരീ. പതിനാലു ലോകങ്ങളുടെയും ഈശ്വരീ.2. ഭുവനം എന്നതിന്‌ വെള്ളം എന്ന്‌ അര്‍ഥമുണ്ട്‌. സൃഷ്ടിനടക്കുന്നത്‌ ജലത്തിലാണ്‌. ആ ജലത്തിന്റെ ഈശ്വരീ.3. ആകാശം എന്നും ഭുവനത്തിന്‌ അര്‍ഥം വരാം. ആകാശത്തിന്റെ അംശമില്ലാത്ത ഭൂതങ്ങളേ ഇല്ല. എല്ലായിടത്തും നിറഞ്ഞിരിക്കുന്ന ആകാശത്തിന്റെ അധീശ്വരീ.4. ഹ്രീങ്കാരമന്ത്രത്തിന്റെ ദേവതാ.295. അംബികാ1. അമ്മ2. ദുര്‍ഗാ3. അംബികാ എന്നതിന്‌ രാത്രി അഥവാ രാത്രിസ്വരൂപാ എന്നര്‍ഥം വരാം.മഹേശ്വരന്‍ പകലും ഭഗവതി രാത്രിയും ആണെന്നുണ്ട്‌.4. നിദ്രാ അഥവാ നിദ്രാസ്വരൂപാ എന്നും അര്‍ഥം വരാം. മധുകൈടഭന്മാരെ വധിക്കാന്‍ വിഷ്ണുവിനെ സഹായിച്ചത്‌ ഭഗവതിയുടെ താമസീശക്തിയായ നിദ്രാദേവിയാണെന്നത്‌ പ്രസിദ്ധം.296. അനാദിനിധനാ1. ആദിനിധനങ്ങള്‍ ഇല്ലാത്തവള്‍. തുടക്കവും അവസാനവും ഇല്ലാത്തവള്‍.2. നിധനശബ്ദത്തിന്‌ കുലം എന്ന്‌ ഒരു അര്‍ഥം ഉണ്ട്‌.ആദികുലത്തോടുകൂടിയവള്‍. കുലങ്ങളില്‍ വച്ച്‌ ആദ്യത്തെ കുലം ഭഗവതിയുടെ കുലം തന്നെ.297. ഹരിബ്രഹ്മേന്ദ്രസേവിതാ1. ഹരിയാലും ബ്രഹ്മാവിനാലും ഇന്ദ്രനാലും സേവിക്കപ്പെടുന്നവള്‍. ഹരി എന്നതിന്‌ ശിവന്‍ എന്നുകൂടിയര്‍ഥമുണ്ട്‌.2. പരബ്രഹ്മസ്വരൂപമായിരിക്കുന്ന ശിവന്‍ ശക്തിയില്‍നിന്ന്‌ വേറെ അല്ലാത്തതിനാല്‍ ഇവിടെ ശിവന്റെ പേര്‍ പറയാത്തതാണെന്നും വരാം.298. നാരായണീ1. നാരത്തില്‍ അയനം ചെയ്യുന്നവന്‍ നാരായണന്‍. നാരായണന്റെ സഹോദരീ.2. നരനില്‍നിന്ന്‌ തത്ത്വങ്ങളുണ്ടായി. അതിനാല്‍ തത്ത്വ ങ്ങള്‍ നാരങ്ങളായി. ആ തത്ത്വങ്ങള്‍ തന്നെ ആണ്‌ പരമാത്മാവായ നരനിലേക്കുള്ള വഴി. നരനായ വിഷ്ണുവില്‍ നിന്നുണ്ടായ തത്ത്വങ്ങള്‍ വഴി വിഷ്ണു വിലെത്തിച്ചേരാം എന്നു പറയുന്നതാണ്‌ നാരായണന്‍. ആ തത്ത്വങ്ങള്‍ ഭഗവതിയാണെന്നതിനാല്‍ നാരായണീ3. നാരായണന്റെ പത്നിയായ ലക്ഷ്മിയും ഭഗവതിയുടെ അംശം തന്നെ.
299. നാദസ്വരൂപാ1. നാദസ്വരൂപാ. പ്രണവത്തിന്റെ അഞ്ചാമത്തെ ഭാഗമായ നാദത്തിന്റെ രൂപത്തിലുള്ളവള്‍. എല്ലാ ബീജമന്ത്ര ങ്ങള്‍ ക്കും ഈ നാദം ഉണ്ട്‌. അതെല്ലാം ഭഗവതിതന്നെയാണ്‌.
300. നാമരൂപവിവര്‍ജിതാ1. നാമരൂപങ്ങളില്ലാത്തവള്‍. പേരും രൂപവും ഇല്ലാത്തവള്‍.2. ആരോപിതസത്യമായ പേരും താത്കാലികസത്യമായ രൂപവും ഭഗവതിക്കില്ല എന്ന്‌ അര്‍ഥം വരാം. താമരയ്ക്ക്‌ താമര എന്ന പേരുണ്ടായാലും ഇല്ലെങ്കിലും ആ പൂവിന്‌ വ്യത്യാസം വരുന്നില്ല. ആ പേര്‌ ആരോപിതമായ ഒരു സത്യമാണ്‌.ഇന്നലെ ഇല്ലാത്തതും നാളെ ഇല്ലാതാകുന്നതും ആയ ആ പൂവ്‌ താത്കാലിക സത്യമാണ്‌. ഇതേപോലുള്ള ആരോപിതസത്യവും താത്കാലികസത്യവും അല്ലാതെഉള്ള സത്യമാണ്‌ ഭഗവതി.3. ബ്രഹ്മസ്വരൂപിണീ എന്നും അര്‍ഥമാകാം.304. ഹേയോപാദേയവര്‍ജിതാ1. ഹേയവും ഉപാദേയവും ആയിട്ടുള്ള എല്ലാത്തിനോടും വര്‍ജിത. വര്‍ജിക്കപ്പെടേണ്ടതും സ്വീകരിക്കേണ്ടതും ആയി ഒന്നും തന്നെ ഭഗവതിക്കില്ല.2. ഹേയോപാദേയന്മാരാല്‍ വര്‍ജിതാ. വസ്തുക്കള്‍ ഉപേക്ഷിക്കാനും എടുക്കാനും ഉള്ള ആഗ്രഹമുള്ള ആളുകള്‍ക്ക്‌ ഭഗവതിയുടെ അടുത്തെത്തെത്താന്‍ കഴിയില്ല. എല്ലാം സമമായിട്ടുള്ളവര്‍ക്കേ ഭഗവതിയെ സ്വീകരിക്കാന്‍ കഴിയൂ.305. രാജരാജാര്‍ച്ചിതാ1. രാജരാജനാല്‍ അര്‍ച്ചിതാ. മനുവാണ്‌ രാജാക്കന്മാര്‍ക്കും രാജാവായിട്ടുള്ളവന്‍. മനുവിനാല്‍ അര്‍ച്ചിക്കപ്പെട്ടവള്‍.2. രാജരാജന്‍ എന്നാല്‍ കുബേരന്‍ എന്ന്‌ അര്‍ഥമുണ്ട്‌. കുബേരനാല്‍ പോലും അര്‍ച്ചിക്കപ്പെടുവാന്‍ തക്കവണ്ണം സമ്പത്തുള്ളവള്‍.3. ചക്രവര്‍ത്തി എന്നും രാജരാജപദത്തിന്‌ അര്‍ഥം ഉണ്ട്‌. ചക്രവര്‍ത്തിമാരാല്‍ പൂജിക്കപ്പെടുന്നവള്‍.4. ചന്ദ്രനും രാജരാജനാണ്‌. ചന്ദ്രനും പ്രകൃതിയായ ഭഗവതിയെ ആശ്രയിച്ച്‌ അനുസരിച്ച്‌ പൂജിച്ചുകൊണ്ടുതന്നെ ആണ്‌ നിലനില്‍ക്കുന്നത്‌.306. രാജ്ഞീ1. രാജരാജേശ്വരനായ പരമശിവന്റെ പട്ടമഹിഷി.2. ലോകത്തിന്റെ മുഴുവന്‍ ഭരണം നടത്തുന്നവള്‍.3. ശോഭിക്കുന്നവള്‍4. പടിഞ്ഞാറേ ദിശ എന്നു രാജ്ഞീ എന്ന ശബ്ദത്തിന്‌ അര്‍ഥമുണ്ട്‌. പകല്‍ മുഴുവന്‍ സഞ്ചരിച്ച സൂര്യന്‌ വി ശ്രമിക്കാന്‍ അവസരം കൊടുക്കുന്ന പടിഞ്ഞാറേ ദിശയും ഭഗവതിതന്നെ ആണ്‌.
307. രമ്യാ1. സൗന്ദര്യവതീ2. രമ്യാ എന്ന ശബ്ദത്തിന്‌ രാത്രീ എന്ന്‌ അര്‍ഥം വരാം.ലോകത്തിലുള്ളവരെല്ലാം ഉറങ്ങുന്ന രാത്രി യോഗിമാരെ സംബന്ധിച്ചിടത്തോളം ഉണര്‍ന്നിരിക്കാനുള്ളതും ലക്ഷ്യം നേടാനുള്ള മാര്‍ഗവുമാണ്‌. അത്‌ ഭഗവതി തന്നെയാണ്‌. യാനിശാ സര്‍വഭൂതാനാം തസ്യാം ജാഗര്‍ത്തി സംയമീ എന്ന്‌ ഭഗവദ്‌ ഗീത.3. ഈ ശബ്ദത്തിന്‌ ഗംഗാ എന്നും അര്‍ഥമുണ്ട്‌. ഗംഗയും ഭഗവതിയുടെ വിഭൂതി തന്നെയാണ്‌.308. രാജീവലോചനാ1. രാജീവം പോലെ ലോചനങ്ങളുള്ളവള്‍. താമരപ്പൂവിതള്‍ പോലെകണ്ണുകളുള്ളവള്‍.2. രാജീവം എന്നതിന്‌ മാന്‍ എന്ന്‌ അര്‍ഥമുണ്ട്‌. മാന്‍മിഴി3. രാജീവത്തിന്‌ മത്സ്യം എന്നും അര്‍ഥം വരാം. അതിനാല്‍ മീനാക്ഷി.4. രാജോപജീവികള്‍ എന്നും രാജീവ ശബ്ദത്തിന്‌ അര്‍ഥം വരാം. രാജോപജീവികളില്‍ ലോചനമുള്ളവള്‍. രാജ്ഞി യായതുകൊണ്ട്‌ രാജോപജീവികളെ നോക്കി രക്ഷിക്കേണ്ട ചുമതല ഭഗവതിക്കുണ്ട്‌.309. രഞ്ജനീ1. ഭക്തന്മാരെ രഞ്ജിപ്പിയ്ക്കുന്നവള്‍. രഞ്ജിപ്പിയ്ക്കുക സന്തോഷിപ്പിയ്ക്കുക.2. സാന്നിദ്ധ്യമാത്രം കൊണ്ട്‌ ശിവനെ രഞ്ജിപ്പിയ്ക്കുന്നവള്‍. രഞ്ജിപ്പിയ്ക്കുകഎന്നതിന്‌ നിറം പിടിപ്പിയ്ക്കുക എന്ന്‌ അര്‍ത്ഥമുണ്ട്‌. ഭഗവതിയ്ക്ക്‌ ഏതുനിറമാണോ അതേ നിറം ശിവനും ഉണ്ടായിത്തീരുന്നു.
310. രമണീ1. രമിയ്ക്കുന്നവള്‍. ഭക്തരോടുകൂടി അമ്മ എന്ന പോലെ രമിയക്കുന്നവള്‍.2. ശിവനോടുകൂടെ പത്നീ എന്നനിലയില്‍ രമിയ്ക്കുന്നവള്‍.3. രമണീ എന്നതിന്‌ ഉത്തമസ്ത്രീ എന്ന്‌ അര്‍ത്ഥം വരാം. ഭഗവതിയേപ്പോലെ ഉത്തമയായിട്ടുള്ള സ്ത്രീ വേറെ ആരും ഇല്ല.311. രസ്യാ1. രസിക്കപ്പെടാവുന്നവള്‍. ആസ്വദിക്കപ്പെടാവുന്നവള്‍. ലോ കം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഭഗവതി എല്ലാവര്‍ക്കും ഒരേസമയത്ത്‌ പലരൂപത്തിലും പലഭാവത്തിലും നിറത്തി ലും സ്വാദിലും ഗന്ധത്തിലും ആസ്വദിക്കപ്പെടാവുന്നവളാണ്‌.2. ശിവനാല്‍ ആസ്വദിക്കപ്പെടാവുന്നവള്‍.312. രണല്‍കിങ്കിണിമേഖലാ1. രണത്തുകളായ കിങ്കിണികളോടു കൂടിയ മേഖല ഉള്ള വള്‍. ശബ്ദമുണ്ടാക്കുന്ന ചെറിയമണികളുള്ള അരഞ്ഞാ ണമണിഞ്ഞവള്‍.313. രമാ1. ലക്ഷമീഭഗവതി2. രമിക്കുന്നവള്‍. ഭഗവതിയെപ്പോലെ എപ്പോഴും കളിച്ചുകൊണ്ടിരിക്കുന്നവര്‍ ആരും തന്നെ ഉണ്ടാകില്ല.314. രാകേന്ദുവദനാ1. രാകേന്ദുവിനെപ്പോലെ വദനമുള്ളവള്‍. പൂര്‍ണ ചന്ദ്രനെ പ്പോലെ ഉള്ള മുഖമുള്ളവള്‍.315. രതിരൂപാ1. കാമപത്നിയായ രതിയുടെ രൂപമുള്ളവള്‍. കാമദേവന്റെ പത്നിയായ രതി ഭഗവതിയുടെ അംശമാണ്‌2. അനുരാഗസ്വരൂപാ. പ്രജനനത്തിന്‌ കാരണമാകുന്ന അനുരാഗവും ഭഗവതിയുടെ വിഭൂതിതന്നെ ആണ്‌.3. രതി എന്നതിന്‌ മൈഥുനം എന്ന്‌ അര്‍ഥമുണ്ട്‌. മൈഥുനത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ രണ്ട്‌ എന്ന ഭാവം ഇല്ലാതാകുന്ന ഒരവസ്ഥയുണ്ട്‌.അതാണ്‌ മൈഥുനത്തിന്‌ ആകര്‍ഷകത്വം നല്‍കുന്ന അതിസൂക്ഷമമായ ബിന്ദു. അത്‌ ഭഗവതിയാണ്‌.316.രതിപ്രിയാ1. അനുരാഗം പ്രിയമായിട്ടുള്ളവള്‍. ഭഗവതിയുടെ നിലനില്‍പ്പുതന്നെ ശിവനോടുള്ള അനുരാഗമാണ്‌.2. മൈഥുനം പ്രിയമായിട്ടുള്ളവള്‍. മൈഥുനം ഭഗവതിക്കുള്ള ഉപചാരമായി കണ്ടുകൊണ്ടുള്ള ഒരാരാധനാരീതിയുണ്ട്‌. അതിനാല്‍ രതിപ്രിയാ.317.രക്ഷാകരീ1. രക്ഷ ചെയ്യുന്നവള്‍.2. രക്ഷ എന്നതിന്‌ ഭസ്മം എന്നൊരു അര്‍ത്ഥം ഉണ്ട്‌. അതിനാല്‍ ഈ നാമത്തിന്‌ സംഹാരകര്‍ത്രീ എന്നും അര്‍ത്ഥം ഉണ്ട്‌.318. രാക്ഷസഘ്നീ1. രക്ഷസ്സുകളെ ഹനിക്കുന്നവള്‍. രാക്ഷസന്മാരെ ഹനിക്കുന്നവള്‍.319. രാമാ1. സ്ത്രീഭാവയുക്താ. സ്തീപുരുഷഭേദമില്ലാത്ത പരബ്രഹ്മം തന്നെ ആയ ഭഗവതി സ്ത്രീരൂപത്തില്‍ ഭക്തര്‍ക്ക്‌ ദര്‍ശനം കൊടുക്കുന്നു.2. രമിക്കുന്നവള്‍. പ്രകൃതീദേവിയുടെ കളിയാണ്‌ നിത്യനൂതനമായ ഈ ലോകം എന്നതിനാല്‍ രാമാ.3. യോഗികള്‍ യാതൊരുവളില്‍ രമിക്കുന്നുവോ അവള്‍ രാമാ.322. കാമ്യകലാരൂപാ1. ശിവശക്തികളുടെ സമാഗമത്തില്‍ നിന്ന്‌ ഉണ്ടാകുന്ന ജീവന്റെ അങ്കുരമാണ്‌ കാമ്യകല എന്നു കാണുന്നു. അതിന്റെ രൂപത്തിലുള്ളവള്‍.2. പരചൈതന്യത്തിന്റെ അനവധിയായിത്തീരാനുള്ള ആഗ്രഹമാണ്‌ കാമകല അതിന്റെ രൂപത്തിലുള്ളത്‌.3. അഗ്രഹിക്കപ്പെടേണ്ട കലകളുടെ രൂപത്തിലുള്ളവള്‍. എല്ലാവിധകലകളിലും നിറഞ്ഞു നില്‍ക്കുന്നത്‌ ഭഗവതി തന്നെ ആണ്‌.323. കദംബകുസുമപ്രിയാ1. കടമ്പിന്‍ പൂവ്വ്‌ ഇഷ്ടപ്പെടുന്നവള്‍.2. കടമ്പിന്‍ പൂന്തോപ്പിലാണ്‌ ഭഗവതിയുടെ വാസസ്ഥാനം എന്ന്‌ ശങ്കരാചാര്യര്‍, കല്ലോല്ലസിതാബ്ധിലഹരീമധ്യേ വിരാജന്മണി ദ്വീപേ കല്‍പ്പകവാടികാപരിവൃതേ കാദംബ വാട്യുജ്വലേ.324. കല്യാണീ.1. മങ്ഗളസ്വരൂപാ2. കല്യാണീ എന്നത്‌ മലയാചലത്തിലുള്ള ഉള്ള ഭഗവതി യുടെ പേരാണ്‌.3. കല്യാണീ എന്നതിന്‌ പശു എന്ന്‌ അര്‍ഥമുണ്ട്‌. ഗോമാതാ വിന്റെ സ്വരൂപത്തിലുള്ളതും ഭഗവതിതന്നെ ആണ്‌.327. കലാവതീ1. കലകള്‍ ഉള്ളവള്‍. പ്രണവത്തിന്‌ അറുപത്തിനാല്‌ കലകളുണ്ട്‌. ഈ കലകള്‍കൊണ്ടാണ്‌ പ്രപഞ്ചം നിലനില്‍ക്കുന്നത്‌. ഭഗവതിയും പ്രണവവും ഒന്നു തന്നെയായതിനാല്‍ കലാവതീ.2. പൂര്‍ണമല്ലാത്തതിനെ കല എന്നു പറയും. മക്കളായ നമുക്ക്‌ പരിപൂര്‍ണയായ ഭഗവതിയെ പൂര്‍ണമായി അറിയാന്‍ കഴിയാത്തതുകൊണ്ട്‌ കരുണയോടുകൂടികലാഭാവം എടുത്തവള്‍ എന്നും ആകാം.3. ഭഗവതിയുടെ ശിരസ്സില്‍ ചന്ദ്രക്കലയുണ്ട്‌ എന്ന്‌ ധ്യാനത്തില്‍ കാണുന്നു. അതിനാല്‍ കലാവതീ. സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം മാണിക്യമൗലീ സ്ഫുരത്താരാനായകശേഖരാം.328. കളാലാപാ1. കളമായ ആലാപത്തോടുകൂടിയവള്‍. മധുരമായ ഭാഷ ണത്തോടുകൂടിയവള്‍.2. കളം എന്നതിന്‌ അവ്യക്തം എന്ന്‌ ഒരര്‍ഥമുണ്ട്‌. കോടാ നുകോടി ഗ്രഹങ്ങളുടെ ചലനം കൊണ്ടും പൊട്ടിത്തെറികള്‍ കൊണ്ടും ഭഗവതി പലതും പറഞ്ഞുകൊണ്ടിരിക്കുന്നു. അവ നമ്മെ സംബന്ധിച്ചിടത്തോളം അവ്യക്തമാണ്‌. അതിനാല്‍ കളാലാപാ.3. കം എന്നത്‌ ബ്രഹ്മം. ലാല എന്നാല്‍ സരളമായി. ആപഃ എന്നത്‌ പ്രാപ്തിയും. ബ്രഹ്മത്തെ സരളമായി പ്രാപിക്കാവുന്നവള്‍. അതിനാല്‍ തന്നെ ഭക്തര്‍ക്ക്‌ ബ്രഹ്മാനുഭവം നേടിക്കൊടുക്കാന്‍ കലാലാപയായ (ലളയോരഭേദഃ) ഭഗവതിക്ക്‌ യാതൊരു പ്രയാസവും ഇല്ല.4. ബ്രഹ്മം വെള്ളംപോലെ ആയിട്ടുള്ളവള്‍. ആപഃ ലാലാ അപ്പുകളുടെ സമൂഹം. ജലസമൂഹം.329. കാന്താ1. കമനീയതകാരണം കാന്താ2. കം എന്നതിന്‌ ബ്രഹ്മം എന്നര്‍ഥം. കാന്തശബ്ദം ബ്രഹ്മാനുഭവം വരെയുള്ള ജീവാവസ്ഥയെയും ബ്രഹ്മാനുഭവം നേടിയ ജീവന്മുക്താവസ്ഥയെയും പരിപൂര്‍ണമായി ബ്രഹ്മത്തില്‍ ലയിച്ചു പോകുന്ന മുക്താവസ്ഥയെയും സൂചിപ്പിക്കുന്നു. ഈ മൂന്നു തരത്തിലുള്ളവരും ഭഗവതി യുടെ അംശങ്ങള്‍ തന്നെ ആണ്‌.3. ഭാര്യ എന്നൊരു അര്‍ഥം കാന്താ എന്നതിനുണ്ട്‌. പരമശിവന്റെ ഭാര്യ ആയതിനാല്‍ കാന്താ.4. സ്വന്തം ഭാര്യയും ഭഗവതിയുടെ അംശം തന്നെ ആണെന്ന്‌ പുരുഷന്മാരെ ഈ നാമം ഓര്‍മിപ്പിക്കുന്നു.5. കൃഷ്ണൈകാദശീരാത്രീസ്വരൂപാ. സ്ത്രീകളുടെ ഉപസ്ഥത്തിന്റെ പ്രവര്‍ത്തനം ഏറ്റവും കൂടുന്നത്‌ കറുത്ത ഏകാദശിക്ക്‌ രാത്രിയാണത്രേ. പ്രജനനത്തിന്‌കാരണമാകുന്ന ആ അവസ്ഥ തന്നെ ആണ്‌ കാന്തത.330. കാദംബരീപ്രിയാ1. വിശിഷ്ടമായ മദ്യം പ്രിയമായിട്ടുള്ളവള്‍. ഭഗവതിയ്ക്ക്‌ മദ്യം നിവേദ്യമായി കല്‍പ്പിയക്കുന്ന വിധത്തില്‍ ആചാരമുണ്ട്‌.2. കാദംബരീ എന്നതിന്‌ സരസ്വതീ എന്ന്‌ അര്‍ഥം വരാം. സരസ്വതിയെ ഇഷ്ടപ്പെടുന്നവള്‍. ഭഗവതിയെ സേവിയ്ക്കുമ്പോള്‍ സരസ്വതി വീണവായിച്ചുകൊടുത്തു എന്നും വളരെ നന്നായി എന്ന്‌ ഭഗവതി പറഞ്ഞാതായും ശങ്കരാചാര്യര്‍.3. കാദംബരീ എന്നാല്‍ പെണ്‍തത്ത എന്നും അര്‍ത്ഥം വരാം. ഭഗവതിയ്ക്ക്‌ പെണ്‍തത്തയെ കയ്യില്‍ പിടച്ചുകൊണ്ടുള്ള ധ്യാനമുണ്ട്‌.331. വരദാ1. വരം തരുന്നവള്‍. വരം എന്നാല്‍ നല്ലത്‌.2. വരം എന്നതിന്‌ ഇഷ്ടം എന്നും അര്‍ഥം വരാം. ഇഷ്ടങ്ങള്‍ സാധിച്ചു തരുന്നവള്‍.3. ബ്രഹ്മാദിദേവന്മാര്‍ക്കുകൂടി വരം കൊടുക്കുന്ന വളായതിനാല്‍ വരദാ332. വാമനയനാ1. വാമങ്ങളായ നയനങ്ങളുള്ളവള്‍. വാമമെന്നതിന്‌ സുന്ദരം എന്നര്‍ഥം. മനോഹരമായ നയനങ്ങളുള്ളവള്‍.2. വാമമാര്‍ഗം എന്നുള്ള ആരാധനാരീതിയിലേക്ക്‌ നയിക്കുന്നവള്‍3. വാമമെന്നതിന്‌ കര്‍മഫലം എന്ന്‌ അര്‍ഥം കാണുന്നു. കര്‍മഫലത്തിലേക്ക്‌ നയിക്കുന്നവള്‍.
333. വാരുണീമദവിഹ്വലാ1. വാരുണീമദ്‌ അവിഹ്വലാ. വരുണന്റേതുപോലെ അ വിഹ്വലതയുള്ളവള്‍. വരുണന്‌ ഗാംഭീര്യമുള്ളതുകൊണ്ട്‌ അവിഹ്വലനാണ്‌. ഇവിടെ ഭഗവതിയുടെ ഗാംഭീര്യത്തെ കുറിച്ച്‌ വ്യക്തമായി പറയാന്‍ പറ്റാതെ ഏകദേശരൂപത്തിനു വേണ്ടി വരുണന്റെ ഗാംഭീര്യത്തെക്കുറിച്ചു പറയുന്നു. സമയം ഒച്ചിഴയുന്ന പോലെ പതുക്കെ പോകുന്നു എന്നു പറയുന്നതുപോലെ.2. വാരുണീ എന്നൊരു വിശിഷ്ടമായ മദ്യമുണ്ട്‌. അതിന്റെ മദത്തിനായി വിഹ്വലാ അഥവാ പരിഭ്രമമുള്ളവള്‍. അമൃത മഥനസമയത്ത്‌ അമൃതത്തിനുമുമ്പ്‌ വാരുണീ എന്ന മദ്യം ഉണ്ടായി. ഈ മദ്യം ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങ ളാണ്‌. മദ്യത്തിന്റെ ലഹരിപോലെ ജീവിതത്തിലെ അനുഭ വങ്ങള്‍ വന്നും പോയും ഇരിക്കുന്നു. ഇതുമനസ്സിലായാലും മദ്യത്തിനോട്‌ ഉള്ള ആസക്തി പോലെ അനുഭവങ്ങള്‍ ക്കായി എല്ലാവരും വിഹ്വലരാകുന്നു. ജീവന്മരുടെ രൂപത്തി ലുള്ളത്‌ ഭഗവതിതന്നെ ആകയാല്‍ മദവിഹ്വലയാണ്‌.3. യോഗത്തില്‍ വാരുണീ എന്നൊരു നാഡിയുണ്ട്‌. അതിനെ സ്വാധീനപ്പെടുത്തിയവനെ വാരുണീമാന്‍ എന്നു പറയുന്നു. അവര്‍ക്ക്‌ വിഹ്വലതയുണ്ടാകില്ല. യോഗാഭ്യാസത്തിന്റെ ഫലം അവിഹ്വലയായിട്ടുള്ളവര്‍. ഈ പ്രപഞ്ചത്തിന്റെ രൂപ ത്തിലുള്ള ഭഗവതി വാരുണീമാന്‍മാര്‍ക്ക്‌ വിഹ്വലതയുണ്ടാക്കുന്നില്ല.334. വിശ്വാധികാ1. വിശ്വത്തെക്കാള്‍ വലിയവള്‍. അത്യതിഷ്ഠദ്ദശാങ്ഗുലം എന്ന്‌ പുരുഷസൂക്തത്തില്‍ പറയുന്നപോലെ ഈ ഉലകത്തില്‍ ഒതുങ്ങുന്നവളല്ല ഭഗവതി. 2. എല്ലാതിലും മേലെയുള്ളവള്‍.3. പൃഥിവ്യാദി ശിവതത്ത്വം വരെ ഉള്ള എല്ലാ തത്ത്വങ്ങള്‍ക്കും മേലെ ഉള്ളവള്‍.335. വേദവേദ്യാ1. വേദത്താല്‍ അറിയപ്പെടേണ്ടവള്‍.2. വേദത്തിനുപോലും അറിയപ്പെടേണ്ടവള്‍. അറിവിനുപോലും ഭഗവതിയെക്കുറിച്ച്‌ അറിയേതായിട്ടാണ്‌ ഇരിക്കുന്നത്‌.336. വിന്ധ്യാചലനിവാസിനീ1. വിന്ധ്യാചലത്തില്‍ നിവസിക്കുന്നവള്‍. ഗംഗാനദിയുടെ തീരത്ത്‌ മിര്‍സ്സാപ്പൂര്‍ നഗരത്തിനടുത്ത്‌ ഉളള പ്രസിദ്ധമായ ദേവീക്ഷേത്രത്തില്‍ വസിക്കുന്നവള്‍. ഗോകുലത്തില്‍ നന്ദഗോപന്റെയും യശോദാദേവിയുടെയും മകളായി പിറന്ന ഭഗവതി വിന്ധ്യാചലത്തില്‍ വസിച്ചുകൊണ്ട്‌ ദ്വാപരയുഗത്തില്‍ വീണ്ടുമുണ്ടായ ശുംഭനിശുംഭന്മാരെ വധിച്ചു.337. വിധാത്രീ1. വിധാനം ചെയ്യുന്നു, ധരിക്കുന്നു, പോഷിപ്പിക്കുന്നു എന്നതിനാല്‍ വിധാത്രീ. സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്തുന്നത്‌ ഭഗവതിയാണ്‌.2. വിധാതാവിന്റെ പത്നി. സരസ്വതിയുടെ രൂപത്തിലുള്ളവളും ഭഗവതിതന്നെ ആണ്‌.3. ധാത്രീ എന്നാല്‍ നെല്ലിക്ക. വിശിഷ്ടമായ ധാത്രിയോടുകൂടിയവള്‍. പ്രപഞ്ചം മുഴുവന്‍ ഭഗവതിയുടെ കയ്യിലിരിക്കുന്ന നെല്ലിക്കയാണ്‌. പ്രപഞ്ചത്തെക്കുറിച്ച്‌ എല്ലാം അറിയുന്നവള്‍.340. വിലാസിനീ1. ശൃംഗാരാദികള്‍ പ്രദര്‍ശിപ്പിയ്ക്കുന്നവള്‍. പരമശിവന്റെ മുന്നില്‍ ശൃംഗാരാദി രസങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കുന്നവള്‍.2. തിളക്കമുള്ളവള്‍3. വിലാസം എന്നതിന്‌ വിക്ഷേപം എന്ന്‌ ഒരു അര്‍ത്ഥം. ശരിയല്ലാത്ത തോന്നലുകള്‍ ഉണ്ടാക്കുന്നതാണ്‌ വിക്ഷേപം. അതുള്ളവള്‍. മായയ്ക്ക്‌ ആവരണശക്തിയും വിക്ഷേപശക്തിയും ഉണ്ടെന്നു പ്രസിദ്ധം.4. വിലേ (ബിലേ) ആസ്തേ ബിലത്തില്‍ ഇരിയ്ക്കുന്നു എന്നതുകൊണ്ടും വിലാസിനീ എന്ന്‌ വരാം. ഭഗവതി ബ്രഹ്മരന്ധ്രത്തില്‍ ഇരിയ്ക്കുകയും അധികാരികള്‍ക്ക്‌ മാത്രം മോക്ഷം കൊടുക്കുകയും ചെയ്യന്നു.5. ഭഗവതിയുടെ പീഠശക്തികളില്‍ ഒരാളാണ്‌ വിലാസിനീ എന്ന ദേവതാ. ആ വിലാസിനി ഭഗവതിതന്നെ ആണ്‌. ഇരിപ്പിടവും ഇരിയ്ക്കുന്നവളും ഭഗവതിതന്നെ.341. ക്ഷേത്രസ്വരൂപാ1. ക്ഷേത്രജ്ഞനുള്ള ആവാസസ്ഥാനമാണ്‌ ക്ഷേത്രം. അതായത്‌ ശരീരം. ശരീരം സ്വരൂപമായിട്ടുള്ളവള്‍. ശരീരം ഭഗവതിയാണ്‌.2. ക്ഷേത്രസ്വം രൂപമായിട്ടുള്ളവള്‍. ക്ഷേത്രത്തിന്റേത്‌ എന്നാണ്‌ ക്ഷേത്രസ്വം എന്നതിന്‌ അര്‍ഥം. ക്ഷേത്രത്തിന്റേത്‌ ക്ഷേത്രജ്ഞന്‍. അത്‌ ജീവനാണ്‌. ജീവനും ഭഗവതിതന്നെയാണ്‌.3. ക്ഷേത്രത്തിന്‌ കൃഷിഭൂമി എന്ന്‌ അര്‍ഥമുണ്ട്‌. കൃഷിഭൂ മിയുടെ രൂപത്തില്‍ എല്ലാവര്‍ക്കും സംരക്ഷണം കൊടുക്കുന്നതും ഭഗവതിയാണ്‌.342. ക്ഷേത്രേശീ1. ക്ഷേത്രത്തിന്റെ നാഥാ. ശരീരത്തിന്റെ നാഥസ്ഥാനത്തുള്ള ജീവന്‍ ഭഗവതിയാണ്‌.2. കൃഷിഭൂമികളുടെ നാഥാ.3. അമ്പലങ്ങളിലെ ദേവതകളും ഭഗവതിതന്നെ. പല അമ്പലങ്ങളില്‍ പലരൂപത്തില്‍നിറഞ്ഞു നില്‍ക്കുന്നത്‌ ഭഗവതിതന്നെ ആണ്‌.343. ക്ഷേത്രക്ഷേത്രജ്ഞപാലിനീ1. ക്ഷേത്രത്തേയും ക്ഷേത്രജ്ഞനേയും പാലിയ്ക്കുന്നവള്‍. ശരീരത്തേയുംജീവനേയും പാലിയ്ക്കുന്നത്‌ ഭഗവതിതന്നെ ആണ്‌.344. ക്ഷയവൃദ്ധിവിനിര്‍മ്മുക്താ.1. ക്ഷയവും വൃദ്ധിയും ഇല്ലാത്താവള്‍. എപ്പോഴും പരിപൂര്‍ണ്ണയായതിനാല്‍അധികമാകലോ കുറവോ ഭഗവതിയ്ക്കില്ല.2. ക്ഷയത്തിന്റെ വൃദ്ധി ഇല്ലാതാകുന്നു യാതൊരുവള്‍ കാരണം അവള്‍. ഭഗവതിയുടെ കൃപയാല്‍ ക്ഷയം എന്ന രോഗം എത്ര മൂര്‍ച്ഛിച്ചതാണെങ്കിലും ഇല്ലാതാകുന്നു.346. വിജയാ1. വിശിഷ്ടമായ ജയത്തേടു കൂടിയവള്‍. സാധാരണമായ ജയം പോലെ അല്ല ഭഗവതിയുടെ ജയം. എല്ലാവരെയും ജയിക്കുന്ന കാലം പോലും ഭഗവതിയുടെ മുന്നില്‍ തോറ്റുപോകുന്നു.2. സംവിത്സ്വരൂപാ. പരമജ്ഞാനസ്വരൂപാ.3. പദ്മാസനന്‍ എന്ന അസുരനെ വധിച്ചതു കാരണം വിജയാ എന്നൊരു പേര്‍വന്നു എന്ന്‌ കാണുന്നു.4. വിജയം എന്ന മുഹൂര്‍ത്തം രൂപമായിട്ടുള്ളവള്‍. മധ്യാഹ്നത്തോടടുത്തുവരുന്ന മുഹൂര്‍ത്തമാണ്‌ വിജയം എന്ന മുഹൂര്‍ത്തം.347. വിമലാ1. കളങ്കമില്ലാത്തവള്‍.2. അവിദ്യയില്ലാത്തവള്‍3. വിശിഷ്ടമായ ചളിയോടുകൂടിയവള്‍. ഭഗവതിയുടെ ദേഹത്തെ ചളി വളരെ വിശിഷ്ടമാണ്‌. ആ ചളിയാണത്രേ ഗണപതിയായിത്തീര്‍ന്നത്‌.348. വന്ദ്യാ1. വന്ദിക്കപ്പെടേണ്ടവള്‍.2. വന്ദ്യാ എന്നതിന്‌ ഇത്തിക്കണ്ണി എന്നൊരു അര്‍ഥം ഉണ്ട്‌. മരത്തില്‍ ഇത്തിക്കണ്ണിയെന്നപോലെ ആത്മാവില്‍ ചുറ്റിപ്പടരുന്ന പ്രകൃതി പതുക്കെപ്പതുക്കെ ആത്മബോധ ത്തെത്തന്നെ ഇല്ലാതാക്കുന്നു.349. വന്ദാരുജനവത്സലാ1. വന്ദാരുക്കളായ ജനങ്ങളില്‍ വാത്സല്യമുള്ളവള്‍. വന്ദിക്കുന്ന ജനങ്ങളില്‍ വാത്സല്യമുള്ളവള്‍.2. വന്ദാരുജനമാകുന്ന വാത്സല്യത്തോടു കൂടിയവള്‍. ഇത്തിക്കണ്ണിപോലുള്ള വികാരങ്ങളുടെ രുജനമാകുന്ന വാത്സല്യത്തോടുകൂടിയവള്‍. ഇത്തിക്കണ്ണിയെപ്പോലെ പിടിച്ചുകയറി നശിപ്പിച്ചുകളയുന്ന വികാരങ്ങളെ നശിപ്പിക്കാന്‍ തക്കവണ്ണം വാത്സല്യമുള്ളവള്‍.350. വാഗ്വാദിനീ1. വാക്കിനെ വദിക്കുന്നവള്‍. ഗാംഭീര്യം അര്‍ഥപൂര്‍ണ ത ശബ്ദസൗന്ദര്യം മുതലായതുകൊണ്ട്‌ പ്രസിദ്ധമായ വാക്കാണ്‌ വാക്ക്‌. അത്‌ വദിക്കുന്നവള്‍. ഭഗവതിയുടെ വാക്കുകള്‍ക്ക്‌ ഈ ഗുണങ്ങളെല്ലാം ഉണ്ട്‌.2. വാഗ്വാദിനീ എന്ന ദേവതാ3. വാക്കിനെ വദിപ്പിക്കുന്നവള്‍. മൂകനെയും വിദ്വാനാക്കുന്നവളാണ്‌ ഭഗവതി.351. വാമകേശീ1. വാമമായ കേശത്തേടു കൂടിയവള്‍. സുന്ദരമായ കേശമുള്ളവള്‍.2. വാമകന്മാര്‍ക്ക്‌ ഈശ്വരനായവന്റെ പത്നി. ശിവനെ വേദവിരുദ്ധമായ വിധിയില്‍ ഉപാസിക്കുന്നവരുണ്ട്‌. അവര്‍ വാമന്മാര്‍ അഥവാ വാമകന്മാരാണ്‌.352. വഹ്നിമണ്ഡലവാസിനീ1. അഗ്നിമണ്ഡലത്തില്‍ വസിക്കുന്നവള്‍. മൂലാധാരം മുതല്‍ മണിപൂരം വരെ അഗ്നിമണ്ഡലമാണ്‌. അവിടെ വസിക്കുന്നവള്‍.2. അഗ്നി എന്നതുകൊണ്ട്‌ മൂന്ന്‌ എന്ന സംഖ്യയെ സൂചിപ്പിക്കാറുണ്ട്‌. അപ്പോള്‍ മൂന്നു മണ്ഡലങ്ങളില്‍ വസിക്കുന്നവള്‍ എന്ന്‌ അര്‍ഥം വരും.സോമസൂര്യാഗ്നിമണ്ഡലങ്ങളില്‍ വസിക്കുന്നവള്‍.353. ഭക്തിമത്കല്‍പലതികാ1. ഭക്തിയുള്ളവര്‍ക്ക്‌ കല്‍പ്പലതികയായിട്ടുള്ളവള്‍. കല്‍പലതികാ എന്നാല്‍ കല്‍പലത അതായത്‌ എന്തും സാധിച്ചുകൊടുക്കുന്ന വള്ളി.2. ഭക്തിമത്കല്‍പന്മാര്‍ക്ക്‌ ലതികയായിട്ടുള്ളവള്‍. ഭക്തികുറഞ്ഞവര്‍ക്ക്‌ പടര്‍ന്നുപോകുന്ന വള്ളിപോലെ സംസാരത്തിന്‌ കാരണയായിട്ടുള്ളവള്‍.3. ലതികാ എന്നതിന്‌ കസ്തൂരി എന്നൊരു അര്‍ഥം. കസ്തൂരി ആമോദം ഉണ്ടാക്കുന്നു. ഭക്തിമത്കല്‍പ്പന്മാര്‍ക്ക്‌ ഭക്തിയുടെ പൂര്‍ണതവരുത്തി ആമോദം ദാനം ചെയ്യുന്നു.354. പശുപാശവിമോചിനീ1. പശുക്കളുടെ പാശത്തെ വിമോചിപ്പിക്കുന്നവള്‍. വി ദ്യാഹീനരായ പശുക്കളുടെ ആശാപാശങ്ങള്‍ അഴിച്ചു കൊടുക്കുന്നവള്‍. അറിവില്ലാത്തവര്‍ക്കുണ്ടാകുന്ന ആശാ പാശങ്ങള്‍ അകറ്റി മോക്ഷത്തിലേക്ക്‌ നയിക്കുന്നവള്‍.2. പശുപാശന്മാരെ മോചിപ്പിക്കുന്നവള്‍. പശുപനായ ശിവ നില്‍ ആശയുള്ളവരാണ്‌ പശുപാശന്മാര്‍. അവര്‍ക്ക്‌ മോ ക്ഷം കൊടുക്കുന്നവള്‍.3. പശു എന്നതിന്‌ ജീവി എന്നൊരു അര്‍ഥം. പാശ ശബ്ദത്തിന്‌ പകിട എന്നും അര്‍ഥം വരാം. ജീവകളുടെ നേരെ പകിട ഇടുന്നവള്‍. ജീവികളുമായി ദ്യൂതു കളിക്കുകയാണ്‌ മായ.4. പശു സാധകന്റെ ഒരു അവസ്ഥയാണ്‌. ആ സാധകന്‌ കെട്ടുകളഴിച്ച്‌ മേല്‍ഗതി കൊടുക്കുന്നവള്‍.(തുടരും)355. സംഹൃതാശേഷപാഷണ്ഡാ1. സംഹൃതരായി അശേഷപാഷണ്ഡന്മാര്‍ യാതൊരു വളാല്‍ അവള്‍ സംഹൃതാശേഷ പാഷണ്ഡാ. വേദസമ്മതമല്ലാത്ത വിധത്തില്‍ കഴിയുന്നപാഷണ്ഡന്മാരെ എല്ലാം സംഹരിക്കുന്നവള്‍.356. സദാചാരപ്രവര്‍ത്തികാ1. സദാചാരത്തെ പ്രവര്‍ത്തിക്കുന്നവള്‍. എപ്പോഴും സദാചാരപ്രവൃത്തികള്‍ ചെയ്യുന്നവള്‍.2. സദാചാരത്തിന് കാരണമായിട്ടുള്ളവള്‍.3. എപ്പോഴും ചാരപ്രവൃത്തി ചെയ്യുന്നവള്‍. കര്‍മസാക്ഷികളെല്ലാം ഭഗവതിക്കു വേണ്ടി ജീവികളുടെ കര്‍മങ്ങള്‍ ചാരന്മാരെന്നപോലെ ശ്രദ്ധിച്ചുകൊണ്ടി രിക്കുന്നു.357. താപത്രയാഗ്നിസന്ദഗ്ധസമാഹ്ലാദനചന്ദ്രികാ1. താപത്രയങ്ങളാകുന്ന അഗ്നികളാല്‍ സന്തപ്തന്മാരായവരെ സമാഹ്ലാദിപ്പിക്കുന്ന ചന്ദ്രികയായിട്ടുള്ളവള്‍. ആധ്യാത്മികവും ആധിദൈവികവും ആധിഭൗതികവുമായ ദുഃഖങ്ങളില്‍ അഗ്നിയില്‍ പെട്ടെന്നപോലെ വേകുന്നവരെ ആഹ്ലാദിപ്പിക്കുന്ന നിലാവായിട്ടുള്ളവള്‍.358. തരുണീ1. നിത്യമായ താരുണ്യം ഭഗവതിക്കുള്ളതിനാല്‍ തരുണീ2. പുതുത്‌ എന്നൊരു അര്‍ഥം തരുണ ശബ്ദത്തിനുണ്ട്‌. തരുണശബ്ദത്തിന്റെ സ്ത്രീലിംഗമാണ്‌ തരുണീ. നിത്യനൂതനത്വം ഭഗവതിക്കുണ്ട്‌.359. താപസാരാദ്ധ്യാ1. താപസരാല്‍ ആരാധിക്കപ്പെടുന്നവള്‍.2. താപസാരത്തിന്റെ ആധ്യാ ഉള്ളവള്‍. താപസാരം എന്നാല്‍ ദുഃഖത്തിന്റെ ആകെത്തുക എന്നര്‍ഥം വരാം. അതായത്‌ സംസാരം. ഭക്തരുടെ സംസാരത്തെ കുറിച്ച്‌ ചിന്തയുള്ളവള്‍. ആധ്യാ എന്നതിന്‌ ചിന്താ എന്ന്‌ അര്‍ഥം.360. തനുമധ്യാ1. തനുവായിരിക്കുന്ന മധ്യത്തോടു കൂടിയവള്‍. ദേഹത്തിന്റെ മധ്യമാകുന്ന ഉദരഭാഗം കൃശമായിട്ടുള്ളവള്‍.2. തനുമധ്യാ എന്ന പേരില്‍ അറിയപ്പെടുന്ന ദേവി.3. തനുമധ്യാ എന്നൊരു വൃത്തമുണ്ട്‌. അതിന്റെ സ്വരൂപത്തിലുള്ളവള്‍. വൃത്തങ്ങളും ഛന്ദസ്സുകളും എല്ലാം ഭഗവതിയുടെ രൂപം തന്നെ ആണ്‌.
361. തമോപഹാ1. തമസ്സിനെ അപഹാനം ചെയ്യുന്നവള്‍. ഇരുട്ട്‌ ഇല്ലാതാ ക്കുന്നവള്‍. പ്രകൃതിയാണ്‌ ഇരുട്ടുണ്ടാക്കുന്നതും ഇല്ലാതാ ക്കുന്നതും.2. അവിദ്യയില്ലാതാക്കുന്നവള്‍.362. ചിതിഃ1. അവിദ്യയെ ഇല്ലാതാക്കുന്ന ജ്ഞാനമാണ്‌ ചിതി. അതിന്റെ സ്വരൂപമായിട്ടുള്ളവള്‍.2. പ്രപഞ്ചം ഉണ്ടാക്കുന്ന വിഷയത്തില്‍ സ്വാതന്ത്ര്യമുള്ള ശക്തി.363. തത്പദലക്ഷ്യാര്‍ഥാ1. തത്‌ എന്ന പദത്തിന്റെ ലക്ഷ്യമാകുന്ന അര്‍ഥമായിട്ടു ള്ളവള്‍. മഹാവാക്യമായ തത്വമസി (തത്‌ ത്വം അസി – അത്‌ നീ ആണ്‌.) എന്നതിലെ തത്‌ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്ന അര്‍ഥം ഭഗവതിയാണ്‌.2. തത്പദലക്ഷ്യം അര്‍ഥമായിട്ടുള്ളവള്‍. തത്പദം എന്നാല്‍ ശിവപദം. ഭഗവതിയുടെ ലക്ഷ്യം എപ്പോഴും ശിവപദമാണ്‌. ശിവപദം ലക്ഷ്യമാകുന്നൂ എന്നതാണ്‌ ഏറ്റവും വലിയ സമ്പത്തായി ഭഗവതി കണക്കാക്കുന്നത്‌.364. ചിദേകരസരൂപിണീ1. ചിദേകരസം രൂപമായിട്ടുള്ളവള്‍. ചിത്തിന്‌ ജ്ഞാനം ആത്മാവ്‌ ചൈതന്യം എന്നെല്ലാം അര്‍ഥം പറയാമെങ്കിലും ആത്യന്തികമായി ഇതെല്ലാം ഒരു കാര്യത്തെ തന്നെ ആണ്‌ അര്‍ഥമാക്കുന്നത്‌. ഈ ചിത്ത്‌ ഏകരസം ആണ്‌. അത്‌ അനുഭവിച്ചവന്‌ വേറെ ഒന്നും തന്നെ രസിക്കാനായി അവശേഷി ക്കുന്നില്ല. എന്നാല്‍ അത്‌ അനുഭവിക്കാന്‍ വിഷമമുണ്ടോ എന്നാണെങ്കില്‍ രസമാണ്‌ എന്നു സൂചിപ്പിക്കുന്നു. ബാ ക്കിയുള്ള രസങ്ങള്‍ അനുഭവിക്കാതിരിക്കുക മാത്രമേ ചെയ്യേണ്ടതായിട്ടുള്ളൂ.365. സ്വാത്മാനന്ദലവീഭൂതബ്രഹ്മാദ്യാനന്തസന്തതിഃ1. സ്വാത്മാനന്ദലവീഭൂതന്മാരായ ബ്രഹ്മാദ്യാനന്തസന്തതികളോട്‌ കൂടിയവള്‍. വേറൊന്നിന്റെ അപേക്ഷയില്ലാത്ത ആനന്ദമാണ്‌ സ്വാത്മാനന്ദം. അതിന്റെ ലവങ്കൊണ്ട്‌ അഥവാ സ്വല്‍പങ്കൊണ്ട്‌ ഉണ്ടാക്കപ്പെട്ടവരാണ്‌ ബ്രഹ്മാദികളായ കണക്കില്ലാത്ത സന്തതികള്‍. ആന്ദസ്വരൂപിണിയായ ഭഗവതിയുടെ വളരെ ചെറിയ അംശമാണ്‌ ബ്രഹ്മാവുതുടങ്ങിയവര്‍. ഒരു ബ്രഹ്മാവല്ലഅനേകകോടിബ്രഹ്മാണ്ഡജനനിയായതുകൊണ്ട്‌ അനവധിയാണ്‌ എന്ന്‌ സന്തതിശബ്ദം കൊണ്ട്‌ സൂചിപ്പിക്കുന്നു.2. സ്വാത്മാനന്ദത്തിന്റെ ലവീഭൂതരാണ്‌ ബ്രഹ്മാദ്യനന്തസന്തതികള്‍. ലവശബ്ദത്തിന്‌ വിലാസം അഥവാ കളി എന്നൊരു അര്‍ഥം. സ്വാത്മാനന്ദത്തിന്റെ ഒരു കളിയാണ്‌ പല ബ്രഹ്മാണ്ഡങ്ങളിലുള്ള അനവധി ബ്രഹ്മാവുകളും അവരുടെ സൃഷ്ടിയും.366. പരാ1. പ്രളയത്തില്‍ എല്ലാം ലയിച്ചു കിടക്കുന്ന സമയത്ത്‌ കാലത്തിന്റെ പരിപാകം വരുമ്പോള്‍ ഒരു തുള്ളി വീഴുംപോലെ എന്തൊഒരു പ്രതിഭാസമുണ്ടാകുന്നു.അതിന്‌ ബിന്ദു പാതം എന്നു പറയുന്നു. അങ്ങിനെ പതിയ്ക്കുന്ന തുള്ളി അഥവാ ബിന്ദു മൂന്നായി വിഭജിയ്ക്കപ്പെടുന്നു. ആ വിഭജനത്തിന്റെ ശബ്ദമാണ്‌ശബ്ദബ്രഹ്മം. ശബ്ദബ്രഹ്മം എല്ലായിടത്തു നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും അവ്യക്തമാണ്‌. വാക്കു പറയാന്‍ ശ്രമിയ്ക്കുന്ന വ്യക്തിയുടെ പ്രാണങ്ങളുടെ പ്രവര്‍ത്തനത്താല്‍ മൂലാധാരത്തില്‍ ആ ശബ്ദബ്രഹ്മം ഉദിയ്ക്കുന്നു.മൂലാധാരത്തില്‍ ഉദിച്ച ശബ്ദബ്രഹ്മത്തിന്റെ അവസ്ഥയാണ്‌ പരാ. ആ അവസ്ഥഭഗവതിയാണ്‌.2. പരമമായ ആനന്ദാവസ്ഥാ എന്നും അര്‍ത്ഥമുണ്ട്‌. ഭഗവതിപരമാനന്ദസ്വരൂപിണിയാണ്‌.3. പരാതന്ത്രം എന്നൊരു തന്ത്രമുണ്ട്‌. അതില്‍ പ്രതിപാദിയ്ക്കപ്പെടുന്നവള്‍ഭഗവതിയാണ്‌ എന്നുള്ളതിനാല്‍ പരാ.367. പ്രത്യക്ചിതീരൂപാ1. പ്രത്യക്ചിതി രൂപമായിട്ടുള്ളവള്‍. പ്രത്യക്‌ അഞ്ചതി അഥവാ പുറകോട്ടു ചുരുട്ടുന്നു എന്നാണ്‌ പ്രത്യക്ചിതിക്ക്‌ അര്‍ഥം. എന്നു വച്ചാല്‍ അന്തര്‍മുഖമാക്കുന്നു എന്നാണ്‌ ഇവിടെ ഭാവാര്‍ഥം. ബഹിര്‍മുഖത തീരെയില്ലാത്ത അവസ്ഥയാണ്‌ മുമ്പു പറഞ്ഞ പരാ എന്ന്‌ അവസ്ഥ. പരാ എന്ന നാമത്തിന്റെ വ്യാഖ്യാനമാണ്‌ ഈനാമം.368. പശ്യന്തീ1. കാണുന്നവള്‍. അന്തര്‍മുഖത്വം വിട്ട്‌ എല്ലാ ശബ്ദങ്ങളും എല്ലാ അര്‍ഥങ്ങളും കാണുന്ന അവസ്ഥയാണ്‌ ഇത്‌. ശബ്ദബ്രഹ്മത്തില്‍ ലയിച്ചിരിക്കുന്ന പറയുന്ന വാക്കിനെയും വാക്കിന്റെ അര്‍ഥത്തെയും തിരഞ്ഞെടുക്കുന്ന അവസ്ഥയാണ്‌ പശ്യന്തീ. മൂലാധാരത്തില്‍നിന്ന്‌ നാഭിയോളം ആണ്‌ ഇതിന്റെ സ്ഥാനം. സങ്കല്‍പ്പവികല്‍പ്പാത്മകമായ മനസ്സിനോടും വായുവിനോടും ചേര്‍ന്നാണ്‌ പശ്യന്തി പ്രവര്‍ത്തിക്കുന്നത്‌.2. കാണുന്നവള്‍. സാക്ഷിരൂപേണ എല്ലാം കാണുന്നവള്‍.(തുടരും)369. പരദേവതാ1. പരന്‍ ദേവതയായിട്ടുള്ളത്. പരന്‍ എന്നതിന് അന്യന്‍ എന്നും ദേവതാ എന്നതിന് ലക്ഷ്യം എന്നും അര്‍ഥം. അന്യന്‍ ലക്ഷ്യമായിട്ടുള്ളത്. വാക്കിന്റെ ലക്ഷ്യം അന്യനെ ബോധിപ്പിക്കലാണല്ലോ. പശ്യന്തീ എന്ന നില വരുമ്പോഴേക്കും ആ ലക്ഷ്യം വന്നു കഴിയും.2. പരശബ്ദത്തിന് തത്പ്പരഎന്നും അര്‍ഥം ഉണ്ട്. ഭക്തരില്‍ താത്പര്യമുള്ള ദേവതാ.3. ഏറ്റവും ഉന്നതയായ ദേവതാ.370. മധ്യമാ1. പശ്യന്തിയുടെയും വൈഖരിയുടെയും മധ്യത്തില്‍ വരുന്ന അവസ്ഥയായതുകൊണ്ട് മധ്യമാ.2.നിശ്ചയാത്മികയായ ബുദ്ധി പ്രവര്‍ത്തിക്കുന്ന അവസ്ഥയില്‍ വാക്കിന്റെ ഏതാണ്ട് പൂര്‍ണരൂപം വന്നു കഴിയും. നാഭിയില്‍നിന്ന് കണ്ഠത്തോളം ആണ് മധ്യമയുടെ സ്ഥാനം.3. ഋതുമതീ. ഭഗവതി സ്ത്രീസ്വരൂപയായതിനാല്‍ ഋതുവുള്ളവളാണ്.4. യൗവ്വനയുക്താ.5. നിഷ്പക്ഷാ. ഭഗവതിക്ക് എല്ലാവരും ഒരുപോലെ ആണ്.371. വൈഖരീരൂപാ1. വിശേഷേണ ഖരതയെ അഥവാ കട്ടിയുള്ള അവസ്ഥയെ പ്രപിച്ചത്‌ വിഖരം. അതിന്റെ ഭാവമുള്ളവള്‍ വൈഖരീ. അത്‌ രൂപമായിട്ടുള്ളവള്‍. ശബ്ദബ്രഹ്മത്തിന്റെ കട്ടിയായ രൂപമാണ്‌ വൈഖരീ. കണ്ഠം മുതല്‍ മേല്‍പ്പോട്ടാണ്‌ വൈഖരിയുടെ സ്ഥാനം.2. വൈ ഖരം രാതി ഇതി വൈഖരീ. നിശ്ചയമായും കര്‍ണ്ണവിവരത്തിലേയ്ക്കു പോകുന്നു എന്നതിനാല്‍ വൈഖരീ. നമ്മുടെ കര്‍ണ്ണത്തിലെത്തുന്ന ശബ്ദങ്ങളെല്ലാം ഭഗവതിതന്നെ ആണ്‌.3. വിഖരന്‍ എന്ന വായുവിനാല്‍ പ്രേരിപ്പിയ്ക്കപ്പെടുന്നൂ എന്നതിനാല്‍ വൈഖരീ. വിഖരന്‍ യോഗശാസ്ത്രത്തില്‍ പറയപ്പെടുന്ന ഒരു വായുവാണ്‌.372. ഭക്തമാനസഹംസികാ1. ഭക്തന്മാരുടെ മനസ്സില്‍ ഹംസികയായിട്ടുള്ളവള്‍. വാക്കിനെ ഭജിയ്ക്കുന്നവരുടെ മനസ്സില്‍ ഹംസികയായിട്ടുള്ളവള്‍. കേള്‍ക്കുന്നവരുടെ മനസ്സിലേയ്ക്ക്‌ വാക്ക്‌ മാനസസരസ്സിലേയ്ക്ക്‌ ഹംസത്തേപ്പോലെ ചെന്നു ചേരുന്നു.2. ഭക്തന്മാരുടെ മനസ്സാകുന്ന ഹംസമായിട്ടുള്ളവള്‍. പാലും വെള്ളവും കൂട്ടിക്കൊടുത്താല്‍ ഹംസം അതില്‍നിന്ന്‌ പാലുമാത്രം വേര്‍തിരിച്ച്‌ കഴിയ്ക്കും എന്ന്‌ കവിസങ്കല്‍പ്പം. ദേവീമയമായിട്ടുള്ള മനസ്സുള്ള ഭക്തര്‍ ഗുണദോഷമിശ്രിതമായ ഈ ലോകത്തില്‍നിന്ന്‌ ഗുണംമാത്രം സ്വീകരിയ്ക്കുന്നു.373. കാമേശ്വരപ്രാണനാഡീ1. കാമേശ്വരന്റെ പ്രാണനാഡിയായിട്ടുള്ളവള്‍. പരമശിവന്റെ ജീവനാഡിയായിട്ടുള്ളവള്‍.374. കൃതജ്ഞാ1. കൃതമായ എല്ലാം അറിയുന്നവള്‍. ലോകത്തുള്ളവരെല്ലാം ചെയ്യുന്ന പുണ്യങ്ങളും പാപങ്ങളും എല്ലാം അറിയുന്നവള്‍.2. ഉപകാരം ചെയ്തത് മറക്കാത്തവള്‍. പ്രത്യുപകാരം ചെയ്യുന്നവള്‍3. കൃതയുഗത്തിലേതുപോലെ പൂര്‍ണജ്ഞാനം ഉള്ളവള്‍.4. ദ്യൂതക്രീഡയില്‍ കൃതം ത്രേതാ ദ്വാപരം കലി എന്നു വിധത്തില്‍ നാലു ദ്യൂതങ്ങള്‍ ഉണ്ടത്രേ. അതില്‍ കൃതം ജയിച്ചാല്‍ മറ്റുള്ളവയെല്ലാം അതിലടങ്ങുമെന്നു കാണുന്നു. ഭഗവതിക്ക് കൃതം അറിയാം. അതിനാല്‍ ശിവനുമായുള്ള ദ്യൂതക്രീഡയില്‍ എപ്പോഴും ഭഗവതിക്കാണത്രേ ജയം.375. കാമപൂജിതാ1. കാമദേവനാല്‍ പൂജിക്കപ്പെടുന്നവള്‍2. കാമത്തിനായിക്കൊണ്ട് പൂജിക്കപ്പെടുന്നവള്‍. ജനങ്ങള്‍ ആഗ്രഹങ്ങള്‍ സാധിക്കാനായി ഭഗവതിയെ പൂജിക്കാറുണ്ട്.3. കാമത്തിന് ധാരാളം അഥവാ യഥേഷ്ടം എന്ന് അര്‍ഥമുണ്ട്. ഭഗവതിയെ ധാരാളം ആളുകള്‍ യഥേഷ്ടം പൂജിക്കുന്നുണ്ട്.(തുടരും)376. ശൃംഗാരരസസംപൂര്‍ണ്ണാ1. ശൃങ്ഗാരരസം കൊണ്ട്‌ സംപൂര്‍ണ്ണാ. ശിവനും ശക്തിയും തമ്മിലുള്ള വ്യവഹാരമാണ്‌ ഈ പ്രപഞ്ചം. ശിവന്‍ ആകര്‍ഷിയ്ക്കപ്പെടുന്ന വിധത്തിലുള്ള ശക്തിയുടെ ഭാവങ്ങളെല്ലാം ശൃങ്ഗാരഭാവങ്ങളാണ്‌. ആ ശൃങ്ഗാരരസങ്ങള്‍കൊണ്ട്‌ സംപൂര്‍ണ്ണയാണ്‌ ഭഗവതി.2. ശൃങ്ഗം എന്നതിന്‌ ഉന്നതം എന്നും ആരശബ്ദത്തിന്‌ കവാടം എന്നും അര്‍ത്ഥം ഉണ്ട്‌. ഉന്നതിയുടെ കവാടവും സംപൂര്‍ണ്ണതയും ആയിട്ടുള്ളവള്‍. ഏറ്റവും ഉന്നതിമോക്ഷംതന്നെ. അതിലേയ്ക്കുള്ള കവാടവും സമ്പൂര്‍ണ്ണമായ മോക്ഷവും ഭഗവതിതന്നെ ആണ്‌. മോക്ഷത്തിലേയ്ക്കുള്ള വഴി അതായത്‌ ഉപാസനയുംലക്ഷ്യമായ മോക്ഷവും ഭഗവതിതന്നെ ആണ്‌.377. ജയാ1. ജയമെല്ലാം ഭഗവതിയുടെ സ്വരൂപമായതിനാല്‍ ജയ.2. മഹാഭാരതസ്വരൂപാ3. ദുര്‍ഗ്ഗാ378. ജാലാന്തരസ്ഥിതാ1. ജാലാന്തരപീഠത്തില്‍ സ്ഥിതിചെയ്യുന്നവള്‍. ജലാന്തര്‍ എന്നസ്ഥലത്ത്‌ ഒരു ശക്തിപീഠം ഉണ്ട്‌. അവിടത്തെ ദേവി.2. ജാലം എന്നാല്‍ സമൂഹം. ജാലത്തെ ധരിച്ച്‌ സ്ഥിതിചെയ്യുന്നവള്‍. സമൂഹങ്ങളെഎല്ലാം ധരിച്ചുകൊണ്ടിരിയ്ക്കുന്നത്‌ ഭഗവതിയാണ്‌.3. ജാലം എന്നതിന്‌ ജനല്‍ എന്നൊരു അര്‍ത്ഥം. അത്‌ പിടിച്ചുകൊണ്ടിരിയ്ക്കുന്നവള്‍.മോക്ഷത്തിലേയക്കുള്ള ജനല്‍ നിയന്ത്രിയ്ക്കുന്നവള്‍.379. ഓഡ്യാണപീഠനിലയാ 1. ദക്ഷയാഗത്തിനു ശേഷം ക്ഷോഭം സഹിക്കാതെ ശിവന്‍ സതീദേവിയുട ദേഹം എടുത്ത്‌ താണ്ഡവനൃത്തം നടത്തി. നൃത്തം നിര്‍ത്താത്തതിനാല്‍ലോകത്തിനെല്ലാം വിഷമതകള്‍ വന്നു പെട്ടപ്പോള്‍ വിഷ്ണുഭഗവാന്‍ ചക്രം കൊണ്ട്‌ സതീദേവിയുടെ ശരീരം മുറിച്ചുതുടങ്ങി. ഓരോരോ ഭാഗങ്ങള്‍വീണ സ്ഥലങ്ങളെല്ലാം ശക്തിപീഠങ്ങളായി. അതില്‍ ഓഡ്യാണഭാഗം അതായത്‌ അരഞ്ഞാണ്‍ കെട്ടുന്ന ഭാഗം വീണസ്ഥലം ഓഡ്യാണപീഠമായി. കാഞ്ചീപുരമാണ്‌ ഈ പീഠം എന്നു കാണുന്നു.380. ബിന്ദുമണ്ഡലവാസിനീ 1. ബിന്ദുമണ്ഡലത്തില്‍ വസിക്കുന്നവള്‍. പ്രണവത്തിന്റെ ഏഴ്‌ ഭാഗങ്ങളില്‍ ഒന്നാണ്‌ ബിന്ദു. ഈ ബിന്ദുവിന്‌ നാലുകലകള്‍ ഉണ്ട്‌. (അഞ്ചായിട്ടും കാണുന്നുണ്ട്‌) മണ്ഡലം എന്നാല്‍ കൂട്ടം. ബിന്ദുകലകളുടെ കൂട്ടത്തില്‍ വസിക്കുന്നവള്‍. ഇവിടെയാണ്‌ പരബ്രഹ്മസ്വരൂപിണി ഈശ്വരന്റെയും ഈശ്വരന്റെ വൃത്തിയായ മായയുടെയും അവസ്ഥയിലെത്തുന്നത്‌.2. ബിന്ദു എന്നതിന്‌ ശുക്ലം എന്നൊരു അര്‍ഥം. ബ്രഹ്മരന്ധ്രത്തിലാണ്‌ ശുക്ലത്തിന്റെ സ്ഥാനം. മണ്ഡലം എന്നതിന്‌ സ്ഥാനം എന്നൊരു അര്‍ഥം ഉണ്ട്‌. ബിന്ദുവിന്റെ സ്ഥാനത്ത്‌ വസിക്കുന്നവള്‍. ബ്രഹ്മരന്ധ്രത്തില്‍ വസിക്കുന്നവള്‍.3. ശൂന്യം എന്നത്‌ ബിന്ദുവിന്റെ മറ്റൊരു അര്‍ഥമാണ്‌. ശൂന്യസ്ഥാനത്ത്‌ വസിക്കുന്നവള്‍. പ്രളയകാലത്ത്‌ എല്ലാം ഉള്‍വലിഞ്ഞ സമയത്തും ഉള്ളത്‌ ഭഗവതിമാത്രമാണ്‌.381. രഹോയാഗക്രമാരാദ്ധ്യാ 1. രഹസ്സില്‍ ഉള്ളയാഗക്രമം കൊണ്ട്‌ ആരാധിയ്ക്കപ്പെടേവള്‍. ഭഗവതിയെ ആരാധിയ്ക്കല്‍ വളരെ രഹസ്യമായി ചെയ്യേണ്ടതാണ്‌. പൂജ ആത്യന്തികമായി മോക്ഷത്തിനുള്ളതാണ്‌. മോക്ഷം മറ്റൊരു വസ്തുവുമായോ മറ്റൊരുവ്യക്തിയുമായോ ബന്ധമുണ്ടാകാന്‍ യാതൊരു സാദ്ധ്യതയും ഇല്ലാത്തതായതുകൊണ്ട്‌ അത്‌ പരമരഹസ്യമാകാന്‍ മാത്രമേ വഴിയുള്ളൂ.2. രഹസ്സ്‌ എന്നതിന്‌ രതി എന്ന്‌ അര്‍ത്ഥമുണ്ട്‌. രതിയാകുന്ന യാഗം കൊണ്ട്‌ ആരാധിയ്ക്കപ്പെടേണ്ടവള്‍. പഞ്ചമകാരപൂജയില്‍ രതി അഥവാ മൈഥുനം ഒരുഉപഹാരമാണ്‌.3. രണ്ട്‌ എന്ന്‌ ഭാവം മറന്നു പോകുന്ന ഒരവസ്ഥ രതിയിലുണ്ടാകും. ആ അവസ്ഥ അനുസന്ധാനം ചെയ്യുക എന്ന യാഗക്രമം ഭഗവത്പ്രാപ്തിയായ മോക്ഷത്തിലെ ത്തിയ്ക്കും എന്നുള്ളതുകൊണ്ടും രഹോയാഗ ക്രമാരാദ്ധ്യയാകുന്നു.382. രഹസ്തപര്‍പ്പണതര്‍പ്പിതാ1. രഹസ്യമായി തര്‍പ്പിക്കുന്നതുകൊണ്ട്‌ തര്‍പ്പിക്കപ്പെടുന്നവള്‍. രഹസ്യമായി സേവിച്ചാല്‍ മാത്രം സന്തോഷിക്കുന്നവള്‍. മറ്റ്‌ എല്ലാകാര്യങ്ങളില്‍നിന്നും അകന്ന്‌ ഭഗവതിയുടെ സന്തോഷം മാത്രം ലക്ഷ്യമായുള്ളവരില്‍ ഭഗവതി വളരെ വേഗം പ്രസാദിക്കുന്നു.
383. സദ്യഃപ്രസാദിനീ 1. പെട്ടെന്ന്‌ പ്രാസദിക്കുന്നവള്‍. അമ്മയെപ്പോലെ പെട്ടെന്ന്‌ പ്രാസദിക്കുന്നവര്‍ വേറെ ആരാണുള്ളത്‌.2. പ്രസാദം എന്നതിന്‌ പരിശുദ്ധി എന്ന്‌ ഒരര്‍ഥം ഉണ്ട്‌. കോടാനുകോടി ജീവികള്‍ നിത്യവും മരിക്കുകയും ജനിക്കുകയും ചെയ്യുന്നു. അവരുടെ എല്ലാം അമ്മയായ പ്രകൃതീദേവിക്ക്‌ മരണത്തന്റെയോ ജനനത്തിന്റെയോ അശുദ്ധി ഒരു നിമിഷം പോലും നീണ്ടുനില്‍ക്കുന്നില്ല.3. പ്രസാദം എന്നതിന്‌ തെളിച്ചം എന്നൊരു അര്‍ഥം. രാത്രി ഇരുണ്ടുനില്‍ക്കുന്ന പ്രകൃതി പ്രഭാതത്തില്‍ വളരെവേഗം തെളിച്ചമുള്ളതായിത്തീരുന്നു.384. വിശ്വസാക്ഷിണീ 1. വിശ്വത്തിന്റെ സാക്ഷിണീ. വിശ്വം മുഴുവന്‍സാക്ഷിരൂപത്തില്‍ കണ്ടുകൊണ്ടിരിക്കുന്നവള്‍.2. വിശ്വമാകുന്ന സാക്ഷീരൂപത്തില്‍ ഉള്ളവള്‍. ജാഗ്രദവസ്ഥയില്‍ സാക്ഷീരൂപത്തിലുള്ള ആത്മാവിനെ വിശ്വന്‍ എന്നു പറയുന്നു. അത്‌ ഭഗവതിതന്നെയാണ്‌.385. സാക്ഷിവര്‍ജിതാ1. സാക്ഷിയല്ലാത്തവള്‍. ഭഗവതിയല്ലാതെ വേറെ ഒന്നും ഇല്ല എന്നുള്ളതിനാല്‍ ഭഗവതിയുടെ ചെയ്തികള്‍ക്ക്‌ ഒരു സാക്ഷിയുണ്ടാകില്ല.2. സാക്ഷീ എന്നതിന്‌ പരമേശ്വരന്‍ എന്ന്‌ അര്‍ഥം വരാം. കാമദഹനത്തിനുശേഷം പരമേശ്വരന്‍ മറഞ്ഞു പോയപ്പോഴുള്ള പാര്‍വ്വതിയുടെ അവസ്ഥയാണ്‌ സാക്ഷിവര്‍ജിതാ.386. ഷഡംഗദേവതായുക്താ 1. ഷഡംഗങ്ങളാകുന്ന ദേവതകളോടു യുക്താ. ഹൃദയം ശിരസ്സ്‌ ശിഖാ കവചം നേത്രം അസ്ത്രം എന്നിങ്ങനെ ആറ്‌ അംഗങ്ങള്‍ സാധാരണ മൂലമന്ത്രങ്ങള്‍ക്കുണ്ടാകും. ഈ അംഗങ്ങള്‍ തന്നെ ആവരണദേവതാസ്വരൂപത്തില്‍ ദേവനുചുറ്റും പൂജിക്കപ്പെടു കയും ചെയ്യുന്നുണ്ട്‌. അങ്ങനെ ആവരണ ദേവതാ സ്വരൂപത്തി ലുള്ള ഷഡംഗദേവതകളോടു കൂടിയവള്‍.2. ജ്ഞാനം സന്തോഷം നിത്യത സ്വാതന്ത്ര്യം അവിഘ്നം വൈഭവം എന്നീ ആറുഗുണങ്ങളുള്ളവനാണ്‌ ഈശ്വരസ്വരൂപത്തിലുള്ള പരമശിവന്‍. ആ പരമശിവനോട്‌ ചേര്‍ന്നിരിക്കുന്നവള്‍.3. ശിക്ഷാ വ്യാകരണം ഛന്ദസ്സ്‌ നിരുക്തം ജ്യോതിഷം കല്‍പ്പം എന്നിവ വേദാംഗങ്ങളാണ്‌. ഈ ആറംഗങ്ങള്‍ ഉള്ള സ്വരൂപത്തോടുകൂടിയവള്‍ എന്ന അര്‍ഥത്തില്‍ വേദസ്വരൂപാ.387. ഷാഡ്ഗുണ്യപരിപൂരിതാ 1. ഷാഡ്ഗുണ്യത്താല്‍ പരിപൂരിതാ. ഐശ്വര്യം, ധര്‍മം, യശസ്സ്‌, ശ്രീ, ജ്ഞാനം, വൈരാഗ്യം എന്നീ പുരാണപ്രസിദ്ധമായ ആറുഗുണങ്ങളുടെ കൂട്ടം കൊണ്ട്‌പരിപൂരിതാ.2. സന്ധി, വിഗ്രഹം, യാനം, ആസനം, വൈരീഭാവം, സമാശ്രയം എന്നീ രാജാക്കന്മരുടെ ആറുതരം ഗുണങ്ങളുള്ളവള്‍, ലോകരാജ്ഞിയായ ഭഗവതിക്ക്‌ഈ ഗുണങ്ങള്‍ ഉണ്ടായിരിക്കും.388. നിത്യക്ലിന്നാ 1. എല്ലായ്പ്പോഴും ക്ലിന്നയായിട്ടുള്ളവള്‍. ക്ലിന്നാ എന്നതിന്‌ ആര്‍ദ്രാ എന്നര്‍ഥം. ഭഗവതി ദയകാരണം എപ്പോഴും ആര്‍ദ്രയാണ്‌.2. തൃതീയാതിഥി്ക്ക്‌ നിത്യക്ലിന്നാ എന്നു പേരുണ്ട്‌.389. നിരുപമാ1. ഉപമയില്ലാത്തവള്‍. ഭഗവതിയെ ഉപമിക്കാന്‍ മറ്റൊരു വസ്തുവും ഇല്ല. 2. അത്യുത്തമാ.390. നിര്‍വ്വാണസുഖദായിനീ 1. നിര്‍വ്വാണസുഖത്തെ ദാനം ചെയ്യുന്നവള്‍. ബാണം അഥവാ വാണം എന്നാല്‍ ശരീരം. ശരീരമില്ലാത്ത അവസ്ഥയിലെ സുഖം തരുന്നവള്‍ എല്ലാദുഃഖങ്ങള്‍ക്കുംകാരണം ശരീരമാണ്‌. ശരീരമില്ലാത്ത അവസ്ഥ മോക്ഷാവസ്ഥതന്നെ ആണ്‌. അത്‌ തരുന്നവള്‍.391. നിത്യാഷോഡശികാരൂപാ 1. ഓരോ തിഥികള്‍ക്കും ഓരോ നിത്യകളുണ്ട്‌. അവ ആകെ പതിനാറാണ്‌. കാമേശ്വര്യാദികള്‍ എന്നു പറയപ്പെടുന്ന അവകളും ഭഗവതിയുടെ അംശങ്ങള്‍ തന്നെ ആണ്‌.2. നിത്യശബ്ദത്തിന്‌ നിശ്ചയം എന്ന ബോധംവരുത്തുന്ന ഒരര്‍ഥം ഉണ്ട്‌. അതിരാത്രയാഗത്തിനുള്ള ഒരു സ്തുതി ഷോഡശീ എന്ന്‌ അറിയപ്പെടുന്നു. ഷോഡശീ സ്തുതി സമയത്ത്‌ യാഗശാലയില്‍ എല്ലാ ദേവതകളും നിറഞ്ഞു നില്‍ക്കും എന്നാണ്‌ സങ്കല്‍പ്പം. അത്ര പ്രധാനപ്പെട്ട ഷോ ഡശീസ്തുതിയും നിശ്ചയമായും ഭഗവതിതന്നെ ആണ്‌.392. ശ്രീകണ്ഠാര്‍ധശരീരിണീ1. ശ്രീ എന്നതിന്‌ വിഷം എന്ന്‌ അര്‍ഥമുണ്ട്‌. അപ്പോള്‍ ശ്രീകണ്ഠന്‍ എന്നതിന്‌ ശിവന്‍ എന്ന്‌ അര്‍ഥം വരും. ശിവന്റെ അര്‍ധാംഗിനീ.2. ശ്രീകണ്ഠശബ്ദത്തിന്‌ അകാരം എന്ന്‌ അര്‍ഥമുണ്ട്‌. അകാരം തന്നെ ആണ്‌ വൈഖരിയാകുന്നത്‌. അതിനാല്‍ അകാരത്തിന്റെ മറുഭാഗമാണ്‌ ഭാഗമാണ്‌വൈഖരി. അതിനാല്‍ ശ്രീകണ്ഠാര്‍ദ്ധശരീരിണി393. പ്രഭാവതീ 1. പ്രഭയുള്ളവള്‍.2. അണിമാദി സിദ്ധികളുള്ളവള്‍.394, പ്രഭാരൂപാ 1. പ്രകാശസ്വരൂപാ2. ഇതിനു മുമ്പുള്ള നാമമാണ്‌. പ്രഭാവതീ എന്നതുകൊണ്ട്‌ പ്രഭയുള്ളവള്‍ ഭഗവതിയാണെന്നു പറഞ്ഞു. ഈ നാമം കൊണ്ട്‌ പ്രഭയും ഭഗവതിയാണെന്നുപറയുന്നു. ഗുണിയും ഗുണവും ഭഗവതിതന്നെ ആണ്‌.395, പ്രസിദ്ധാ1. പ്രസിദ്ധിയുള്ളവള്‍. ഭഗവതിയേപ്പോലെ പ്രസിദ്ധിയുള്ളത്‌ വേറെ ആര്‍ക്കും തന്നെ ഇല്ല.2. പ്രകര്‍ഷേണ സിദ്ധാ. ഭഗവതി എല്ലാവരുടേയും ആത്മാവായതിനാല്‍ എല്ലാവര്‍ക്കും എല്ലായ്പ്പോഴും കിട്ടിയിട്ടുള്ളവളാണ്‌.396. പരമേശ്വരീ 1. പരമയായ ഈശ്വരീ. ഈശ്വരീ എന്നാല്‍ അധീശാ എന്നര്‍ഥം. ഭഗവതിക്ക്‌ തന്നെ ആണ്‌ എല്ലാറ്റിലും മേലെ അധീശത്വമുള്ളത്‌.2. പരമേശ്വരന്റെ പത്നീ.397. മൂലപ്രകൃതിഃ 1. മൂലത്തിന്റെ പ്രകൃതിയായിട്ടുള്ളവള്‍. മൂലമെന്നാല്‍ മൂ ലമന്ത്രം. മൂലമന്ത്രം ഉണ്ടാകാന്‍ കാരണമായിട്ടുള്ളവള്‍.2. എല്ലാ പ്രകൃതിക്കും കാരണമായിട്ടുള്ളവള്‍.3. സാംഖ്യശാസ്ത്രത്തില്‍ ബുദ്ധി അഹങ്കാരം അഞ്ചു തന്മാത്രകള്‍ എന്നിങ്ങനെ ഏഴു പ്രകൃതിവികൃതികളുണ്ട്‌. അവയ്ക്ക്‌ കാരണമായ മൂലപ്രകൃതി.4. എല്ലാറ്റിനും മൂലമായ ബ്രഹ്മം പ്രകൃതിയായിട്ടുള്ളവള്‍.398. അവ്യക്താ 1. പ്രകൃതീ.2. വ്യക്തയല്ലാത്തവള്‍. ഭഗവതിയെ കുറിച്ച്‌ വ്യക്തമായി അറിയാന്‍ കഴിയുകയേ ഇല്ല.3. സമഷ്ടിസ്വരൂപാ. വേര്‍തിരിഞ്ഞതിനെ വ്യഷ്ടി എന്നും വേര്‍തിരിയാതെ ഉള്ളതിനെസമഷ്ടി എന്നും പറയുന്നു. പ്രത്യേകം അസ്തിത്വമുള്ള ഒന്നിനെ മാത്രമേ നമുക്ക്‌ വ്യക്തമായി തിരിച്ചറിയാന്‍ പറ്റുകയുള്ളൂ. എല്ലാം ചേര്‍ന്നുള്ള സമഷ്ടിസ്വരൂപമായഈ പ്രപഞ്ചം നമുക്ക്‌ അവ്യക്തമാണ്‌.4. അഹങ്കാരമുള്ളപ്പോഴാണ്‌ വ്യക്തിയുണ്ടാകുന്നത്‌. അതിനാല്‍ വ്യക്തമായിട്ടുള്ളതെല്ലാം അഹങ്കാരബന്ധമുള്ളതാണ്‌. സാങ്ഖ്യശാസ്ത്രപ്രകാരംഅഹങ്കാരത്തിന്‌ മുന്നെ ഉണ്ടാകുന്നത്‌ ബുദ്ധി എന്നത്‌ മഹത്‌ തത്വമാണ്‌. അതു പ്രകാരം മഹതത്വത്തിനെ അവ്യക്തം എന്നു പറയാം. അതിനാല്‍ മഹതത്താസ്വരൂപാ.5. വിഷ്ണുസ്വരൂപാ എന്നും അര്‍ത്ഥം പറയാം. എല്ലാതിലും വ്യാപിച്ചു കിടക്കുകയും എന്നാല്‍ വ്യക്തമല്ലാതിരിയ്ക്കുകയും വിഷ്ണുവിന്റെ സ്വഭാവമാണ്‌.399. വ്യക്താവ്യക്തസ്വരൂപിണീ 1. വ്യക്തങ്ങളും അവ്യക്തങ്ങളുമായ എല്ലാ രൂപങ്ങളും ഭഗവതിയുടേതു തന്നെ. പ്രപഞ്ചത്തിന്റെ നമുക്ക് അനുഭവിക്കാന്‍ പറ്റുന്ന ചെറിയ ഭാഗവും അതിനപ്പുറ ത്തുള്ളതും ഭഗവതിയുടെ രൂപം തന്നെ ആണ്.2. സമഷ്ടിയായ പ്രപഞ്ചത്തില്‍നിന്ന് ഉണ്ടായി കുറച്ചു കാലത്തിന് നമുക്ക് വ്യക്തമായി പിന്നീട് സമഷ്ടിയില്‍ ലയിച്ചുപോയി അവ്യക്തമാകുന്നവയാണ് നമുക്ക് പരിചയമുള്ള എല്ലാം. എല്ലാം ഭഗവതിയുടെ രൂപം തന്നെ.പ്രകൃതിയില്‍നിന്നുണ്ടായ കുറച്ചുകാലം പ്രകൃതിയില്‍ നിലനിന്ന് പ്രകൃതിയില്‍ മറഞ്ഞുപോകുന്ന വിഷയങ്ങളില്‍ വിഷമിക്കേണ്ടതില്ലെന്ന അവ്യക്താദീനിഭൂതാനി വ്യക്തമദ്ധ്യാനി ഭാരത. അവ്യക്തനിധനാന്യേവ തത്ര കാ പരിദേവനാ എന്ന ശ്രീകൃഷ്ണഭഗവാന്റെ ഗീതാ വചനത്തെ ഈ നാമം ഓര്‍മിപ്പിക്കുന്നു.3. മുക്തന്മാര്‍ക്ക് വ്യക്തമായവളും സംസാരികള്‍ക്ക് അവ്യക്തമായവളും.4. വ്യക്തരൂപിണീ, വ്യക്താവ്യക്തരൂപിണീ, അവ്യക്ത രൂപിണീ എന്നും എടുക്കാം. അപ്പോള്‍ സ്ഥൂല സൂക്ഷ്മപരരൂപങ്ങള്‍ ഉള്ളവള്‍ എന്നര്‍ഥമാകും.


No comments:

Post a Comment