Tuesday, October 25, 2016

മങ്ങാട്ടച്ചനായി വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ച കഥ

ശ്രീകൃഷ്ണനു കുചേലന്‍ എങ്ങനെയോ അങ്ങനെയാണ് ഗുരുവായൂരപ്പന് പൂന്താനം എന്നാണ് ഭക്തരുടെ വിശ്വാസം.ഗുരുവായൂരേക്കുള്ള യാത്രാമദ്ധ്യെ കള്ളന്മാര്‍ ആക്രമിച്ച ഭക്തകവിയെ മങ്ങാട്ടച്ചന്റെ രൂപത്തില്‍ വന്ന് ഗുരുവായൂരപ്പന്‍ രക്ഷപ്പെടുത്തി എന്ന ഐതിഹ്യത്തിനും വിശ്വാസക്കാരേറെ.ഒരിക്കല്‍ പൂന്താനം ഗുരുവായൂര്‍ക്കു തൊഴാന്‍ പോകയായിരുന്നു. വഴിക്കു സന്ധ്യാസമയത്തു വീടുംകുടിയുമില്ലാത്ത ഒരു സ്ഥലത്തെത്തിയപ്പോള്‍ കൊള്ളക്കാർ അദ്ദേഹത്തെ പിടികൂടി. നമ്പൂരി ഭയചകിതനായി
യാ ത്വരാ ദ്രൗപദീത്രാണേ യാ ത്വരാ കരിരക്ഷണേ
മയ്യാര്‍ത്തേ കരുണാമൂര്‍ത്തേ സാ ത്വരാ ക്വ ഗതാ ഹരേ?ˮ
എന്ന് അതികരുണമായി ആക്രന്ദനം ചെയ്തു. ആ സമയത്തു സാമൂതിരിപ്പാട്ടിലെ മന്ത്രിയായ മങ്ങാട്ടച്ചന്‍ അശ്വാരൂഢനായി അവിടെ എത്തുകയും അദ്ദേഹത്തെ ഘാതകനില്‍നിന്നു രക്ഷിക്കുകയും ചെയ്തു. അങ്ങനെ ചെയ്തതു സാമൂതിരിപ്പാട്ടിലെ പടനായകനായ കരുണാകരമേനോനാണെന്നും ചിലര്‍ പറയുന്നു. കൃതജ്ഞനായ പൂന്താനം അപരിചിതനായ അദ്ദേഹത്തിനു തന്റെ കയ്യിലുണ്ടായിരുന്ന മോതിരം സമ്മാനിക്കുകയും അദ്ദേഹം അതു വാങ്ങിപ്പോകുകയും ചെയ്തു. അടുത്ത ദിവസം പൂന്താനം ഗുരുവായൂരില്‍ചെന്നു തൊഴുതപ്പോള്‍ അവിടുത്തെ ശാന്തിക്കാരന്‍ ʻʻഈ മോതിരം ഭഗവാന്റെ തൃക്കയ്യില്‍ കണ്ടതാണ്. ഇത് അങ്ങേയ്ക്കു തരുവാന്‍ എനിക്കു സ്വപ്നത്തില്‍ ഭഗവാന്റെ അരുളപ്പാടുണ്ടായിˮ എന്നു പറഞ്ഞ് ആ മോതിരം അദ്ദേഹത്തിനു കൊടുക്കുകയും അതു താന്‍ തലേദിവസം സന്ധ്യയ്ക്കു തന്റെ പ്രാണദാതാവിനു സമ്മാനിച്ചതാണെന്ന് ആ ഭക്തശ്രേഷ്ഠന്‍ മനസ്സിലാക്കി, മങ്ങാട്ടച്ചന്റെ വേഷത്തില്‍ തന്നെ രക്ഷിച്ചതു ഗുരുവായൂരപ്പന്‍ തന്നെയായിരുന്നു എന്നു തീര്‍ച്ചപ്പെടുത്തുകയും ചെയ്തു. നമ്പൂരി അവിടെ എത്തുമെന്നും അപ്പോള്‍ കയ്യില്‍ കൊടുക്കണമെന്നും പറഞ്ഞു മങ്ങാട്ടച്ചന്‍ മോതിരം മേല്‍ശാന്തിയെ ഏല്പിച്ചതായി നാസ്തികന്മാര്‍ക്കുകൂടിയും വിശ്വസിക്കാവുന്നതാണ്.

No comments:

Post a Comment