Friday, March 31, 2017

വൈകുണ്ഠം എത്ര അകലെ..?

രാജകൊട്ടാരത്തിൽ ഭാഗവത സപ്താഹം നടക്കുകയാണ്.

ഗജേന്ദ്രമോക്ഷം കഥ ഭാഗവതർ വിശദീകരിച്ചു.

ആനയുടെ കാലിൽ മുതല പിടിച്ചു.... ആന ഉറക്കെനിലവിളിച്ചു. ആരും സഹായിക്കാൻ വന്നില്ല.

ഉടൻ പാവം ആന ഭഗവാനെ വിളിച്ചു കരഞ്ഞു. ഭഗവാൻ ഗരുഢന്റെ പുറത്ത് ഇടിമിന്നൽ വേഗത്തിൽ പറന്നെത്തി.

പെട്ടെന്ന് രാജാവ് പണ്ഡിതനെ തടഞ്ഞു കൊണ്ട് ചോദിച്ചു.

"എനിക്ക് ഒരു സംശയം."
ഭഗവാൻ ആനയുടെ നിലവിളി കേട്ട് രക്ഷിക്കാനായി ഓടി വന്നത് വൈകുണ്ഠത്തിൽ നിന്നല്ലേ...

അപ്പോൾ ഈ സംഭവം നടന്ന സ്ഥലത്തു നിന്നും എത്ര ദൂരെയാണ് വൈകുണ്ഠം.... "

ചോദ്യം കേട്ട് പണ്ഡിതൻ വല്ലാതായി. രാജാവ് ഒന്നു വിസ്തരിച്ചിരുന്നു': തന്റെ ചോദ്യം പണ്ഡിതനെ ഉലച്ചതിന്റെ ഉത്സാഹം ആ മുഖത്ത് പ്രകടമായി.

" അടിയൻ "
സദസ്സിനു പിറകിൽ നിന്ന ഒരു പരിചാരകൻ വായ കൈ കൊണ്ട് പൊത്തി പറഞ്ഞു.

" ഉം " രാജാവ് ഇരുത്തി മൂളി

" അവിടുന്ന് അനുവദിച്ചാൽ അടിയൻ ഇതിന്റെ ഉത്തരം പറയാം "

വാല്യക്കാരന്റെ സംസാരം കേട്ട് എല്ലാവരും അന്തം വിട്ടു.

ഉടൻ തന്നെ രാജശാസന ഉയർന്നു.

 " ഉം.... പറയൂ " പക്ഷേ ഇത് രാജസദസ്സാണെന്ന് മറക്കരുത്."

അയാൾ വിശദീകരിക്കാൻ തുടങ്ങി.

 " മഹാരാജൻ, ഗജേന്ദ്രന്റെ നിലവിളി കേൾക്കത്തക്ക ദൂരത്തായിരുന്നു വൈകുണ്ഠം. അതിനാൽ ഭഗവാന് ഉടനെത്തന്നെ എത്താൻ കഴിഞ്ഞു. "

വാല്യക്കാരൻ തുടർന്നു.

" പ്രഭോ, അഹങ്കാരിയുടെ ഏറ്റവും ഉച്ചത്തിലുള്ള പ്രാർത്ഥന പോലും കേൾക്കാനാവാത്ത അത്ര ദൂരത്തിലും ദുഃഖിക്കുന്ന ഹൃദയത്തിന്റെ മിടിപ്പ് കേൾക്കത്തക്ക അത്ര സമീപത്തുമാണ് വൈകുണ്ഠം സ്ഥിതി ചെയ്യുന്നത്. "

ഈശ്വരനും നമ്മളും തമ്മിലുള്ള അകലം നമ്മുടെ മനസ്സിന്റെ നന്മയെ ആശ്രയിച്ചിരിക്കുന്നു.

No comments:

Post a Comment