Thursday, September 8, 2016

കുചേല ദിനം


ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേല ദിനമായി ആചരിക്കുന്നത്. ഡിസംബറിലാണ് ഈ ദിനാചരണം.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ ഒന്നായ ഗുരുവായൂരില്‍ കുചേല അവല്‍ ദിനം എന്ന കുചേലദിനം പ്രധാനമാണ്.ഈ ദിവസം അവല്‍ നല്‍കുന്നത് ശുഭകരമാണെന്നാണ് വിശ്വാസം.
കോട്ടയത്തെ പൂതൃക്കോവില്‍ ക്ഷേത്രത്തിലും , തൃശ്ശൂരിലെ തിരുവമ്പാടി ക്ഷേത്രത്തിലും കുചേല ദിനത്തില്‍ സവിശേഷപൂജകളും പരിപാടികളുമുണ്ട്. തിരുവമ്പാടിയില്‍ വൈകീട്ട് 3ന് അവല്‍ നിവേദ്യം നടക്കും
കോട്ടയം കുറിച്ചിത്താനം പുതൃക്കോവില്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാസങ്കല്‍പം , കുചേലന്‍ സദ്ഗതി നല്‍കാന്‍ അവല്‍ വാരുന്ന ശ്രീകൃഷ്ണനാണ് . ഇവിടെ കുചേലദിനം പ്രധാന അഘോഷമാണ്.

ശ്രീകൃഷ്ണനും സുദാമാവും (കുചേലന്‍) സാന്ദീപനി മഹര്‍ഷിയുടെ ശിഷ്യന്മാരാണ്. സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ താമസിച്ചു ഇരുവരും വിദ്യ അഭ്യസിച്ചു. ഗുരുകുലത്തില്‍ നിന്നും പിരിഞ്ഞ ശേഷം ഇരുവരും തമ്മില്‍ കണ്ടിട്ടില്ല. കാലാന്തരത്തില്‍ കുചേലന്റെ കുടുംബം ദാരിദ്ര്യ ദുഃഖം കൊണ്ട് വലഞ്ഞപ്പോള്‍ കുചേലപത്നി യാചിച്ചു കിട്ടിയ നെല്ല് ഇടിച്ചു അവലുണ്ടാക്കി അത് ഒരു തുണിയില്‍ പൊതിഞ്ഞു സുഹൃത്തും ലോകനാഥനുമായ കൃഷ്ണനെ കണ്ടു വരുവാന്‍ കുചേലനോട് പറയുന്നു. കുചേലന്‍ തന്റെ ഓലക്കുടയും ഊന്നുവടിയും, കക്ഷത്തില്‍ അവല്‍ പൊതിയും വെച്ചു കൊണ്ട് ദ്വാരകാ പുരിയിലേക്ക് കൃഷ്ണനെ ദര്‍ശിക്കുവാന്‍ യാത്രയാകുന്നു.
ദ്വാരകാപുരിയിലെ ഏഴു നിലമാളികയില്‍ രുഗ്മിണിയുമായി സല്ലപിച്ചു കൊണ്ടിരുന്ന കൃഷ്ണന്‍ വളരെ ദൂരെ തന്റെ സതീര്‍ത്ഥ്യനെ കണ്ടപ്പോള്‍ മാളിക വിട്ടു താഴെയിറങ്ങി ഓടി ചെന്ന് സ്വീകരിച്ചു ലക്ഷ്മീ തല്‍പ്പത്തില്‍ ഇരുത്തി പാദപൂജചെയ്തു ആദരിച്ചു. പിന്നീടു കുശലങ്ങള്‍, ഗുരുകുല സ്മരണകള്‍ ഇവ പങ്കുവെച്ചു . തന്നെ കാണാന്‍ വന്ന കുചേലനോട് തനിക്കു വിശക്കുന്നു എന്നും തനിക്കു എന്താണ് കൊണ്ടു വന്നതെന്നും ചോദിക്കുന്നു. കുചേലന്റെ കക്ഷത്തില്‍ മറച്ചു വെച്ചിരുന്ന അവല്‍ പൊതി കണ്ടെടുത്തു കൃഷ്ണന്‍ ഭുജിക്കുന്നു. ആ "കുചിപീടകം" അത്യധികം സന്തോഷത്തോടെ ശ്രീകൃഷ്ണന്‍ വീണ്ടും ഭുജിക്കാന്‍ തുടങ്ങുമ്പോള്‍ രുഗ്മിണി തടഞ്ഞു. വൃദ്ധനായ കുചേലന്റെ ഭാര്യയുടെ ദാസിയാക്കാനാണോ അങ്ങയുടെ ഭാവം എന്ന രുഗ്മിണിയുടെ പരാതിക്ക് ഭക്തന്മാരോടുള്ള തന്റെ സക്തിയാണ് തന്റെ ഈ പ്രവര്‍ത്തിക്കു കാരണം എന്നു പറഞ്ഞു സമാധാനിപ്പിക്കുന്നു. (സാക്ഷാല്‍ ലക്ഷ്മീ ദേവിയുടെ അവതാരമാണ് കൃഷ്ണാവതാരത്തില്‍ രുഗ്മിണിയായി എത്തുന്നത്‌ ) മീതിയുള്ള അവല്‍ രുഗ്മിണിയോട് ഭുജിക്കുവാനും മറ്റു പത്നിമാര്‍ക്കും വിതരണം ചെയ്യുവാനും കൃഷ്ണന്‍ രുഗ്മിണിയോട് നിര്‍ദ്ദേശിക്കുന്നു. ആ ഒരു രാത്രി കുചേലന്‍ കൃഷ്ണനോടൊപ്പം സ്മരണകള്‍ പങ്കുവെച്ച് അടുത്ത നാള്‍ പ്രഭാതത്തില്‍ തന്റെ വസതിയിലേക്ക് മടങ്ങുന്നു . സ്വഗൃഹത്തില്‍ മടങ്ങി എത്തിയ കുചേലന് സര്‍വ്വ സമൃദ്ധിയോടെ കഴിയുന്ന കുടുംബത്തെയാണ് കാണാന്‍ സാധിച്ചത്.
ഈ സന്ദര്‍ഭമാണ് കുചേല ദിനാചരണത്തിനു പിന്നില്‍

No comments:

Post a Comment