Monday, October 17, 2016

നാലമ്പല ദര്‍ശനം.....( തൃശ്ശിവപേരൂര്‍ ജില്ല )

ദ്വാരകാപതിയായ ഭഗവാന്‍ വാസുദേവന്‍ ആരാധിച്ചിരുന്ന നാല് അഞ്ജനവിഗ്രഹങ്ങള്‍ ദ്വാപരയുഗാവസാനം ശ്രീകൃഷ്ണഭഗവാന്റെ സ്വര്‍ഗ്ഗാരോഹണത്തോടെ കടലെടുത്തെന്നും പിന്നീട് എന്നോ ഒരു ദിവസം കടലില്‍ മീന്‍ പിടിക്കുവാന്‍പോയ മുക്കുവന്മാര്‍ക്ക് ഈ വിഗ്രഹങ്ങള്‍ കിട്ടിയെന്നും അവര്‍ ആ വിഗ്രഹങ്ങള്‍ അന്നത്തെ നാട്ടുപ്രമാണിയായിരുന്ന വാക്കെയില്‍ കയ്മള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നുമാണ് ഐതിഹ്യം. ദേവപ്രശ്‌നവിധിപ്രകാരം വിഗ്രഹങ്ങള്‍ ശ്രീരാമലക്ഷ്മണ ഭരതശത്രുഘ്‌നന്മാരുടെതാണെന്നു കണ്ടെത്തി. പിന്നീട് രാമവിഗ്രഹം തൃപ്രയാറിലും, ഭരതവിഗ്രഹം ഇരിങ്ങാലക്കുടയിലും, ലക്ഷ്മണവിഗ്രഹം മൂഴിക്കുളത്തും, ശത്രുഘ്‌നവിഗ്രഹം പായമ്മലും പ്രതിഷ്ഠിച്ചുവെന്നതാണ് ഐതിഹ്യം.
തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രം
മഹാക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഗുരുവായൂരിനും കൊടുങ്ങല്ലൂരിനും മദ്ധ്യേയുള്ള തൃപ്രയാറില്‍, തീവ്രാനദിയുടെ പടിഞ്ഞാറേക്കരയില്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പ്രശാന്തസുന്ദരമായ സ്ഥലത്താണ് ശ്രീരാമസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീഭൂമീസമേതനായ ശ്രീരാമവിഗ്രഹപ്രതിഷ്ഠയാണ് ഇവിടെയുള്ളത്.
ശംഖ്, ചക്രം, കോദണ്ഡം, അക്ഷമാല എന്നിവ ധരിച്ച് നാലുകൈകളോടുകൂടിയ വിഗ്രഹത്തില്‍ ശ്രീയും ഭൂമിയും ഇരുപാര്‍ശ്വങ്ങളില്‍ നിന്ന് ഭഗവാനെ അര്‍ച്ചിക്കുന്നതായി കാണുന്നു. ശൈവ-വൈഷ്ണവതേജസ്സുകള്‍ ശ്രീരാമചന്ദ്രനില്‍ ഖരാവധാവസരത്തിലാണ് ഒന്നിച്ചു പ്രതിബിംബിച്ചതെന്നും അതുകൊണ്ട് ഖരവധോദ്യുക്തനായ ശ്രീരാമനായിട്ടാണ് തൃപ്രയാറ്റു തേവര്‍ വര്‍ത്തിക്കുന്നതെന്നും വിശ്വസിക്കുന്നു
.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം
തൃശ്ശിവപേരൂരിന് തെക്കുമാറി ചാലക്കുടി, കുറുമാലി പുഴകള്‍ക്കു മദ്ധ്യേ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് ഇരിങ്ങാലക്കുട. ഭരതന്‍ ശ്രീരാമന്റെ പാദുകങ്ങള്‍ ഭക്തിപുരസ്സരം സൂക്ഷിച്ച് പൂജിച്ചിരുന്ന ‘നന്ദിഗ്രാമം’ ഇരിങ്ങാലക്കുടയാണെന്നു പറയുന്നു. പണ്ട് കുലീപിനി മഹര്‍ഷി യാഗം ചെയ്തിരുന്ന സ്ഥലവും ഇവിടെയായിരുന്നുവത്രെ. അതുകൊണ്ടാണ് ഇവിടുത്തെ തീര്‍ത്ഥക്കുളത്തിന് “കുലീപിനി തീര്‍ത്ഥമെന്ന് പേരുവന്നതെന്നു വിശ്വസിക്കപ്പെടുന്നു. അതിലിന്നും ഗംഗാസാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. തീര്‍ത്ഥത്തിലെ ജലത്തിലെ ഔഷധമൂല്യംതന്നെ അതിനു തെളിവാണെന്നു പറയപ്പെടുന്നു. തീര്‍ത്ഥക്കുളത്തിന്റെ മറ്റൊരു പ്രത്യേകത, മത്സ്യമൊഴികെ സാധാരണ ജലാശയങ്ങളില്‍ കാണാറുള്ള പാമ്പ്, തവള തുടങ്ങിയ ജലജന്തുക്കളൊന്നും അതില്‍ കാണപ്പെടുന്നില്ലെന്നുള്ളതാണ്.
ഭാരതത്തിലെ അപൂര്‍വ്വം ഭരതക്ഷേത്രങ്ങളില്‍ ഒന്നായ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തി മഹാവിഷ്ണുവിന്റെ അംശാവതാരവും, വനവാസം കഴിഞ്ഞ് ശ്രീരാമന്‍ വരുന്നതും കാത്ത് കഴിയുന്ന ഭരതനാണ്. ശ്രീരാമന്‍ അയോദ്ധ്യയുടെ പരിസരത്തിലെത്തിക്കഴിഞ്ഞതായി ഹനുമാനില്‍നിന്നറിഞ്ഞ പ്രസന്നഭാവത്തിലാണ് ഇരിപ്പ്.
തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം
തൃശ്ശിവപേരൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന മാളയില്‍നിന്നും ആലുവയിലേക്കുള്ള വഴിയില്‍, എറണാകുളം ജില്ലയുടെ വടക്കേയറ്റത്താണ് പ്രസിദ്ധ ലക്ഷ്മണക്ഷേത്രമായ തിരുമൂഴിക്കുളം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. “സര്‍പ്പം ജ്ഞാതം സൗമിത്രം” എന്നാണ് പ്രതിഷ്ഠാസങ്കല്പം. മഹാവിഷ്ണുവിന്റെ ശയ്യയായ ആദിശേഷന്റെ അവതാരമായാണ് ലക്ഷ്മണന്‍ കരുതിപ്പോരുന്നത്. പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട വൈഷ്ണവ ക്ഷേത്രമാണ് തിരുമൂഴിക്കുളമെന്ന് അനുമാനിക്കുന്നു. നാഗരാജാവായ അനന്തലക്ഷ്മണന്റെ ക്ഷേത്രത്താല്‍ അനുഗൃഹീതമായ മൂഴിക്കുളത്തിലോ സമീപപ്രദേശങ്ങളിലോ സര്‍പ്പദംശനമേറ്റ് അകാലമരണമുണ്ടായിട്ടുള്ളതായി കേട്ടുകേള്‍വിപോലുമില്ലെന്നാണ് തദ്ദേശവാസികള്‍ പറയുന്നത്.
പായമ്മല്‍ ശ്രീ ശത്രുഘ്‌നക്ഷേത്രം
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഈ ക്ഷേത്രം ആക്രമണത്തിന് ഇരയായെന്നു കരുതപ്പെടുന്നു. ക്ഷേത്രത്തിന്റെ അധഃപതനത്തില്‍ ദുഃഖാകുലരായ സമീപവാസികളായ ഭക്തജനങ്ങള്‍ കാലക്രമത്തില്‍ സംഘടിച്ച് ക്ഷേത്രേശസമ്മതത്തോടുകൂടി ശത്രുഘ്‌നസേവാസമിതി രൂപീകരിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ക്ഷേത്രാധികാരികളുടെയും ഭക്തജനങ്ങളുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ക്ഷേത്രത്തിന് നഷ്ടമായികൊണ്ടിരിക്കുന്ന ദൈവീക ചൈതന്യത്തെ പുനഃസ്ഥാപിക്കുവാന്‍ സാധിച്ചു. ലവണാസുരവധത്തിന് ഉദ്യുക്തനായ ശത്രുഘ്‌നനാണ് ഇവിടത്തെ പ്രതിഷ്ഠ. ദാശരഥികളില്‍ കനിഷ്ഠപുത്രനായ ശത്രുഘ്‌നന്‍ മഹാവിഷ്ണുവിന്റെ സുദര്‍ശനചക്രത്തിന്റെ അവതാരമാണെന്നാണ് വിശ്വാസം.
രാമനും ഭരതനും ലക്ഷ്മണനും ശത്രുഘ്‌നനും ഒരേ ചുറ്റുവട്ടത്തില്‍ കുടികൊള്ളുമ്പോള്‍ അവര്‍ക്കേറ്റവും പ്രിയപ്പെട്ട ഹനുമാനെങ്ങനെ അകന്നുനില്‍ക്കാനൊക്കും! അങ്ങനെ ഇരിങ്ങാലക്കുടയുടെ തൊട്ടു തെക്കുഭാഗത്തു തൃശ്ശൂര്‍ – കൊടുങ്ങല്ലൂര്‍ രാജപാതയുടെ കിഴക്കരുകിലാണ് പ്രസിദ്ധമായ നടവരമ്പ് ഹനുമാന്‍ കോവില്‍. നാലമ്പലം തീര്‍ത്ഥാടനത്തിന് ശ്രീരാമദാസനായ ഹനുമത്‌സ്വാമിദര്‍ശനത്തോടെയാണ് പരിസമാപ്തി കുറിക്കുന്നത്

No comments:

Post a Comment