Monday, October 24, 2016

തൃക്കാർത്തിക

ലക്ഷ്മീദേവിയുടെ പ്രീതിയ്ക്കായി വീടും പരിസരങ്ങളും ദീപങ്ങളാല്‍ അലങ്കരിക്കുന്ന ആഘോഷവേളയാണ് വൃശ്ചിക തൃക്കാര്‍ത്തിക നാള്‍. യശോദയുടെ മകളായി പിറന്ന് ശ്രീകൃഷ്ണരക്ഷ ചെയ്ത മായാദേവിയെപ്പറ്റി ഭാഗവതം ദശമസ്കന്ദത്തില്‍ പറയുണ്ട്. ആ ദേവി തന്നെയാണ് കാശിയെന്ന് അഗ്നിപുരാണത്തില്‍ സൂചിപ്പിക്കുന്നു. വൃശ്ചികത്തിലെ കാര്‍ത്തിക നാളിലാണ് ദേവി ജനിച്ചതെന്നാണ് സങ്കല്പം. അന്ന് വീടുകളില്‍ ചുറ്റുവിളക്ക് കൊളുത്തി ദേവിയുടെ ജന്മദിനം ആഘോഷിക്കുന്നു.
സുബ്രഹ്മണ്യന്റെ ജന്മനാളാണെന്ന സങ്കല്പവും ചിലയിടങ്ങളില്‍ കാര്‍ത്തിക വിളക്ക് ആഘോഷത്തിന് പിന്നിലുണ്ട്. ദേവിയുടെ ഭര്‍ത്താവായിത്തീര്‍ന്ന പാലകന്‍ പിറന്ന ദിവസമായി വൃശ്ചികത്തിലെ കാര്‍ത്തികയെപ്പറ്റി ഭദ്രാകളിപ്പാട്ടിന്റെ വടക്കന്‍ ചചീരിലെ അഞ്ചാം കാതത്തില്‍ പറയുന്നു.
തെങ്ങും പ്ളാവും അടുത്തടുത്ത് നില്‍ക്കുന്ന സ്ഥലത്ത് മുറത്തില്‍ ഇടിഞ്ഞിലുകളോ (ചെരാതുകള്‍) വെള്ളയ്ക്ക (കൊച്ചങ്ങ) തോടുകളോ നിറച്ച് എണ്ണ നിറച്ച് തിരി കൊളുത്തി വയ്ക്കും. പുതിയ മുറത്തിലോ താമ്പാളത്തിലോ അരി, ശര്‍ക്കര, അരിമാവ്, തേങ്ങ, ദീപം, തുളസിപ്പൂവ്, അവില്‍, പൊരി തുടങ്ങിയ പടുക്ക സാധനങ്ങള്‍ ചന്ദനം, ഭസ്മം, എന്നിവ ഒരുക്കി വച്ച് രണ്ട് പന്തം കത്തിക്കും. ആ പന്തങ്ങളുമായി സ്ത്രീയും, പുരുഷനും വീടിന് മൂന്ന് വലംവയ്ക്കും. ചുറ്റിനുമുള്ള വൃക്ഷങ്ങളുടെ പേരുചൊല്ലി ദീപം കാട്ടും.
കാര്‍ത്തികയ്ക്ക് കാച്ചിലും ചെറുകിഴങ്ങും കരിയ്ക്കും കഴിക്കണം. താമ്പാളത്തില്‍ അരിമാവും, ശര്‍ക്കരയും നല്ലെണ്ണയും ഞെവടിച്ചേര്‍ത്ത് ഓരോ ഉരുളയും കരിക്ക് തെരളിയപ്പം എന്നിവയുമാണ് രാത്രി ഭക്ഷണം. തടവിളക്കു കൊളുത്തി അരിയും തേങ്ങയും ഉപ്പോ മധുരമോ ചേര്‍ക്കാതെ പൂവരശിന്റെ ഇലയില്‍ (ചീലന്തി) അടയുണ്ടാക്കി സന്ധ്യയ്ക്ക് നിവേദിക്കുന്ന ചടങ്ങ് ചിലയിടങ്ങളിലുണ്ട്.
വൃശ്ചികം ഒന്നു മുതല്‍ കാര്‍ത്തിക വരെ കാര്‍ത്തിക പൂവിടുന്ന ചടങ്ങഉം ഉണ്ട്. തെക്കതുകള്‍ക്ക് മുന്നിലെ മുറ്റത്താണ് കാര്‍ത്തിക പൂക്കളം ഒരുക്കുന്നത്. (ഹൈന്ദവാചാര സംഹിത-ഡോ.എന്‍.അജിത് കുമാര്‍)
ഉപ്പനെച്ചത്തിന്റെ പൂവിനെയാണ് കാര്‍ത്തിക പൂവെന്ന് വിളിക്കുന്നത്. കാര്‍ത്തിക പൂക്കളത്തില്‍ തിട്ട വേണ്ട. തറയില്‍ ചാണകം മെഴുകി നടുക്ക് ഗണപതിയെ സങ്കല്പിച്ച് പൂവ കുത്തിവയ്ക്കും. അതിനെച്ചുറ്റിയാണ് കാര്‍ത്തിക പൂവും നിറമുള്ള മറ്റ് പൂവുകളും ഇടുന്നത്.
കാര്‍ത്തിക പൂക്കളം ഒരു മണ്ഡലക്കാലം വരെ ഇടാം. (41 നാള്‍) വൃശ്ചികം അവസാന നാളിലും മണ്ഡലം തീരുന്ന ദിവസവും കാര്‍ത്തിക പൂവ് മാത്രമെ കളത്തില്‍ പാടുള്ളു. തലേനാള്‍ കാര്‍ത്തികപ്പൂവിന്റെ മൊട്ട് പറിച്ച് വെള്ളത്തിലിട്ടു വയ്ക്കും. പിറ്റേന്നാള്‍ അത് വിടരുമ്പോള്‍ തെല്ലു നിറവ്യത്യാസം വരും. അത് അന്ന് ഇറുത്തെടുക്കുന്ന പൂവും മാറിമാറി ഉപയോഗിച്ചാണ് ആ രണ്ടു ദിവസവും പൂക്കളമൊരുക്കുന്നത്.
ഒരു പന്തം വയലിന്റെ നടുഭാഗത്തും ഒരെണ്ണം ചാണകക്കുഴിയിലും കുത്തി നിറുത്തും. കൊതുമ്പിലോ ചൂട്ടിലോ തുണി പൊതിഞ്ഞുകെട്ടി മൂട്ടില്‍ പൂവും കെട്ടി എണ്ണയൊഴിച്ചു കത്തിക്കും. വാഴത്തടയില്‍ കുരുത്തോല വച്ചലങ്കരിച്ചു അതിനു മുകളില്‍ ചിരട്ടയോ ഇടിഞ്ഞിലോ വച്ച് നെല്ലിന്റെ ഉമി കിഴി കെട്ടി എണ്ണയൊഴിച്ച് വയല്‍ക്കരയില്‍ തടവിളക്കു കത്തിക്കും. വയലില്‍ തെരളിയപ്പം നിവേദിക്കുന്ന ചടങ്ങും ഉണ്ട് ചിലയിടങ്ങളില്‍.
ഇത്തരം ചടങ്ങിന് മുമ്പ് കൃഷി പ്രാധാന്യവും ഉണ്ടായിരുന്നെന്നു കാണാം. കന്നിയിലെ കൃഷിയില്‍ കാര്‍ത്തികയോടെ മൂത്ത ഞാറുകളില്‍ കതിരുവരും. അത് കള്ളക്കതിരെന്നാണം പറയുക. അതിലെ പാലു കുടിക്കാന്‍ വരുന്ന ചാഴികള്‍ വയലിലെ പന്തത്തില്‍ വീണു ചാവും. അതാണ് വയലില്‍ കൊളുത്തി വയ്ക്കുന്നതിന് പിന്നിലെ കൃഷിതന്ത്രം.
തെങ്ങിനെ ആക്രമിക്കുന്ന ചെല്ലികള്‍ ചാണകത്തിലാണം മുട്ടയിടുന്നത്. അതിനെ നശിപ്പിക്കാനാണ് ചാണകക്കുഴിയില്‍ പന്തം കൊഴുത്തി നിറുത്തുന്നത്. പ്രാണികളുടെ പ്രജനന കാലത്ത് തന്നെ നശിപ്പിക്കണമെന്ന കീടനിയന്ത്രണ തന്ത്രവും കാര്‍ത്തികച്ചടങ്ങില്‍ വിവക്ഷിക്കുന്നുവെന്നര്‍ത്ഥം.

No comments:

Post a Comment